ആർഎസ്എസുമായി ഒരു കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ല: എം.വി. ഗോവിന്ദൻ
Thursday, June 19, 2025 3:01 AM IST
തിരുവനന്തപുരം: ആർഎസ്എസുമായി സിപിഎം ഇന്നേവരെ ഒരു രാഷ്ട്രീയ കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിൽ ആർഎസ്എസുമായി സഹകരിച്ചു പ്രവർത്തിച്ചതു കോണ്‍ഗ്രസാണ്. വിമോചനസമരകാലത്താണ് ആ ബന്ധം ഉണ്ടായത്.
ആർഎസ്എസുമായി ചേർന്നു കോണ്‍ഗ്രസ് ഇഎംഎസിനെ തോൽപ്പിക്കാൻ ശ്രമിച്ചു. ആർഎസ്എസിന്റെ വോട്ടു വേണ്ടായെന്നാണ് ഇഎംഎസ് പറഞ്ഞത്.
സിപിഎം വർഗീയശക്തികളുടെ വോട്ടിനു പുറകെ പോയിട്ടില്ലെന്നും അന്നും ഇന്നും നാളെയും ആർഎസ്എസിന്റെ വോട്ടു പാർട്ടിക്ക് ആവശ്യമില്ലെന്നും ഗോവിന്ദൻ പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് ജനതാ പാർട്ടി വിവിധ രാഷ്ട്രീയ ധാരകളുടെ സംഗമവേദിയായിരുന്നു.
ജനതാപാർട്ടിയെന്ന സഖ്യമുണ്ടാക്കിയാണ് അടിയന്തരാവസ്ഥയ്ക്കെതിരേ പോരാടിയത്. സഖ്യത്തിൽ ജനസംഘവുമുണ്ടായിരുന്നു. അന്നു ജനസംഘത്തിന്റെ ഭാഗമായാണ് ആർഎസ്എസും ജനതാ പാർട്ടിയിൽ ചേർന്നത്. താൻ വർഗീയതയെ കൂട്ടുപിടിച്ചു എന്നതു കള്ളപ്രചാരണമാണ്.
നിലമ്പൂരിൽ നിരായുധരായ സൈന്യത്തെപ്പോലെയാണ് യുഡിഎഫിന്റെ അവസ്ഥ. ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശുന്ന സമീപനമാണു യുഡിഎഫ് സ്വീകരിച്ചത്. യുഡിഎഫ് ആർഎസ്എസിന്റെ കൗണ്ടർ പാർട്ടിയായി മാറിയെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.