പോരാട്ടവീര്യവുമായി ആശമാരുടെ മഹാറാലി
Thursday, June 19, 2025 3:01 AM IST
തിരുവനന്തപുരം: കാസർഗോഡുനിന്നും ആരംഭിച്ച ആശാ വർക്കർമാരുടെ കേരള സമരയാത്ര തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ മഹാറാലിയോടെ സമാപിച്ചു.
സെക്രട്ടേറിയറ്റ് നടയിൽ ആശാ വർക്കർമാർ തുടരുന്ന രാപകൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് കാസർഗോഡു നിന്നും 45 ദിവസം മുമ്പ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കേരള സമര യാത്ര ആരംഭിച്ചത്. 14 ജില്ലകളിലൂടെയും കടന്നുപോയ യാത്രയാണ് ഇന്നലെ സമാപിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആശാ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന മഹാറാലിയിൽ പങ്കെടുത്തു. ആശാ വർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ രാഷ്ട്രീയ കക്ഷി നേതാക്കളും സാമൂഹ്യ പ്രവർത്തകരും മഹാറാലിയുടെ സമാപനത്തിൽ പങ്കെടുത്തു.
യാത്രയ്ക്ക് നേതൃത്വം നല്കിയ എം.എ. ബിന്ദുവിനും എസ്. മിനിക്കും വരവേല്പ് നൽകി. സമരയാത്രയുടെ സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ആശാ സമരത്തോട് ക്രൂരത കാണിച്ച ഭരണകൂടത്തെ കേരള ജനത അധികാരത്തിൽനിന്ന് ഉടനെ താഴെയിറക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു.
കഠിനമായ കാലാവസ്ഥയെയും സർക്കാരിന്റെ അവഹേളനങ്ങളെയും പരിഹാസങ്ങളെയും അതിജീവിച്ച ആശ സമരം കേരള സമര ചരിത്രത്തിലെ സുവർണലിപികളിൽ അടയാളപ്പെടുത്തപ്പെടും. പൊതുസമൂഹത്തെ കേരളത്തിലെ സ്ത്രീശക്തിയെന്താണെന്ന് ആശമാർ കൃത്യമായി ബോധ്യപ്പെടുത്തി.
പാവപ്പെട്ട ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലാൻ ശ്രമിക്കുകയാണ് സർക്കാർ. എന്നിട്ട് അവരെ തീവ്രവാദികളായി ചിത്രീകരിക്കാൻ നീചമായി ശ്രമിക്കുന്നു. വാസ്തവത്തിൽ ഈ സർക്കാരാണ് തീവ്ര വലതുപക്ഷമായി മാറിയിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. കെഎഎച്ച്ഡബ്ല്യുഎ സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ അധ്യക്ഷത വഹിച്ചു.
ഡോ. എം.പി. മത്തായി, കവി റോസ്മേരി, എംഎൽഎമാരായ ഡോ. എം.കെ. മുനീർ, മാത്യു കുഴൽനാടൻ, എഴുത്തുകാരി ഡോ. ജെ. ദേവിക, വി.വി. രാജേഷ്, ഷിബു ബേബി ജോണ്, ജയ്സണ് ജോസഫ്, കുസുമം ജോസഫ്, ജോസഫ് എം. പുതുശേരി പാലോട് രവി, പ്രമോദ് പുഴങ്കര, ഷാനിമോൾ ഉസ്മാൻ, ഫാ. റൊമാൻസ് ആന്റണി, ഡോ. ഡി. സുരേന്ദ്രനാഥ്, ബിന്ദു കൃഷ്ണ, ഗോമതി, എൻ. സുബ്രഹ്മണ്യൻ, കെ.പി. റോസമ്മ, എസ്. മിനി, ബി.പി.ഇ. ഉഷ, വി.പി. സുഹറ, സണ്ണി എം. കപിക്കാട്, എസ്. രാജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.