നഷ്ടപരിഹാരത്തിനു വിസമ്മതിച്ചു, എംഎസ്സിയുടെ മറ്റൊരു കപ്പല്‍ കോടതി പിടിച്ചുവച്ചു
Thursday, June 19, 2025 3:18 AM IST
കൊച്ചി: വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്കു വരികയായിരുന്ന എംഎസ്സി എല്‍സ 3 കപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്നു നശിച്ച കാര്‍ഗോകളുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കടുത്ത നടപടിയെടുത്ത് ഹൈക്കോടതി.
നഷ്ടപരിഹാരത്തുക നല്‍കാത്ത സാഹചര്യത്തില്‍ കമ്പനിയുടെ മറ്റൊരു കപ്പല്‍ പിടിച്ചുവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. തുക കെട്ടിവച്ചതോടെ കപ്പൽ തീരം വിട്ടു.
കൊല്ലം സാന്‍സ് കാഷ്യു ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വി.പി. പ്രവീണ നല്കിയ ഹര്‍ജിയിലാണ് അസാധാരണ നടപടി. ചൊവ്വാഴ്ച വിഴിഞ്ഞം തുറമുഖത്ത് എത്തിയ എംഎസ്സി കപ്പല്‍ കമ്പനിയുടെ ‘പോളോ രണ്ട്’ കപ്പൽ അറസ്റ്റ് ചെയ്യാനാണ് ജസ്റ്റീസ് എം.എ. അബ്ദുൾ ഹക്കിം ഉത്തരവിട്ടത്.
കണ്ടെയ്നര്‍ മുങ്ങിയതിനാല്‍ കശുവണ്ടി നശിച്ചതിലൂടെ 73.50 ലക്ഷം രൂപ നഷ്ടമുണ്ടായെന്നും ഈ തുക കെട്ടിവയ്ക്കാന്‍ ഉത്തരവിടണമെന്നും തുക ഉറപ്പാക്കാന്‍ ഇതേ കമ്പനിയുടെ കപ്പല്‍ തടഞ്ഞുവയ്ക്കണമെന്നുമായിരുന്നു ഹർജിക്കാരിയുടെ ആവശ്യം.