നിലന്പൂരിൽ പോളിംഗ് 73.26%
Friday, June 20, 2025 1:59 AM IST
മലപ്പുറം: മലപ്പുറം ജില്ലയിലെ നിലന്പൂർ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് 73.26 ശതമാനം. വോട്ടെടുപ്പ്സമാധാനപരമായിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 76.86 ശതമാനമായിരുന്നു പോളിംഗ്. ഇക്കുറി പുതിയതായി 59 ബൂത്തുകൾകൂടി ഉണ്ടായിരുന്നതിനാൽ ബൂത്തുകളിൽ തിരക്കിനു അല്പം കുറവ് അനുഭവപ്പെട്ടു.
നിലന്പൂർ നഗരസഭ, വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ, അമരന്പലം, പോത്തുകൽ, കരുളായി പഞ്ചായത്തുകളിലെല്ലാം 71 ശതമാനത്തിലേറെ വോട്ടിംഗ് നടന്നു. മികച്ച പോളിംഗ് രേഖപ്പെടുത്തിയതോടെ സ്ഥാനാർഥികൾ ഏറെ പ്രതീക്ഷയിലാണ്. 23 നാണ് വോട്ടെണ്ണൽ.
മഴ ശക്തമാകുമെന്ന് കരുതിയെങ്കിലും രാവിലെ പെയ്ത മഴയ്ക്കുശേഷം പിന്നീട് അനുകുല കാലാവസ്ഥയായിരുന്നു.
യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തും മാതാവ് മറിയുമ്മയും കുടുംബത്തോടൊപ്പം വീട്ടിക്കുത്ത് ജിഎൽപി സ്കൂളിലെ 184-ാം നന്പർ ബൂത്തിലാണ് രാവിലെ ഏഴിന് വോട്ട് രേഖപ്പെടുത്തിയത്.
എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് മാങ്കുത്ത് വെസ്റ്റ് സ്കൂളിലെ 202-ാം നന്പർ ബൂത്തിലുംഎൻഡിഎ സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ് കുടുംബത്തോടൊപ്പം ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിലെ 148-ാം നന്പർ ബൂത്തിലുമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
തൃണമൂൽ കോണ്ഗ്രസ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവറിന് നിലന്പൂർ മണ്ഡലത്തിൽ വോട്ടില്ല. അദ്ദേഹം ഏറനാട് മണ്ഡത്തിലെ വോട്ടറാണ്. വിജയം സുനിശ്ചിതമാണെന്നാണ് സ്ഥാനാർഥികൾ വോട്ട് രേഖപ്പെടുത്തിയശേഷം അഭിപ്രായപ്പെട്ടത്.
വോട്ടെടുപ്പ് നടക്കുന്നതിനിടെ പോളിംഗ് ബൂത്തുകൾക്ക് സമീപം വോട്ടർമാരെ സ്വാധീനിക്കാൻ ഡിവൈഎഫ്ഐ പ്രവർത്തകർ ശ്രമിച്ചുവെന്ന് ആരോപണമുയർന്നതിനെത്തുടർന്ന് നേരിയ സംഘർഷമുണ്ടായി. സംഭവത്തിൽ രണ്ട് പേരെ പോത്തുകൽ പോലീസ് കരുതൽ തടങ്കലിൽ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് വിട്ടയച്ചു.