പരന്പരാഗത ലത്തീൻ കുർബാനക്രമം പുനരാരംഭിക്കണമെന്നു കർദിനാൾ റെയ്മണ്ട് ബർക്ക്
Thursday, June 19, 2025 12:23 AM IST
ലണ്ടൻ: പരന്പരാഗത ലത്തീൻ കുർബാനക്രമം പുനരാരംഭിക്കണമെന്ന് അമേരിക്കൻ കർദിനാൾ റെയ്മണ്ട് ബർക്ക്.
ഈ ആവശ്യമുന്നയിച്ചു താൻ ലെയോ പതിനാലാമൻ മാർപാപ്പയ്ക്കു നിവേദനം നൽകിയിട്ടുണ്ടെന്നും ആവശ്യം മാർപാപ്പ അംഗീകരിക്കുമെന്നാണു പ്രതീക്ഷയെന്നും കർദിനാൾ പറഞ്ഞു. ലണ്ടനിൽ നടന്ന ലാറ്റിൻ മാസ് സൊസൈറ്റി ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് കോൺഫറൻസിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
“പുരാതന റോമൻ റീത്തുപ്രകാരം ദൈവാരാധന നടത്താൻ ഇഷ്ടപ്പെടുന്ന സഭയിലെ വിശ്വാസികളെ പീഡിപ്പിക്കുന്ന നിലപാടിന് ലെയോ പതിനാലാമൻ മാർപാപ്പ അന്ത്യം കുറിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഈ ആവശ്യം ഒരിക്കൽ മാർപാപ്പയോടു സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ മുന്നോട്ടുവച്ച ആവശ്യം മാർപാപ്പ ഉടൻ പഠനവിധേയമാക്കുമെന്നാണ് കരുതുന്നത്” - കർദിനാൾ പറഞ്ഞു.
പരന്പരാഗത ആരാധനക്രമങ്ങൾ മുറുകെപ്പിടിക്കണമെന്ന നിലപാടുകാരനായ കർദിനാൾ റെയ്മണ്ട് അമേരിക്കയിലെ വിസ്കോൺസിനിനടുത്ത ലാ ക്രൊചേ രൂപതയുടെ ബിഷപ്പും സെന്റ് ലൂയിസ് അതിരൂപതയുടെ ആർച്ച്ബിഷപ്പുമായിരുന്നു. ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന സഭാംഗങ്ങളായ രാഷ്ട്രീയനേതാക്കൾക്ക് ദിവ്യകാരുണ്യം നിഷേധിച്ച അദ്ദേഹത്തിന്റെ നിലപാട് ലോകശ്രദ്ധയാകർഷിച്ചിരുന്നു.
അൾത്താരാഭിമുഖമായി വിശുദ്ധ കുർബാന അർപ്പിക്കുന്ന രീതിയായിരുന്നു പരന്പരാഗത ലത്തീൻ ക്രമത്തിലേത്. എന്നാൽ, രണ്ടാം വത്തിക്കാൻ കൗൺസിലിനു പിന്നാലെ ആരാധനക്രമത്തിൽ പരിഷ്കാരങ്ങൾ വരുത്തുകയും കുർബാനയർപ്പണം ജനാഭിമുഖമാക്കുകയുമായിരുന്നു. പരന്പരാഗത ആരാധനക്രമങ്ങൾ മുറുകെപ്പിടിക്കണമെന്ന നിലപാടുകാരനാണ് ലെയോ പതിനാലാമൻ മാർപാപ്പ.