Saturday, September 14, 2019 11:25 PM IST
വലിയ ആപത്തുകളിലേക്കാണു രാജ്യം യാത്ര ചെയ്യുന്നത് എന്ന സൂചനകളാണു സർവത്ര ഉയരുന്നത്. സാന്പത്തികനിലയെക്കുറിച്ചുള്ള സൂചനകളും പൗരത്വരജിസ്റ്റർ സംബന്ധിച്ച നീക്കങ്ങളും മതസ്വാതന്ത്ര്യത്തിലുള്ള കൈകടത്തലുകളും കോടതിയെക്കുറിച്ചു ജഡ്ജിമാർവരെ ഉയർത്തുന്ന സന്ദേഹങ്ങളും എല്ലാം ഭാരതത്തിൽ എന്താണു സംഭവിക്കാൻ പോകുന്നത് എന്നതിനെക്കുറിച്ചു വലിയ ആശങ്കകൾ ഉയർത്തുന്നു. റീജണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ട്ണർഷിപ്പ് (ആർസിഇപി) എന്ന പേരിൽ ഉണ്ടാകുന്ന കരാർ ഗാട്ട് കരാറിനെക്കാൾ കൂടിയ തോതിൽ ഭാരതത്തിലെ കർഷകനെ ഇല്ലായ്മ ചെയ്യുമെന്ന ഭീതിയും പരന്നിരിക്കുന്നു.
ഭരണകക്ഷിയുടെ തോന്ന്യാസങ്ങളെ ചോദ്യം ചെയ്യാൻ ആരും ഇല്ലാതാവുകയാണ്. ശബ്ദം ഇല്ലാത്തവന്റെ ശബ്ദം ആകേണ്ട, ജനാധിപത്യ ജീവിതക്രമത്തിന്റെ കാവലാളുകൾ ആകേണ്ട, മാധ്യമങ്ങൾ വല്ലാത്ത അസ്തിത്വ ഭീതിയിലാണ്. എല്ലാവരും തന്നെ സർക്കാരിന്റെ സ്തുതിപാഠകരായി. സർക്കാരിന് ഇഷ്ടമില്ലാത്ത വാർത്തകൾ ആരും കൊടുക്കാത്ത സ്ഥിതിയായി.
അഴിമതിക്കെതിരേ എന്ന പേരിൽ പ്രതിപക്ഷ നേതാക്കളെ എല്ലാം കൽത്തുറുങ്കിലാക്കുന്നവർ അവർക്കെതിരേ വരുന്ന ആക്ഷേപങ്ങൾ കേട്ട മട്ടുപോലും ഇല്ല. ഇക്കഴിഞ്ഞ തെരഞ്ഞടുപ്പു കാലത്ത് കോണ്ഗ്രസ് ആസ്ഥാനത്തു വച്ച് കോണ്ഗ്രസ് നേതാവും പ്രശസ്ത നിയമജ്ഞനുമായ കബിൽ സിബൽ നോട്ട് റദ്ദാക്കലിനോട് അനുബന്ധിച്ച് ബിജെപി നടത്തിയ പണം വെളുപ്പിക്കൽ ഇടപാടിനെക്കുറിച്ച് നടത്തിയ പത്രസമ്മേളനവും മിക്കവാറും പത്രങ്ങളിൽ വാർത്ത പോലും ആയില്ല. ആ ആരോപണങ്ങളെ കുറിച്ച് അന്വേഷണവും വന്നില്ല. കർണാടകത്തിലെ മുഖ്യമന്ത്രി യെദിയൂരപ്പ 1800 കോടി രൂപ ബിജെപിയുടെ കേന്ദ്രനേതാക്കൾക്കു കാണിക്ക കൊടുത്തു എന്ന വർത്തയും അന്വേഷിക്കപ്പെട്ടില്ല. അതു നുണയാണെന്ന് ആദായനികുതി വകുപ്പുകാർ ഉടനടി പത്രക്കുറിപ്പും ഇറക്കി.
സാന്പത്തിക സ്ഥിതി
ഇന്ത്യ വലിയ പ്രതിസന്ധിയിലേക്കാണു നീങ്ങുന്നത് എന്നു മുൻ പ്രധാനമന്ത്രിയും സാന്പത്തിക വിദഗ്ധനുമായ ഡോ. മൻമോഹൻ സിംഗ് തരുന്ന മുന്നറിയിപ്പ് നിസാര കാര്യമല്ല. കഴിഞ്ഞ ദശകത്തിലുണ്ടായ ആഗോള മാന്ദ്യത്തെ നേരിടാനായ സമർഥനായ പ്രധാനമന്ത്രി ആയിരുന്നു മൻമോഹൻ സിംഗ്. മോദിയെപ്പോലെ ജനങ്ങളെ കൈയിലെടുക്കുന്ന വിധം കാര്യങ്ങൾ പറയാൻ അദ്ദേഹത്തിനറിയില്ല എങ്കിലും പറയുന്നത് വലിയ സത്യങ്ങളാണ്. അദ്ദേഹം പറയുന്ന സത്യങ്ങൾ ജനങ്ങൾക്കു മനസിലാക്കിക്കൊടുക്കാൻ കോണ്ഗ്രസിനും കഴിയുന്നില്ല. മൻമോഹൻ സിംഗ് പറഞ്ഞതു ശരിയല്ല എന്ന പതിവ് രാഷ്ട്രീയ മറുപടി മാത്രമാണ് ഉണ്ടാകുന്നത്.
ഭാരതം നേരിടുന്ന സാന്പത്തിക പ്രതിസന്ധി ചർച്ച ചെയ്യാൻ സംസ്ഥാന ധനമന്ത്രിമാരുടെ സമ്മേളനം വിളിക്കണമെന്നു സാന്പത്തിക വിദഗ്ധനായ കേരളത്തിലെ ധനമന്ത്രി തോമസ് ഐസക്കും ആവശ്യപ്പെട്ടു. എല്ലാ മേഖലയിലും മുരടിപ്പാണ്. വാഹന വിപണി പാടേ തളർന്നു. പല ഫാക്ടറികളും പൂട്ടി. ഉത്പന്നങ്ങൾ വാങ്ങാൻ നാട്ടുകാരുടെ കൈയിൽ പണം ഇല്ലാതാകുന്നു. അതോടെ ഉത്പാദനം നിലയ്ക്കുന്നു, തൊഴിൽശാലകൾ അടയുന്നു. ബാങ്കുകളിൽ പോലും പണം ഇല്ലാതാകുന്നുവെന്ന് ഐസക് ചൂണ്ടിക്കാണിക്കുന്നു. സമസ്ത മേഖലയും മുരടിക്കുകയാണ്.
വർഗീയമായി ജനവികാരം ഇളക്കുന്ന എന്തെങ്കിലും പറഞ്ഞ് ജനശ്രദ്ധ മാറ്റാൻ ബിജെപി കാണിക്കുന്ന വൈഭവം ചെറുതല്ല. സത്യം മാത്രം പോര, രാജതന്ത്രങ്ങളും വേണം. തെരഞ്ഞെടുപ്പു കാലത്ത് വിലക്കയറ്റത്തിൽനിന്നു ചർച്ച കാർമേഘമുള്ള രാത്രിയിലെ ആക്രമണത്തിലേക്കു മാറിയതു പാഠമാകണം. വിവരമുള്ളവർ പറയുന്നതു ജനങ്ങളിലെത്തിക്കാനാവണം.
ആർസിഇപി കരാർ
കേന്ദ്ര സർക്കാർ ഒപ്പിടാനൊരുങ്ങുന്ന ആർസിഇപി കരാർ ഉണ്ടാക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ഒരു രാഷ്ട്രീയ പാർട്ടിയും ജാഗ്രത കാണിക്കുന്നില്ല. കാർഷിക-ക്ഷീരോത്പാദന മേഖലകൾക്കു വലിയ ഇരുട്ടടി ഉണ്ടാകുന്നു എന്നാണു സൂചനകൾ. കോണ്ഗ്രസ് ഭരണകാലത്ത് ഒപ്പിട്ട ഗാട്ട് കരാറിനെക്കാൾ ഭീകരമാവും ഈ കരാറിന്റെ പ്രത്യാഘാതങ്ങൾ എന്നാണു സൂചനകൾ. കർഷകരെ ആകെ നശിപ്പിക്കാനുതകുന്ന കരാറിനു രൂപം കൊടുക്കുന്നവർ 60 കഴിഞ്ഞ കർഷകർക്ക് മാസം 3000 രൂപ പെൻഷൻ നല്കുമെന്നു പ്രഖ്യാപിച്ചു കൈയടി നേടുന്നു. അതാണ് അവരുടെ വൈഭവം. ജനങ്ങൾ മനസിലാക്കേണ്ടതു മനസിലാക്കുന്നില്ല.
കൊളീജിയം പ്രതിക്കൂട്ടിൽ
കോടതികളുടെ പ്രവർത്തനത്തിലും ജഡ്ജിമാരുടെ നിയമനങ്ങളിലും പരമോന്നത തീരുമാനങ്ങൾ എടുക്കുന്ന സുപ്രീം കോടതിയിലെ കൊളീജിയത്തിന്റെ പ്രവർത്തനത്തിനെതിരേ ആക്ഷേപം ഉന്നയിച്ച് ഒരു സീനിയർ ഹൈക്കോടതി ചീഫ് ജസ്റ്റീസ് തന്റെ സേവനം അവസാനിപ്പിക്കുകയാണ്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന വിജയ കമലേഷ് താഹിൽ രമണിയാണ് ഈ ദുരന്തത്തിന്റെ കവാടത്തിൽ എത്തിക്കപ്പെട്ടത്. 75 ജഡ്ജിമാരുള്ള മദ്രാസ് ഹൈക്കോടതിയിൽനിന്നു മൂന്നു ജഡ്ജിമാർ മാത്രമുള്ള മേഘാലയ ഹൈക്കോടതിയിലേയ്ക്ക് അവരെ സ്ഥലംമാറ്റി. ഈ തീരുമാനത്തിനെതിരേ ജസ്റ്റീസ് രമണി കൊടുത്ത പരാതി കൊളീജിയം തിരസ്കരിച്ചു.
2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിൽക്കിസ് ബാനു കേസിൽ 11 പ്രതികളുടെയും ശിക്ഷ ശരിവച്ച ജഡ്ജിയാണ് ജസ്റ്റീസ് രമണി എന്നതു കൂടി കൂട്ടി വായിക്കുന്പോൾ വല്ലാത്ത അപകടം മണക്കുന്നു. പി. ചിദംബരത്തിനെതിരേ വിധിച്ച ജഡ്ജിക്കു നിയമനം. റഫാൽ കേസിലെ ജഡ്ജിക്കും പദവി. ഗുജറാത്ത് കലാപത്തിൽ അനുകൂലമായി വിധിച്ച ജഡ്ജിക്കു ഗവർണർ പദവി. എല്ലാം ചേർത്തുവായിക്കുന്പോൾ കിട്ടുന്നതു നല്ല സൂചനകളല്ല. എല്ലാം ക്രമപ്രകാരമാണെന്നും അത്യാവശ്യം വന്നാൽ എല്ലാം തുറന്നുപറയാം എന്നുമാണു കൊളീജിയം ഇപ്പോൾ പറയുന്നത്.
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരേ അടുത്തകാലത്ത് മദ്രാസ് ഹൈക്കോടതിയിലെ ഒരു ജഡ്ജി വളരെ അപമാനകരമായ പ്രതികരണം നടത്തിയതും ചീത്ത സൂചനയാണ്.
അടിമകളാകുന്നവർ
ഉദ്യോഗസ്ഥ തലത്തിലെ ശ്വാസംമുട്ടലിന്റെ ഇരകളായി രണ്ട് ഐഎഎസുകാർ, ഒരു കണ്ണനും ഒരു ശെന്തിലും, രാജിവച്ചു പുറത്തു ചാടി. അവരുടെ ഇടയിൽ അസ്വസ്ഥത പുകയുന്നതായാണു സൂചന. ജനാധിപത്യത്തിലെ നീതി ഉറപ്പാക്കേണ്ട രാഷ്ട്രീയേതര സംവിധാനങ്ങൾ മിക്കവയും അടിമപ്പണിക്കാരായി. കോടതി പോലും നീതിപൂർവമല്ല എന്നു സംശയിക്കുന്നവർ ഏറെയുണ്ട്. സുപ്രീം കോടതി ജഡ്ജിമാരുടെ കൊളീജിയം പോലും സംശയത്തിലാകുന്നു. ഇങ്ങനെ അപായസൂചനകൾ ധാരാളമുണ്ട്.
ആസാമിലും ബംഗാളിലും നടത്തുന്നതുപോലുള്ള പൗരത്വ പരിശോധന എവിടെയെല്ലാം കൂടി നടത്താനാണ് പരിപാടി എന്നും സംശയം ഉയരുന്നുണ്ട്. വോട്ടർപട്ടികയിൽ പേര് ഉണ്ടായിരുന്നവർ വരെ പുറത്താവുകയാണ്. സ്വന്തം നാട്ടിൽ പ്രവാസികളായി മാറുന്ന അവസ്ഥ.
മതപീഡനങ്ങൾ
ബിഹാറിലെ ഭഗൽപുർ രൂപതയുടെ ജാർഖണ്ഡിലുള്ള രാജ് ദാഹ മിഷനിൽ പ്രവർത്തിക്കുന്ന ഫാ. ബിനോയ് വടക്കേടത്തു പറന്പിൽ ഒരു പ്രതീകമാവുകയാണ്. ഭാരതത്തിൽ ബിജെപി സർക്കാർ നടത്തുന്ന മതപീഡനങ്ങളുടെ പ്രതീകം. കോതമംഗലം രൂപതയിലെ തൊടുപുഴക്കാരനാണ് ഫാ. ബിനോയ്. സെപ്റ്റംബർ ആറിനാണ് അദ്ദേഹം ജാർഖണ്ഡിൽ ഒരു കള്ളക്കേസിൽ പോലീസ് പിടിയിലാകുന്നത്. രൂപതയുടെ വികാരി ജനറാൾ ഫാ.എൻ.എം തോമസ് പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: 2019 സെപ്റ്റംബർ ആറിന് രാവിലെ എട്ടുമണിയോടെ ദേവദാർഡ് പോലീസ് സ്റ്റേഷനിൽനിന്നു സ്റ്റേഷൻ ഇൻചാർജും ഒരു സംഘം പോലീസുകാരും വൈദികർ താമസിക്കുന്ന മിഷൻ കേന്ദ്രത്തിലെത്തി ഫാ. ബിനോയിയെ കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു.
നാലുവർഷമായി അവിടെ മിഷനറിയാണു ഫാ. ബിനോയി. ഗൊദ്ദാ ജില്ലാ പോലീസ് സൂപ്രണ്ടിനു കാണാനാണു കൊണ്ടുപോകുന്നത് എന്നായിരുന്നു വാദം. യാതൊരു രേഖയും ഇല്ലാത വന്നതുകൊണ്ട് അവർക്കൊപ്പം പോകാൻ വൈദികർ വിസമ്മതിച്ചു. എന്നാൽ, ജില്ലാ പോലീസ് സൂപ്രണ്ട് കൃത്യമായി ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് എസ്ഐ തീർത്തുപറഞ്ഞതോടെ അവർ വഴങ്ങി. മിഷനിലെ വാഹനത്തിൽ ജില്ലാ പോലീസ് സൂപ്രണ്ടിനെ കാണാൻ ചെല്ലാമെന്ന് സമ്മതിച്ചു. അങ്ങനെ മിഷനിലുണ്ടായിരുന്ന ഫാ. അരുണ് വിൻസെന്റിനൊപ്പം മിഷൻ വക വാഹനത്തിൽ അവർ പുറപ്പെട്ടു. അവരുടെ കാറിൽ ഒരു പോലീസുകാരനും ഉണ്ടായിരുന്നു. ജില്ലാ സൂപ്രണ്ടിന്റെ അടുക്കലേക്ക് എന്നു പറഞ്ഞു പുറപ്പെട്ടവർ എത്തിച്ചേർന്നത് ദെയോദാർദ് പോലീസ് സ്റ്റേഷനിലാണ്. നിയമവിരുദ്ധമായ മതപരിവർത്തനം, ഗോത്രവർഗക്കാരുടെ ഭൂമി തട്ടിയെടുക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി വൈദികരെ അവർ അറസ്റ്റ് ചെയ്തു. മൂന്നുപേർ കൂടി പ്രതികളാണ്. രാജ്ദാഹ ഇടവകക്കാരനായ മുന്ന ഹസ്ദാക്കാണ് ഒരാൾ. അയാളെയും അറസ്റ്റ് ചെയ്തു. കേസിൽ പ്രതി അല്ലാതിരുന്നിട്ടും ഫാ. അരുണിനെ സെപ്റ്റംബർ ഏഴ് ഉച്ചകഴിഞ്ഞു മൂന്നുവരെ കസ്റ്റഡിയിൽ സൂക്ഷിച്ചു. പിന്നീട് ഫാ. ബിനോയിയെയും മുന്നായെയും ഗൊദ്ദായിൽ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ അടുത്തെത്തിച്ചു. പത്രക്കാരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്തത്. അപ്പോൾ അവരെ കറുത്ത മുഖം മൂടി ധരിപ്പിച്ചിരുന്നു.
നിർബന്ധിത മതപരിവർത്തനം ജാമ്യമില്ലാത്ത കുറ്റമായി ജാർഖണ്ഡിൽ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. നാലരയോടെ കോടതിയിൽ ഹാജരാക്കി ജുഡീഷൽ കസ്റ്റഡിയിലാക്കി. മുഹറം പ്രമാണിച്ച് ചൊവാഴ്ചവരെ കോടതി അവധിയായിരുന്നു. ബുധനാഴ്ച കോടതിയിൽ ജാമ്യാപേക്ഷ കൊടുത്തെങ്കിലും കൂടുതൽ വാദത്തിനായി കേസ് 16 ലേക്കു മാറ്റി.
ജാർഖണ്ഡിലുള്ള ഈശോസഭക്കാരുടെ ഒരു കോളജിനു നേരേയും ആ ആഴ്ചതന്നെ ആക്രമണമുണ്ടായി. ന്യൂനപക്ഷങ്ങൾക്കു വേണ്ടി നിൽക്കുന്നു എന്നു പറയുന്ന പ്രസ്ഥാനങ്ങൾക്കുവരെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നതിനെക്കുറിച്ചു പ്രതികരിക്കാൻ പോലും ആകുന്നില്ല. നിർബന്ധിത മതപരിവർത്തനത്തിന്റെ കുറ്റം ചാർത്തി ഭഗൽപ്പുരിൽ രണ്ടു ക്രൈസ്തവ മിഷനറിമാർ ജയിലിലായത് ഭാരതത്തിലാകെ നടക്കുന്ന പീഡനത്തിന്റെ ഒരുദാഹരണം മാത്രമാണ്. പക്ഷേ ആരും ഒന്നും പറയുന്നില്ല.
നന്നാവുക
സർക്കാരിനെതിരേ ജനങ്ങളെ അണിനിരത്തേണ്ട പ്രതിപക്ഷം എന്തു ചെയ്യണമെന്നറിയാതെ പരതുകയാണ്. പാർട്ടിക്കുള്ളിലെ മേധാവിത്വത്തിനു വേണ്ടിയും സ്വന്തം പദവി ഉറപ്പിക്കാനും ഒക്കെയാണ് അവരുടെ നീക്കങ്ങൾ. ഇതിനിടെ നന്നാകണം എന്നു കോണ്ഗ്രസ് ആഗ്രഹിക്കുന്നതായി വരുന്ന വാർത്ത ഏറെ ശുഭോദർക്കമാണ്. നന്നാകണം എന്ന് ആഗ്രഹമുണ്ടാകുന്നത് വ്യക്തികൾക്കായാലും പാർട്ടികൾക്കായാലും പ്രസ്ഥാനങ്ങൾക്കായാലും വളരെ നല്ല അടയാളമാണ്. അതിദയനീയമായ അവസ്ഥയിൽ എത്തിയിരിക്കുന്ന കോണ്ഗ്രസിൽ അതുണ്ടായിരിക്കുന്നു എന്നത് ഇന്ത്യൻ ജനാധിപത്യത്തെ സ്നേഹിക്കുന്നവർക്കെല്ലാം പ്രത്യാശ പകരുന്നുണ്ട്.
അധികാരത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ഇല്ലാതാവുകയും മിക്കവാറും മേഖലകളിൽ അവഗണിക്കപ്പെടുകയും ഭരണത്തിനു നേതൃത്വം കൊടുത്തവരിൽ പലരും കോടതിക്കു പോലും സഹായിക്കാനാവാതെ ജയിലുകളിലാവുകയും ചെയ്തപ്പോൾ ഉണ്ടായതും, നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിച്ച് പഴയകാല പ്രവൃത്തികൾ ആവർത്തിക്കാനുള്ള സ്വാഭാവികമായ ചോദനയിൽ നിന്ന് ഉണ്ടാകുന്നതുമാണ് ഈ ആഗ്രഹമെങ്കിൽ കോണ്ഗ്രസിനെ രക്ഷിക്കാൻ അതിനാവില്ല. കോണ്ഗ്രസ് രക്ഷപ്പെടേണ്ടതു കോണ്ഗ്രസിന്റെ വഴികളിലൂടെ ആവണം. ആർഎസ്എസും ബിജെപിയും വളർന്ന വഴി അനുകരിച്ചാൽ കോണ്ഗ്രസിനു രക്ഷപ്പെടാനാവില്ല. അതു നോണ് വെജിറ്റേറിയൻ ഹോട്ടലിലെ തെരക്കു കണ്ട് സാന്പറിൽ ഇറച്ചിക്കഷണം കൂടി ഇട്ടുകൊടുത്തു നോക്കിയ വെജിറ്റേറിയൻ ഹോട്ടലുടമയുടെ ബുദ്ധിയാവും.
ശശി വീണ്ടും ശശിയാകുന്നു
സ്ത്രീപീഡനക്കേസിൽ ആക്ഷേപ വിധേയനായി പാർട്ടി അച്ചടക്ക നടപടിക്കു വിധേയനായ പാലക്കാടൻ ശശി വീണ്ടും പാർട്ടിയുടെ പദവികളിലേക്ക് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ശശി മാറ്റിനിർത്തപ്പെട്ടതുകൊണ്ടാണ് പാലക്കാട്ടും ആലത്തൂരിലും ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി തോറ്റതെന്നുവരെ അടക്കം പറച്ചിലുകളുണ്ട്. ഏതായാലും ശശിക്കൊതിരേ പരാതി കൊടുത്ത യുവതി ജീവനുംകൊണ്ടു പാർട്ടിവിട്ടതായാണു വാർത്ത. ഇനി അവർക്കു ജീവിക്കണമെങ്കിൽ വല്ല ബിജെപിയിലും ചേരേണ്ടി വരാം.
സ്ത്രീപീഡന പരാതികൾ എത്ര കൃത്യമായാണു പാർട്ടി കൈകാര്യം ചെയ്യുന്നത്! പണ്ടു കണ്ണൂരിൽ ഒരു ശശി ഇത്തരം ഒരു കേസിൽ പുറത്തായിരുന്നു. അദ്ദേഹം ഇപ്പോൾ പാർട്ടിയിലായി. പരാതിക്കാരി പാർട്ടിക്കു പുറത്തും. എറണാകുളത്ത് ഒരു ഗോപിക്കെതിരേ ഒളിക്കാമാറ വിവാദം ഉണ്ടായി. ഗോപിക്കെതിരേ നടപടി വന്നു. പുറത്തായത് പക്ഷേ ഒളിക്കാമറ വച്ചവരാണെന്നു മാത്രം. ഗോപി വീണ്ടും ഉന്നതങ്ങളിലേക്ക് എത്തുന്നു.
തെറ്റു ചെയ്തവരോടു ക്ഷമിക്കുന്നതു നല്ല മാതൃകയാണ്. എന്നാൽ, അതു സിപിഎമ്മിൽ മാത്രമേ ആകാവൂ എന്നു ശഠിക്കുന്നതു പോലുണ്ട്. ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്ന പാർട്ടിസംവിധാനം ഒക്കെ കണ്ടുപഠിക്കേണ്ടതാണ്. സിപിഎം അവരുടെ പാർട്ടിക്കു ശരി എന്നു തോന്നുന്നതു ചെയ്യുന്നു.
വെള്ളാപ്പള്ളിയും നവോത്ഥാനവും
മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന നവോത്ഥാന പ്രസ്ഥാനം വെള്ളാപ്പള്ളിയുടെ മാത്രം നവോത്ഥാനമായി മാറുകയാണോ? നവോത്ഥാന സമിതിയിൽ ഉണ്ടായിരുന്ന 92 സംഘടനകളിൽ 54 ഉം മാറുകയാണത്രെ. ഏതായാലും നവോത്ഥാനം ഒന്നും നടന്നില്ലെങ്കിലും വെള്ളാപ്പള്ളിയെ ഏതാണ്ട് സിപിഎം തൊഴുത്തിൽ കെട്ടാൻ പിണറായിക്കായി. പക്ഷേ സംശയിക്കേണ്ട, വെള്ളാപ്പള്ളിയുടെ ഒരു സഹായവും ഇല്ലാതെ ജനാധിപത്യമുന്നണി അധികാരം തിരിച്ചുപിടിച്ചാൽ അദ്ദേഹം അവരുടെ ആളാവും, കാര്യങ്ങൾ നേടും. ഏതായാലും ഇപ്പോൾ അദ്ദേഹം കറകളഞ്ഞ ഇടതുപക്ഷമായി.
മരടിലെ മനുഷ്യാവകാശം
മരടിലെ ആഡംബര ഫ്ളാറ്റുകളിൽ താമസിച്ചിരുന്ന 360 കുടുംബങ്ങൾ ത്രിശങ്കുവിലാണ്. ഇന്നലെ വരെ അവരെ അസൂയയോടെ നോക്കിയിരുന്നവർ പോലും ഇന്നു സഹതാപത്തോടെ നോക്കുന്നു. സർക്കാർ അനുമതിയോടെ വീടുണ്ടാക്കി താമസിച്ചിരുന്നവരോട് വെറും കൈയോടെ ഇറങ്ങിപ്പോകാൻ പറയുന്നു. ആ വിധി പുറപ്പെടുവിപ്പിക്കുന്ന കോടതിക്ക് അവരെ ആ ദുർവിധിയിൽ പെടുത്തിയവരിൽ നിന്നു നീതി വാങ്ങിക്കൊടുക്കാനുള്ള ബാധ്യത ഇല്ലേ? ഈ ഫ്ളാറ്റുകൾക്കു നിർമാണ അനുമതി കൊടുത്തത് ഇടതുപക്ഷം പഞ്ചായത്ത് ഭരിക്കുന്പോഴായിരുന്നു.
അനന്തപുരി/ദ്വിജൻ