Monday, October 28, 2019 12:50 AM IST
അച്ഛൻ ടി.വി. ഓഫാക്കി; മകൻ ആത്മഹത്യ ചെയ്തു.
പരീക്ഷയിൽ മാർക്ക് കുറയുമോയെന്ന പേടി; പ്ലസ്ടുക്കാരി ജീവനൊടുക്കി.
എൻട്രൻസ് പരീക്ഷയിൽ പ്രതീക്ഷിച്ച റാങ്ക് കിട്ടിയില്ല; വിദ്യാർഥി ഹോസ്റ്റൽ കെട്ടിട ത്തിൽനിന്നു ചാടി മരിച്ചു.
അടുത്ത നാളുകളിൽ കേരളത്തിൽ കേൾക്കുന്ന വാർത്തകളാണിവ. സാക്ഷരകേരളത്തിനു വന്നിരിക്കുന്ന അതിഗൗരവതരമായ അപചയത്തിലേക്കു വിരൽചൂണ്ടുന്ന സംഭവവികാസങ്ങൾ കൂടിയാണിവ. ആത്മഹത്യ നടക്കുന്ന കുടുംബത്തിലേക്കുള്ള ദൂരം അനുദിനം കുറഞ്ഞുവരുന്നത്, ശുഭോദർക്കമല്ല.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഓരോ 40 സെക്കൻഡിലും ലോകത്ത് ഒരു ആത്മഹത്യ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആളുകളുടെ എണ്ണത്തിന്റെ തോതനുസരിച്ച്, ഏഷ്യയിൽ ഏറ്റവുമധികം ആത്മഹത്യകൾ നടക്കുന്നയിടം ഇന്ത്യയും, ഇന്ത്യയിലേറ്റവുമധികം ആത്മഹത്യകൾ നടക്കുന്നയിടം കേരളവുമാണെന്നതാണു വാസ്തവം. ഇന്ത്യയിൽ പ്രതിവർഷം 2.25 ലക്ഷം പേർ ആത്മഹത്യ ചെയ്യുന്നുണ്ടത്രേ.
ഗഹനമായി പരിശോധിച്ചാൽ, ഇവിടെ ആത്മഹത്യ ചെയ്യപ്പെടുന്ന കുട്ടികൾ, നമ്മുടെ കുട്ടികൾ തന്നെയല്ലേ? അല്ലെങ്കിൽ നമ്മുടെ ബന്ധുവീടുകളിലോ അയൽവീടുകളിലോ വളരുന്ന കുട്ടിയുമായി അവർക്കു മാനസിക ചേർച്ചയില്ലേ?
എന്താണു കുട്ടികൾക്ക് ഇങ്ങനെ സംഭവിക്കാൻ കാരണം? എങ്ങനെയാണ് നമ്മുടെ ചെറുതലമുറയ്ക്ക് ഇതിനൊക്കെ തോന്നുന്നത്?
സ്വയം ജീവനൊടുക്കുന്നതിനു പകരം, താത്പര്യമില്ലാത്ത കാര്യങ്ങൾ തനിക്കു താത്പര്യമില്ല എന്നു പറയാൻ കുട്ടികൾക്കാവുന്നില്ല എന്നതും അക്കാര്യത്തിനു മാതാപിതാക്കൾ അവരെ പ്രാപ്തരാക്കുന്നില്ല എന്നതും ചർച്ച ചെയ്യപ്പെടേണ്ടതാണ്. ചെറിയ തോൽവികൾ ഏറ്റുവാങ്ങാൻ പോലും കുട്ടികളെ പരിശീലിപ്പിക്കുന്നില്ലെന്നതുകൂടി പരിഗണനയ്ക്കെടുക്കുന്പോൾ, ആത്മഹത്യ എന്നത് വിശാലമായ അർഥത്തിൽ നരഹത്യ തന്നെയായി തീരുന്നില്ലേ? ശരിക്കും വിലയിരുത്തിയാൽ സമ്മർദങ്ങളെ മാനസികമായി നേരിടാൻ കുട്ടികളെ ഒരുക്കുന്നില്ലെന്നത്, അവരുടെ പോരായ്മകളേക്കാളുപരി സമൂഹത്തിന്റെ കഴിവുകേടുകൂടിയാണെന്ന് വിവക്ഷിക്കേണ്ടിവരും. ജീവിതമെന്നത് സന്തോഷങ്ങൾ മാത്രം നിറഞ്ഞതല്ലെന്നും ഒട്ടനവധി പ്രതിബന്ധങ്ങളും പ്രതിസന്ധികളും നിറഞ്ഞതാണെന്നും കുട്ടികളെ പഠിപ്പിക്കാനാവുന്നില്ല എന്നതാണ് ഇതിനു പുറകിലെ യാഥാർഥ്യം. ഒപ്പം തോൽവികളിൽ പതറാതെ അതിൽനിന്നു ക്രിയാത്മകമായ ഉൗർജം ഉൾക്കൊണ്ട് മുന്നേറാനുള്ള പരിശീലനവും അവർക്കു കൊടുക്കുന്നില്ലെന്നതും ഓർക്കണം.
ചെറുപ്രായത്തിൽ കുട്ടികൾക്കു നൽകുന്ന പരിശീലനങ്ങൾ ജയിക്കാൻ മാത്രമുള്ളതായിരുന്നുവെന്ന സത്യത്തെ ഇത്തരുണത്തിൽ വിസ്മരിക്കരുത്. ചെറുതായിരിക്കുന്പോൾ അവർ കളിക്കുന്ന വീഡിയോ ഗെയിമുകളിൽ പോലും എപ്പോഴും ജയിക്കുന്ന അല്ലെങ്കിൽ ജയിക്കുന്നതുവരെയും കളിക്കുന്ന, കളിച്ചു തോൽപ്പിക്കുക മാത്രം ചെയ്യുന്ന ഒരുതരം യുക്തിയുണ്ട്. അങ്ങനെ കളിച്ചു കളിച്ച്, പോയിന്റുകൾ വാരിക്കൂട്ടി ജയിച്ചു മാത്രം ശീലിച്ചവരെങ്ങനെ നൈസർഗികമായി തോൽവിയെ ഉൾക്കൊള്ളും?
പലപ്പോഴും ഒന്നാമനാകാൻവേണ്ടി മാത്രം കുട്ടികളിൽ സമ്മർദം ചെലുത്തുന്പോൾ നഷ്ടപ്പെടുന്നത് അവർക്കും കുടുംബത്തിനും മാത്രമാണ്. ഒന്നാം സ്ഥാനം ലഭിച്ചില്ലെങ്കിലും ജീവിതത്തിൽ മുന്നേറാമെന്ന് എന്തേ കുട്ടികളെ പഠിപ്പിക്കാത്തത്? രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും വിജയികൾക്കുതന്നെയുള്ളതാണെന്ന് ഇവരെ പറഞ്ഞുമനസിലാക്കാൻ എന്തേ മറന്നുപോകുന്നു? ജീവനൊടുക്കുന്ന അത്ര ആത്മധൈര്യവും ബുദ്ധിമുട്ടും വേണ്ട ജീവിച്ചുകാണിക്കാനെന്ന് എന്തുകൊണ്ട് അവരെ ബോധ്യപ്പെടുത്താൻ സാധിക്കുന്നില്ല?
വസ്തുതകളെ വിശകലനം ചെയ്താൽ പരിശീലനത്തിന്റെ പോരായ്മയിലേക്കോ അല്ലെങ്കിൽ അവയുടെ അപര്യാപ്തതയിലേക്കോ ആയിരിക്കും പൊതുവിൽ മാതാപിതാക്കളും പൊതുസമൂഹവും എത്തിച്ചേരുക. ലോകത്ത് 15 മുതൽ 29 വരെ വയസ് പ്രായമുള്ളവരുടെ മരണനിരക്ക് പരിശോധിക്കുകയാണെങ്കിൽ അവയിൽ പ്രധാനപ്പെട്ട രണ്ടാമത്തെ കാരണം ആത്മഹത്യയാണെന്നത് നമ്മുടെ കണ്ണുകൾ തുറപ്പിക്കേണ്ടതാണ്.
മക്കൾ ജനിക്കുന്പോൾ തന്നെ അവരെ ഡോക്ടറും എൻജിനിയറും സിവിൽ സർവീസുകാരനും ആക്കുന്ന ഒരുതരം മാനസിക രോഗത്തിനടിമകളാണ് ഇന്നു ഭൂരിഭാഗം വരുന്ന മലയാളികളും. തീരെ ചെറിയ ക്ലാസുകളിൽനിന്നുതന്നെ വിദ്യാഭ്യാസമെന്ന മഹായുദ്ധത്തിന്റെ കോപ്പുകൂട്ടൽ ആരംഭിക്കുകയായി. ആദ്യഘട്ടം സ്വപ്നങ്ങളുടേതാണെങ്കിൽ അടുത്ത ഘട്ടം കുത്തിയേൽപ്പിക്കലിന്റേതാണ്. ഒരുപക്ഷേ തനിക്കാകാൻ പറ്റാതെ പോയ ഡോക്ടറെയും സിവിൽ സർവീസുകാരനെയും വാർത്തെടുക്കാൻ മാതാപിതാക്കൾ കുട്ടികളെ മാനസികമായി പ്രാപ്തരാക്കി (അടിച്ചേൽപ്പിക്കൽ) തുടങ്ങുന്നതാണ് രണ്ടാംഘട്ടം. അവിടെ അവന്റെയും അവളുടെയും സ്വപ്നങ്ങളില്ല; മാതാപിതാക്കളുടെ സ്വപ്നങ്ങൾ നിറവേറ്റാനുള്ള പരീക്ഷണവസ്തുക്കളായി അവർ മാറുന്നു. അവിടെ സ്നേഹപ്രകടനങ്ങളേക്കാൾ പ്രാമുഖ്യം വെറുപ്പിനും രോഷത്തിനുമാണെന്നു പലരും അറിയുന്നില്ല. നഴ്സറി ക്ലാസ് മുതലുള്ള ആ യുദ്ധത്തിന്റെ മൂർധന്യാവസ്ഥയാണ് കുട്ടി അഭിമുഖീകരിക്കുന്ന പത്താം ക്ലാസ് പരീക്ഷ.
കൈവരിച്ച അറിവുകളേക്കാൾ, എ പ്ലസുകൾ മാത്രം ഗതി നിർണയിക്കുന്ന പത്താം തരമെന്ന കടന്പ കഴിഞ്ഞാൽ പിന്നെ എൻട്രൻസിന്റെ പ്രയാണമാണ്. തുന്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന എൻട്രൻസ് സ്ഥാപനങ്ങളും അവിടെ കഴിഞ്ഞ വർഷത്തേക്കാൾ മികച്ച വിജയശതമാനം, ഇപ്രാവശ്യം എങ്ങനെ നേടിയെടുക്കാമെന്നു ചിന്തിക്കുന്ന മാനേജ്മെന്റും കൂടിയാവുന്പോൾ എവിടെയാണു കുട്ടികൾക്കു സ്വസ്ഥത? ഇനി സ്കൂളും ട്യൂഷ്യനും കഴിഞ്ഞ് വീട്ടിലെത്തിയാലോ, അവിടെയും യുദ്ധസമാന അന്തരീക്ഷമാണ്.
ചില മാതാപിതാക്കൾ പത്താം ക്ലാസിനൊപ്പം തന്നെ മക്കളെ മെഡിക്കൽ- എൻജിനിയറിംഗ് പ്രവേശന പരീക്ഷകളുടെ കോച്ചിംഗ് ക്ലാസുകളിലേക്കു വിട്ടുതുടങ്ങുന്നുണ്ട്. മറ്റു ചിലരാകട്ടെ ഒരു പടി കൂടി കടന്ന് അഞ്ചാം ക്ലാസ് മുതൽ സിവിൽ സർവീസസ് കോച്ചിംഗും ആരംഭിക്കുകയായി. വീട്ടിൽനിന്നും സ്കൂളിൽനിന്നും കോച്ചിംഗ് സെന്ററിൽനിന്നുമുള്ള ഈ സമ്മർദാന്തരീക്ഷത്തിൽ എങ്ങനെ കുഞ്ഞുങ്ങൾക്കു ചുവടു പിഴയ്ക്കാതിരിക്കും? സ്വപ്നങ്ങളും പ്രതീക്ഷകളും നൽകുന്ന അമിതസമ്മർദത്തെ അതിജീവിക്കാനാകാതെ കുട്ടികൾ ആത്മഹത്യ ചെയ്യുന്നുവെങ്കിൽ സംശയിക്കേണ്ട; അതിന് ഒരു പരിധിവരെ സമൂഹം തന്നെയാണ് ഉത്തരവാദി!
മാനസികരോഗികളാലൊഴികെ, മിക്കവാറും കേസുകളിൽ ഒരു നിമിഷത്തെ തോന്നലാണ് ആത്മഹത്യയിലേക്കു നയിക്കുന്നത്. ആ ഒരു നിമിഷത്തിന്റെ അതിസമ്മർദം കടന്നുകിട്ടിയാൽ പിന്നെ ജീവിതത്തിലേക്കുള്ള മടക്കയാത്രയാണ്. സ്വാഭാവികമായും അങ്ങനെയൊരു നിമിഷവും സാഹചര്യവും ആരുടെയും ജീവിതത്തിലുണ്ടാകാവുന്നതാണ്.
മക്കളുടെ സ്വപ്നങ്ങൾക്കു ചിറകുകൾ നൽകുകയെന്നതാണ് മാതാപിതാക്കളുടെ പ്രാഥമിക ദൗത്യം. പറക്കാനനുവദിക്കാത്തവിധം ചിറകുകളരിഞ്ഞ് അടച്ചിട്ട കൂട്ടിൽ ഭക്ഷണവും പരിശീലനവും നൽകുന്ന കിളികളാവരുത് കുട്ടികൾ. സ്വപ്നങ്ങളും പ്രതീക്ഷകളുമുള്ള സ്വത്വങ്ങളാണവരെന്ന ചിന്തയിൽ അനന്തവിഹായസിൽ പറക്കാനവരെ അനുവദിക്കാം. അതാണ് മാതാപിതാക്കളുടെ ദൗത്യം.
ഡോ. ഡെയ്സൻ പാണേങ്ങാടൻ
(ലേഖകൻ തൃശൂർ സെന്റ് തോമസ് കോളജ് അസിസ്റ്റന്റ് പ്രഫസറാണ്.)