തുരങ്കം 8.11 കിലോമീറ്റർ ; വയനാടും കോഴിക്കോടും കൂടുതൽ അടുക്കുന്നു
Thursday, June 19, 2025 3:01 AM IST
അദീപ് ബേബി
കൽപ്പറ്റ: കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽ ആരംഭിച്ച് വയനാട്ടിലെ മേപ്പാടിക്ക് സമീപം കള്ളാടിയിൽ അവസാനിക്കുന്ന ഇരട്ടത്തുരങ്കപാതയ്ക്ക് കേന്ദ്ര സർക്കാരിന്റെ അന്തിമാനുമതി ലഭിച്ചതോടെ വയനാടും കോഴിക്കോടും കൂടുതൽ അടുക്കുന്നു.
വയനാടിനും കോഴിക്കോടിനും ഇടയിലുള്ള താമരശേരി ചുരം റോഡിന് പകരമായാണ് 2,134 കോടി രൂപ ചെലവിൽ പദ്ധതി നടപ്പാക്കുന്നത്. ആനക്കാംപൊയിലിൽനിന്ന് തുരങ്കപാതയിലൂടെ 22 കിലോമീറ്റർ സഞ്ചരിച്ചാൽ മേപ്പാടിയിലെത്തിച്ചേരാൻ കഴിയും. കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭിച്ചതിനാൽ കരാർ ഒപ്പിട്ട് തുരങ്കപാതയുടെ പ്രവൃത്തി ആരംഭിക്കാം.
തുരങ്കം രണ്ട്, പാത നാലുവരി
പാതയിൽ 8.11 കിലോമീറ്റർ വരുന്ന ഇരട്ട തുരങ്കങ്ങളാണ് ഉണ്ടാകുക. നാലുവരി ഗതാഗതമാണ് പദ്ധതിയിലുള്ളത്. ടണൽ വെന്റിലേഷൻ, അഗ്നിശമനസംവിധാനം, ടണൽ റേഡിയോ സിസ്റ്റം, ടെലിഫോണ് സിസ്റ്റം, ശബ്ദ സംവിധാനം, എസ്കേപ്പ് റൂട്ട് ലൈറ്റിംഗ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമർജൻസി കോൾ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്കപാതയിലുണ്ടാകും. അമിത ഉയരമുള്ള വാഹനങ്ങൾ കണ്ടെത്തി സിഗ്നൽ നൽകും. ഓരോ 300 മീറ്ററിലും ക്രോസ് പാസേജുകൾ ഉണ്ടാകും. ഇരുവഴിഞ്ഞിപ്പുഴയിൽ പാലങ്ങൾക്കും കലുങ്കുകൾക്കും പുറമേ അടിപ്പാതയും സർവീസ് റോഡുമുണ്ട്.
രാജ്യത്തെ ഏറ്റവും നീളമേറിയ മൂന്നാമത്തെ അടിപ്പാത
രാജ്യത്തെ ഏറ്റവും നീളമേറിയ മൂന്നാമത്തെ അടിപ്പാതയായി വിശേഷിപ്പിക്കപ്പെടുന്ന തുരങ്കം പശ്ചിമഘട്ടത്തിലെ കുന്നുകൾക്കും വനങ്ങൾക്കും ഇടയിലൂടെയാണ് കടന്നുപോകുന്നത്. താമരശേരി ചുരത്തിനു ബദലായി തിരുവന്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ (സ്വർഗംകുന്ന്) മുതൽ വയനാട്ടിലെ മേപ്പാടിക്ക് സമീപം കള്ളാടി വരെ എത്തുന്നതാണ് തുരങ്കപാത. താമരശേരി ചുരം ഒഴിവാക്കി വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണിത്.
തുരങ്കപാത മേഖലയിൽ മികച്ച സാന്പത്തിക വളർച്ചയ്ക്കും വികസനത്തിനും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ കോഴിക്കോടും വയനാടും തമ്മിലുള്ള ദൂരം 40 കിലോമീറ്ററോളം കുറയും. ബംഗളൂരു, മൈസൂരു തുടങ്ങിയ വ്യവസായ, ടൂറിസം നഗരങ്ങളുമായും എളുപ്പത്തിൽ ബന്ധപ്പെടാൻ സഹായിക്കുന്നതിനാൽ തുരങ്കപാതയ്ക്ക് വലിയ പ്രാധാന്യമുള്ളതായാണ് കണക്കാക്കപ്പെടുന്നത്.
വയനാടിന് ആശ്വാസം
അടിസ്ഥാന സൗകര്യങ്ങളുടെ കുറവിൽ വീർപ്പുമുട്ടുന്ന വയനാടിന് ആശ്വാസം പകരുന്നതാണ് നിർദിഷ്ട തുരങ്കപാത. താമരശേരി ചുരം വഴി നിലവിലുള്ള പാതയിൽ മണ്ണിടിച്ചിലിലും മഴയും വാഹനപ്പെരുപ്പവും കാരണം ഗതാഗതം ഇടയ്ക്കിടെ തടസപ്പെടുന്നുണ്ട്. ഇതുകാരണം വയനാട്ടിലെ ജനങ്ങൾ ഏറെ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ തുരങ്കപാത അനിവാര്യതയാണെന്ന് വിലയിരുത്തപ്പെടുന്നു. ചുരത്തിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിനും കാരണമാകാറുണ്ട്.
താമരശേരി ചുരത്തിലെ ഗതാഗത തടസം നിരവധി ജീവനുകളും എടുത്തിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് വയനാട്ടുകാർക്ക് എത്തിച്ചേരാനുള്ള പ്രധാനപാതയാണ് താമരശേരി ചുരത്തിലൂടെയുള്ളത്. തുരങ്കപാത താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്നും ഗതാഗതം സുഗമമാക്കുമെന്നുമാണ് കരുതുന്നത്.
കരാർ കാലാവധി നാലു വർഷം
ആനക്കാംപൊയിലിൽനിന്നു കള്ളാടി വരെ 22 കിലോമീറ്ററാണുള്ളത്. ഇതിൽ 8.11 കിലോമീറ്റർ ദൈർഘ്യമാണ് തുരങ്കത്തിനുള്ളത്. 1,341 കോടി രൂപയ്ക്കാണ് തുരങ്ക നിർമാണം മാത്രം ദിലീപ് ബിൽഡ് കോണ് കന്പനി കരാർ ഏറ്റെടുത്തത്.
ഇരുവഞ്ഞിപ്പുഴയ്ക്കു കുറുകെ പണിയുന്ന പാലത്തിന്റെ കരാർ 80.4 കോടിക്കാണ് കോൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഇൻഫ്രാ കണ്സ്ട്രക്ഷൻ കന്പനിക്ക് ലഭിച്ചത്. നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് കരാറിലെ ധാരണ.