പശ്ചിമേഷ്യൻ സംഘർഷം: വിപണികൾ ഉലയുന്നു
ഓഹരി അവലോകനം / സോണിയ ഭാനു
Monday, June 16, 2025 2:47 AM IST
പശ്ചിമേഷ്യ സംഘർഷഭരിതമായതോടെ ഏഷ്യൻ മേഖല മാത്രമല്ല, യുഎസ്, യുറോപ്യൻ ഓഹരി വിപണികളും കരടി വലയത്തിലാണ് വാരാന്ത്യം. ഇറാൻ-ഇസ്രയേൽ ആക്രമണങ്ങൾക്ക് ഓരോ മണിക്കൂറിലും വീര്യം വർധിക്കുന്നത് മുൻനിർത്തി രാജ്യാന്തര ഫണ്ടുകൾ പ്രമുഖ വിപണികളിൽ വിൽപ്പനയ്ക്ക് ഉത്സാഹിച്ചു.
ജപ്പാൻ, ചൈന, ഹോങ്കോങ് ഇൻഡക്സുകൾക്ക് ഒപ്പം ഇന്ത്യൻ മാർക്കറ്റിനെയും ഇത് പിടിച്ചുലച്ചു. സെൻസെക്സ് 1070 പോയിന്റും നിഫ്റ്റി സൂചിക 284 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്. നിഫ്റ്റിക്ക് കഴിഞ്ഞവാരം വ്യക്തമാക്കിയ 25,182ലെ ആദ്യ പ്രതിരോധം മറികടക്കാൻ കഴിഞ്ഞപ്പോൾ സെൻസെക്സിന് സൂചിപ്പിച്ച പ്രതിരോധത്തിന് കേവലം 30 പോയിന്റ് അകലെ സൂചികയുടെ കാലിടറി.
25,000ൽ ഇടപാടുകൾക്ക് തുടക്കം കുറിച്ച നിഫ്റ്റി നേട്ടതോടെ നീങ്ങുന്നതിനിടയിൽ 25,182 പോയിന്റിലെ ആദ്യ പ്രതിരോധം തകർത്ത് 25,360നെ ലക്ഷ്യമാക്കി. ഈ അവസരത്തിലാണ് ഇറാൻ-ഇസ്രയേൽ സംഘർഷം വീണ്ടും രൂക്ഷമായത്. ഇതോടെ വിദേശ വിപണികൾക്ക് ഒപ്പം ഇന്ത്യൻ ഇൻഡക്സുകളും രക്ഷയ്ക്കായി ബങ്കറുകൾ തേടി താഴ്ന്ന തലങ്ങളിലേക്ക് ഊളിയിടുകയാണ്. ഈ അവസരത്തിൽ ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്സ് അപായ സൂചന നൽകി 13ൽ നിന്നും 15ലേക്കു ഉയർന്നു. സ്ഥിതിഗതികൾ കണക്കിലെടുത്താൽ സൂചിക 22 വരെ മുന്നേറാനുള്ള സാധ്യതകളെ ആശങ്കയോടെത്തന്നെ വീക്ഷിക്കണം.
അതേസമയം നിഫ്റ്റി ഡെയ്ലി ചാർട്ട് വിലയിരുത്തിയാൽ ബുള്ളിഷായി നീങ്ങുന്നത് പ്രതീക്ഷപകരുന്നു. വാരാന്ത്യം ഉയർന്ന തലത്തിൽനിന്നും 24,473ലേക്കുള്ള പരീക്ഷണങ്ങൾക്കുശേഷം മാർക്കറ്റ് ക്ലോസിംഗിൽ 24,718 പോയിന്റിലാണ്. ബുള്ളിഷ് ട്രെൻഡിൽ 25,135ലേക്ക് ഈവാരം തിരിച്ചുവരവ് നടത്താം. അതേ സമയം ഏറെ നിർണായകം 24,434 പോയിന്റാണ്, ഇവിടെ കാലിടറിയാൽ 24,386ലേക്കും തുടർന്ന് 24,055 പോയിന്റിലേക്കും സാങ്കേതിക തിരുത്തൽ സാധ്യതയുണ്ട്.
മുകളിൽ സൂചിപ്പിച്ച ആദ്യ പ്രതിരോധം മറികടന്നാൽ സൂചിക ജൂൺ സെറ്റിൽമെന്റിന് മുന്നോടിയായി 25,553 വരെ കയറാം. മറ്റു സാങ്കേതിക ചലനങ്ങൾ ഡെയ്ലി ചാർട്ടിൽ വീക്ഷിച്ചാൽ സൂപ്പർ ട്രെൻഡ് ബുള്ളിഷായി തുടരുമ്പോൾ കഴിഞ്ഞ ലക്കം സൂചിപ്പിച്ച പോലെ തന്നെ പാരാബോളിക്ക് എസ്എആർ വാരാന്ത്യം സെൽ സിഗ്നൽ നൽകി തളർച്ചയിലേക്കു മുഖംതിരിച്ചു. എംഎസിഡി ട്രെൻഡ് ലൈനിന് മുകളിലെങ്കിലും പുൾ ബാക്കിനുള്ള സാധ്യതകൾ തെളിയുന്നു.
നിഫ്റ്റി ജൂൺ ഫ്യൂച്ചർ 1.5 ശതമാനം കുറഞ്ഞ് 24,727ലേക്ക് ഇടിഞ്ഞു. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് മൂന്ന് ശതമാനം കുറഞ്ഞ് 122 ലക്ഷം കരാറുകളിൽനിന്നും വെള്ളിയാഴ്ച 118 ലക്ഷം കരാറുകളായി. തൊട്ട് മുൻവാരത്തിലും ഓപ്പറേറ്റർമാർ പൊസിഷനുകളിൽ വരുത്തിയ ഭേദഗതികളും ജൂലൈ സീരീസിലേക്കുള്ള ചുവടുമാറ്റവും തിരിച്ചുവരവിനുള്ള സാധ്യതകൾ നിലനിർത്തുന്നു.
ബോംബെ സൂചിക ബുള്ളിഷായി നീങ്ങുകയാണ്. സെൻസെക്സിന് 82,188 പോയിന്റിൽനിന്നും 80,354ലേക്ക് താഴ്ന്നെങ്കിലും വ്യാപാരാന്ത്യം കരുത്തു തിരിച്ചുപിടിക്കാൻ ശ്രമിച്ചു. മാർക്കറ്റ് ക്ലോസിംഗിൽ സെൻസെക്സ്് കഴിഞ്ഞ ലക്കം സൂചിപ്പിച്ച 81,125ലെ താങ്ങിന് ഏതാനും പോയിന്റുകൾ താഴെ 81,118ലാണ്. ഈവാരം 82,456ൽ ആദ്യ പ്രതിരോധം, ഇത് മറികടന്നാൽ 83,794 നെ ലക്ഷ്യമാക്കും. വിൽപ്പന സമ്മർദം ഉടലെടുത്താൽ 80,067-79,016 ൽ താങ്ങുണ്ട്.
രൂപയുടെ മൂല്യം 85.58ൽനിന്നും 85.42ലേക്ക് കരുത്തു നേടിയ ശേഷം 86.20 ലേക്ക് ദുർബലമായി. എന്നാൽ, വാരാസാനം അൽപ്പം മെച്ചപ്പെട്ട് 85.58ലാണ്. രൂപയുടെ നീക്കങ്ങൾ കണക്കിലെടുത്താൽ 85.80- 86.06 റേഞ്ചിൽ നീങ്ങാം.
മ്യൂച്ചൽ ഫണ്ടുകൾ വാങ്ങിക്കൂട്ടുന്നു
ആഭ്യന്തര മ്യൂച്ചൽ ഫണ്ടുകൾ തുടർച്ചയായ നാലാം വാരത്തിലും വാങ്ങലുകൾക്ക് മത്സരിച്ചു. പിന്നിട്ട വാരം 18,637.29 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. നാലാഴ്ചകളിൽ മൊത്തം നിക്ഷേപം 88,732.44 കോടി രൂപയാണ്. വിദേശ ഫണ്ടുകൾ വിൽപ്പനയ്ക്ക് മുൻതൂക്കം നൽകി. മൂന്ന് ദിവസങ്ങളിലായി 5541.25 കോടിയുടെ ഓഹരികൾ വിറ്റു, വാരത്തിന്റെ തുടക്കത്തിൽ അവർ 4292.74 കോടി രൂപയുടെ നിക്ഷേപവും നടത്തി.
വിദേശ നാണയ കരുതൽ ശേഖരം ഉയർന്നു
വിദേശ നാണയ കരുതൽ ശേഖരം ഉയർന്നു. ജൂൺ ആദ്യവാരം കരുതൽ ധനം 517 കോടി രൂപ വർധിച്ച് 69,666 കോടി രൂപയായി. മേയ് അവസാന വാരത്തിൽ കരുതൽ ധനത്തിൽ 124 കോടിയുടെ ഇടിവ് സംഭവിച്ചിരുന്നു. ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരത്തിൽ ഡോളറിന് പുറമേ യൂറോ, യെൻ, ബ്രിട്ടീഷ് പൗണ്ട് എന്നിവയുമുണ്ട്.
ക്രൂഡ് ഓയിൽ വില ഉയരുന്നു
ക്രൂഡ് ഓയിൽ വില കത്തിക്കയറി. ഇറാൻ എണ്ണ കപ്പലുകൾക്കു നേരേ തിരിയാനുള്ള സാധ്യതകൾ ചരക്ക് നീക്കത്തെ ബാധിക്കുമെന്ന ആശങ്കയിൽ ക്രൂഡ് ഓയിൽ ബാരലിന് 70 ഡോളറിൽനിന്നും 74 ഡോളറിലേക്ക് അടുത്തു. എണ്ണ വില അഞ്ച് വർഷത്തിനിടയിൽ ആദ്യമായാണ് ഒറ്റയടിക്ക് ഇത്തരത്തിൽ ഉയരുന്നത്. വ്യാപാരാന്ത്യം ഈ വർഷത്തെ ഏറ്റവും ഉയരത്തിലെത്തിയ സാഹചര്യത്തിൽ രൂപയുടെ മൂല്യം 86.06ലേക്ക് നീങ്ങിയാൽ കരുതൽ ധനത്തിൽ കുറവ് വരും.
ഇറേനിയൻ എണ്ണപ്പാടങ്ങളിൽ കഴിഞ്ഞ രാത്രി നടന്ന വ്യോമാക്രമണങ്ങൾ മൂലം അവരുടെ ഉത്പാദനം പെടുന്നനെ ചുരുങ്ങും. ഹോർമൂസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം ചുരുങ്ങാനുള്ള സാധ്യത ആഭ്യന്തര പെട്രോളിയം, ഗ്യാസ് വിലകൾ ഉയർത്താൻ ഇടയാക്കും.
കുതിപ്പിനൊരുങ്ങി സ്വർണം
സ്വർണം സാങ്കേതികമായി ദുർബലാവസ്ഥയിലേക്ക് നീങ്ങുമെന്ന സൂചനകൾ നൽകിയ സന്ദർഭത്തിലാണ് ഇറാൻ-ഇസ്രയേൽ പോരാട്ടം പുതിയ തലത്തിലേക്ക് തിരിഞ്ഞത്. ഇതോടെ സ്വർണ വില ട്രോയ് ഔൺസിന് 3294 ഡോളറിൽ നിന്നും 3445 ഡോളർ വരെ ഉയർന്ന ശേഷം 3430 ഡോളറിലാണ്. 3453ലെ പ്രതിരോധം നിലവിലെ സാഹചര്യത്തിൽ അതിവേഗത്തിൽ മറികടന്നാൽ ചരിത്ര നേട്ടങ്ങളിലൂടെ 3500 ഡോളറിലേക്ക് സഞ്ചരിക്കാം.