Monday, September 9, 2019 11:34 PM IST
പ്രകൃതിദുരന്തങ്ങൾക്കുശേഷം പശ്ചിമഘട്ട മലനിരകൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിന്റെ കാലാവധി 2019 മാർച്ച് 31നു അവസാനിച്ചതിനാൽ ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ നിന്നു വേർതിരിച്ചുകൊണ്ടുള്ള പുതിയ വിജ്ഞാപനത്തിനുവേണ്ടി സംസ്ഥാനങ്ങളുമായി ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നുള്ള കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറുടെ പ്രസ്താവന വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. അന്തിമ വിജ്ഞാപനം ഒരു വർഷത്തിനകം പുറപ്പെടുവിക്കണമെന്നു ദേശീയ ഹരിത ട്രൈബൂണൽ നിർദേശിച്ച സമയപരിധി അവസാനിച്ചതിനു ശേഷവും പുതിയ വിജ്ഞാപനത്തെക്കുറിച്ച് ആലോചിക്കുന്നു എന്ന മന്ത്രിയുടെ നിലപാട് പശ്ചിമഘട്ട നിവാസികളിൽ വലിയ ആശങ്കകൾ ജനിപ്പിക്കുന്നതാണ്.
കസ്തൂരിരംഗൻ കമ്മിറ്റിയുടെ ശിപാർശകളുടെ ഭാഗമായി 56,825 ചതുരശ്ര കിലോമീറ്റർ സ്ഥലം (ഉമ്മൻ വി . ഉമ്മൻ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാർ ശിപാർശ ചെയ്ത 3,100 ചതുരശ്ര കിലോമീറ്റർ സ്ഥലം കുറവു ചെയ്ത്) പാരിസ്ഥിതിക ദുർബല പ്രദേശമായി നിജപ്പെടുത്തിയതിന്റെ സാധുത മന്ത്രിയുടെ ഈ പ്രസ്താവനയോടെ സംശയത്തിലായിരിക്കുകയാണ്.
ഇതോടൊപ്പം, പ്രകൃതിലോല മേഖലകളിലെ ആവാസ വ്യവസ്ഥകളെക്കുറിച്ചു പഠിക്കാൻ കേരള സർക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറി പ്രഫ. കെ.പി. സുധീർ കൺവീനർ ആയി സമിതിയെ നിയോഗിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൂടാതെ 1964 ലെ ഭൂപതിവ് ചട്ടങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട്, പതിച്ചു നൽകിയ ഭൂമിയിൽ പാറമടകൾ ആകാം എന്ന ഓഗസ്റ്റ് 22 ലെ സർക്കാർ ഉത്തരവും ഇപ്പോൾ വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ പശ്ചിമഘട്ടത്തിലെ പ്രകൃതിനാശത്തിന്റെയും പ്രകൃതിശോഷണത്തിന്റെയും യഥാർഥ ഉത്തരവാദികൾ ആരാണ് എന്ന സത്യസന്ധമായ വിലയിരുത്തൽ അനിവാര്യമാണ്. ഒാരോ പ്രളയവും പ്രകൃതിദുരന്തവും പ്രതിസ്ഥാനത്തു നിർത്തുന്ന കർഷകരെ ഒറ്റിക്കൊടുത്തുകൊണ്ടും പഴിചാരിക്കൊണ്ടും സംരക്ഷിക്കപ്പെടുന്നത് ആരുടെ അജൻഡകളാണ് എന്നും അന്വേഷിക്കേണ്ടതുണ്ട്.
ഡെക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിരിലൂടെ അറബിക്കടലിനു സമാന്തരമായി സ്ഥിതിചെയ്യുന്ന പർവതനിരയാണ് പശ്ചിമഘട്ടം. സഹ്യപർവതം എന്നും അറിയപ്പെടുന്ന ഈ പർവതനിരകൾ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. പശ്ചിമഘട്ട മലനിരകളുടെ മൊത്തം വിസ്തീർണം1,29,037 ചതുരശ്ര കിലോമീറ്ററും മൊത്തം നീളം 1,490 കിലോമീറ്ററുമാണ്. ലോകമെമ്പാടുമുള്ള 35 ജൈവവൈവിധ്യസമ്പന്ന സ്ഥലങ്ങളില്‍ ഒന്നാണിത്. 2012 ജൂലൈ ഒന്നിന് റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ ചേർന്ന ലോകപൈതൃകസമിതി പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദക്ഷിണേന്ത്യയുടെ ജലസ്രോതസും ജൈവവൈവിധ്യ കലവറയുമാണ് പശ്ചിമഘട്ടം. അറബിക്കടലില്‍നിന്നു വരുന്ന നീരാവി നിറഞ്ഞ കാറ്റിനെ തടഞ്ഞുനിര്‍ത്തി ദക്ഷിണേന്ത്യയിൽ മഴ പെയ്യിക്കുന്നതിൽ പശ്ചിമഘട്ടത്തിന്റെ പങ്ക് പ്രധാനമാണ്. വിവിധ സംസ്ഥാനങ്ങളിലായി 200 അണക്കെട്ടുകളാണ് പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിക്കുന്ന നദികളിലുള്ളത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആകെ വൈദ്യുതി ഉത്പാദനത്തിൽ 60 ശതമാനവും ഈ അണക്കെട്ടുകളിൽനിന്നാണ്. കൂടാതെ, ആകെ കൃഷിഭൂമിയുടെ 70 ശതമാനത്തിലധികവും ജലസേചനം നടത്തുന്നതും ഈ നദികൾ ഉപയോഗപ്പെടുത്തിയാണ്. ഇന്ത്യ കയറ്റുമതി ചെയ്യുന്ന ഇരുമ്പയിരിൽ മൂന്നിൽ രണ്ടു ഭാഗവും ഖനനം ചെയ്തെടുക്കുന്നത് കർണാടകയിലെയും ഗോവയിലെയും പശ്ചിമഘട്ടഭാഗങ്ങളിൽനിന്നാണ്. വൻതോതിൽ മാംഗനീസ്, ബോക്സൈറ്റ് മുതലായവയും ഇവിടെനിന്നും ഖനനം ചെയ്യുന്നു.
പശ്ചിമഘട്ട മലനിരകളിൽ 450 കിലോമീറ്ററാണ് കേരളത്തിലുള്ളത് (പശ്ചിമഘട്ടത്തിന്റെ ആകെ വിസ്തൃതിയുടെ 28.12%). ഇതു കേരളത്തിന്റെ 72 ശതമാനം ഭൂപ്രദേശവും 50 ശതമാനം ജനങ്ങളെയും ഉൾക്കൊള്ളുന്നു.
1920 മുതൽ 1975 വരെയുള്ള വർഷങ്ങളിൽ കാലയളവിൽ പശ്ചിമഘട്ടത്തിലെ 35.3 ശതമാനത്തോളം വനഭൂമി നഷ്ടപ്പെട്ടു. എന്നാൽ, കഴിഞ്ഞ നാലു പതിറ്റാണ്ടായി വനഭൂമിയുടെ നഷ്ടം ഒരു ശതമാനം മാത്രമാണ്. അവശേഷിക്കുന്ന പശ്ചിമഘട്ട ഭൂമിയിൽ 18.3 % വൻകിട തോട്ടങ്ങളും 20.2 % ചെറുകിട കൃഷിഭൂമിയുമാണ്. കഴിഞ്ഞ 90 (1920 – 2016) വർഷങ്ങൾക്കിടയിൽ നഷ്ടപ്പെട്ട വനഭൂമിയിൽ 17,239 ചതുരശ്ര കിലോമീറ്റർ സ്ഥലം വൻകിട തോട്ടങ്ങൾ ആയും 1,057 ചതുരശ്ര കിലോമീറ്റർ വൻകിട ജലവൈദ്യുത പദ്ധതികൾക്കു വേണ്ടിയും മാറ്റപ്പെട്ടു. ആരാണ് ഇതിന് ഉത്തരവാദികൾ?
വൻകിട കൈയേറ്റങ്ങൾ
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തോടെ പശ്ചിമഘട്ട മലനിരകളിലെ ഫലഭൂയിഷ്ടമായ ഭൂമി മുഴുവൻ വിദേശികളുടെ കീഴിൽ വൻകിട തോട്ടങ്ങളായി മാറ്റപ്പെട്ടു എന്നതാണ് യാഥാർഥ്യം.കേരളരൂപീകരണത്തിനു മുൻപ് തിരുവിതാംകൂറിലെ സാമന്ത രാജാക്കന്മാർക്ക് ഇടവക അവകാശമായി ലഭിച്ച 1,30,000 ഏക്കർ ഭൂമി മുഴുവനായും തന്നെ വിദേശകമ്പനികളുടെ നിയന്ത്രണത്തിൽ എത്തി . ഇതു മുഴുവനായും തന്നെ പശ്ചിമഘട്ട മലനിരകളിലായിരുന്നു. തോട്ടം ആവശ്യങ്ങൾക്കുവേണ്ടി അഞ്ചു ലക്ഷത്തോളം ഏക്കർ വനഭൂമി (2, 74,926 ഏക്കർ തോട്ടഭൂമിയും 2,36,649 ഏക്കർ തോട്ടം ആവശ്യങ്ങൾക്കുവേണ്ടിയുള്ള റിസർവ് ഭൂമിയും) യൂറോപ്യന്മാരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന കമ്പനികളുടെ കൈവശം ഉണ്ടായിരുന്നതായി കണക്കുകൾ പറയുന്നു. ഇവിടെ തോട്ടങ്ങൾക്കുവേണ്ടി വളരെ വ്യാപകമായി വനഭൂമി കൈയേറി വെട്ടിനശിപ്പിച്ചിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഈ തോട്ടംഭൂമി മുഴുവൻ വൻകിട കുത്തകകളുടെ നിയന്ത്രണത്തിലായി.
ഒരു നൂറ്റാണ്ടോളമായി പശ്ചിമഘട്ട മലനിരകളിലെ പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും കനത്ത ആഘാതം ഏൽപ്പിക്കുന്ന ഇത്തരം വൻകിട തോട്ടങ്ങളെക്കുറിച്ച് ഒരക്ഷരം പോലും പറയാതെ എല്ലാ കുറ്റങ്ങളും പാവപ്പെട്ട കർഷകരുടെ തലയിൽ അടിച്ചേൽപ്പിക്കുന്നതു ബോധപൂർവമായ അജൻഡയുടെ ഭാഗമാണോ എന്നു സംശയിക്കണം.
ഇതോടൊപ്പമാണ് പശ്ചിമഘട്ട മലനിരകളില്‍ സര്‍ക്കാര്‍ എന്ന വലിയ കൈയേറ്റക്കാരന്റെ പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയേണ്ടത്. കേന്ദ്ര സർക്കാരിനു കീഴിലുള്ള ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ്, കേരള സർക്കാരിനു കീഴിലുള്ള പ്ലാന്റേഷൻ കോർപറേഷൻ തുടങ്ങിയ വന്‍കിട വ്യവസായ സ്ഥാപനങ്ങൾ പശ്ചിമഘട്ട വനങ്ങളെ മാത്രം കൊള്ളയടിച്ച് തടിച്ചുകൊഴുത്തവയിൽ ചിലതാണ്. ഭൂമിയുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി വെള്ളമൂറ്റിക്കുടിക്കുന്ന ഗ്രാന്റിസും യൂക്കാലിപ്റ്റസും വ്യാവസ്ഥായികാടിസ്ഥാനത്തിൽ കൃഷി തുടങ്ങിയതോടെ 31,580 ഹെക്ടർ വനഭൂമി ഇതുവരെ വെട്ടിവെളുപ്പിച്ചുകഴിഞ്ഞു. ഇടുക്കി ജില്ലയില്‍ മാത്രം പള്ളിവാസൽ, മാട്ടുപ്പെട്ടി , ചെങ്കുളം, പന്നിയാർ,നേര്യമംഗലം, ഇടുക്കി, ഇടമലയാർ, പാമ്പാർ, മാങ്കുളം തുടങ്ങി ചെറുതും വലുതുമായ നിരവധി പദ്ധതികൾ 10,416 ഹെക്ടര്‍ വനഭൂമിയെ വെള്ളത്തിനടിയിലാക്കിയിട്ടുണ്ട്.
യഥാർഥ ഉത്തരവാദികൾ
പശ്ചിമഘട്ട മലനിരകളിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കുള്ള ഏറ്റവും വലിയ ഉത്തരവാദി തലങ്ങും വിലങ്ങും പ്രവര്‍ത്തിക്കുന്ന പാറമടകളാണ്. വനം- പരിസ്ഥിതി നിയമങ്ങളെയും ഖനന നിയമങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ട് പശ്ചിമഘട്ടത്തിലെ ഭൂമിയുടെ എല്ലാ രൂപങ്ങളും ഇന്നു പാറമട, റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ കൈയടക്കിക്കൊണ്ടിരിക്കുകയാണ്. വന്‍കിട റിസോര്‍ട്ട് മുതലാളിമാരും ഖനന മാഫിയകളും പശ്ചിമഘട്ടത്തിലെ പ്രകൃതിയെ നശിപ്പിച്ച് സമ്പത്ത് കുന്നുകൂട്ടുമ്പോള്‍ സാധാരണ കൃഷിക്കാരന്റെ ജീവിതം പ്രകൃതിക്ഷോഭങ്ങളില്‍ പെട്ട് അത്യന്തം ദുസ്സഹമാകുന്നു.
ഏഴായിരത്തോളം അനധികൃത പാറമടകൾ ഇന്നു കേരളത്തിലെ പശ്ചിമഘട്ട മലനിരകളില്‍ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടര വര്‍ഷം കൊണ്ടുമാത്രം 2146 പാറമടകള്‍ക്ക് കേരളത്തില്‍ അനുമതി കൊടുത്തു. കേരളം മുഴുവന്‍ കത്തിച്ചു ചാമ്പലാക്കാന്‍ കഴിയുന്ന അളവിലുള്ള സ്ഫോടകവസ്തുക്കളാണ് സംസ്ഥാനത്തെ പാറമടകളില്‍ ശേഖരിച്ചിരിക്കുന്നത് എന്നാണ് പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ രേഖകള്‍ പറയുന്നത്. നിരോധിക്കപ്പെട്ട അമോണിയം നൈട്രേറ്റാണു പല വന്‍കിട ക്വാറികളിലും ഉപയോഗിക്കുന്നത്. ഈ പാറമടകളിലെ സ്ഫോടനം മൂലം പശ്ചിമഘട്ട മലനിരകളില്‍ ഉണ്ടാകുന്ന പ്രകമ്പനങ്ങള്‍ വ്യാപക പരിസ്ഥിതി നാശങ്ങള്‍ക്കു കാരണമാകുന്നു. പശ്ചിമഘട്ട മലനിരകളിലെ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും പ്രധാന കാരണം ഇതുതന്നെയാണ്.
പശ്ചിമഘട്ടത്തിലെ കര്‍ഷകരെ പഴിചാരി രക്ഷപ്പെടുന്ന മറ്റൊരു കൂട്ടര് കൂടിയുണ്ട്. അവര്‍ മലകള്‍ ഇടിച്ചുനിരത്തി കേരളത്തിലെ നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ടുനികത്തി ശതകോടികള്‍ സമ്പാദിച്ച റിയല്‍ എസ്റ്റേറ്റ് മാഫിയ ആണ്. കഴിഞ്ഞ എട്ടു വർഷം കൊണ്ടു മാത്രം കേരളത്തിലെ ഒന്നേകാൽ ലക്ഷം ഹെക്ടർ പാടശേഖരം നികത്തപ്പെട്ടു. ഇതു നികത്തുന്നതിനുള്ള മണ്ണ് വന്നത് പശ്ചിമഘട്ടത്തിലെ മലനിരകള്‍ ഇടിച്ചുനിരപ്പാക്കിയാണ്.
ഇനി പറയൂ, ആരാണ് യഥാർഥത്തിൽ പശ്ചിമഘട്ടത്തിന്റെ തകർച്ചയ്ക്കു കാരണക്കാർ? കുറേ മുഖ്യധാരാ മാധ്യമങ്ങളും പരിസ്ഥിതി മൗലികവാദികളും നിഷ്പക്ഷരെന്നു നടിക്കുന്ന ആക്ടിവിസ്റ്റുകളും ഹരിത രാഷ്ട്രീയക്കാരും ചേർന്ന് ഉണ്ടാക്കിയെടുത്ത ഒരു പുകമറയുണ്ട് . അതിജീവനത്തിനുവേണ്ടി ഒരു തുണ്ടു ഭൂമിയിൽ ചോര നീരാക്കി ജീവിതകാലം മുഴുവൻ പണിയെടുക്കുന്ന പാവപ്പെട്ട കർഷകരാണത്രെ പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക തകർച്ചയ്ക്കു കാരണക്കാർ. കാലാവസ്ഥാ വ്യതിയാനം വന്നാലും വിളനാശം വന്നാലും പ്രകൃതിദുരന്തം വന്നാലും വിളകൾക്കു വിലത്തകർച്ച വന്നാലും എന്നും ഇരകൾ പാവപ്പെട്ട കർഷകർ മാത്രം.
വൻകിട കൈയേറ്റക്കാരായ പ്ലാന്റേഷൻ കമ്പനികളും സർക്കാരിന്റെ തലതിരിഞ്ഞ നയസമീപനങ്ങളും ക്വാറി- റിസോർട്ട്- റിയൽ എസ്റ്റേറ്റ് മാഫിയകളും ചവിട്ടിമെതിച്ച പശ്ചിമഘട്ടത്തിന്റെ തകർച്ചയുടെ മുഴുവൻ പാപഭാരവും പേക്കാൻ വിധിക്കപ്പെടുന്നത് പാവപ്പെട്ട കർഷകരാണ്. പശ്ചിമഘട്ടത്തെകുറിച്ചുള്ള സത്യസന്ധമായ പഠനങ്ങളും വിലയിരുത്തലുകളും ആത്യന്തികമായി പ്രതിസ്ഥാനത്തു നിർത്തുക തങ്ങളെ ആണെന്ന് വ്യക്തമായി തിരിച്ചറിയുന്നവർ അതിനെ അട്ടിമറിക്കാൻ വളരെ ബോധപൂർവം മലയോര കർഷകരെ പ്രതിക്കൂട്ടിൽ നിർത്തുകയാണ്.
പശ്ചിമഘട്ടത്തിന്റെ പേരിൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ട, പഴി കേൾക്കേണ്ടിവന്ന കർഷകർ യഥാർഥത്തിൽ പരിസ്ഥിതിസംരക്ഷകരാണ് എന്ന വസ്തുത കേരളത്തിലെ പൊതുസമൂഹം ചർച്ച ചെയ്യണം. കർഷകരെ ഇരകളാക്കി പശ്ചിമഘട്ടത്തെ കൊള്ളയടിക്കുന്ന മൂലധന ശക്തികളെ ഒറ്റപ്പെടുത്തിക്കൊണ്ട് പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള ധീരമായ നടപടികൾ ഉണ്ടാകണം.
പ്രഫ. റോണി കെ. ബേബി