കഥ
ഡോ. മുഞ്ഞിനാട് പത്മകുമാര്‍
Tuesday, June 17, 2025 11:57 PM IST
“നെഞ്ചില്‍ ദുഃഖത്തിന്റെ മലകള്‍ ചുമന്നു നടക്കുന്നവരെ എനിക്കറിയാം. പൊടുന്നനെ ആ മലകള്‍ നീക്കം ചെയ്യാനാവില്ലെന്നുമറിയാം. പക്ഷേ, അതിലെ പാറയും മണല്‍ത്തരികളും പാഴ്ച്ചെടികളും നീക്കംചെയ്താല്‍ അവര്‍ ശ്വാസംമുട്ടി മരിക്കാതിരിക്കുകയെങ്കിലും ചെയ്യുമല്ലോ. പക്ഷേ, തന്റെ നെഞ്ചിലെ മലകള്‍ മാറ്റാതെ എനിക്കൊരടി നടക്കാനാവുന്നില്ല. അപ്പോള്‍ ഞാനെങ്ങനെ അപരന്റെ നെഞ്ചിലെ പാറകള്‍ ഇളക്കി മാറ്റും? ഇതെന്റെ ബുദ്ധിശൂന്യമായ വിചാരമായിരിക്കാം.
പക്ഷേ, സത്യമിതല്ലേ? ഇത്രയും എഴുതിയപ്പോള്‍ നെഞ്ചിലെ ഭാരമൊന്ന് ഇറക്കിവച്ചപോലെ. അയാള്‍ പൂഴിമണ്കൂനകള്ക്കിടയില്നിന്ന് തല പുറത്തേക്കു നീട്ടി. അപ്പോള്‍ അയാള്‍ക്ക് ഒരാമയുടെ രൂപമായിരുന്നു. മണ്ണിനടിയില്‍നിന്ന് വിചിത്രമായ ചില കാലൊച്ചകള്‍ കേട്ടുതുടങ്ങിയതോടെ അയാള്‍ പെട്ടെന്നു തല ശരീരത്തിനുള്ളിലേക്കു വലിച്ചു. ആരും കേള്‍ക്കാതെ അയാള്‍ പിറുപിറുത്തു; ദൈവമേ, നീ എന്തിനാണ് എന്നെ മനുഷ്യനായി സൃഷ്ടിച്ചത്?”
മുപ്പത്തിമൂന്ന് വര്‍ഷം മുന്‍പ് എഴുതിയ ഒരു കഥയുടെ അലസിപ്പോയ ഒരു താള് കഴിഞ്ഞ ദിവസം കിട്ടി. ഇരുപതു വയസിലെഴുതിയ കഥ. അതിന്റെ ചെറുപ്പം ഈ കഥയ്ക്കുണ്ടാകാം. ഈ കഥയൊന്ന് അച്ചടിച്ചു കാണാന്‍ കയറിയിറങ്ങാത്ത പത്രമാഫീസുകള്‍ കൊല്ലത്തില്ല. ജനയുഗം, കുങ്കുമം, കുമാരി, കേരളശബ്ദം തുടങ്ങി എല്ലായിടത്തും ചെന്നു.
വൈക്കം ചന്ദ്രശേഖരന്‍നായര്‍ കഥയുടെ തുടക്കം വായിച്ചിട്ട് കുമാരിയില്‍ കൊടുക്കാമെന്നു പറഞ്ഞു. പക്ഷേ, കൊടുത്തില്ല. ഒരു പത്രാധിപരും എന്നോട് കാരുണ്യം കാണിച്ചില്ല. എങ്കിലും പ്രതീക്ഷ കൈവിട്ടിരുന്നില്ല. ഉറങ്ങുന്നവരെയാണ് ആദ്യം പ്രളയം മുക്കിക്കൊല്ലുന്നതെന്ന ബുദ്ധവചനം വായിച്ച കാലംകൂടി ആയതിനാല്‍ ഞാന്‍ ഉറങ്ങാതെ കാത്തിരുന്നു.
അക്കാലത്താണ് ജീവിതമെന്ന അസംബന്ധഭാരവും പേറി ഞാന്‍ നാടുചുറ്റാന്‍ തുടങ്ങിയത്. ചുറ്റലെന്നുവച്ചാല് ഒരസ്തിത്വവാദ ചുറ്റല്. കുതിരുന്ന മണ്കട്ടയാണെന്നറിയാമായിരുന്നിട്ടും ഞാന്‍ പേമാരിയിലേക്ക് ഇറങ്ങിനടന്നു. കൊടിയ വേനല്‍ച്ചൂടില്‍ കത്തിയെരിയുമെന്നറിയാമായിരുന്നിട്ടും ഉണങ്ങിയ പുല്‍ക്കൊടിയെപ്പോലെ ഞാന്‍ നിന്നു. എന്റെ കാല്ക്കീഴില് മരുഭൂമിയും മഹാസമുദ്രവുമുണ്ടായിരുന്നു.
മഹാസങ്കടങ്ങള്ക്കടിപ്പെട്ട മനസ് എനിക്കൊരു കവചമായി നിന്നു. എങ്കിലും ഏകാന്തതയുടെ തടങ്കല്‍പ്പാളയത്തില്‍നിന്ന് എനിക്കു പുറത്തു കടക്കാനായില്ല. അപ്പോഴും ഈ കഥ ഇടിമുഴക്കമോ മണ്കാറ്റോ പേമാരിയോ ആയി എന്റെ ഉള്ളിലുണ്ടായിരുന്നു. ഒടുവില്‍ കൈയിലാകെ ഉണ്ടായിരുന്ന പ്രതീക്ഷയെന്ന റാന്തല്വിളക്കുകൂടി ഉപേക്ഷിച്ചതോടെ ഞാന്‍ തീര്‍ത്തും ഇരുട്ടിലായി. അഹങ്കാരത്തോടെ കൈയിലേന്തിയ പേന വിറപൂണ്ട് ഞാന്‍ താഴെവച്ചു. പിന്നെന്റെ രാപകലുകള്‍ നിരാശാഭരിതമായിരുന്നു. എനിക്ക് ഉറക്കം നഷ്ടപ്പെട്ടു. ഞാനും എന്റെ തോണിയും കടലില്‍ പതിയെ അപ്രത്യക്ഷമായി.
ഒരു കഥ പ്രസിദ്ധീകരിക്കാത്തതില്‍ ഇത്രയേറെ നിരാശയോ എന്ന് കൂട്ടുകാര്‍ പില്ക്കാലത്തും ചോദിച്ചിട്ടുണ്ട്. എനിക്കു മറുപടിയില്ല. പക്ഷേ, എത്ര ദുഷ്കരമായിരുന്നു ആ നാളുകള്‍ എന്ന് ആലോചിച്ച് പിന്നീടു ഞാന്‍ ചിരിച്ചിട്ടുണ്ട്. ആ കഥ അന്ന് പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ കഥകള്‍കൊണ്ടു പ്രപഞ്ചം നിര്‍മിച്ചവരുടെ കൂട്ടത്തില്‍ ഞാനും പെടുമായിരുന്നു. ഞാന്‍ തുടരെ കഥകളെഴുതുമായിരുന്നു. ഭാവനകൊണ്ട് മഹാസാമ്രാജ്യങ്ങള്‍ സൃഷ്ടിക്കുമായിരുന്നു. മധുതോല്ക്കും മധുരാക്ഷരങ്ങള്കൊണ്ട് അനുരാഗഗാഥകള്‍ രചിക്കുമായിരുന്നു. പക്ഷേ, ഒന്നും നടന്നില്ല.
അക്കാലത്താണ് തല തിരിഞ്ഞ ചിന്ത മനസിലുദിച്ചത്. കഥയോ കവിതയോ പ്രസിദ്ധീകരിക്കണമെങ്കില്‍ ഒരു പത്രാധിപരാകുക. ഞാനിക്കാര്യം കവി അയ്യപ്പണ്ണനോട് നേമത്തെ വീട്ടില്‍ ചെന്നു പറഞ്ഞു. നമുക്കിതു വിശദമായി ചര്‍ച്ച ചെയ്യാമെന്നു പറഞ്ഞ് അയ്യപ്പണ്ണന് എന്നെയും കൂട്ടി കിള്ളിപ്പാലത്തിനടുത്തുള്ള ഒരു ബാറില്‍ പോയിരുന്നു. പ്രപഞ്ചത്തിന്റെ ഭാവിയെക്കുറിച്ചും കാലത്തിന്റെ തുടക്കത്തെക്കുറിച്ചുമൊക്കെ പറഞ്ഞാണ് തുടങ്ങിയത്. ഒടുവില്‍ അയ്യപ്പണ്ണന് ‘ആശ്ചര്യചൂഢാമണി’യിലെത്തി. ആ പേരിടാം നീ ഇറക്കുന്നതിനെന്ന് കണിശം പറഞ്ഞു. “കേള്ക്കുമ്പോഴൊരു കമ്പനമുണ്ട്. പക്ഷേ, അത്തരമൊരു ഇടിമുഴക്കം വേണോ” എന്നു ഞാന്‍ ചോദിച്ചു. മൃദുസ്വരം നിരാശാനിര്‍ഭരമായ നെടുവീര്‍പ്പാണ്. ആള്ക്കാര് ശ്രദ്ധിക്കണം. നമുക്കിതുമതി.
അയ്യപ്പണ്ണന് പറഞ്ഞു. ഞാന്‍ സമ്മതം മൂളി. ഒരു വാരികയോ മാസികയോ ആയിട്ടാണോ പ്രസിദ്ധീകരിക്കേണ്ടത് എന്നു ഞാന്‍ ചോദിച്ചു. “ഇഷ്ടിക!” അയ്യപ്പണ്ണന് പെട്ടെന്നു പറഞ്ഞു. അതെ, നിനക്കിഷ്ടമുള്ളപ്പോള്‍ ഇറക്കാം. അതിനാല്‍ ഇഷ്ടിക. അതു കേട്ടപ്പോള്‍ എനിക്കു ചിരിയും കരച്ചിലും ഒരുമിച്ചു വന്നു. വെയില് തിന്നുന്ന ഒരു പക്ഷി എന്റെ മുന്നിലിരുന്നു ഭൂമിയിലെ ജലാശയങ്ങളെല്ലാം കുടിച്ചു വറ്റിക്കുന്നതു ഞാൻ കണ്ടു. അയ്യപ്പണ്ണന്റെ നഗ്നമായ കൈത്തലത്തിലേക്കു ഞാൻ നോക്കി. ഒരു കൈത പൂത്തുനില്ക്കുന്നു. എന്നോ പട്ടുപോയ ഒരു തുളസി പതിയെ കിളിര്‍ത്തുവരുന്നു. സ്വയം ക്രൂശിതനായ ഒരുവന്റെ ആണിപ്പഴുതുകള്‍ ഞാനതില്‍ ശരിക്കും കണ്ടു.
രാത്രി ഏറെ വൈകി ഞങ്ങള്‍ അവിടെനിന്നിറങ്ങി. ഒരോട്ടോയില് അയ്യപ്പണ്ണനെ വീട്ടിലെത്തിച്ചശേഷം ഞാന്‍ തമ്പാനൂരിലേക്കു മടങ്ങി. ബസിലിരുന്നപ്പോള്‍ മുഴുവന്‍ ഞാനോര്‍ത്തത് ‘ആശ്ചര്യ ചൂഢാമണി’യെക്കുറിച്ചായിരുന്നില്ല. സമുദ്രത്തിലെ ശാന്തമായ ആ കയത്തെക്കുറിച്ചായിരുന്നു.
കല്ലേറുകൊണ്ടു കണ്ണുപോയ ആട്ടിന്കുട്ടിയെക്കുറിച്ചായിരുന്നു. കൃപാധാമമേ, എനിക്കഭയം തന്ന നിന്റെ ഹൃദയം വിജനവിദൂരതയിലെങ്ങോ തപിച്ചുനില്ക്കുന്നത് ഞാനിപ്പോഴും അറിയുന്നു.
‘ആശ്ചര്യചൂഢാമണി’ വെളിച്ചം കണ്ടില്ല. അത് പച്ചിച്ചും പഴുത്തും പിന്നെ ഉള്ളില്‍നിന്ന് എന്നോ കൊഴിഞ്ഞുംപോയി. ഞാന്‍ ചായം തേയ്ക്കാത്ത ചവിട്ടുപടികളിലിരുന്ന് പിന്നെയും സാഹിത്യമെഴുതി. ഓരോ തവണ എഴുതുമ്പോഴും ഞാന്‍ നരകത്തില്‍ പോയി വരികയായിരുന്നു. ഭാവനയുടെ അതിര്‍ത്തികള്‍ ഭേദിച്ചുകൊണ്ട് ഒരായിരം ചിറകുകളുള്ള കഥകളുടെ കപ്പലുകള്‍ എന്റെ തീരത്തേക്ക് പലതവണ വന്നു. ഞാനതില്‍ കയറുകയോ അജ്ഞാത തീരങ്ങളിലേക്കു യാത്രികനായി പോവുകയോ ചെയ്തില്ല. അങ്ങനെ കഥയ്ക്കും എനിക്കുമിടയില്‍ പിഴുതുമാറ്റാനാകാത്തവിധം വാനോളം പൊക്കത്തില്‍ ഏരകപ്പുല്ലുകള്‍ വളര്‍ന്നുനിന്നു.
‘കഥ’യെക്കുറിച്ചോര്ക്കുമ്പോഴെല്ലാം ഞാന്‍ അയ്യപ്പണ്ണനെ ഓര്‍ക്കും. എന്റെ കഥയിലെ നായകന് അയ്യപ്പണ്ണനായിരുന്നില്ലേ എന്നു തോന്നും. കഥയുടെ അവസാന വരികള്‍കൂടി എഴുതി നിര്‍ത്തട്ടെ. “ഒടുവില്‍ പരമപദത്തിലെത്തിയ അയാള്‍ താനിത്രയും നാളും ചുമന്നുനടന്ന ആമത്തോട് ഉപേക്ഷിച്ചു. സംയമനും ധര്മിഷ്ഠനും അപരിമേയനുമായ ദൈവത്തോട് അയാള്‍ പറഞ്ഞു; എനിക്ക് കവിയുടെ ജന്മം വേണ്ട. അടുത്ത ജന്മം എന്നെ നീ വണ്ടിക്കാളയുടെ കുളമ്പുകളാക്കാമോ എന്ന്. ദൈവം പറഞ്ഞു, കവിയായി ജനിച്ചതിനാല്‍ നീയൊരു പാപിയാണ്. അതുകൊണ്ട് അടുത്ത ജന്മം നിനക്ക് നരഘാതകനായ അംഗുലീമാലനാകാനാണ് വിധി. അടുത്ത ജന്മം നിന്റെ ജീവിതം ആരംഭിക്കുന്നത് കോസലരാജ്യത്താണ്. ശ്രാവസ്തിയിലെ ജേതവനത്തില്നിന്ന് ശ്രീബുദ്ധന് നീ പാര്ക്കുന്നിടത്തേക്കു വരും. നിനക്കവന് കാഷായദീക്ഷ തരും.
മുണ്ഡിതശിരസ്കനായി നീ ബുദ്ധനൊപ്പം ശ്രാവസ്തിയിലേക്കു പോവുക. അപ്പോൾ നിന്റെ പാദങ്ങള്‍ വണ്ടിക്കാളയുടെ കുളമ്പുകളായിരിക്കും.”