അപൂർവ മൂലക കാന്തങ്ങൾ: ലൈസൻസിനായി കന്പനികളുടെ എണ്ണം ഉയരുന്നു
Monday, June 16, 2025 2:47 AM IST
ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിന് അത്യാന്താപേക്ഷിതമായ അപൂർവ ഭൗമ മൂലകകാന്തങ്ങളുടെ കയറ്റുമതിയിൽ ചൈന നിയന്ത്രണങ്ങൾ കർശനമാക്കിന്നതോടെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന ഘടക നിർമാണ വ്യവസായത്തിൽ അനിശ്ചിതത്വം ഉയരുന്നു.
ബെയ്ജിംഗിൽനിന്ന് ഇറക്കുമതി ലൈസൻസ് തേടുന്ന ഇന്ത്യൻ കന്പനികളുടെ എണ്ണം രണ്ടാഴ്ചയ്ക്കുള്ളിൽ ഇരട്ടിയായെന്ന് ദി ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തു.
ജൂണ്‍ പകുതിയോടെ ഇടത്തരം, ഭാരമേറിയ അപൂർവ ഭൗമ കാന്തങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള അനുമതിക്കായി ചൈനയുടെ വാണിജ്യമന്ത്രാലയത്തിന് അപേക്ഷ നല്കിയ കന്പനികളുടെ എണ്ണം 11ൽനിന്ന് 21 ആയി എന്ന് റിപ്പോർട്ടിൽ പറയുന്നു.
ബോഷ് ഇന്ത്യ, മാരെല്ലി പവർട്രെയിൻ ഇന്ത്യ, മാഹ്ലെ ഇലക്ട്രിക് ഡ്രൈവ്സ് ഇന്ത്യ, ടിവിഎസ് മോട്ടോർ, യുനോ മിൻഡ തുടങ്ങിയ പ്രമുഖ വ്യവസായ കന്പനികൾ പട്ടികയിൽ പുതുതായി പ്രവേശിച്ചവരിൽ ഉൾപ്പെടുന്നു. ഈ കന്പനികൾ ആവശ്യമായ അന്തിമ ഉപയോക്തൃ സർട്ടിഫിക്കേഷൻ പൂർത്തിയാക്കുകയും അവരുടെ ചൈനീസ് വിതരണക്കാർക്ക് എല്ലാ പ്രസക്തമായ രേഖകളും സമർപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ചൈനീസ് അധികാരികളിൽ നിന്നുള്ള ലൈസൻസ് ലഭിക്കുന്നതിനായി ഇപ്പോഴും കാത്തിരിക്കുകയാണ്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏപ്രിലിൽ ഏർപ്പെടുത്തിയ തീരുവകൾക്കു മറുപടിയായിട്ടാണ് ചൈന ഏഴ് അപൂർവ ഭൗമ മൂലകങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങൾ വരുത്തിയത്.
ഏപ്രിൽ 4നാണ് ചൈന അപൂർവ ഭൗമ മൂലകങ്ങളുടെ കയറ്റുമതിയിൽ പുതിയതും കർശനവുമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇടത്തരം, ഭാരമേറിയ അപൂർവ ഭൗമ മൂലക കാന്തങ്ങൾ കയറ്റുമതി ചെയ്യുന്ന കന്പനികൾ വാണിജ്യ വകുപ്പിൽ നിന്ന് ലൈസൻസ് നേടേണ്ടത് നിർബന്ധമാക്കി. കൂട്ട നശീകരണ ആയുധങ്ങളുടെയോ അനുബന്ധ സംവിധാനങ്ങളുടെയോ നിർമാണത്തിലോ സംഭരണത്തിലോ വിതരണത്തിലോ വസ്തുക്കൾ ഉപയോഗിക്കില്ലെന്ന് സ്ഥിരീകരിക്കുന്ന ഒരു അന്തിമ ഉപയോക്തൃ സർട്ടിഫിക്കറ്റും വാങ്ങുന്നവർ നൽകണം.
അപൂർവ ഭൗമ മൂലകങ്ങളുടെ കയറ്റുമതിയിൽ വർധിച്ചുവരുന്ന കാലതാമസത്തെക്കുറിച്ച് വ്യവസായ എക്സിക്യൂട്ടീവുകൾ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സിന്റെ (സിയാം) ഡാറ്റ സൂചിപ്പിക്കുന്നത് ആഭ്യന്തര ഓട്ടോമൊബൈൽ നിർമാണത്തിൽ ഉപയോഗിക്കുന്നതിനായി ഏകദേശം 52 ഇന്ത്യൻ കന്പനികൾ ചൈനയിൽനിന്ന് ഈ കാന്തങ്ങൾ വാങ്ങുന്നു എന്നാണ്.
ഇറക്കുമതിയിൽ കാലതാമസം തുടരുകയാണെങ്കിൽ ജൂലൈ പകുതിയോടെ ഈ നിർണായക ഘടകങ്ങളുടെ സ്റ്റോക്ക് തീരാൻ സാധ്യതയുണ്ടെന്നും ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിൽ തടസങ്ങൾ ഉണ്ടാകുമെന്നുള്ള ആശങ്ക ഉയരുന്നുണ്ട്. 2024-25 സാന്പത്തിക വർഷം ഇന്ത്യ 306 കോടി രൂപ വിലമതിക്കുന്ന 870 ടണ്‍ അപൂർവ മൂലകങ്ങളാണ് ഇറക്കുമതി ചെയ്തത്.