ഹോട്ടലിൽ മോഷണത്തിനിടെ ഓംലെറ്റുണ്ടാക്കി; സിസിടിവിയിൽ കുടുങ്ങിയ പ്രതി പിടിയിൽ
Thursday, June 19, 2025 3:01 AM IST
പാലക്കാട്: ഹോട്ടലിൽ മോഷണത്തിനിടെ ഓംലറ്റ് ഉണ്ടാക്കി കഴിച്ച മോഷ്ടാവ് പിടിയിൽ. തമിഴ്നാട് മാർത്താണ്ഡം സ്വദേശി റപ്പായി അനീഷ് എന്ന ശിവകുമാർ (48) ആണ് കസബ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മേയ് 21നാണ് ഇയാൾ പാലക്കാട് ചന്ദ്രനഗറിലെ ഹോട്ടലിൽനിന്ന് 25,000 രൂപയും മൊബൈൽഫോണും ചാർജറും മോഷ്ടിച്ചത്.
മോഷണത്തിനെത്തിയ പ്രതി ഹോട്ടലിൽ സൂക്ഷിച്ച കോഴിമുട്ടയെടുത്ത് ഓംലെറ്റുണ്ടാക്കി കഴിക്കുകയായിരുന്നു. ഫ്രിഡ്ജ് തുറന്നുനോക്കിയപ്പോൾ ബീഫ് ഫ്രൈ ഇരിക്കുന്നതുകണ്ടു. ഇതു ചൂടാക്കാൻ തുടങ്ങിയപ്പോഴാണു ഹോട്ടലിൽ സ്ഥാപിച്ച സിസിടിവി കാമറ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ അവിടെനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
ഒരു സ്ഥലത്തും സ്ഥിരമായി നിൽക്കാത്ത പ്രതിയെ തിരിച്ചറിഞ്ഞ് അന്വേഷണം നടത്തിവരുന്നതിനിടെ പാലക്കാട് ടൗണിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം, തൃശൂർ, പാലക്കാട് ജില്ലകളിൽ മുന്പ് സമാനരീതിയിലുള്ള കേസുകളിൽ പ്രതിയാണ് അനീഷ്. ഹോട്ടലുകൾ, കടകൾ, ഓഫീസ്, വീടുകൾ എന്നിവിടങ്ങളിൽ കളവുനടത്തുകയും കിട്ടുന്ന പണം മദ്യത്തിനും ലഹരിക്കും ഉപയോഗിക്കുകയുമാണു രീതി. കേരളത്തിലും തമിഴ്നാട്ടിലും യാത്രചെയ്തു കളവു നടത്തും.
അതേദിവസംതന്നെ ഹോട്ടലിനു സമീപത്തെ ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. ഇതിനു പിന്നിലും അനീഷാണോ എന്നു പോലീസ് സംശയിക്കുന്നുണ്ട്.
പാലക്കാട് കസബ ഇൻസ്പെക്ടർ എം. സുജിത്ത്, എസ്ഐ എച്ച്. ഹർഷാദ്, വിപിൻ, മനോജ് കുമാർ, യേശുദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ആർ. രാജീദ്, സായൂജ്, സുനിൽ, ശ്രീലത എന്നിവരാണു കേസന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിച്ചുവരുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.