Tuesday, July 16, 2019 11:04 PM IST
കലാപശാലകൾ -1 / ഡി. ദിലീപ്
ആറ്റിങ്ങൽ സ്വദേശിയായ നിഖില എന്ന പെണ്കുട്ടി ഒരുപാട് ആഗ്രഹിച്ചാണു യൂണിവേഴ്സിറ്റി കോളജിലേക്ക് പഠനത്തിനായി എത്തിയത്. വീടിനടുത്തുള്ള കോളജിലെ പഠനം വേണ്ടെന്നു വച്ചാണ് ആറ്റിങ്ങലിൽ നിന്നു ദിവസവും ഒരു മണിക്കൂർ യാത്ര ചെയ്ത് തലസ്ഥാനത്തെ കോളജിലെത്തിയത്. ഉന്നതമായ പാരന്പര്യം പേറുന്ന തന്റെ സ്വപ്നകലാലയത്തിൽ പക്ഷേ ആ കുട്ടിക്ക് സഹിക്കേണ്ടി വന്നത് എസ്എഫ്ഐ നേതാക്കളിൽ നിന്നുള്ള അധിക്ഷേപങ്ങളും മാനസിക പീഡനങ്ങളും. പഠനമുപേക്ഷിച്ചു സമരപരിപാടികളിൽ പങ്കെടുക്കാൻ വിസമ്മതം പ്രകടിപ്പിച്ചതിന്റെ പേരിലാണിതെല്ലാം.
ക്ലാസുപേക്ഷിച്ച് സമരപരിപാടികൾക്കിറങ്ങാൻ നേതാക്കൾ നിർബന്ധിച്ചപ്പോൾ അവൾ പ്രിൻസിപ്പലിനു പരാതി നൽകി. അക്കാരണത്താൽ അവർ നിഖിലയെ ഒറ്റപ്പെടുത്തി. സമരം കാരണം തുടർച്ചയായി ക്ലാസുകൾ മുടങ്ങിയത് പ്ലസ്ടുവിന് ഉന്നത മാർക്കു നേടി വിജയിച്ചെത്തിയ കുട്ടിയെ വല്ലാതെ വിഷമിപ്പിച്ചു. അതിനുപുറമെ സമരത്തിനിറങ്ങാനുള്ള നേതാക്കളുടെ സമ്മർദം ചെലുത്തലും അതിന്റെ പേരിലുള്ള അധിക്ഷേപങ്ങളും ഭീഷണികളും.
കോളജിലെ ഒന്നാം വർഷ ഡിഗ്രി കെമിസ്ട്രി വിദ്യാർഥിയായ ആ കുട്ടി പഠനം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതായതോടെ മാനസികമായ വിഷമങ്ങളിലകപ്പെട്ടു. ഒടുവിൽ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് അവൾ കൈ ഞരന്പ് മുറിച്ചു. അടുത്ത ദിവസം ക്ലാസ്മുറിയിൽ രക്തം വാർന്ന നിലയിൽ കണ്ടെത്തിയ നിഖില ജീവിതത്തിലേക്കു തിരിച്ചെത്തിയത് ഭാഗ്യം കൊണ്ടു മാത്രമാണ്.
ആ പെണ്കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് കോളജിലെ എസ്എഫ്ഐ നേതാക്കൾക്കും പ്രിൻസിപ്പലിനുമെതിരായ കുറ്റപത്രമായിരുന്നു. ആത്മഹത്യാ കുറിപ്പിൽ അവളെഴുതിയത് ഇങ്ങനെയാണ്, "ജീവിക്കാൻ താത്പര്യമില്ല. എന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികൾ ഇവിടുത്തെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളും എസ്എഫ്ഐക്കാരും കോളജ് പ്രിൻസിപ്പലുമായിരിക്കും. ഭ്രാന്ത് പിടിച്ചതു പോലെയാണ് എന്റെ അവസ്ഥ. അത്രത്തോളം എന്റെ സ്വപ്നങ്ങൾ നിങ്ങൾ കാരണം തകർന്നു. എന്റെ ഈ ഗതി ഒരു പെണ്കുട്ടിക്കും ഇനി ഉണ്ടാകരുത്'.
ആ സംഭവത്തിനു ശേഷവും അവൾക്കും കുടുംബത്തിനും നേരേയുള്ള എസ്എഫ്ഐ നേതാക്കളുടെ ഭീഷണി അവസാനിച്ചില്ല. ഒടുവിൽ ആത്മഹത്യയ്ക്കു ശ്രമിച്ചത് മാനസിക സമ്മർദം മൂലമാണെന്നും ആർക്കെതിരേയും പരാതിയില്ലെന്നും എങ്ങനെയെങ്കിലും കേസിൽ നിന്ന് ഒഴിവാക്കിത്തരണമെന്നും അവൾ പോലീസിന് മൊഴി നൽകി. ശേഷം യൂണിവേഴ്സിറ്റി കോളജിൽ നിന്നു ടി.സി. വാങ്ങി വർക്കല എസ്.എൻ. കോളജിലേക്കു പോയി. പരാതിയില്ലെന്ന് പെണ്കുട്ടി പറഞ്ഞതിനാൽ എസ്എഫ്ഐ നേതാക്കൾക്കെതിരായ കേസ് അവസാനിച്ചു. ആത്മഹത്യാശ്രമത്തിനു തന്റെ പേരിലുള്ള കേസ് മാത്രമാണ് ഇപ്പോൾ നിലനിൽക്കുന്നതെന്ന് നിഖില ദീപികയോടു പറഞ്ഞു.
അധികാരത്തിന്റെ തണലിൽ വിരാജിക്കുന്ന എസ്എഫ്ഐ നേതാക്കളിൽ നിന്നു നിഖില എന്ന പെണ്കുട്ടിക്കുണ്ടായ ദുരനുഭവും ഒറ്റപ്പെട്ട സംഭവമായി വ്യാഖ്യാനിക്കപ്പെട്ടു. കാന്പസിനുള്ളിൽ നേതാക്കൾ അവരുടെ ഭീഷണിയും അക്രമവും അധികാരവാഴ്ചയും തുടർന്നു. അവർക്കു സംരക്ഷണ കവചം തീർക്കുന്ന സിപിഎം നേതാക്കൾ തങ്ങളുടെ സ്വാഭാവിക മൗനവും തുടർന്നു. മാസങ്ങൾക്കു ശേഷം എസ്എഫ്ഐ പ്രവർത്തകൻ കൂടിയായ അഖിലിനെ ഓടിച്ചിട്ടു കുത്തിക്കൊല്ലാൻ നോക്കിയ എസ്എഫ്ഐ നേതാക്കൾക്കെതിരേ, എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെടെയുള്ള വിദ്യാർഥികൾ തെരുവിലിറങ്ങിയപ്പോൾ മാത്രമാണ് സിപിഎം നേതാക്കൾ മൗനം വെടിഞ്ഞത്.
തലസ്ഥാനത്തെ തങ്ങളുടെ ഗുണ്ടായിസം നടപ്പിലാക്കുന്നതിനായി പാർട്ടി തന്നെ ചെല്ലും ചെലവും കൊടുത്തു സംരക്ഷിച്ചു പോന്നിരുന്ന കുട്ടിനേതാക്കളെ അവർ ഒറ്റക്കെട്ടായി തള്ളിപ്പറഞ്ഞു. യൂണിവേഴ്സിറ്റി കോളജിൽ നടന്നതെല്ലാം നടക്കാൻ പാടില്ലാത്തതാണെന്ന് അവർ ഏറ്റുപറഞ്ഞു.
കേസ് ഒതുക്കിത്തീർക്കാനും തണുപ്പിക്കാനുമു ള്ള നേതൃത്വത്തിന്റെ ശ്രമങ്ങൾക്കെതിരേ പൊതുസമൂഹവും മാധ്യമങ്ങളും ശക്തമായി നിലയുറപ്പിച്ചപ്പോൾ, പോലീസിന്റെ കൈകളിലെ പാർട്ടിയുടെ വിലങ്ങ് അഴിഞ്ഞു. കുട്ടിനേതാക്കളുടെ സ്ഥിരം ഒളിത്താവളങ്ങളായ സ്റ്റുഡന്റ് സെന്ററിലും യൂണിവേഴ്സിറ്റി ഹോസ്റ്റലിലും പോലീസ് റെയ്ഡ് നടത്തി. അഖിലിനെ കുത്തിവീഴ്ത്തിയ കേസിലെ മുഖ്യപ്രതികളായ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത്, സെക്രട്ടറി നസീം എന്നിവരുൾപ്പെടെ ആറു പേർ പിടിയിലുമായി.
തുടർന്നു നടക്കുന്ന പോലീസ് അന്വേഷണത്തിൽ ഓരോ ദിവസവും ഞെട്ടിപ്പിക്കുന്ന വിവരങ്ങളും വാർത്തകളുമാണ് പുറത്തുവരുന്നത്. ഒന്നാം പ്രതിയുടെ വീട്ടിലും, "ഇടിമുറി'യെന്ന പേരിൽ കുപ്രസിദ്ധിയാർജിച്ച കോളജിലെ യൂണിയൻ ഓഫീസിലും നിന്ന് പോലീസ് കണ്ടെടുത്തത് കേരള സർവകലാശാലയുടെ കെട്ടുകണക്കിന് ഉത്തരക്കടലാസുകൾ. അതിനുപുറമെ അധ്യാപകരുടെയും ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെയും സീലുകളും കണ്ടെടുത്തു. സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ ആദ്യ റാങ്കുകൾ നേടിയ പ്രതികൾ പിഎസ്സിപരീക്ഷയിൽ ക്രമക്കേട് നടത്തിയെന്ന ആരോപണവും ശക്തമാണ്. സംഭവവുമായി ബന്ധപ്പെട്ട് കേരള സർവകലാശാലയും പോലീസിന്റെ ഇന്റലിജൻസ് വിഭാഗവും അന്വേഷണവും പ്രഖ്യാപിച്ചു. കാന്പസിനുള്ളിൽ എസ്എഫ്ഐക്കാർ വർഷങ്ങളായി തുടരുന്ന താന്തോന്നിത്തരത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഇപ്പോൾ കുട്ടികളും അധ്യാപകരും മുൻ അധ്യാപകരും രംഗത്തുവരികയാണ്. യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ ഏകാധിപത്യം ആരംഭിച്ചതു മുതലുള്ള അക്രമങ്ങളും പരീക്ഷാക്രമക്കേട് അടക്കമുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും ഇതിനെല്ലാം ഒത്താശ ചെയ്യുന്ന അധ്യാപകരെക്കുറിച്ചുമുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമൊക്കെയാണു പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഇത്രയും കാലം എസ്എഫ്ഐയുടെ ഭീഷണിക്കു മുന്നിൽ നിശബ്ദരായിരുന്നവർക്ക് ഇപ്പോൾ കാര്യങ്ങൾ വെളിപ്പെടുത്താനുള്ള ധൈര്യമുണ്ടായിരിക്കുന്നു എന്നത് ജനാധിപത്യ കേരളത്തിന് കൂടുതൽ കരുത്തു പകരുന്ന കാര്യമാണ്.
അഡ്മിഷൻ സമയത്തെ "ഹെൽപ് ഡെസ്കു'കൾ
കോളജിൽ അഡ്മിഷൻ നടക്കുന്ന സമയത്ത് അധ്യാപകർക്കൊപ്പം യൂണിറ്റ് നേതാക്കളും ഒരു ബഞ്ചും ഡസ്ക്കും പിടിച്ചിട്ട് വന്നിരിക്കും. ഹെൽപ്പ് ഡസ്ക് എന്നായിരിക്കും എഴുതി വച്ചിരിക്കുക. ഓരോ വിദ്യാർഥിയിൽ നിന്നും കുറഞ്ഞത് 200 രൂപ വരെ ഇവർ പിരിക്കും. കുട്ടിയുടെ അഡ്മിഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നോക്കിക്കോളാമെന്നു പറഞ്ഞാണ് അവർ നിർബന്ധപൂർവം പണം പിരിക്കുന്നത്. ഇതിനൊപ്പം തന്നെ എസ്എഫ്ഐയിൽ അംഗത്വവുമെടുപ്പിക്കും. ഓരോ വർഷവും അഡ്മിഷൻ കഴിയുന്പോൾ വലിയൊരു തുക ഇത്തരത്തിൽ നേതാക്കളുടെപോക്കറ്റിലെത്തും. ഈ പണം കൊണ്ടാണ് നേതാക്കൾ ആർഭാട ജീവിതം നയിക്കുന്നതെന്നും ആരോപണമുണ്ട്.
ഇടിമുറി നേതാക്കളുടെ ഒളിത്താവളം
യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറി, കോളജിനകത്തും പുറത്തുമുള്ള എസ്എഫ്ഐ നേതാക്കളുടെ താവളമാണ്. രാത്രി ഏഴ് കഴിഞ്ഞാൽ പിന്നെ ഇവിടെ വരുന്നതും പോകുന്നതുമൊക്കെ ആരാണെന്ന് ആർക്കുമറിയില്ലെന്ന് കോളജിലെ ഒരു മുൻ ജീവനക്കാരൻ പറയുന്നു. ജില്ലയിലെ എവിടെയുമുള്ള നേതാക്കളുടെ ഒളിത്താവളമാണിത്. കോളജിൽ നിന്ന് കോഴ്സ് കഴിഞ്ഞു പോയവരിൽ ചിലരും ഇവിടുത്തെ സ്ഥിരതാമസക്കാരാണ്.
എല്ലായ്പ്പോഴും മുറി അടഞ്ഞു കിടക്കും. പകൽ എല്ലായ്പ്പോഴും ഇവിടെ രണ്ട് യൂണിറ്റ് കമ്മിറ്റി അംഗങ്ങളുടെ കാവലുണ്ടാകും. തങ്ങൾക്കിഷ്ടമില്ലാത്ത വിദ്യാർഥികളെ നേതാക്കൾ ഇവിടേക്കു വിളിച്ചുവരുത്തിയാണു മർദിക്കുന്നത്. അവിടേക്ക് കോളജിലെ മറ്റുള്ള ആർക്കും പ്രവേശനമില്ല.
കുട്ടിനേതാക്കൾ കോപ്പിയടിക്കും, ചോദ്യംചെയ്താൽ ഭീഷണിയും മർദനവും
യൂണിവേഴ്സിറ്റി കോളജിൽ നടക്കുന്ന സർവകലാശാല പരീക്ഷകളിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നു പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ചില അധ്യാപകരും ഓഫീസ് ജീവനക്കാരും പറയുന്നു.
പകരം ആളെ വച്ച് പരീക്ഷ എഴുതിപ്പിക്കുക, കോപ്പിയടിക്കുക, സംഘടനാ നേതാക്കൾക്കായി പ്രത്യേക റൂമിൽ പരീക്ഷ എഴുതാനുള്ള സൗകര്യം ചെയ്തുകൊടുക്കുക തുടങ്ങിയ കാര്യങ്ങൾ വർഷങ്ങളായി ഇവിടെ നടക്കുന്നു.
വിദ്യാർഥിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയുടെ വീട്ടിൽ നിന്നും യൂണിയൻ ഓഫീസിൽ നിന്നും സർവകലാശാലയുടെ ഉത്തരക്കടലാസുകൾ കണ്ടെടുത്തതിനു പിന്നാലെയാണ് സർവകലാശാല ഇതറിയുന്നതായി പറയുന്നത്. ഇക്കാര്യങ്ങളെല്ലാം എത്രയോ കാലമായി അവിടെ നടക്കുന്നുണ്ട്. ഇതിനെല്ലാം ഒത്താശ ചെയ്യുന്നത് ഇടത് അധ്യാപക സംഘടനയിലെ അധ്യാപകരും ഓഫീസിലെ ക്ലർക്ക്, അറ്റൻഡർ തുടങ്ങിയവരുമാണെന്ന് കോളജിലെ ഒരു മുൻ ജീവനക്കാരൻ വ്യക്തമാക്കി. വിദ്യാർഥി നേതാക്കൾ ക്ലാർക്ക്, അറ്റൻഡർ തുടങ്ങിയവരുമായി കൂട്ടാകും. അവരാണ് സ്റ്റോർ റൂമിൽ നിന്ന് ഉത്തരക്കടലാസും മറ്റും പരീക്ഷാ സമയത്ത് എടുക്കുന്നതും തിരിച്ചുവയ്ക്കുന്നതും. ഇവരെ സ്വാധീനിച്ചാണ് ഉത്തരക്കടലാസുകൾ സ്വന്തമാക്കുന്നത്.
പരീക്ഷാ സമയത്ത് അഡീഷണൽ ഷീറ്റുകൾ എത്ര വേണമെങ്കിലും വാങ്ങാം. ഇത് ഒളിപ്പിച്ചു കടത്തുകയാണു മറ്റൊരു രീതി. പരീക്ഷയുടെ അവസാനം അഡീഷണൽ ഷീറ്റുകൾ പ്രധാന ഉത്തരക്കടലാസിനൊപ്പം തുന്നിച്ചേർക്കുന്നുണ്ടോ എന്ന് ഇൻവിജിലേറ്റർമാർ നോക്കാറുമില്ല. ശ്രദ്ധിച്ചാലും നേതാക്കളുടെ ആളുകളായ ഇവർ കണ്ണടയ്ക്കും. ഇത്തരത്തിൽ കടത്തിക്കൊണ്ടു പോകുന്ന കടലാസുകളിൽ അടുത്ത പരീക്ഷയ്ക്കു വേണ്ടി എഴുതിക്കൊണ്ടുവരും.
പരീക്ഷയ്ക്കു മണിക്കൂറുകൾക്കു മുൻപ് പ്യൂണ്, ക്ലർക്ക് തുടങ്ങിയവരെയോ ഇടതു സംഘടനയിലെ അധ്യാപകരെയോ സ്വാധീനിച്ച് ചോദ്യപേപ്പർ ചോർത്തും. പുസ്തകം തുറന്നു വച്ച് പരീക്ഷാ ഹാളിൽ കോപ്പിയടിക്കും. ഇൻവിജിലേറ്റർമാർ പേടി കാരണം മിണ്ടാതിരിക്കും. ആരെങ്കിലും എതിർത്തു പറഞ്ഞാൽ അവരുടെ വണ്ടിയുടെ ടയർ കുത്തിക്കീറുകയും മർദിക്കുകയും അസഭ്യം പറയുകയുമൊക്കെയാണു നേതാക്കളുടെ പതിവുരീതി.
സംഘടനാ നേതാക്കളായ അധ്യാപകരാണ് ഇവർക്കു പൂർണ പിന്തുണ നൽകുന്നത്. പിന്തുണ നൽകാത്തവരെ കോളജിൽ നിന്നു തന്നെ സ്ഥലം മാറ്റിക്കളയും. സംഘടനാ നേതാക്കളായ അധ്യാപകരിൽ പലരും ക്ലാസുകൾ എടുക്കാറില്ല. ഗസ്റ്റ് അധ്യാപകരെയാണ് എല്ലായ്പ്പോഴും ഈ ഉത്തരവാദിത്തം ഏൽപ്പിക്കുക. അവർ മിണ്ടാതെ ക്ലാസെടുത്തുകൊള്ളും.
പ്രിൻസിപ്പൽ വെറും കളിപ്പാവ: നിഖില
യൂണിവേഴ്സിറ്റി കോളജിലെ പ്രിൻസിപ്പൽ എസ്എഫ്ഐയുടെ കൈയിലെ കളിപ്പാവയാണെന്ന്, എസ്എഫ്ഐ നേതാക്കളുടെ മാനസിക പീഡനത്തെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച നിഖില പറഞ്ഞു. എസ്എഫ്ഐക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നത് പ്രിൻസിപ്പലും ഒരു കൂട്ടം അധ്യാപകരുമാണ്. നേതാക്കൾ പറയുന്നതിനപ്പുറം അവർ പ്രവർത്തിക്കില്ല.
ക്ലാസ് മുടക്കി സമരത്തിനിറങ്ങാൻ അവർ സമ്മർദം ചെലുത്തിയപ്പോൾ താൻ പ്രിൻസിപ്പലിനോടു പരാതിപ്പെട്ടിരുന്നു. അപ്പോൾ പരാതി പരിശോധിക്കാം എന്നു പറയുകയല്ലാതെ പ്രിൻസിപ്പൽ ഒന്നും ചെയ്തില്ല. അധ്യാപകരോട് നേതാക്കളെക്കുറിച്ച് വിദ്യാർഥികൾ എന്തെങ്കിലും പരാതി പറഞ്ഞാൽ നേതാക്കൾ അപ്പോൾ തന്നെ അതറിയും. ഭീഷണിയും മർദനവുമാണു പിന്നെ നടക്കുക.
അസുഖമാണെന്നു പറഞ്ഞാലും പെണ്കുട്ടികളെ നിർബന്ധിച്ച് സമരത്തിനും ജാഥകൾക്കും കൊണ്ടുപോകും. കരഞ്ഞു പറഞ്ഞാലും ക്ലാസിലിരിക്കാൻ അനുവദിക്കില്ല. ജാഥയ്ക്കിടെ കുഴഞ്ഞു വീണാൽ വെള്ളം പോലും നൽകില്ല. ഒന്നാം വർഷ വിദ്യാർഥികൾക്ക് കാന്റീനിൽ പ്രവേശിക്കാൻ യൂണിറ്റ് കമ്മിറ്റി അംഗങ്ങളുടെ അനുവാദമില്ല. ഇതിനെ മറികടന്ന് ആരെങ്കിലും പ്രവർത്തിച്ചാൽ പഠിക്കാൻ അനുവദിക്കില്ലെന്നു ഭീഷണിമുഴക്കും.
ഒരിക്കൽ പരീക്ഷയുടെ തലേദിവസം സമരത്തിനിറങ്ങണമെന്ന് നേതാക്കൾ വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ടു. ഇതിന് കഴിയില്ല എന്നു പറഞ്ഞ് വാട്സാപ്പിൽ സ്റ്റാറ്റസിട്ടു. പരീക്ഷയെഴുതാൻ ഹാളിൽ കയറുന്നതിനു തൊട്ടുമുൻപ് നേതാക്കളെത്തി ഇതിന്റെ പേരിൽ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് എല്ലാ പരിപാടിക്കും താൻ നിർബന്ധമായി പങ്കെടുക്കണമെന്ന് അവർ വാശി പിടിക്കുകയും താൻ ചെല്ലുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ പ്രത്യേകമായി ആളെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഇത്തരത്തിലുള്ള നേതാക്കളുടെ നടപടികൾ കടുത്ത മനോവിഷമമുണ്ടാക്കി. അതിനൊപ്പം പഠനം നന്നായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്തതിനെ ത്തുടർന്ന് മാനസിക സമ്മർദത്തിലായി. അപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കേസ് പിൻവലിക്കാൻ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല. എന്നാൽ, കേസും കാര്യങ്ങളുമായി നടന്നാൽ പഠനവും ഭാവിയും പോകുമെന്ന തരത്തിലുള്ള ഉപദേശങ്ങൾ പല കോണുകളിൽനിന്നായി വന്നു. ആത്മഹത്യാശ്രമത്തിന്റെ പേരിൽ തനിക്കെതിരായ കേസുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിലും കോടതിയിലും പോകേണ്ടി വന്നപ്പോൾ മനസുമടുത്തെന്നും അതുകൊണ്ടാണ് ആർക്കെതിരേയും പരാതിയില്ലെന്ന് മൊഴി കൊടുത്ത് കേസവസാനിപ്പിച്ചതെന്നും നിഖില പറഞ്ഞു.
ഇത്തരത്തിൽ വിദ്യാർഥികളെ പഠിക്കാനനുവദിക്കാത്ത നേതാക്കൾ പരീക്ഷയിൽ ക്രമക്കേട് കാണിക്കുകയും ജയിക്കുകയും ചെയ്യും. ഇന്റർനെറ്റ് കണക്ഷനുള്ള മൊബൈൽ ഫോണും കോപ്പിയുമൊക്കെയായാണ് അവർ പരീക്ഷയ്ക്കു വരിക. നേതാക്കൾ കോപ്പിയടിച്ചാൽ ഇൻവിജിലേറ്റർമാർ കണ്ണടയ്ക്കും. എല്ലാവർക്കും അവരെ പേടിയാണെന്നും നിഖില കൂട്ടിച്ചേർത്തു.
(തുടരും)