വിപണിയിൽ തകർച്ച
Thursday, June 19, 2025 12:23 AM IST
മുംബൈ: ഇന്ത്യൻ ഓഹരി സൂചികകളായ നിഫ്റ്റിയും സെൻസെക്സും തുടർച്ചയായ രണ്ടാം ദിവസവും തകർന്നു. മെറ്റൽ, ഐടി ഓഹരികളാണ് കൂടുതൽ തകർച്ചയെ നേരിട്ടത്. വിശാല സൂചികകളും ദുർബമായി താഴേക്കു പോയി.
എല്ലാ കണ്ണുകളും യുഎസ് ഫെഡിന്റെ നയ പ്രഖ്യാപനത്തിലേക്കാണ് ഉറ്റുനോക്കുന്നത്. നിരക്കുകൾ മാറ്റമില്ലാതെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെയും സമീപകാല യുഎസ് താരിഫ് നടപടികളുടെയും വെളിച്ചത്തിൽ, ഫെഡിന്റെ വ്യാഖ്യാനം വിപണിയെ ചലനാത്മകമാക്കും.
സെൻസെക്സ് 138.64 പോയിന്റ്(0.17%) താഴ്ന്ന് 81,444.66ലും നിഫ്റ്റി 41.35 പോയിന്റ് (0.17%) നഷ്ടത്തിൽ 24,812.05ലും ക്ലോസ് ചെയ്തു. 1486 ഓഹരികൾ മുന്നേറിയപ്പോൾ 2342 എണ്ണം താഴ്ന്നു. 131 എണ്ണത്തിൽ മാറ്റമുണ്ടായില്ല.
എഫ്ഒഎംസി (ഫെഡറൽ ഓപ്പണ്‍ മാർക്കറ്റ് കമ്മിറ്റി) മീറ്റിംഗിന് മുന്നോടിയായി, പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ വർധിക്കാനുള്ള സാധ്യതകൾ കണ്ട് വിപണികൾ അസ്വസ്ഥരാണെന്ന് വിദഗ്ധർ പറയുന്നു. ഈ അനിശ്ചിതത്വം ബ്രെന്റ് ക്രൂഡ് ഓയിൽ വില ഉയർത്തി.
എണ്ണ ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്നതിനാൽ ഇന്ത്യക്ക് ഇത് പ്രതികൂലമായ ഒരു സംഭവവികാസമാണ്. ഇതു വരുമാന വളർച്ചയെ മന്ദഗതിയിലാക്കാൻ ഇടയാക്കുന്നു. കൂടാതെ, ദുർബലമായ ആഗോള സൂചനകളും അസ്ഥിരത വർധിപ്പിക്കാൻ സാധ്യതയുണ്ട്.
മേഖലാ സൂചികകളിൽ കൂടുതലും ചുവപ്പിലാണ് അവസാനിച്ചത്. നിഫ്റ്റി ഐടിയാണ് (0.83%) കൂടുതൽ തകർന്നത്. മെറ്റൽ, എഫ്എംസിജി ഓഹരികളിലും നഷ്ടമുണ്ടായി. നിഫ്റ്റി ബാങ്ക്, പ്രൈവറ്റ് ബാങ്ക് ഓഹരികളിൽ മുന്നേറ്റമുണ്ടായി. എന്നാൽ പൊതുമേഖലാ ബാങ്കിന് തകർച്ചയായിരുന്നു. നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകൾ യഥാക്രമം 0.46%, 0.23% താഴ്ന്നു.