“ആർഎസ്എസുമായി ബന്ധമുണ്ടാക്കിയിട്ടില്ല”; ഗോവിന്ദനെ തിരുത്തി മുഖ്യമന്ത്രി
Thursday, June 19, 2025 3:18 AM IST
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയിലെ ‘ആർഎസ്എസ് ബന്ധം’ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസുമായി ഒരുഘട്ടത്തിലും സിപിഎം ബന്ധമുണ്ടാക്കിയിട്ടില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി, ജനതാ പാർട്ടിയുമായി തെരഞ്ഞെടുപ്പു സഹകരണമുണ്ടാക്കിയിട്ടുണ്ടെന്നും പറഞ്ഞു.
1977ൽ ബിജെപിയുടെ ആദ്യരൂപമായ ജനസംഘം അടക്കമുള്ള പാർട്ടികളെ ലയിപ്പിച്ചായിരുന്നു ജനതാപാർട്ടി രൂപീകരിച്ചത്. ജനസംഘത്തിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടാണ് ജനതാ പാർട്ടി രൂപീകരിച്ചത്. സിപിഎം ജനതാ പാർട്ടിയിൽ ലയിച്ചിട്ടില്ല. സിപിഎം ആർഎസ്എസുമായി തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കിയിട്ടുണ്ടെന്ന എം.വി. ഗോവിന്ദന്റെ മാധ്യമ അഭിമുഖത്തിലെ പരാമർശമാണു മുഖ്യമന്ത്രി തിരുത്തിയത്.
അടിയന്തരാവസ്ഥയ്ക്കു ശേഷം 1977 ലെ സവിശേഷ സാഹചര്യത്തിൽ ജീവിക്കാനുള്ള അവകാശം എടുത്തുകളഞ്ഞ ഇന്ദിരാഗാന്ധി സർക്കാരിനെതിരേ തെരഞ്ഞെടുപ്പ് ആയുധമാക്കാൻ ജനതാ പാർട്ടിയുമായി സഹകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ജനതാ പാർട്ടിയുമായി സഖ്യമുണ്ടാക്കിയത് ഇവിടെ കോണ്‍ഗ്രസും മുസ്ലിം ലീഗും അടക്കമുള്ള യുഡിഎഫ് ആയിരുന്നു. ഒ. രാജഗോപാലും കെ.ജി. മാരാരും കോണ്‍ഗ്രസ് പിന്തുണയുള്ള സ്ഥാനാർഥിയായിരുന്നു.
ആർഎസ്എസുമായി യോജിപ്പിന്റേതായ ഒരു മേഖലയും സിപിഎമ്മിനില്ല. ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെ അനുകൂലിക്കുന്ന സംഘടനയാണ് ആർഎസ്എസ്. അതിനെതിരേ പോരാടുന്ന പ്രസ്ഥാനമാണ് സിപിഎം. കോണ്‍ഗ്രസിനെയല്ല ആർഎസ്എസ് ആഭ്യന്തര ശത്രുക്കളായി കാണുന്നത് കമ്യൂണിസ്റ്റുകാരെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സതീശനെ ‘കൊട്ടി’ മുഖ്യമന്ത്രി
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആർഎസ്എസ് അനുകൂല പരാമർശം തിരുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പരോക്ഷമായി ആക്രമിക്കാനും ശ്രമിച്ചു.
ഞങ്ങളിലാരും ആർഎസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാട് ഒരു ഘട്ടത്തിലും സ്വീകരിച്ചിട്ടില്ലെന്നു പറഞ്ഞ പിണറായി വിജയൻ, ആർഎസ്എസ് ആരാധിക്കുന്നവരുടെ ഫോട്ടോയ്ക്കു മുന്നിൽ ചിലർ താണുവണങ്ങിയല്ലോ എന്നു പേരു പറയാതെ മുഖ്യമന്ത്രി കൊട്ടി.