അയ്യൻകാളി ഇന്ത്യയുടെ മഹാനായ പുത്രൻ
ജോൺ തറപ്പേൽ
Tuesday, June 17, 2025 11:54 PM IST
‘ഇന്ത്യയുടെ മഹാനായ പുത്രൻ’ എന്നാണ് അയ്യൻകാളിയുടെ പ്രതിമ വെള്ളയന്പലത്ത് അനാച്ഛാദനം ചെയ്തുകൊണ്ട് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അധഃസ്ഥിത ജനതയുടെ സമുദ്ധാരകനും നവയുഗ ശില്പിയുമായ അയ്യൻകാളിയുടെ 84-ാം ചരമവാർഷികദിനമാണ് ഇന്ന്.
അടിമവ്യവസ്ഥയിൽ ജാതി ഉണ്ടായിരുന്നില്ല. എന്നാൽ, പിന്നീടു വന്ന ഫ്യൂഡൽ വ്യവസ്ഥിതിയോടുകൂടിയാണ് ജാതിവ്യവസ്ഥ ഉടലെടുത്തതും അയിത്ത-അനാചാരങ്ങൾ നടപ്പിലായതും.
മൃഗങ്ങൾക്കു പോലും സഞ്ചരിക്കാൻ അനുവാദം ഉണ്ടായിരുന്ന വഴിയിൽ അധഃസ്ഥിത ജനതയുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കാൻ ആർക്കും ഒരവകാശവുമില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് സവർണർ നിരോധിച്ച സഞ്ചാരസ്വാതന്ത്ര്യത്തിനെതിരേ അയ്യൻകാളി നടത്തിയ പോരാട്ടത്തിന്റെ ഭാഗമായി പരിവർത്തനത്തിന്റെ പടഹധ്വനി മുഴക്കി വില്ലുവണ്ടിയിൽ നവോത്ഥാന ചരിത്രത്തിന്റെ നെറുകയിലേക്ക് കുതിച്ചുകയറി.
എഴുത്തും വായനയും എന്തെന്നറിയാത്ത ഗംഭീരനായ ബുദ്ധിശാലി എന്നറിയപ്പെട്ട ശ്രീരാമകൃഷ്ണ പരമഹംസരെപ്പോലെതന്നെ വിദ്യാഭ്യാസമില്ലാത്ത മഹാനായ ബുദ്ധിശാലി ആയിരുന്നു അയ്യൻകാളി. കർമരഹിതമായ തപസല്ല, മറിച്ച് കർമനിരതമായ ജീവിതമാണ് ആവശ്യം എന്ന ആപ്തവാക്യത്തിലടിയുറച്ചു ജീവിച്ചുകൊണ്ട് തങ്ങൾ താഴ്ന്ന ജാതിയിൽപ്പെട്ടവരാണെന്നും സമൂഹത്തിൽ വിലകുറഞ്ഞവരുമാണെന്നുമുള്ള അപകർഷതാബോധം ഉന്മൂലനം ചെയ്തു. മാന്യമായി ജീവിക്കുക എന്നത് ജന്മാവകാശമാണ് എന്ന ബോധ്യം നൽകാനാണ് അയ്യൻകാളി പ്രഥമ പരിഗണന നൽകിയത്.
തന്റെ ജന്മം മതപരിവർത്തനം ചെയ്യുന്നതിൽ താത്പര്യമില്ലായിരുന്നുവെങ്കിലും പരിവർത്തനം ചെയ്തവരോട് അദ്ദേഹത്തിന് യാതൊരുവിധ വിദ്വേഷവും വിവേചനവുമില്ലായിരുന്നു. അയ്യൻകാളി ഒരിക്കലും അധഃസ്ഥിത ജനതയിൽ ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ ഉള്ള യാതൊരു വിഭാഗീയതയും കാണിച്ചിട്ടില്ല. അതിന് ഉദാഹരണമാണ് ശ്രീമൂലം പ്രജാസഭയിലേക്ക് പാന്പാടി ജോൺ ജോസഫിനെയും ചരതൻ സോളമനെയും നോമിനേറ്റ് ചെയ്യാൻ ശിപാർശ ചെയ്തതും സാധുജന പരിപാലന സംഘത്തിന്റെ പ്രവർത്തനങ്ങളിൽ പരിവർത്തിതർക്ക് ഭാരവാഹിത്വങ്ങൾ നൽകി പരിഗണിച്ചതും. “എന്റെ ജനം” എന്ന ചിന്താഗതിയായിരുന്നു അദ്ദേഹത്തിന്. ഒരു മതത്തിലും അദ്ദേഹത്തിന് വിശ്വാസവുമില്ലായിരുന്നു. അദ്ദേഹം അധഃസ്ഥിത ജനതയുടെ മുഴുവൻ നേതാവായിരുന്നു.
നൂറ്റാണ്ടുകൾ ജാതിശ്രേണീകൃതമായ അസന്തുലിത സമൂഹത്തിന്റെ അടിത്തട്ടിൽ ഞെരിഞ്ഞമർന്നുകൊണ്ടിരുന്ന ജനതയുടെ മോചനത്തിനായി നേരിട്ട് നേതൃത്വം നൽകിയതോടെ അയ്യൻകാളി നാട്ടിൽ പ്രശസ്തനായി. തനിക്കു ലഭിക്കാൻ ഭാഗ്യമില്ലാതിരുന്ന വിദ്യാഭ്യാസം തന്റെ ജനതയ്ക്കു ലഭിക്കണമെന്ന അദ്ദേഹത്തിന്റെ അദമ്യമായ ആഗ്രഹം നിഷേധിച്ച ജന്മി നാടുവാഴികൾക്കെതിരേ സന്ധിയില്ലാത്ത സമരത്തിന്റെ കൊടുങ്കാറ്റഴിച്ചുവിട്ട് അദ്ദേഹം ഗർജിച്ചു - “എന്റെ കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ സമ്മതിക്കുന്നില്ലെങ്കിൽ ഈ കാണുന്ന പാടങ്ങളിലെല്ലാം ഞങ്ങൾ മുട്ടിപ്പുല്ല് മുളപ്പിക്കും.” അതൊരു ശപഥമായിരുന്നു. ലോകത്തിലെ ആദ്യത്തെ കർഷകത്തൊഴിലാളി നേതാവിന്റെ ആ ശപഥം സമരാഗ്നിയായി ആളിപ്പടർന്നു.
വിദ്യാഭ്യാസാവകാശ നിഷേധത്തിനെതിരേ അദ്ദേഹം സ്ഥാപിച്ച സ്കൂൾ വർണവെറിയന്മാരായ ജന്മികൾ തീവച്ച് നശിപ്പിക്കാൻ ഗൂഢശ്രമം നടത്തിയപ്പോഴെല്ലാം കാരിരുന്പിന്റെ കരുത്തുള്ള അയ്യങ്കാളിപ്പട കൈമെയ് മറന്ന് പ്രതിരോധിച്ചു.
ആ നവോത്ഥാന വിപ്ലവകാരിയെ അന്നത്തെ ദിവാൻ ശ്രീമൂലം പ്രജാസഭാ മെംബറാക്കി നിയമിച്ചു. അത് ഐതിഹാസിക യജ്ഞത്തിന്റെ പ്രാരംഭമായിരുന്നു. അടിസ്ഥാന ആവശ്യങ്ങൾ ദീർഘവീക്ഷണത്തോടും ആത്മാർഥതയോടുംകൂടി അദ്ദേഹം സഭയിൽ അവതരിപ്പിച്ചു. ഭൂരഹിതരായ തന്റെ സമുദായത്തിനു കുറെയെങ്കിലും പുതുവൽ ഭൂമികൾ പതിച്ചു നൽകണമെന്നും പേരിൽ പതിക്കപ്പെട്ട തരിശുഭൂമികളിൽ ഉപയോഗശൂന്യമായി കിടക്കുന്നവയിൽ ചിലതിനെ പരീക്ഷണ നടപടി എന്ന നിലയ്ക്ക് ഞങ്ങളുടെ സൗഖ്യത്തിനും ജീവിതസൗകര്യത്തിനും തരണമെന്നുള്ള അപേക്ഷ നൽകി. അതു പരിഗണിക്കപ്പെട്ടു.
1912 മാർച്ച് നാലിന് തെക്കൻ തിരുവിതാംകോട്ടിൽ ഏഴ് പള്ളിക്കൂടങ്ങളിൽ മാത്രമേ പുലയർക്കു പ്രവേശനമുണ്ടായിരുന്നുള്ളൂ. അയ്യൻകാളിയുടെ പ്രസംഗം ഇപ്രകാരമായിരുന്നു: “കേരളത്തിലെ എല്ലാ പള്ളിക്കൂടങ്ങളിലും അവർക്കു പ്രവേശനം കൊടുക്കണമെന്ന് ഞാൻ ബോധിപ്പിക്കുന്നു.
ഞങ്ങളേക്കാൾ തുലോം മുന്നിട്ടു നിൽക്കുന്ന മുഹമ്മദീയർക്ക് കൊടുത്തിട്ടുള്ള ഫീസിലെ ആനുകൂല്യങ്ങൾപോലും ഞങ്ങൾക്കില്ല. വിദ്യാഭ്യാസം, എൻജിനിയറിംഗ്, മെഡിക്കൽ എന്നീ വകുപ്പുകളിൽ ജീവനക്കാരായി പുലയരെ നിയമിക്കണം” -അദ്ദേഹം ആവശ്യപ്പെട്ടു. അവയെല്ലാം അംഗീകരിക്കുകയും ചെയ്തു.
ദേശീയ നവോത്ഥാന പ്രസ്ഥാനത്തിന്റെ അനേകം കൈവഴികളിൽ ഒന്നായിരുന്നു അയ്യന്കാളി നയിച്ച പോരാട്ടം. അദ്ദേഹത്തിന്റെ വിപ്ലവകരമായ ജീവിതവും പ്രവൃത്തികളും ഇന്നും തലമുറകൾക്ക് പ്രചോദനമാണ്.
(ലേഖകൻ ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്)