Monday, July 1, 2019 12:23 AM IST
ഉള്ളതു പറഞ്ഞാല് / കെ. ഗോപാലകൃഷ്ണൻ
കേരളത്തിൽ ബിസിനസ് നടത്തുക പതിറ്റാണ്ടുകളായി അത്ര എളുപ്പമുള്ള കാര്യമല്ല. ട്രേഡ് യൂണിയനുകളുമായും അവയുടെ എണ്ണപ്പെരുപ്പം, പരസ്പര വൈരം, കടുത്ത വിലപേശൽ രീതികൾ എന്നിവയുമായും ചേർന്നു പോകുക വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതു സംസ്ഥാനത്തുനിന്നു വ്യവസായനിക്ഷേപം അകറ്റിയെന്നു മാത്രമല്ല, ഇവിടെ വ്യവസായം തുടങ്ങിയ പലരും അത് ഇട്ടെറിഞ്ഞു പോവുകയും ചിലർ യന്ത്രസാമഗ്രികൾ രഹസ്യമായി ഇവിടെനിന്നു മാറ്റിക്കൊണ്ടുപോയി സംസ്ഥാനത്തിനു പുറത്ത് വ്യവസായ യൂണിറ്റുകൾ സ്ഥാപിക്കുകയും ചെയ്തു. ഇവിടത്തെ ഉദ്യോഗസ്ഥ സംവിധാനത്തിൽനിന്നു കാര്യങ്ങൾ നേടിയെടുക്കുക എന്നതാണു മറ്റൊരു കടന്പ. ബിസിനസ് നടത്തുന്നത് എളുപ്പമാക്കി കൊടുക്കാൻ രാഷ്ട്രീയ നേതാക്കളും തങ്ങളുടേതായ രീതികളുമായി രംഗത്തുണ്ട്.
ഇവയ്ക്കു പുറമേയാണു ഘെരാവോ, നോക്കുകൂലി തുടങ്ങിയ പ്രശ്നങ്ങൾ. ഭാഗ്യവശാൽ അതൊക്കെ പഴയകാല സംഭവങ്ങളാണെന്നു പറയാം. നോക്കുകൂലിക്കും ഘെരാവോയ്ക്കുമെതിരേ പൊതുസമൂഹം ശക്തമായി രംഗത്തുവന്നു. എങ്കിലും പോലീസുകാർ സുരക്ഷിത ദൂരത്താണെന്ന് ഉറപ്പാക്കിയശേഷം ചുമട്ടുതൊഴിലാളികൾ നാട്ടുകാരെ ഓടിക്കുന്ന സംഭവങ്ങൾ ഇപ്പോഴുമുണ്ട്. ഏതായാലും ഈ പകൽക്കൊള്ള നിയന്ത്രിക്കുന്നതിനു നടപടിയെടുത്തതിന് ഇപ്പോഴത്തെ മുഖ്യമന്ത്രിക്കു നന്ദി പറയണം. ഈ ഗുണ്ടായിസത്തിനെതിരേ (അദ്ദേഹം ഈ വാക്ക് ഉപയോഗിച്ചിട്ടില്ലെങ്കിലും) അദ്ദേഹം ശക്തമായ നടപടി സ്വീകരിച്ചു.
സംസ്ഥാനത്തു വ്യവസായനിക്ഷേപത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും നിക്ഷേപകരെ ഇങ്ങോട്ട് ആകർഷിക്കുന്നതിനും പിണറായി വിജയൻ മുൻകൈയെടുത്തു. ഈ നടപടികളോടു സംസ്ഥാനത്തെ ജനങ്ങൾ അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. എന്നാൽ, ശീലങ്ങൾ മറക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് ഇടതുമുന്നണിയിലെ പലരും ഇതിനെ സ്വാഗതം ചെയ്തില്ല. എങ്കിലും, ഘെരാവോയും നോക്കുകൂലിയും പോലുള്ള ട്രേഡ് യൂണിയൻ അതിക്രമങ്ങൾക്കെതിരേ പൊതുജനവികാരം പ്രകടമായിരുന്നതുകൊണ്ടും സർക്കാരിനകത്ത് ഏറ്റുമുട്ടലുണ്ടാക്കുക പ്രായോഗികമല്ലാതിരുന്നതുകൊണ്ടും അവർ സഹിഷ്ണുത പാലിച്ചു.
പ്രവാസി കേരളീയരെ ആകർഷിക്കുന്നതിനായി ഇപ്പോഴത്തെ ഇടതുമുന്നണി സർക്കാരിന്റെ ആഭിമുഖ്യത്തിൽ ചില നീക്കങ്ങൾ നടത്തി. സംസ്ഥാനത്തിന്റെ വികസനത്തിൽ പങ്കാളികളാകാൻ അവരെ ക്ഷണിച്ചു. ചൈനയുടെ വികസനത്തിൽ പ്രവാസി ചൈനക്കാർ വലിയ പങ്കാണു വഹിച്ചത്. എല്ലാവർക്കും അറിവുള്ളതാണു കേരളത്തോടുള്ള പ്രവാസികളുടെ ഇഷ്ടം. അതുകൊണ്ടു സർക്കാരിന്റെ ക്ഷണത്തോടു പ്രവാസി കേരളീയരുടെ പ്രതികരണം തികഞ്ഞ ആത്മാർഥതയോടെയായിരുന്നു. ഒന്നു രണ്ടു വർഷം കൂടുന്പോഴെങ്കിലും നാട്ടിൽ വരാൻ ഉത്സാഹിക്കാറുള്ള പ്രവാസി കേരളീയർ ജന്മനാട്ടിൽ ഒരു വീടു വയ്ക്കാനാണ് ആദ്യം ശ്രമിക്കാറുള്ളത്.
അഴിയാത്ത ചുവപ്പുനാട
പ്രവാസികളെ ആകർഷിക്കാനുള്ള പരിപാടി നന്നായി നടന്നെങ്കിലും അതുവഴി കാര്യമായ വ്യവസായനിക്ഷേപമൊന്നും ഇവിടേക്കു വന്നില്ല. ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ ചുവപ്പുനാട അഴിക്കുക വിഷമം പിടിച്ച പണിയായി തുടർന്നു. പഞ്ചായത്ത് മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള ഓഫീസുകളിൽ ഫയലുകൾ ഇഴഞ്ഞുനീങ്ങി. ചുരുക്കത്തിൽ, എല്ലാം പഴയപടിപോലെ തന്നെ നിന്നു. ഇടതുമുന്നണി സർക്കാർ വന്നാൽ എല്ലാം ശരിയാകുമെന്ന മുദ്രാവാക്യം, മുദ്രാവാക്യമായിത്തന്നെ അവശേഷിച്ചു. അതിവേഗം വ്യാപിക്കുന്ന കാൻസർ പോലുള്ള ചുവപ്പുനാട നീക്കാൻ ഫലപ്രദമായി ഒന്നും ചെയ്തില്ല.
കണ്ണൂർ ജില്ലയിലെ ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്തതു സംസ്ഥാനത്തെ ഞെട്ടിച്ചു. സാജൻ നൈജീരിയയിൽ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ 15.5 കോടി രൂപ ആന്തൂരിൽ ഒരു ആധുനിക കൺവൻഷൻ സെന്റർ പണിയാൻ നിക്ഷേപിച്ചു. അതൊരു പോരാട്ടം തന്നെയായിരുന്നു. കൺവൻഷൻ സെന്ററിന്റെ ഓരോരോ അനുമതിപത്രം കിട്ടുന്നതിന് ഉദ്യോഗസ്ഥരെയും സാങ്കേതികവിദഗ്ധരെയും രാഷ്ട്രീയക്കാരെയും കാണാൻ ആന്തൂരിലേക്കും കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കും നിരന്തരം ഓട്ടം നടത്തേണ്ടിവന്നു. ഓരോ ഘട്ടത്തിലും അദ്ദേഹത്തിനു ലഭിച്ചത് അനുമതി നിഷേധങ്ങളും ഒബ്ജക്ഷനുകളും. പാർട്ടി അനുഭാവി ആയിരുന്നിട്ടും സിപിഎമ്മിലെ വിഭാഗീയത അദ്ദേഹത്തിന് അനുമതികൾ കിട്ടാൻ തടസമായി. കേരളത്തിന്റെ വികസനത്തിൽ പങ്കാളിയാകാൻ കൊതിച്ച മനുഷ്യന് അവസാനം സമനില തെറ്റി. തന്റെ ദുരിതങ്ങൾ അവസാനിക്കാൻ അദ്ദേഹം ജീവിതം അവസാനിപ്പിച്ചു. ഇനിയെല്ലാം നിസഹായരായ കുടുംബാംഗങ്ങൾ താങ്ങണം.
സംസ്ഥാനത്തിന്റെ സാന്പത്തിക വികസനത്തിൽ പങ്കാളികളാകുക എന്ന സ്വപ്നവുമായി വ്യവസായ നിക്ഷേപത്തിന് എത്തുന്ന പ്രവാസി കേരളീയരോടു മാന്യമായി പെരുമാറാൻ കഴിയുന്നില്ലെങ്കിൽ എന്തിന് അവരെ വിളിച്ചുവരുത്തി അപമാനിക്കണം? നൈജീരിയയിൽനിന്നു വന്നയാളുടെ കഥ മറ്റുള്ളവരുടേതിൽനിന്നു വ്യത്യസ്തമായിരിക്കില്ല. ഗൾഫിൽനിന്നു വരുന്നവർ ഇവിടത്തേതിൽനിന്നു തികച്ചും വ്യത്യസ്തമായ ഒരു രാഷ്ട്രീയ-ഭരണ സംസ്കാരത്തിൽനിന്നു വരുന്നവരാണ്. ഗൾഫ് രാജ്യങ്ങളിൽ എല്ലാം സുതാര്യമായ ഇടപാടുകളാണ്. എല്ലാം കംപ്യൂട്ടർ നിയന്ത്രിതം. അഴിമതിക്കോ സ്വജനപക്ഷപാതിത്യത്തിനോ മേശക്കടിയിലൂടെയുള്ള ഇടപാടുകൾക്കോ അവിടെ അവസരമില്ല. പിടിക്കപ്പെട്ടാൽ, പെട്ടെന്ന് അന്വേഷണവും വിചാരണയും നടത്തി ശിക്ഷ. എത്ര ഉന്നതരും സ്വാധീനശക്തിയും ഉള്ളവരാണെങ്കിലും കുറ്റം ചെയ്താൽ ശിക്ഷ ഉറപ്പാണ്.
ഗൾഫിൽനിന്നു വരുന്നവർ വ്യവസായ നിക്ഷേപത്തിനു താത്പര്യപ്പെടുന്പോൾ അവരെ നയിക്കുന്നത് ഗൾഫിലുള്ള ബിസിനസ് സംസ്കാരമാണ്. അവിടെ പുതിയ സംരംഭങ്ങൾ തുടങ്ങുന്നവർക്ക് എല്ലാവിധ സഹായവും അധികാരികൾ നൽകും. എല്ലാവിധ പ്രോത്സാഹനങ്ങളും സഹായങ്ങളും സഹകരണവും അവരിൽനിന്നു ലഭിക്കും. “ബിസിനസിന് നല്ലത് എന്താണോ അതു ദുബായിക്കും നല്ലതാണ്’’ എന്ന് ദുബായിലെ ഒരു ഭരണാധികാരി പറയാറുണ്ടായിരുന്നു. പല കാര്യങ്ങളും വിശദീകരിക്കുന്നതാണ് ഈ വീക്ഷണം.
വേണ്ടതു പ്രോത്സാഹനം
ഒരിക്കൽ ഒരു ബിസിനസിന് എല്ലാ പ്രോത്സാഹനവും നല്കിയാൽ അഭിവൃദ്ധി പുറകേയുണ്ടാകും എന്നാണ് അവരുടെ തത്വശാസ്ത്രം. അഭിവൃദ്ധി സ്വാഭാവികമായും ജീവിതനിലവാരവും വിദ്യാഭ്യാസവും തൊഴിൽസാധ്യതകളും ശന്പളവും മറ്റാനുകൂല്യങ്ങളുമെല്ലാം വർധിപ്പിക്കും. ഗൾഫ് രാജ്യങ്ങളിൽ സാന്പത്തികാഭിവൃദ്ധി ഉണ്ടായതു പ്രക്ഷോഭങ്ങളോ സമരങ്ങളോ കൊണ്ടല്ല. വ്യവസായങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകുന്പോൾ നേട്ടത്തിന്റെ ഒരു പങ്ക് തൊഴിലാളികൾക്കും ലഭിക്കും.
സാജനും മറ്റു പ്രവാസി സംരംഭകരും കേരളത്തിൽ വ്യവസായ നിക്ഷേപത്തിനു വരുന്പോൾ അവർ അധികാരികളിൽനിന്ന് എല്ലാ സഹകരണവും പ്രതീക്ഷിക്കുക സ്വാഭാവികം. അധികാരികൾ വ്യവസായനിക്ഷേപകരെ ഓടിക്കുമെന്നോ, പഴയ സഖാക്കൾ തങ്ങളുടെ വിഭാഗീയ വഴക്കുകൾ തീർക്കാൻ നിക്ഷേപകരെ കരുവാക്കുമെന്നോ ഒന്നും അവർ ഒട്ടും പ്രതീക്ഷിക്കില്ല.
സാജന്റെ മാത്രം അനുഭവമല്ല ഇത്. പാർട്ടിയിലെയും സർക്കാരിലെയും വഴക്കുകൾക്ക് ഇരയായിത്തീർന്ന മറ്റു പലരുമുണ്ട്. എൽഡിഎഫിൽനിന്നു മാത്രമല്ല അത് ഉണ്ടായിട്ടുള്ളതും. കേരളത്തിന്റെ വികസനത്തിന് ഒരു കൈ സഹായിക്കാൻ വന്ന പ്രവാസികളോടു മറ്റുള്ളവരും മോശമായി പെരുമാറിയിട്ടുണ്ട്. ഏറ്റവും വലിയ ദുരനുഭവം സാജനാണ് ഉണ്ടായതെന്നു മാത്രം. കണ്ണൂർ സഖാക്കൾ ഒറ്റക്കെട്ടായാണു നില്ക്കുന്നതെന്നാണു പുറമേ കാണിക്കാറുള്ളതെങ്കിലും അവരുടെ ഗ്രൂപ്പിസമാണു സാജന്റെ ദുരന്തത്തിനു കാരണമായത്. അതേപ്പറ്റി കൂടുതൽ പറയാതിരിക്കുകയാണു ഭേദം. അവരിൽ ചിലർ ഒട്ടും കണ്ണിൽച്ചോരയില്ലാത്ത ക്രൂരതയോടെയാണു പ്രവർത്തിക്കുന്നത് എന്നതാണു ദുഃഖകരമായ കാര്യം.
സാജൻ സംഭവത്തിനുശേഷം ചില യുഡിഎഫ് നേതാക്കൾ ലോക കേരളസഭയിൽനിന്നു രാജിവച്ചപ്പോൾ അതൊഴിവാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ യുഡിഎഫിനോട് അഭ്യർഥിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു: പ്രവാസി മലയാളികളെ കേരള വികസനത്തിൽ പങ്കാളികളാക്കാനാണു ലോക കേരളസഭയുണ്ടാക്കിയത്. അത് ഒരു സർക്കാരിന്റെ കാലത്തു മാത്രം നിലനില്ക്കാൻവേണ്ടി ഉണ്ടാക്കിയതല്ല. ലോക കേരളസഭയുമായി സഹകരിക്കില്ലെന്ന പ്രതിപക്ഷ നേതാവിന്റെ നിലപാട് നിർഭാഗ്യകരമാണ്. വികസനകാര്യത്തിൽ നമ്മൾ ഒന്നിച്ചുനിൽക്കുന്നില്ലെന്ന പ്രതീതിയാണ് അതു സൃഷ്ടിക്കുക. ലോകത്തിന് അതു തെറ്റായ സന്ദേശം നല്കും.
പാർട്ടിക്കാരെ നിലയ്ക്കു നിർത്തണം
പിണറായി വിജയൻ പറഞ്ഞതു ശരിയാണ്. നിക്ഷേപങ്ങളെ ക്ഷണിക്കാൻ കേരളീയർക്കു മുഴുവനുള്ള പരിപാടിയാണത്. എന്നാൽ അദ്ദേഹം ആദ്യം ചെയ്യേണ്ടത് കേരളത്തിലേക്കു നിക്ഷേപം ആകർഷിക്കാനുള്ള ഈ പരിപാടിക്ക് ഇടങ്കോലിടുന്ന സ്വന്തം പാർട്ടിയിലെയും സർക്കാരിലെയും ആളുകളെ നിലയ്ക്കുനിർത്തുകയാണ്. സങ്കുചിതമായ അധികാരക്കളികൾക്കുവേണ്ടി നിക്ഷേപകരെ ചൂഷണം ചെയ്യരുത്. വ്യവസായ നിക്ഷേപകരോട് ആദരവോടെ പെരുമാറണം. കേരളത്തിലെ തൊഴിൽനിയമങ്ങളെയും മാറിവരുന്ന വ്യവസായ അന്തരീക്ഷത്തെയും പറ്റി അവരെ ബോധ്യപ്പെടുത്തണം. സംസ്കാരത്തോടെയും സൗഹൃദത്തോടെയും അവരോടു പെരുമാറണം. അവർക്കു നമ്മെ ആവശ്യമുള്ളതിനേക്കാൾ നമുക്ക് അവരെ ആവശ്യമുണ്ട്. അവരുടെ ബിസിനസ് പ്ലാനുകൾ മനസിലാക്കി എന്തുകൊണ്ട് അവരെ സഹായിച്ചുകൂടാ?
സാജൻ സംഭവം പുറംലോകത്തിന് ഇപ്പോൾതന്നെ തെറ്റായ സന്ദേശം നല്കിക്കഴിഞ്ഞു. കണ്ണൂർ പാർട്ടിയിലെ കൂടുതൽ വിഭാഗീയതയും അധികാരത്തർക്കങ്ങളും കാര്യങ്ങൾ കൂടുതൽ വഷളാക്കും. കണ്ണൂർ സഖാക്കൾ തങ്ങളുടെ കളി തുടർന്നാൽ അതു പാർട്ടിയിലും പ്രത്യാഘാതങ്ങളുണ്ടാക്കും. പാർട്ടി ഇപ്പോൾ ദുർബലമാണ്. അതിന്റെ പ്രതിച്ഛായ മങ്ങിക്കൊണ്ടിരിക്കുന്നു. പാർട്ടിയുടെ ദേശീയ നേതൃത്വത്തിൽ സംസ്ഥാന നേതാക്കൾക്കുള്ള പിടിയും അയയുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പു പരാജയം ആവശ്യത്തിനു നഷ്ടം ഉണ്ടാക്കിക്കഴിഞ്ഞു. വിഭാഗീയ കളികൾ തുടരുന്നത് അതിലെ കളിക്കാർക്കോ പാർട്ടിക്കോ സംസ്ഥാനത്തിനോ ഒരു നേട്ടവും ഉണ്ടാക്കില്ല.
സാജന്മാരുടെ സ്ഥിതി കേരളത്തിൽ വളരെ ദുഃഖകരമാണ്. അവരോടു മനുഷ്യത്വപരമായി പെരുമാറുകയും അവരുടെ കാര്യങ്ങൾ സാധിച്ചുകൊടുക്കുകയും ചെയ്യേണ്ടത് സംസ്ഥാന സർക്കാരിന്റെയും മുഖ്യ ഭരണകക്ഷിയുടെയും ഉത്തരവാദിത്വമാണ്. ബഹുരാഷ്ട്ര കന്പനികൾക്കും ദേശീയ കുത്തകകൾക്കും വലിയ ആനുകൂല്യങ്ങൾ വച്ചുനീട്ടാമെങ്കിൽ കേരളത്തെ സ്നേഹിക്കുന്ന പ്രവാസി മലയാളികൾക്ക് എന്തുകൊണ്ട് അതു നല്കിക്കൂടാ? സ്ഥിതിഗതികൾ ഇനിയും മോശമാകാൻ അനുവദിച്ചാൽ കേരളം അതിനു വലിയ വില നല്കേണ്ടിവരും. പതിറ്റാണ്ടുകളോളം നാം പുറന്തള്ളപ്പെടും. അത്തരമൊരു സാഹചര്യം ഒഴിവാക്കേണ്ടത് ഇന്നത്തെ ആവശ്യമാണ്.