ചെല്ലാനം എന്ന സങ്കടതീരം!
Friday, June 20, 2025 1:59 AM IST
സിജോ പൈനാടത്ത്
ചെല്ലാനം: കാലവർഷത്തിൽ കലിപൂണ്ട തിരമാലകൾ വീടുകൾക്കുള്ളിലേക്ക് ആർത്തലച്ചെത്തി നാശം വിതയ്ക്കുന്ന ദുരിതക്കാഴ്ച ഹൃദയം തകരുന്ന വേദനയോടെ കണ്ടുനിൽക്കാൻ വിധിക്കപ്പെട്ടൊരു ജനത... ഇത്തവണത്തെ പെരുമാരിയിലല്ല, ഇന്നോളം ഒരു കാലവർഷക്കാലവും ഈ തീരഗ്രാമത്തെ വെറുതെവിട്ടിട്ടില്ല. അന്നും ഇന്നും ഇവർക്ക് ഒരേയൊരാവശ്യം മാത്രം - ഈ കടലേറ്റത്തിനു ശാശ്വത പരിഹാരമുണ്ടാക്കിത്തരൂ...!!
എറണാകുളം ജില്ലയുടെ പടിഞ്ഞാറൻ അതിർത്തിയായ പശ്ചിമ കൊച്ചിയിലും ചെല്ലാനം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും കടലേറ്റത്തിന്റെ ദുരിതം ഇക്കുറിയും രൂക്ഷമാണ്. പഞ്ചായത്തിലെ കണ്ണമാലി പുത്തൻതോട് മുതൽ കൊച്ചി കോർപറേഷനിൽ ഉൾപ്പെട്ട ഫോർട്ടുകൊച്ചി ബീച്ച് വരെയുള്ള തീരത്തു കടൽഭിത്തി തകർന്നതിനാൽ ഇവിടുത്തെ വീടുകളിലേക്കും ഉപജീവനമാർഗങ്ങളിലേക്കും കടൽ കയറി.
ചെറിയകടവ് ഭാഗത്തെ നാലു വീടുകൾ കടലേറ്റത്തിൽ വാസയോഗ്യമല്ലാതായി തകർന്ന നിലയിലാണ്. ഈ കുടുംബങ്ങളെ ചെറിയകടവ് പള്ളി പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. 13 വീടുകൾക്ക് നാശനഷ്ടങ്ങളുണ്ടായി.
കടലേറ്റം രൂക്ഷമായ പ്രദേശത്ത് 1980ൽ നിർമിച്ച കടൽഭിത്തി പലയിടത്തും തകർന്ന നിലയിലാണ്. ഇതിന്റെ പുനർനിർമാണം കാലങ്ങളായുള്ള ആവശ്യമാണെങ്കിലും അധികൃതർ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടില്ല. കടലേറ്റം രൂക്ഷമാകുന്പോൾ ജില്ലാ ഭരണകൂടം യോഗങ്ങൾ വിളിച്ചുകൂട്ടുന്നതൊഴിച്ചാൽ കാര്യങ്ങൾ പഴയപടി തന്നെ.
കണ്ണമാലി മുതൽ മാനാശേരി വരെയുള്ള ഏഴു കേന്ദ്രങ്ങളിൽ മണൽ നിറച്ച ജിയോ ബാഗുകൾ സ്ഥാപിച്ചു താത്കാലിക സുരക്ഷയൊരുക്കാൻ നിർദേശിച്ചിട്ടുണ്ടെങ്കിലും ഇതു ശാശ്വത പരിഹാരമല്ലെന്ന് നാട്ടുകാർ പറയുന്നു.
വേണം, ടെട്രാപോഡ് കടൽഭിത്തി
ചെല്ലാനം ഹാർബർ മുതൽ കണ്ണമാലി പുത്തൻതോട് വരെ 7.35 കിലോമീറ്റർ തീരത്ത് ടെട്രാപോഡ് ഉപയോഗിച്ചുള്ള ശക്തമായ കടൽഭിത്തി സ്ഥാപിച്ചതോടെ ഇവിടുത്തെ കടലേറ്റത്തിനു പരിഹാരമായിട്ടുണ്ട്.
പുത്തൻതോട് മുതൽ ഫോർട്ടു കൊച്ചി വരെയുള്ള 12 കിലോമീറ്ററോളം തീരത്തും ഇതേ മാതൃകയിൽ കടൽഭിത്തി നിർമിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഒന്നും സംഭവിച്ചിട്ടില്ല.
കടലേറ്റം ഇക്കുറി നാശം വിതച്ചപ്പോൾ റോഡ് ഉപരോധം ഉൾപ്പെടെയുള്ള പ്രതിഷേധവുമായി പ്രദേശവാസികൾ തെരുവിലിറങ്ങി.
കണ്ണമാലി പുത്തൻതോട് മുതൽ ഫോർട്ടു കൊച്ചി വരെയുള്ള തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി, ആലപ്പുഴ രൂപതകളിലെ വൈദികരുടെ ഉപവാസസമരം ഇന്നു നടക്കും.