Thursday, June 27, 2019 10:46 PM IST
ചുട്ടുപൊള്ളുന്ന ഗൾഫ് രാജ്യങ്ങൾ, തണുത്തു വിറയ്ക്കുന്ന യൂറോപ്പും അമേരിക്കയും. ഇതായിരുന്നു നമുക്കൊക്കെയുണ്ടായിരുന്ന ധാരണ. എന്നാൽ കാലാവസ്ഥാ വ്യതിയാനം ലോകത്തെയാകെ മാറ്റിമറിക്കുകയാണ്. ദുബായിൽ കാലം തെറ്റി മഴ പെയ്യുന്നു. ജർമനിയും ഫ്രാൻസും ചുട്ടുപൊള്ളുന്നു. മധ്യ-പടിഞ്ഞാറൻ യൂറോപ്പിലാകെ ചൂടുകാറ്റു വീശുകയാണ്. ജർമനിയിൽ പലേടത്തും ചൂടിനെ നേരിടാനുള്ള മുന്നറിയിപ്പുകൾ നൽകിക്കഴിഞ്ഞു. ഫ്രാൻസിൽ ചില പ്രദേശങ്ങളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
ആഫ്രിക്കയിൽനിന്നുള്ള ചൂടു കാറ്റ് അടുത്ത ചില ദിവസങ്ങളിൽ യൂറോപ്പിനെ കൂടുതൽ ചൂടുള്ളതാക്കുമെന്നും താപനില 40 ഡിഗ്രി സെൽഷസ് കവിയാനിടയുണ്ടെന്നുമാണു കാലാവസ്ഥാ മുന്നറിയിപ്പ്. ഇത് 48 ഡിഗ്രിവരെയാകാമെന്നും ആശങ്കയുണ്ട്.
ജർമനിയിലെ ചില പ്രധാന പാതകളിൽ വേഗനിയന്ത്രണം ഏർപ്പെടുത്തി. ട്രെയിനുകളിലും മറ്റും എയർകണ്ടീഷനറുകൾ കേടാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തുന്നു. പാരീസിൽ പഴയ കാറുകൾക്ക് ഒരു ദിവസം നിരോധനം ഏർപ്പെടുത്തി. പഴയ വാഹനങ്ങൾ സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായിരുന്നു ഇത്.
കച്ചവടയുദ്ധം വിലകൂട്ടും
കച്ചവടം പഠിക്കണമെങ്കിൽ കമ്യൂണിസ്റ്റ് ചൈനയെ കണ്ടു പഠിക്കണം. കമ്യൂണിസ്റ്റ് നിയോലിബറൽ മുതലാളിത്തത്തിന്റെ പുതിയ പരീക്ഷണങ്ങളിലൂടെ കടന്നുപോവുകയാണല്ലോ ചൈനയിപ്പോൾ. വ്യാപാരത്തിലെ വന്പന്മാരായ അമേരിക്കയോടാണിപ്പോൾ മത്സരം.
ഇറക്കുമതിച്ചുങ്കത്തിന്റെ പേരിൽ ഇരുരാജ്യങ്ങളും കൊന്പുകോർത്തു കഴിഞ്ഞു. കൂടുതൽ ഇനങ്ങൾക്കു ചുങ്കം കൂട്ടി ഇരുവരും പോരാട്ടം മുറുക്കുന്നു. ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങൾക്കു കൂടുതൽ ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തിയത് ഉപഭോഗരാജ്യമായ അമേരിക്കയിലും ചില മുറുമുറുപ്പുകൾക്കിടയാക്കിയിട്ടുണ്ട്. വില കൂടുന്നതാണു പ്രശ്നം.
ചൈനയിൽനിന്നുള്ള ഉരുക്കിനും അലൂമിനിയത്തിനുമൊക്കെ ചുങ്കം വർധിപ്പിച്ചതോടെ അമേരിക്കയിൽ അവയുടെ വില ഉയർന്നു. 25,000 കോടി ഡോളറിന്റെ ഇറക്കുമതിക്കാണ് 25 ശതമാനം അധികച്ചുങ്കം ട്രംപ് ഏർപ്പെടുത്തിയത്. ഇതേ നാണയത്തിൽത്തന്നെ അമേരിക്കൻ ഉത്പന്നങ്ങൾക്കും നികുതി കൂട്ടി ചൈന തിരിച്ചടിച്ചു.
ഈ നികുതിയുദ്ധം ചൈനയിൽനിന്നുള്ള പുസ്തക ഇറക്കുമതിയെയും ബാധിക്കും. ലോകത്ത് വിറ്റഴിക്കപ്പെടുന്ന ബൈബിളിൽ പകുതിയിലേറെയും അച്ചടിക്കുന്നത് ചൈനയിലാണെന്ന് അമേരിക്കൻ കോൺഗ്രസ് അംഗമായ ജോഷ് ഹാർഡർ പറയുന്നു. കടലാസിന്റെ ലഭ്യതയും കുറഞ്ഞ അച്ചടിച്ചെലവുമാണ് ഇതിനു കാരണം. അമേരിക്ക- ചൈന വ്യാപാരയുദ്ധം വിശുദ്ധ ഗ്രന്ഥത്തിനും വില കൂട്ടുമെന്ന പരാതി അമേരിക്കയിലെ സഭാ സമൂഹങ്ങൾ ട്രംപിനെ അറിയിച്ചിട്ടുണ്ട്. ജി 20 ഉച്ചകോടിയിൽ വ്യാപാരപ്രശ്നം പ്രസിഡന്റ് ട്രംപ് ചൈനീസ് നേതാക്കളുമായി ചർച്ച ചെയ്യും.
കൂട്ടുകാരി കുരുക്കായി
തെരേസ മേ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞതോടെ പിൻഗാമിയാകാൻ ഏറെ സാധ്യത കല്പിച്ചിരുന്നതു മുൻ വിദേശകാര്യമന്ത്രി ബോറിസ് ജോൺസണായിരുന്നു. ജെറമി ഹണ്ടാണ് എതിരാളി. എന്നാൽ തന്റെ ഗേൾഫ്രണ്ടുമായുണ്ടായ ശണ്ഠയും അതിൽ പോലീസ് ഇടപെടേണ്ടിവന്നതും മാധ്യമങ്ങളും രാഷ്ട്രീയശത്രുക്കളും ഏറ്റുപിടിച്ചതോടെ ജോൺസൺ വിഷമവൃത്തത്തിലായിരിക്കുകയാണ്.
യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം വിച്ഛേദിക്കുന്ന ബ്രെക്സിറ്റ് തീരുമാനത്തിനു പിന്തുണ കിട്ടാതെ പോയപ്പോഴാണു തെരേസ മേയ്ക്കു പാർട്ടി അധ്യക്ഷസ്ഥാനം ഉപേക്ഷിക്കേണ്ടിവന്നത്. ഇതെത്തുടർന്ന് ഒരു ഡസനോളംപേർ ഈ സ്ഥാനത്തേക്കു നോട്ടമിട്ടെങ്കിലും അവസാനപാദത്തിൽ ഒന്നാമനായി നിന്നത് ജോൺസണായിരുന്നു.
ഇതിനിടെ ജോൺസണും കൂട്ടുകാരി കാരി സൈമണ്ട്സും സൗഹൃദത്തിൽ ഇരിക്കുന്നൊരു ചിത്രം മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. അപവാദപ്രചാരണം നേരിടാൻ ജോൺസന്റെ പ്രചാരണവിഭാഗം ഇറക്കിയ തന്ത്രമാണിതെന്ന് എതിരാളികൾ ആരോപിക്കുന്നു. വളരെ പഴയൊരു ചിത്രമാണിതെന്നും അവർ ചൂണ്ടിക്കാട്ടി.
വ്യക്തിജീവിതത്തെയും കുടുംബത്തെയുമൊക്കെ ഇങ്ങനെ പൊതുവേദികളിൽ വലിച്ചിഴയ്ക്കരുതെന്നാണു ജോൺസന്റെ അഭ്യർഥന. കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നത് ജൂലൈ 23നാണ്.1,60,000 പാർട്ടി അംഗങ്ങളാണു പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത്.
നല്ല സന്പന്നർ
വേദനിക്കുന്ന കോടീശ്വരന്മാരെക്കുറിച്ചു കോമഡി ഷോകളിൽ കാണാറുണ്ട്. എന്നാൽ തങ്ങൾക്കു കൂടുതൽ നികുതി ചുമത്തൂ എന്നു പറയുന്ന കോടീശ്വരന്മാരെ കാണാൻ പ്രയാസമാകും. ശതകോടികൾ ബാങ്കു വായ്പയെടുത്തു മുങ്ങുകയും നികുതി വെട്ടിപ്പിനു വഴികൾ തേടുകയും ചെയ്യുന്ന കോടീശ്വരന്മാരെയാണു നമുക്കു പരിചയം. എന്നാൽ, അമേരിക്കയിലെ കോടീശ്വരന്മാർ കൂടുതൽ നികുതി നൽകുന്നതിനു സ്വയം സന്നദ്ധരായിരിക്കുന്നു. പക്ഷേ ഈ തുക നല്ല കാര്യങ്ങൾക്കുപയോഗിക്കണമെന്ന കാര്യത്തിൽ അവർക്കു നിർബന്ധമുണ്ട്. കാലാവസ്ഥാ വ്യതിയാനം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ പണം മുടക്കണം.
ഫേസ് ബുക്ക് സഹസ്ഥാപകൻ ജോർജ് സോറോസ്, വാൾട്ട് ഡിസ്നി കന്പനിയുടെയും ഹയാത്ത് ഗ്രൂപ്പിന്റെയും തലവന്മാരിലൊരാളായ ക്രിസ് ഹഗ്സ് തുടങ്ങിയ വന്പന്മാരാണ് ഈ നിർദേശവുമായി മുന്നോട്ടു വന്നിരിക്കുന്നത്. വൻതുക നികുതി നൽകാൻ കെല്പുള്ളവരാണിവർ. സന്പന്നർക്കു കൂടുതൽ നികുതി ചുമത്തേണ്ടത് ധാർമികമായും സാന്പത്തികമായും ആവശ്യമാണെന്നും ഇവർ പറയുന്നു.
തന്റെ സെക്രട്ടറിയേക്കാൾ കുറഞ്ഞ നിരക്കിലാണു തന്റെ നികുതി എന്നു സഹസ്രകോടീശ്വരനായ വാറൻ ബഫറ്റ് വെളിപ്പെടുത്തിയ കാര്യവും ഇവർ പുറപ്പെടുവിച്ച പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. പതിനൊന്നു വൻ സന്പന്ന കുടുംബങ്ങളിലെ 18 പേരാണ് പ്രസ്താവനയിൽ ഒപ്പു വച്ചിരിക്കുന്നത്. പേരു വെളിപ്പെടുത്താത്ത ഒരു കോടീശ്വരനുമുണ്ട്. മുപ്പത്തഞ്ചുകാരനായ ലീസൽ പ്രിറ്റ്സ്കർ സിമൺസാണ് ഇവരിൽ ഏറ്റവും പ്രായം കുറഞ്ഞ ധനാഢ്യൻ. 3300 കോടി ഡോളറാണ് സിമൺസിന്റെ കുടുംബസ്വത്ത്. കാലാവസ്ഥാ വ്യതിയാനം പോലെയുള്ള പ്രശ്നങ്ങൾക്ക് തങ്ങളും കാരണക്കാരാണെന്നു സിമൺസ് പറയുന്നു.
സാമൂഹ്യ സേവനരംഗത്ത് വൻതോതിൽ പണം മുടക്കുന്നവരാണീ സന്പന്ന കുടുംബങ്ങൾ. തങ്ങളുടെ സന്പാദ്യത്തിന്റെ നല്ലൊരു പങ്ക് ഇത്തരം കാര്യങ്ങൾക്കായി അവർ ചെലവിടുന്നു. വലിയ സന്പന്നർക്ക് അധിക നികുതി ഏർപ്പെടുത്താനുള്ള നീക്കത്തിനു ഡെമോക്രാറ്റുകളുടെ ഭാഗത്തുനിന്നുള്ള പിന്തുണ റിപ്പബ്ലിക്കൻ ഭാഗത്തുനിന്നു ലഭിക്കില്ല. എന്നാൽ രണ്ടു കൂട്ടരും ഇക്കാര്യം ചിന്തിക്കണമെന്നാണീ സന്പന്നരുടെ അഭ്യർഥന.
ഏറ്റവും സന്പന്നമായ 40 രാജ്യങ്ങളെടുത്താൽ സന്പത്ത് ഏറ്റവും കൂടുതലായി ഏതാനും വ്യക്തികളിലേക്കു കുമിഞ്ഞുകൂടുന്ന രാജ്യങ്ങളിൽ ആറാം സ്ഥാനത്താണ് അമേരിക്ക. സാന്പത്തിക സഹകരണത്തിനും വികസനത്തിനുമായുള്ള പതിനഞ്ചംഗ രാഷ്ട്ര കൂട്ടായ്മ 1995ൽ ഇത്തരമൊരു അധിക നികുതി സന്പ്രദായം തങ്ങളുടെ രാജ്യങ്ങളിൽ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഫ്രാൻസ്, സ്വീഡൻ, ജർമനി എന്നിവ പിന്നീടതു നിർത്തലാക്കി. നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടാണവർ ചൂണ്ടിക്കാട്ടുന്നത്. സ്വിറ്റ്സർലൻഡ്, ബെൽജിയം. നോർവേ, സ്പെയിൻ എന്നിവിടങ്ങളിൽ ഈ നികുതി തുടരുന്നു.
ലോകവിചാരം/ സെർജി ആന്റണി