ടെഹ്റാൻ നിവാസികൾ പലായനം ചെയ്യുന്നു
Thursday, June 19, 2025 12:23 AM IST
ടെഹ്റാൻ: ഇസ്രയേലിനൊപ്പം അമേരിക്കയും യുദ്ധത്തിൽ പങ്കുചേരുമെന്ന റിപ്പോർട്ടുകൾക്കിടെ ഇറേനിയൻ തലസ്ഥാനമായ ടെഹ്റാനിൽനിന്ന് ജനങ്ങൾ പലായനം ചെയ്യാൻ തുടങ്ങിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്രേലി യുദ്ധവിമാനങ്ങൾ നിരന്തരം ബോംബ് വർഷിക്കുന്നതിനിടെ ആയിരക്കണക്കിനു പേർ ഇന്നലെ ടെഹ്റാൻ വിടാൻ തുടങ്ങി. തുമൂലം നഗരത്തിന്റെ വടക്കുഭാഗത്ത് വൻ ഗതാഗതക്കുരുക്കുണ്ടായി.
ചൊവ്വാഴ്ച രാത്രി ടെഹ്റാനിലെ 20 കേന്ദ്രങ്ങളിൽ ഇസ്രേലി ആക്രമണമുണ്ടായി. 50 യുദ്ധവിമാനങ്ങളാണ് ആക്രമണത്തിൽ പങ്കെടുത്തത്.
ജനങ്ങൾ പരിഭ്രാന്തരാകുന്നത് തടയാൻ ഇറേനിയൻ അധികൃതർ ഇന്റർനെന്റ് ഉപയോഗത്തിനു നിയന്ത്രണം ഏർപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്.
ആക്രമണത്തിലുണ്ടാകുന്ന നാശനഷ്ടങ്ങളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്നാണ് ജനങ്ങൾക്കുള്ള നിർദേശം. ആക്രമണത്തിന്റെ ആദ്യദിനങ്ങളിൽ ടെഹ്റാനിലെ കെട്ടിടങ്ങൾ നശിച്ചതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നതാണ്.
ജനങ്ങൾക്ക് ഇന്ധനം വാങ്ങുന്നതിനും നിയന്ത്രണം വന്നിട്ടുണ്ട്. ഇന്ധനദൗർലഭ്യം ഉണ്ടാകാതിരിക്കാനാണു നടപടിയെന്ന് എണ്ണവകുപ്പ് മന്ത്രി മൊഹ്സെൻ പാക്നെജാദ് അറിയിച്ചു.
ഇസ്രേലി ആക്രമണത്തിൽ അമേരിക്കൻ സേനയും പങ്കുചേരുന്നതിനെക്കുറിച്ച് ട്രംപ് ഭരണകൂടം ആലോചിക്കുന്നതായാണ് റിപ്പോർട്ട്. ഇതു സംഭവിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇറേനിയൻ നേതൃത്വം ഭീഷണി മുഴക്കിയിരുന്നത്.
ഉന്നത ഉപദേശകരും സൈനിക തലവന്മാരും ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഇറേനിയൻ പരോമന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് തന്ത്രപരമായ പിഴവുകൾ വരുത്താൻ സാധ്യതയുണ്ടെന്നും നിരീക്ഷകർ അനുമാനിക്കുന്നു.