പർവതാരോഹകൻ ഷെയ്ഖ് ഹസൻഖാൻ ഡെനാലി കൊടുമുടിയിൽ കുടുങ്ങി
Thursday, June 19, 2025 3:01 AM IST
പത്തനംതിട്ട: പർവതാരോഹകൻ പന്തളം പൂഴിക്കാട് സ്വദേശി ഷെയ്ഖ് ഹസൻ ഖാൻ വടക്കേ അമേരിക്കയിലെ ഡെനാലി കൊടുമുടിയിൽ കുടുങ്ങിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഇക്കഴിഞ്ഞ പത്തിനാണ് ചെന്നൈ സ്വദേശിയായ സുഹൃത്തിനൊപ്പം 20,310 അടി ഉയരമുള്ള കൊടുമുടിയുടെ ബേസ് ക്യാമ്പിലെത്തിയത്.
അന്ന് ബന്ധുക്കളുമായി സംസാരിച്ചിരുന്നു. പിന്നീട് വിവരങ്ങളൊന്നുമില്ലെന്ന് മാതാപിതാക്കളായ പന്തളം പൂഴിക്കാട് കൂട്ടംവെട്ടിയിൽ ദാറുൽകരാം വീട്ടിൽ അലി അഹമ്മദ് ഖാനും ഷാഹിദയും പറഞ്ഞു. ലോകത്തെ നിരവധി പർവതങ്ങളിൽ ഇതിനോടകം വെന്നിക്കൊടി പാറിച്ചിട്ടുള്ള മകൻ തിരികെ വരുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കൾ.
ശക്തമായ കൊടുങ്കാറ്റിൽ അകപ്പെട്ടുവെന്നാണ് വിവരം. തന്റെ സാറ്റലൈറ്റ് ഫോണിലൂടെ ഷെയ്ഖ് ഹസൻ തന്നെയാണ് നിസഹായവസ്ഥ പുറംലോകത്തെ അറിയിച്ചത്. ആവശ്യത്തിനു ഭക്ഷണമോ വെള്ളമോ കൈവശമില്ലെന്നും പറയുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയുടെ വിജയം ആഘോഷിക്കുന്നതിന് കൊടുമുടിയുടെ നെറുകയിൽ ഇന്ത്യൻ പതാകയും ബാനറും സ്ഥാപിക്കുക എന്ന ലക്ഷ്യവുമായാണ് ഷെയ്ഖ് ഹസൻ സാഹസിക യാത്ര നടത്തിയത്. മുന്പ് ഇതേ കൊടുമുടി കയറിയിട്ടുള്ളയാളാണ് ഇദ്ദേഹം.
ഷെയ്ഖ് ഹസൻ ഖാനെ കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആന്റോ ആന്റണി എംപിയും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ചു. സ്ഥലം എംഎൽഎയായ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അഭ്യർഥനയെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് ഇതേ ആവശ്യം ഉന്നയിച്ച് കത്തയച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പ് അസി. സെക്ഷൻ ഓഫീസറായ മുപ്പത്തെട്ടുകാരനായ ഷെയ്ഖ് ഹസൻ ഖാൻ ഉത്തരാഖണ്ഡിലും ഡാർജലിംഗിലും പർവതാരോഹണത്തിൽ പരിശീലനം നേടിയിട്ടുണ്ട്. ജോലിയിൽനിന്ന് ശമ്പളമില്ലാത്ത അവധിയെടുത്താണ് സാഹസിക യാത്ര നടത്തുന്നത്. ഖദീജ റാണിയാണ് ഭാര്യ. ജഹനാര മകൾ.
കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെയാണ് ഷെയ്ഖ് ഖാന്റെ പർവതാരോഹണങ്ങൾ.