ലൈബ്രേറിയൻമാരില്ലാതെ ആയിരക്കണക്കിന് സ്കൂളുകൾ
Thursday, June 19, 2025 3:01 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: വായനയ്ക്ക് ഗ്രേസ് മാർക്ക് ഉൾപ്പെടെ പ്രഖ്യാപിച്ച സംസ്ഥാനത്ത്, വായനാ ദിനമായ ഇന്നും ആയിരക്കണക്കിന് സ്കൂളുകൾ പ്രവർത്തിക്കുന്നത് വായനാ മുറികൾക്ക് നേതൃത്വം നല്കേണ്ട ലൈബ്രേറിയൻമാർ ഇല്ലാതെ. സംസ്ഥാനത്ത് ഹയർസെക്കൻഡറി ആരംഭിച്ചു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ലൈബ്രേറിയൻമാരെ നിയമിക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല.
ലൈബ്രേറിയൻ നിയമനത്തിനു തടസമായി സർക്കാർ പറയുന്നത് സാമ്പത്തിക പ്രതിസന്ധിയാണ്. എന്നാൽ കേരള വിദ്യാഭ്യാസ ചട്ടത്തിലും 2001 ലെ ഹയർ സെക്കൻഡറി സ്കൂൾ സ്പെഷൽ റൂൾസിലും പല കോടതി വിധികളിലും ഹയർ സെക്കൻഡറി സ്കൂളുകളിൽ ലൈബ്രേറിയൻ തസ്തികയിൽ നിയമനം നടത്തണമെന്ന നിർദേശമുണ്ട്. കീഴ്ക്കോടതി വിധികൾക്കെതിരേ സർക്കാർ അപ്പീൽ പോകുന്നതോടെ നിയമന നടപടികൾ നടപ്പാകുന്നില്ല.
ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ പഠനാവശ്യത്തിന് സ്കൂൾ ലൈബ്രറികൾ ഉപയോഗിക്കണമെന്ന് സിലബസിൽ ഉൾപ്പെടെ പറയുന്നുണ്ടെങ്കിലും ഇതിന്റെ അടിസ്ഥാനമായ ലൈബ്രേറിയൻ നിയമനത്തോട് തുടർച്ചയായി വരുന്ന സർക്കാരുകൾ മുഖം തിരിച്ചിരിക്കുകയാണ്.
സ്കൂളുകളിൽ യോഗ്യരായ ലൈബ്രേറിയൻമാരെ നിയമിക്കണമെന്നു സംസ്ഥാന ബാലാവകാശ കമ്മീഷനും ഉത്തരവിറക്കിയിട്ടുള്ളതാണ്. എന്നാൽ, സാമ്പത്തിക സ്ഥിതി മോശമായതിനാൽ ലൈബ്രേറിയൻ തസ്തികകൾ സൃഷ്ടിക്കാൻ കഴിയില്ലെന്നാണ് വിദ്യാഭ്യാസവകുപ്പ് നൽകുന്ന മറുപടി.
വിവിധ വിദ്യാഭ്യാസ കമ്മീഷനുകളും ഹൈസ്കൂൾ -ഹയർ സെക്കൻഡറി ലയനവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിയോഗിച്ച ഖാദർ കമ്മിറ്റിയും സ്കൂൾ ലൈബ്രറിയുടെ പ്രധാന്യത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.
2015ൽ സർക്കാർ വിദ്യാലയങ്ങളിൽ ലൈബ്രേറിയൻമാർ ഉൾപ്പെടെയുള്ള അനധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ ഉത്തരവിട്ടതാണ്. ആ ഉത്തരവ് ഇന്നും നടപ്പാക്കാതെ കിടക്കുകയാണ്. ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്ന ലൈബ്രേറിയൻ നിയമനത്തിൽ നടപടി സ്വീകരിക്കണമെന്നതാണ് വിദ്യാർഥികളുടെ പൊതുവായ ആവശ്യം