മന്ത്രിയെ ചുറ്റിച്ച ‘മന്ത്രി’
Thursday, June 26, 2025 11:11 PM IST
ജൂൺ 25ന് അടിയന്തരാവസ്ഥയുടെ അന്‍പതാം വാർഷികദിനത്തിൽ, ദീപികയുടെ
ഒന്നാംപേജിൽ 1975 ജൂൺ 26ന് ഇന്ദിരാഗാന്ധിയെ വിമർശിച്ച് ദീപികയിൽ വന്ന
അതിശക്തമായ കാർട്ടൂൺ പുനഃപ്രസിദ്ധീകരിച്ചിരുന്നു. അതിനെത്തുടർന്ന് ആരാണ്
അത് വരച്ചതെന്ന നിരവധി അന്വേഷണങ്ങളുണ്ടായി. ആ കാർട്ടൂൺ വരച്ച പി.കെ. മന്ത്രിയെ
പരിചയപ്പെടുത്തുകയാണ് കാർട്ടൂണിസ്റ്റ് രാജു നായർ.
ഞാൻ കാർട്ടൂണ്‍ വരച്ചുതുടങ്ങുന്ന 1977കാലത്ത് മലയാളത്തിൽ തിളങ്ങിനിന്നിരുന്ന കാർട്ടൂണിസ്റ്റായിരുന്നു പി.കെ. മന്ത്രി. സരസൻ, അസാധു തുടങ്ങിയ കാർട്ടൂണ്‍ മാസികകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. പേരിലുമുണ്ട് കൗതുകം. ജാതി, മത അയിത്തമേതുമില്ലാതെ മന്ത്രിയെപ്പോലെ ജീവിക്കാൻ അച്ഛൻ പൂമംഗലത്ത് കേശവൻ ഇട്ടുകൊടുത്ത പേരാണ് മന്ത്രികുമാരൻ എന്നത്.
1933ൽ കുളനടയിൽ ജനിച്ച മന്ത്രി മെട്രിക്കുലേഷനും ചിത്രകലാപഠനവും കഴിഞ്ഞ് സർക്കാർ സ്കൂളിൽ ചിത്രകലാ അധ്യാപകനായി. ജോലിക്കൊപ്പം ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കാർട്ടൂണ്‍ വര തുടങ്ങി. ജനയുഗത്തിലെ ‘മിസ്റ്റർ കുഞ്ചു’വും മനോരാജ്യത്തിലെ ‘പാച്ചുവും കോവാലനും’ ഏറെ ജനപ്രീതി നേടിയ കാർട്ടൂണ്‍ പംക്തികളായിരുന്നു. കടുത്ത ബ്രഷ്സ്ട്രോക്കുകൊണ്ട് കുറഞ്ഞ വരകളാൽ സൃഷ്ടിക്കുന്ന മന്ത്രിയുടെ ചിത്രങ്ങൾ മനോഹരമാണ്.
വരകളേക്കാൾ കടുപ്പമാണ് വിമർശനങ്ങൾക്ക്, പ്രത്യേകിച്ച് രാഷ്ട്രീയ കാർട്ടൂണുകളിൽ. മന്ത്രിയുടെ കാർട്ടൂണുകളായിരുന്നു ‘തനിനിറം’ പത്രത്തിന്റെ ശക്തി. അതിൽ വന്നിരുന്ന കാർട്ടൂണുകൾ അക്കാലത്ത് രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ വലിയ കോളിളക്കമുണ്ടാക്കി.
എല്ലാ രാഷ്ട്രീയക്കാരെയും വിടാതെ വിമർശിച്ചിരുന്നെങ്കിലും വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയയെയും ലീഗിനെയും കാർട്ടൂണിസ്റ്റ് മന്ത്രി കഠിനമായി പരിഹസിച്ചിരുന്നു. ചിലവ അശ്ലീലത്തിന്റെ വക്കോളമെത്തി.
പരിഹാസം സഹിക്കവയ്യാതെ വകുപ്പുമന്ത്രിയായ സി.എച്ച്. 1971ൽ മന്ത്രിയെ സ്കൂൾ ജോലിയിൽനിന്നു സസ്പെൻഡ് ചെയ്തു. അതിലൊന്നും മന്ത്രി തളർന്നില്ല; കൂടുതൽ ഊർജത്തോടെ കാർട്ടൂണ്‍ വര തുടർന്നു. 1973ൽ സർവീസിൽ തിരിച്ചെടുത്തു. തുടർന്നും കാർട്ടൂണുകളിലൂടെ വായനക്കാരെ രസിപ്പിച്ച മന്ത്രി രോഗബാധിതനായി 1984ൽ വിടവാങ്ങി.