വായനയ്ക്ക് എന്തു പ്രായം..! തൊണ്ണൂറിലും അക്ഷരങ്ങളെ പ്രണയിച്ച് കൊച്ചേട്ടനും മറിയക്കുട്ടിയും
Thursday, June 19, 2025 3:01 AM IST
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: ദിനപത്രത്തിന്റെ ഒന്നാംപേജിനു മുകളിലെ പത്രത്തിന്റെ പേരും തീയതിയും മുതൽ അവസാനപേജിന്റെ അടിഭാഗംവരെ ഒരക്ഷരംവിടാതെ രണ്ടുതവണ വായിച്ച് വിലയിരുത്തുന്ന ദമ്പതികളുണ്ട് അഞ്ചുമൂർത്തിമംഗലത്ത്.
കഴിഞ്ഞദിവസം എഴുപത്തിമൂന്നാം വിവാഹവാർഷികം ആഘോഷിച്ച മംഗലം ഇടപ്പള്ളിൽ ഔസേപ്പ് ജോസഫും (കൊച്ചേട്ടൻ) ഭാര്യ മറിയക്കുട്ടിയും.
പ്രഭാതപ്രാർഥനയും പ്രാഥമികകൃത്യങ്ങളും കഴിഞ്ഞ് ആറുമണിയോടെ 94കാരനായ കൊച്ചേട്ടൻ വീടിനുമുന്നിലുള്ള ചാരുകസേരയിലെത്തും. ദൂരത്തുള്ള മക്കൾ ചാച്ചനു ഫോൺ ചെയ്യുന്ന സമയമാണത്.
മക്കളോടു സംസാരിച്ചിരിക്കുമ്പോഴേക്കും മംഗലത്തെ പത്ര ഏജന്റ് സുരേഷ് പത്രവുമായെത്തും. കാലങ്ങളായി ദീപികയാണ് കൊച്ചേട്ടന്റെ ഇഷ്ടപത്രം. പത്രം മാറ്റിയിട്ടാൽ ഉടൻ കൊച്ചേട്ടന്റെ വിളിയെത്തുമെന്ന് സുരേഷ്. ആദ്യത്തെ പത്രവായന ഒന്നരമണിക്കൂർ നീളും. ശാരീരിക അസ്വസ്ഥതകളില്ലെങ്കിൽ ഭാര്യ മറിയക്കുട്ടിയും വായനയ്ക്കു കൂട്ടുണ്ടാകും.
വായന കഴിഞ്ഞാൽ പ്രഭാതഭക്ഷണം. ഇതുകഴിഞ്ഞാൽ പത്രവായനയുടെ രണ്ടാംഘട്ടം. ദീർഘമായ രണ്ടാംവായനയിലാണ് വാർത്താപഗ്രഥനം നടത്തുക. ഇറാൻ-ഇസ്രയേൽ യുദ്ധം, നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്, വന്യമൃഗ ആക്രമണങ്ങൾ, മരണങ്ങൾ, ഇതിൽ സർക്കാരിന്റെ നിലപാടുകൾ തുടങ്ങിയവയെല്ലാമാണ് ഇപ്പോഴത്തെ വായനയിൽ പ്രധാനം.
പക്ഷംപിടിക്കാതെ, ഉള്ളത് ഉള്ളതുപോലെ പറയുന്ന ദീപികയുടെ മുഖപ്രസംഗവും ഏറെ ഇഷ്ടമാണെന്ന് കൊച്ചേട്ടൻ പറഞ്ഞു. ചരമപ്പേജിലെ ഓരോ ചരമവും വിടാതെ നോക്കും.
വായനയ്ക്കു വാർധക്യം പ്രശ്നമല്ലെന്നാണ് കൊച്ചേട്ടന്റെ പക്ഷം. കാഴ്ചക്കുറവോ കേൾവിക്കുറവോ മറ്റു ജീവിതശൈലീരോഗങ്ങളോ ഒന്നുമില്ല കൊച്ചേട്ടന്.
91 കാരിയായ മറിയക്കുട്ടിക്കു പ്രായത്തിന്റേതായ ചില അവശതകളുണ്ടെങ്കിലും വായന മുടക്കാറില്ല.
നല്ല പ്രായത്തിൽ നന്നായി അധ്വാനിച്ചതാണ് ആരോഗ്യരഹസ്യമെന്ന് കൊച്ചേട്ടൻ പറയും. ഒമ്പതു മക്കളാണു ദമ്പതികൾക്ക്. അന്നക്കുട്ടി, മറിയാമ്മ, ജോസ്, ഏലമ്മ, വർക്കിച്ചൻ, റോസമ്മ, ജയിംസ്, മാത്തച്ചൻ, കൊച്ചുറാണി.
എല്ലാവരും വിവാഹംകഴിഞ്ഞ് നല്ലനിലയിൽ പല സ്ഥലങ്ങളിലാണ്. എട്ടാമത്തെയാളായ മാത്തച്ചനും കുടുംബവുമാണ് കൂടെയുള്ളത്. മക്കളും മരുമക്കളും പേരക്കുട്ടികളും അവരുടെ മക്കളുമായി 60ൽപ്പരം പേരുണ്ടിപ്പോൾ.
കൊച്ചേട്ടന് ഇരുപതും മറിയക്കുട്ടിക്കു പതിനേഴും വയസുള്ളപ്പോഴായിരുന്നു വിവാഹം. മറിയക്കുട്ടി പൈക പാംപ്ലാനി കുടുംബാംഗമാണ്. 1982ൽ കാഞ്ഞിരപ്പള്ളിക്കടുത്തു കാളകെട്ടിയിൽനിന്നാണ് കൊച്ചേട്ടനും കുടുംബവും വടക്കഞ്ചേരിയിലെത്തുന്നത്.