Saturday, May 18, 2019 1:20 AM IST
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനുശേഷം കോൽക്കത്തയിൽ നിന്നാണ് ഈയാഴ്ചത്തെ ഡയറിക്കുറിപ്പ് എഴുതുന്നത്. ഏഴു ഘട്ടമായുള്ള തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പു നാളെ നടക്കാനിരിക്കെ, പശ്ചിമ ബംഗാളിലാണു രാജ്യത്തിന്റെ ശ്രദ്ധയേറെയും. ചരിത്രത്തിൽ മുന്പൊരിക്കലും കാണാത്ത വീറും വാശിയും സംഘർഷവും അക്രമവും ഒക്കെയാണു ബംഗാളിൽ കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും നേർക്കുനേർ പോരടിക്കുന്നു. രാജ്യത്താകെ 23ന് ജനവിധി അറിഞ്ഞശേഷം അടുത്ത കേന്ദ്രഭരണത്തിന്റെ ചുക്കാനു വേണ്ടിയുള്ള മൽസരമാണു മുൻകൂട്ടി ചൂടുപിടിക്കുന്നത്.
വിദ്യാഭ്യാസം, ആരോഗ്യം, മതസൗഹാർദം തുടങ്ങിയവ മുതൽ നവോത്ഥാനം, പുരോഗമന പ്രസ്ഥാനങ്ങൾ വരെ പലതിനും രാജ്യത്തിനാകെ വഴികാട്ടിയാണു കേരളം. "പശ്ചിമ ബംഗാൾ ഇന്നു ചിന്തിക്കുന്നതാണു നാളെ ഇന്ത്യ ചിന്തിക്കുന്നത്' എന്നു പറഞ്ഞത് ഗോപാൽ കൃഷ്ണ ഗോഖലെ ആണ്. സാഹിത്യം, ശാസ്ത്രം, വിദ്യാഭ്യാസം, സാമൂഹ്യ പരിഷ്കാരങ്ങൾ, രാഷ്ട്രീയ അവബോധം, നിയമനിർമാണം, ദേശസ്നേഹം തുടങ്ങിയവയിലെല്ലാം കേരളവും ബംഗാളും എന്നും മുൻപന്തിയിലായിരുന്നു.
വായന, വൃത്തി, വെടിപ്പ്, രുചിയും വൈവിധ്യമുളള ഭക്ഷണം എന്നിവ മുതൽ സാരിയും മുണ്ടുംവരെയുള്ള വസ്ത്രങ്ങളും രാഷ്ട്രീയ രീതികളുംവരെയുള്ളവയിലും കേരളവും ബംഗാളും തമ്മിൽ സമാനതകളേറെ. മുന്പ് കോൽക്കത്തയിലേക്കു മലയാളികളുടെ പ്രവാഹമായിരുന്നുവെങ്കിൽ ഇന്നു കേരളത്തിലെ തൊഴിൽമേഖല ബംഗാളികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു.
നാണക്കേടിന്റെ പുതുചരിത്രംK
പക്ഷേ നന്മയുടെയും വിജയത്തിന്റെയും മാതൃകകൾ പലതും പഴങ്കഥകളാകുകയാണ്. രാഷ്ട്രീയ സംഘർഷങ്ങൾക്കും അക്രമങ്ങൾക്കും കള്ളവോട്ടിനുവരെയാണ് ഇന്നു കേരളവും ബംഗാളും വാർത്തകളിൽ നിറയുന്നത്. രാജ്യത്തിനാകെ വഴികാട്ടിയായിരുന്ന സംസ്ഥാനങ്ങൾ നാണക്കേടിന്റെ പുതുചരിത്രമാണു പലതിലും രചിക്കുന്നത്. തീവ്ര ഇടത്, വലത്, വർഗീയ രാഷ്ട്രീയ ധ്രുവീകരണങ്ങളുടെയും അസഹിഷ്ണുതയുടെയും മതതീവ്രവാദത്തിന്റെയും നടുക്കുന്ന വാർത്തകളാണ് ഇരു സംസ്ഥാനങ്ങളിൽനിന്നും പലപ്പോഴും പുറത്തുവരുന്നത്. വളർച്ചയും വികസനവും തൊഴിലും ജനക്ഷേമവും പുരോഗതിയുമെല്ലാം പിന്നാന്പുറത്താകുന്നു.
യുപിയും ബിഹാറും പോലുള്ള ഉത്തരേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ബൂത്തു പിടിത്തം, മാഫിയ സ്വാധീനം തുടങ്ങിയവയെക്കുറിച്ചു വായിച്ചറിഞ്ഞിരുന്നവരാണു മലയാളികൾ. എന്നാലിന്നു കള്ളവോട്ടുകളും മാഫിയകളും പരോക്ഷമായെങ്കിലുമുളള ബൂത്തു പിടുത്തങ്ങളുമൊക്കെ കേരളത്തിനും ബംഗാളിനും അന്യമല്ല. പഞ്ചായത്ത്, സഹകരണ സംഘം എന്നിവ മുതൽ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾവരെയാണു കള്ളവോട്ടുകൾ വ്യാപകമാകുന്നത്.
കാസർഗോഡ്, കണ്ണൂർ മണ്ഡലങ്ങളിലെ ഏഴു ബൂത്തുകളിൽ നാളെ റീപോളിംഗ് നടക്കുന്നതു കേരളത്തിനു നാണക്കേടുള്ള പുതുമയായി. കള്ളവോട്ടു നടന്നതായി തെളിഞ്ഞതിന്റെ പേരിൽ ആദ്യമായാണു കേരളത്തിൽ റീപോളിംഗ് നടക്കുന്നത്! കണ്ടെത്താതെ പോയതും ഒളിപ്പിച്ചതും അറിഞ്ഞിട്ടും തിരുത്തലില്ലാതെ പോയതുമായ എത്രയോ അധികം കള്ളവോട്ടുകൾകൂടി ഉണ്ടാകുമെന്നതിൽ രാഷ്ട്രീയ നേതൃത്വങ്ങൾക്കെങ്കിലും സംശയമുണ്ടാകില്ല.
തുടർക്കഥയാകുന്ന കള്ളവോട്ട്
കള്ളവോട്ടുകൾ കേരളത്തിൽ പുത്തരിയല്ല. പിടിക്കപ്പെടുന്നതും റീപോളിംഗിന് ഉത്തരവായതുമാണു പുതുമ. വടക്കൻ കേരളത്തിൽ കള്ളവോട്ടുകൾ വ്യാപകമാണെങ്കിലും തെക്കൻ കേരളത്തിലും അത്തരം സംഭവങ്ങളുണ്ട്. പോലീസുകാരുടെ പോസ്റ്റൽ ബാലറ്റുകളിലെ ക്രമക്കേടുകൾ സംബന്ധിച്ചു വ്യക്തമായ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പലതിലും ആവശ്യമായ ബദൽ- തിരുത്തൽ നടപടികൾ ഉണ്ടാകുന്നില്ല.
മുന്പൊക്കെ കള്ളവോട്ടിന്റെ കാര്യത്തിൽ സിപിഎമ്മിനായിരുന്നു കൂടുതൽ വൈദഗ്ധ്യം. ഇപ്പോൾ മുസ്ലിം ലീഗിന്റെ പ്രവർത്തകരും പിടിക്കപ്പെട്ടു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കള്ളവോട്ടുകളുടെ കാര്യത്തെക്കുറിച്ചു രണ്ടു ദശകത്തിലേറെ മുന്പു മുതൽ വ്യക്തമായ റിപ്പോർട്ടുകളുണ്ടായിരുന്നു. പാർട്ടി ഗ്രാമങ്ങളെന്ന പേരിലുള്ള ഏകാധിപത്യ പ്രദേശങ്ങളിലെ ബൂത്തുകളിലായിരുന്നു അന്നൊക്കെ കള്ളവോട്ടു കൂടുതൽ.
ചിലയിടത്തെങ്കിലും കോണ്ഗ്രസുകാരുടെ ഏജന്റുമാർ ബൂത്തുകളിലിരിക്കാൻ പോലും ഭയപ്പെട്ടിരുന്ന കാലം. തിരിച്ചു തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ കോണ്ഗ്രസുകാരും അത്യാവശ്യം കള്ളവോട്ടുകൾ ചെയ്തിരുന്നു എന്നാണു പ്രത്യാരോപണം. എങ്കിലും പൊതുവായ ജനവിധിയെ അട്ടിമറിക്കാൻ അതൊന്നും പോരായിരുന്നു.
തന്ത്രങ്ങളിൽ പതിനെട്ടടവുകൾ
"ശാസ്ത്രീയമായ കള്ളങ്ങളാ'ണു വോട്ടെടുപ്പിൽ പലയിടത്തും നടക്കുന്നത്. അക്രമവും അക്രമ ഭീഷണിയും മദ്യവും പണവും പോലുള്ളവയും വോട്ടർമാരെ സ്വാധീനിക്കാനായി ഉപയോഗപ്പെടുത്തുന്നു. വലിയ തോതിലുള്ള കള്ളത്തരങ്ങൾക്ക് ഇവയടക്കം പലതും മറയാക്കുന്നതും പുതുമയല്ല. വോട്ടർപട്ടികയിൽ തുടങ്ങുന്നതാണു ക്രമക്കേടുകൾ. ഇത്തവണയും പതിനായിരക്കണക്കിന് അർഹരായ വോട്ടർമാരെ പട്ടികയിൽനിന്നു നീക്കിയിട്ടുണ്ട്. സ്ഥാനാർഥികളും പാർട്ടികളും ഇതുസംബന്ധിച്ച പരാതിപ്പെടുന്നുണ്ടെങ്കിലും തിരുത്തൽ നടപടികൾ പലപ്പോഴും ഉണ്ടാകാറില്ല.
കള്ളവോട്ടുകൾ ചെയ്യുന്നതിന് നൂറുകണക്കിന് കേഡർ പ്രവർത്തകരെ നിയോഗിക്കുന്നതായും മുന്പേ തന്നെ അറിവുള്ളതാണ്. വൈകുന്നേരം ആകുന്പോഴാണ് കള്ളവോട്ടുകൾ കൂടുന്നത്. വിദേശത്തുള്ളവർ മുതൽ മരിച്ചുപോയവരുടെവരെ വോട്ടുകൾ ചെയ്യുന്നു. വോട്ടിംഗ് ബൂത്തുകളിൽ ചെന്നു വോട്ടറെക്കൊണ്ടു നിർബന്ധമായി തങ്ങളുടെ സ്ഥാനാർഥിക്കു വോട്ടു ചെയ്യിപ്പിക്കുന്ന സംഭവങ്ങളും അതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പോളിംഗ് ഉദ്യോഗസ്ഥരുമായി അനാവശ്യ തർക്കം നടത്തുകയും അതിനിടെ കള്ളവോട്ട് ചെയ്യുകയും പതിവാണ്. പോളിംഗ് ഉദ്യോഗസ്ഥരുടെ അറിവോ, മൗന സമ്മതമോ പല കേസുകളിലുമുണ്ട്. ചില കേസുകളിലെങ്കിലും ഭീഷണിയും അവരെ നിശബ്ദരാക്കുന്നു. പോളിംഗ് ഏജന്റുമാരെ ഭീഷണിപ്പെടുത്തിയും മർദിച്ചും ഓടിക്കുന്ന സംഭവങ്ങളും വിരളമല്ല.
എണ്ണാതിരിക്കാൻ തൊടുന്യായം
പരാതി കിട്ടുന്നതും തെളിവുകൾ കൃത്യമായി ഉള്ളതുമായ സംഭവങ്ങളിൽ മാത്രമാണു തെരഞ്ഞെടുപ്പു കമ്മീഷൻ തിരുത്തൽ നടപടിക്കു കുറച്ചെങ്കിലും തയാറാകുക. തത്സമയ വീഡിയോ കാസ്റ്റിംഗ് ഉള്ള ചില മണ്ഡലങ്ങളിലെ തെളിമയാർന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനാലാണ് മടിച്ചുമടിച്ചാണെങ്കിലും വീണ്ടും പോളിംഗിനു തീരുമാനമുണ്ടായത്. ഇത്തവണതന്നെ തൃക്കരിപ്പൂർ അടക്കം കൃത്യമായ പരാതിയുള്ള ബൂത്തുകളിലെ റീപോളിംഗ് ഉണ്ടായതുമില്ല.
വോട്ടിംഗ് യന്ത്രങ്ങളിൽ ക്രമക്കേടു നടക്കുന്നതായി രാജ്യത്തെ ഏതാണ്ടെല്ലാ പ്രതിപക്ഷ പാർട്ടികളും തുടർച്ചയായി പരാതിപ്പെടുന്നുണ്ട്. പരാതികൾ ഒഴിവാക്കാനും കൂടുതൽ സുതാര്യത ഉറപ്പാക്കാനുമായിരുന്നു കോടികൾ ചെലവിട്ട് വിവിപാറ്റ് (വോട്ടർ വേരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രെയിൽ) മെഷീനുകൾ കൂടി സ്ഥാപിച്ചത്. സുപ്രീംകോടതിയുടെകൂടി നിർദേശപ്രകാരമായിരുന്നു വിവിപാറ്റ് മെഷീനുകൾ ഏർപ്പെടുത്തിയത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തെ എട്ടു മണ്ഡലങ്ങളിൽ പരീക്ഷണാർഥം വിവിപാറ്റ് ഘടിപ്പിച്ചിരുന്നു.
ഓരോ വോട്ടർക്കും തങ്ങൾ ഞെക്കിയ ബട്ടണിൽ തന്നെയാണോ വോട്ടു രേഖപ്പെടുത്തിയതെന്ന് ഉടൻ കാണാവുന്നതാണു വിവിപാറ്റ് യന്ത്രങ്ങൾ. ബൂത്തിലെത്തി തങ്ങളുടെ ഇഷ്ട സ്ഥാനാർഥിക്കു വോട്ടു ചെയ്താൽ തൊട്ടടുത്തുള്ള വിവിപാറ്റ് മെഷീനിൽ ആർക്കാണു വോട്ടു രേഖപ്പെടുത്തിയതെന്നു കാണാനാകും. ഈ സ്ലിപ്പുകൾ പക്ഷേ വോട്ടർമാർക്കു കൊണ്ടുപോകാനാവില്ല.
അമേരിക്കയിൽ കടലാസ് വോട്ട്
തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനിക്കുന്ന ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ചു വീതം ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ മാത്രമാണ് എണ്ണുന്നത്. കഴിഞ്ഞ ഏപ്രിൽ ഒന്പതിനുള്ള സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് ഇത്രയെങ്കിലും നടക്കുക. ക്രമത്തിലല്ലാതെ, യാദൃശ്ചികമായി വേണം ബൂത്തുകൾ തെരഞ്ഞെടുക്കാനെന്നാണു നിർദേശം. രാജ്യത്താകെ മൊത്തം 20,625 വോട്ടിംഗ് യന്ത്രങ്ങളിലെ വിവിപാറ്റ് സ്ലിപ്പുകളാണ് ഇത്തവണ എണ്ണുക. ആകെ തൊണ്ണൂറു കോടി വോട്ടർമാരും 10.35 ലക്ഷം പോളിംഗ് ബൂത്തുകളുമുള്ള രാജ്യത്ത് ഒരു ശതമാനത്തിലും താഴെയാണിത്.
രാജ്യത്താകെ സ്ലിപ്പുകൾ മുഴുവൻ എണ്ണാൻ അഞ്ചു ദിവസത്തിലേറെ സമയം എടുക്കുമെന്നാണു തെരഞ്ഞെടുപ്പു കമ്മീഷൻ കോടതിയിൽ ബോധിപ്പിച്ചത്. എന്നാൽ, വോട്ടിംഗ് യന്ത്രങ്ങൾ വരുന്നതിനു മുന്പ്, രാജ്യത്തെ മുഴുവൻ വോട്ടുകളും ഒരു ദിവസം കൊണ്ട് എണ്ണി ഫലം പ്രഖ്യാപിച്ചിരുന്നുവെന്നതു മറക്കരുത്. 2003 വരെ പ്രയാസമില്ലാതിരുന്ന കാര്യത്തിനാണിപ്പോൾ തടസവാദം. വോട്ടെണ്ണലിനായി ആളും അർഥവും സാങ്കേതിക വിദ്യയും സംവിധാനങ്ങളുമെല്ലാം കൂടിയപ്പോൾ സ്ലിപ്പുകൾ എണ്ണില്ലെന്ന വാദം അംഗീകരിക്കാവുന്നതല്ല. മടിയിൽ കനമില്ലാത്തവനു പേടിക്കാനില്ലല്ലോ.
കേരളത്തിലെ വടക്കൻ പറവൂർ നിയമസഭാ തെരഞ്ഞെടുപ്പിലാണ് 1982ൽ രാജ്യത്ത് ആദ്യമായി വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ചത്. പിന്നീട് രാജസ്ഥാൻ, മധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലായിരുന്നു വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ചത്. 2003 മുതലാണു രാജ്യത്തെ എല്ലാ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിലും വോട്ടിംഗ് യന്ത്രങ്ങൾ ഏർപ്പെടുത്തിയത്. എന്നാൽ പരാതികളെ തുടർന്ന് അമേരിക്ക അടക്കമുള്ള പല വികസിത രാജ്യങ്ങളിലും ഇപ്പോഴും കടലാസിലാണു വോട്ടു രേഖപ്പെടുത്തുന്നത്.
വെറുതെയല്ല വിവാദങ്ങൾ
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ താത്പര്യങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നു എന്നതു പരാതി മാത്രമല്ല. നിഷ്പക്ഷതയും നീതിയും സമത്വവും ഉറപ്പുവരുത്തേണ്ട ഭരണഘടനാ സ്ഥാപനങ്ങളിലെ ഉന്നതർ പലപ്പോഴും ബോധപൂർവമായ പക്ഷപാതങ്ങളും വീഴ്ചകളും വരുത്തുന്നു. പദവികൾ നൽകിയവരോടുള്ള വിധേയത്വം മുതൽ സാന്പത്തികവും രാഷ്ട്രീയവും മതപരവുമായ താത്പര്യങ്ങൾവരെ ഇതിൽ ഉണ്ടായേക്കാം.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഏറ്റവും മഹത്തായ ജനാധിപത്യ പ്രക്രിയ വലിയ ഭീഷണിയാണു നേരിടുന്നത്. ജനാധിപത്യം സംരക്ഷിക്കേണ്ടവർ തന്നെ അതിനു വെല്ലുവിളിയാകുന്നതാണു ദുരന്തം. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികൾ ഏകപക്ഷീയവും പക്ഷപാതപരവുമാണെന്നു സാധാരണക്കാർ പോലും വിശ്വസിക്കുന്നു.
തെരഞ്ഞെടുപ്പു തീയതികൾ മുതൽ പെരുമാറ്റച്ചട്ട ലംഘനങ്ങളുടെ പരാതികളിലുള്ള നോട്ടീസുകളും വേണ്ടപ്പെട്ടവർക്കുള്ള ക്ലീൻ ചിറ്റുകളും റീപോളിംഗും വിവിപാറ്റ് എണ്ണലും വരെ പലതിലും കമ്മീഷന്റെ നടപടികൾ സംശയത്തിന്റെ നിഴലിലാണ്. കമ്മീഷൻ അംഗമായ അശോക് ലാവാസ തന്നെ പല തീരുമാനങ്ങളിലും വിയോജിപ്പു പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. അദ്ദേഹം അതൊട്ടു നിഷേധിച്ചിട്ടുമില്ല.
ഏറ്റവുമൊടുവിൽ പശ്ചിമ ബംഗാളിലെ പരസ്യ പ്രചാരണം ഒരു ദിവസം മുന്പേ അവസാനി പ്പിച്ചതാണു വിവാദം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വേണ്ടിയാണു വ്യാഴാഴ്ച രാത്രി 10 വരെ പ്രചാരണ സമയം നീട്ടിയതെന്നതാണു കൂടുതൽ ഞെട്ടിച്ചത്. ചട്ടപ്രകാരം വൈകുന്നേരം ആറിനു ശേഷം പ്രചാരണം പാടില്ല. പ്രചാരണത്തിനുള്ള സ്ഥാനാർഥികളുടെ അവകാശം നിഷേധിക്കാനും പ്രചാരണ സമയം റദ്ദാക്കാനും തെരഞ്ഞെടുപ്പു കമ്മീഷനു പോലും അധികാരമില്ലെന്ന് ഒരു വിഭാഗം നിയമ വിദഗ്ധർക്ക് അഭിപ്രായമുണ്ട്.
കാക്കണം ജനാധിപത്യം
പല ലോകരാജ്യങ്ങളും പരാജയപ്പെടുന്പോഴും ഇന്ത്യയിലെ ജനാധിപത്യം ലോകത്തിനാകെ മാതൃകയായത് ടി.എൻ. ശേഷനെ പോലെയുള്ള നല്ല ഉദ്യോഗസ്ഥരുടെകൂടി ശ്രമഫലമായാണ്. പോറൽ പോലും ഏൽക്കാതെ, കണ്ണിലെ കൃഷ്ണമണി പോലെ, ജനാധിപത്യം സംരക്ഷിക്കാൻ രാജ്യത്തെ ഓരോ പൗരനും ശ്രമിക്കണം. വഴിതെറ്റുന്ന ഉദ്യോഗസ്ഥരെയും നേതാക്കളെയും തിരുത്തിക്കാൻ ജനം മുന്നോട്ടുവരണം.
ഏകാധിപത്യ, രാജഭരണ, മതാധിഷ്ഠിത രാജ്യങ്ങളിലേതു പോലെയല്ല, ജനാധിപത്യം. ആരെയും വിമർശിക്കാനും തിരുത്തിക്കാനും ജനാധിപത്യത്തിലുള്ള സ്വാതന്ത്ര്യവും അവകാശവും വിലമതിക്കാനാകില്ല. രാഷ്ട്രീയ നേതാക്കളും ഭരണകർത്താക്കളും ചേർന്നു ജനാധിപത്യത്തിന്റെ അന്തഃസത്ത ചോർത്തുന്നതും ജനങ്ങളെ ചൂഷണം ചെയ്യുന്നതുമായ രീതികളും തിരുത്തിക്കാൻ വലിയ ഇടപെടലുകളും ജനകീയ പ്രക്ഷോഭങ്ങളും നിയമ പോരാട്ടങ്ങളും ആവശ്യമായിട്ടുണ്ട്.
തെരഞ്ഞെടുപ്പുകളിൽ ആരു ജയിക്കും തോൽക്കും എന്നതല്ല പ്രധാനം. ജനാധിപത്യം കൊല ചെയ്യപ്പെടുകയോ, വികൃതമാക്കപ്പെടുകയോ ചെയ്യരുത്. വോട്ടർമാർ, സ്ഥാനാർഥികൾ, മറ്റു നേതാക്കൾ, വിവിധ പാർട്ടികൾ എന്നിവർക്കു തുല്യ അവസരങ്ങളും അവകാശങ്ങളും ഉറപ്പാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു കടമയും ബാധ്യതയുമുണ്ട്.
തെരഞ്ഞെടുപ്പു കമ്മീഷനും കോടതികളും അടക്കമുള്ള എല്ലാ ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയും സ്വാതന്ത്ര്യവും പാവനതയും ഉറപ്പാക്കുകയും നീതിയും ന്യായവും സമത്വവും നടപ്പിലാക്കാനുമാകട്ടെ പുതിയ കേന്ദ്രസർക്കാരിന്റെയും പാർലമെന്റിന്റെയും ശ്രമം. പൊതുസമൂഹം ഇതിനായി ഉണരുകയും സമ്മർദം ചെലുത്തുകയുമാണു പ്രധാനം.