കപ്പലപകടം: സര്‍ക്കാര്‍ കേസ് കൊടുക്കണമെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍
Thursday, June 19, 2025 3:01 AM IST
കൊച്ചി: രണ്ടാഴ്ചയ്ക്കിടെ കേരളതീരത്തു നടന്ന കപ്പലപകടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്കു മതിയായ നഷ്ടപരിഹാരം ലഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസ് അനിവാര്യമെന്ന് കേരള ഫിഷറീസ് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി.
മത്സ്യത്തൊഴിലാളികള്‍ക്കു അര്‍ഹമായ നഷ്ടപരിഹാരം കപ്പല്‍ കമ്പനിയാണു നല്‍കേണ്ടത്.അപകടംമൂലം സംസ്ഥാനത്തിനുണ്ടായ മത്സ്യസമ്പത്തിലെ നഷ്ടവും പാരിസ്ഥിതിക പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാകണം പോലീസിനെ സമീപിക്കേണ്ടത്. നിലവിലെ കേസുകള്‍ കപ്പല്ക്കമ്പനിയെ നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ സഹായിക്കുന്നതാണെന്നും ഭാരവാഹികള്‍ ആരോപിച്ചു.
എംഎസ്എസി എല്‍സ3 കപ്പലിന്റെ ക്യാപ്റ്റനെയും ജീവനക്കാരെയും അറസ്റ്റ് ചെയ്തു നിയമനടപടിക്കു വിധേയമാക്കണം. കപ്പല്‍പാത 50 നോട്ടിക്കല്‍ മൈല്‍ അകലെയായിരിക്കെയാണ് തോട്ടപ്പള്ളിയില്‍നിന്നു 14.6 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പല്‍ മുങ്ങിയത്.
കപ്പലിന്റെ അവശിഷ്ടങ്ങള്‍ കുടുങ്ങിയതുമൂലം നിരവധി ബോട്ടുകള്‍ക്ക് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരില്‍നിന്നുള്ള സഹായം തീര്‍ത്തും അപര്യാപ്തമാണ്.
മത്സ്യമേഖലയെ പ്രതികൂലമായി ബാധിച്ച അപകടങ്ങളില്‍ ഷിപ്പിംഗ് കമ്പനികളുമായുള്ള ബന്ധങ്ങളടക്കം നോക്കാതെ സമഗ്ര അന്വേഷണത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണം. ഇതിനോടനുബന്ധിച്ച് സംസ്ഥാനവ്യാപകമായി പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.