Saturday, November 2, 2019 12:26 AM IST
പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ (പിഎംസി) ബാങ്കിലെ സാന്പത്തിക പ്രതിസന്ധിയുടെ വെളിച്ചത്തിൽ രാജ്യത്ത് ബാങ്ക് നിക്ഷേപങ്ങൾക്കു നൽകുന്ന ഇൻഷ്വറൻസ് പരിരക്ഷ ഉയർത്തണമെന്ന ആവശ്യം ഉയർന്നിരിക്കുകയാണ്.
വായ്പാ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് പിഎംസി ബാങ്കിലെ നിക്ഷേപത്തുക പിൻവലിക്കുന്നതിന് റിസർവ് ബാങ്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഇതേത്തുടർന്ന് നാലു നിക്ഷേപകർ ഹൃദയാഘാതം മൂലം മരിച്ചു. മറ്റൊരാൾ ആത്മഹത്യ ചെയ്തു. ഇങ്ങനെ മരിച്ചവരിൽ പെടുന്നവരായ സഞ്ജയ് ഗുലാത്തിക്കും ഫട്ടേമൽ പഞ്ചാബിക്കും 90 ലക്ഷം രൂപയുടെ നിക്ഷേപമാണ് പിഎംസി ബാങ്കിലുണ്ടായിരുന്നത്. രാജ്യത്ത് നിലവിലുള്ള നിയമമനുസരിച്ച് ഒരു ബാങ്കിലോ അല്ലെങ്കിൽ അതിന്റെ വിവിധ ശാഖകളിലോ എത്ര രൂപ നിക്ഷേപിച്ചാലും ഒരു ലക്ഷം രൂപ മാത്രമേ ബാങ്ക് തകരുന്ന പക്ഷം നിക്ഷേപകനു കിട്ടുകയുള്ളൂ. ഇതു കടുത്ത അനീതിയാണ്. ലോകത്തു വേറൊരു രാജ്യത്തും ഇത്ര ദയനീയ സ്ഥിതിയില്ല.
26 വർഷം മുന്പാണ് നിക്ഷേപങ്ങളുടെ ഇൻഷ്വറൻസ് പരിരക്ഷ 30,000 രൂപയിൽനിന്ന് ഒരു ലക്ഷം രൂപയായി ഉയർത്തിയത്. ഡിപ്പോസിറ്റ് ഇൻഷ്വറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്റി കോർപറേഷൻ ഇന്ത്യയിൽ ആദ്യമായി ബാങ്കിലെ നിക്ഷേപങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തിയത് 1961ലായിരുന്നു. തുടക്കത്തിൽ 1500 രൂപയായിരുന്ന ഇൻഷ്വറൻസ് തുക. ഇതോടെ നിക്ഷേപ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കിയ ലോകത്തെ രണ്ടാമത്തെ രാജ്യമായി മാറി ഇന്ത്യ. അമേരിക്കയാണ് നിക്ഷേപ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കിയ പ്രഥമ രാഷ്ട്രം. അവിടെ 1933ൽത്തന്നെ പദ്ധതിക്കു തുടക്കമായി.
1968 ജനുവരി ഒന്നിന് 5000 രൂപയായും 1970 ഏപ്രിലിൽ 10,000 രൂപയായും 1976 ജനുവരിയിൽ 20,000 രൂപയായും 1980 ജൂലൈയിൽ 30,000 രൂപയായും ഇന്ത്യയിൽ പരിരക്ഷ തുക ഉയർത്തി. ദേശസാത്കൃത ബാങ്കുകൾ, പ്രാദേശിക ബാങ്കുകൾ, സഹകരണ ബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ, രാജ്യത്തെ വിദേശ ബാങ്കുകൾ എന്നിവയിലെ നിക്ഷേപങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാണ്.
എന്നാൽ, ഇപ്പോൾ കാൽ നൂറ്റാണ്ടിലേറെ പിന്നിട്ടെങ്കിലും നിക്ഷേപങ്ങളുടെ ഇൻഷ്വറൻസ് തുക കേന്ദ്രസർക്കാർ കാലോചിതമായി പരിഷ്കരിച്ചിട്ടില്ല. 1993ൽ നിശ്ചയിച്ച താഴ്ന്ന തുക ഉയർത്തണമെന്ന ആവശ്യം വളരെനാളായുണ്ട്. പക്ഷേ കേന്ദ്രം ഭരിച്ച വിവിധ സർക്കാരുകൾ ആരും ഇതു പരിഗണിച്ചില്ല.
1960ൽ ബാങ്കിംഗ് റെഗുലേഷൻ നിയമം പരിഷ്കരിച്ചശേഷം പ്രതിസന്ധിയിലായ ബാങ്കുകളെ മറ്റു ബാങ്കുകളിൽ ലയിപ്പിക്കുകയാണു ചെയ്തത്. നിക്ഷേപകർക്കൊന്നും പണം നഷ്ടപ്പെട്ടില്ല. കിട്ടാക്കടം പെരുകിയിട്ടും ബാങ്കുകളിലുള്ള വിശ്വാസം ചോർന്നുപോകാത്തതിനു പിന്നിൽ ശക്തമായ ഈ സംവിധാനമാണ്. മറ്റു ലോകരാഷ്ട്രങ്ങളുമായി തട്ടിച്ചുനോക്കുന്പോൾ ഇന്ത്യയിലെ നിലവിലുള്ള ഇൻഷ്വറൻസ് പരിരക്ഷ തുക തുലോം കുറവാണ്. വർധിച്ചുവരുന്ന പണപ്പെരുപ്പം, രൂപയുടെ മൂല്യശോഷണം, ആദായനികുതി നിരക്ക് എന്നിവ കണക്കിലെടുക്കുന്പോൾ ഇൻഷ്വറൻസ് പരിരക്ഷ ഇരുപതു ലക്ഷം രൂപയായെങ്കിലും ഉയർത്തേണ്ടതു നീതിയാണ്. ബാങ്കിൽ നിക്ഷേപിക്കുന്ന തുക മുഴുവൻ ഇൻഷ്വറൻസ് പരിരക്ഷയുടെ പരിധിയിലാക്കാൻ കഴിഞ്ഞാൽ രാജ്യത്തെ ബാങ്കിംഗ് മേഖലയോടുള്ള വിശ്വാസം ജനങ്ങളിൽ വർധിക്കും. ഇത് ആരുടെയും ഔദാര്യമല്ല. പണം നിക്ഷേപിക്കുന്നവരുടെ അവകാശമാണ്. നിക്ഷേപങ്ങൾക്ക് സന്പൂർണ ഇൻഷ്വറൻസ് സംരക്ഷണം നൽകുന്ന രാജ്യങ്ങളുമുണ്ട്.
എൻബിഎഫ്സികളിലെ നിക്ഷേപങ്ങൾക്കുകൂടി ഇൻഷ്വറൻസ് പരിരക്ഷ നൽകാൻ കഴിഞ്ഞാൽ അത് ഒരു വലിയ കാര്യമാണ്.
റഷ്യയിൽ ഓരോ നിക്ഷേപകനും 42 ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉണ്ട്. ബ്രസീലിൽ ഇത് 64,025 ഡോളറാണ്. അമേരിക്കയിൽ രണ്ടര ലക്ഷം ഡോളറിനാണ് ഇൻഷ്വറൻസ് പരിരക്ഷയുള്ളത്. കാനഡയിൽ ഇത് 75000 ഡോളറും സ്വിറ്റ്സർലൻഡിൽ 1,00,000 ഡോളറും ജപ്പാനിൽ 88,746 ഡോളറും ഫ്രാൻസിൽ 1,08,870 ഡോളറും ജർമനിയിൽ 1,08,870 ഡോളറും ഇറ്റലി 1,08,870 ഡോളറും ബ്രിട്ടനിൽ 1,11, 143 ഡോളറും ഓസ്ട്രേലിയ 1,82,650 ഡോളറുമാണ്. ഇന്ത്യയിലാകട്ടെ ഇതു കേവലം 1,508 അമേരിക്കൻ ഡോളറിനു സമമാണ്.
രാജ്യത്തിന്റെ ആളോഹരി വരുമാനത്തിന്റെ ഇരട്ടി തുകയ്ക്കായിരിക്കണം ഇൻഷ്വറൻസ് പരിരക്ഷ നൽകേണ്ടതെന്ന് ഐഎംഎഫ് ശിപാർശ ചെയ്തിട്ടുണ്ട്. ഈ മാനദണ്ഡം വച്ചു നോക്കിയാൽ പോലും മൂന്നു ലക്ഷം രൂപവരെയുള്ള തുകയ്ക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകേണ്ടതുണ്ട്.
ബാങ്കുകൾ, ഇൻഷ്വറൻസ് കന്പനികൾ മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവ തകർന്നാൽ നഷ്ടം നികത്താൻ നിക്ഷേപകരുടെ പണം ഉപയോഗിക്കാമെന്നു വ്യവസ്ഥയുള്ള എഫ്ആർഡിഐ ബിൽ വീണ്ടും കൊണ്ടുവരാനുള്ള പുറപ്പാടിലാണ് ബിജെപി സർക്കാർ. പരിഷ്കരിച്ച ബിൽ ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അഭിപ്രായത്തിനായി ഉടൻ നൽകും. ധന കാര്യസ്ഥാപനങ്ങളിൽ വായ്പ അനുവദിക്കുന്പോൾ കർശനമായ മാനദണ്ഡങ്ങൾക്കു വിധേയമായി നൽകിയാൽ നഷ്ടമുണ്ടാകില്ല. മറിച്ച്, രാഷ്ട്രീയ ഇടപെടലിലൂടെ അനുവദിക്കുന്ന തുകകളാണ് കിട്ടാക്കടമായി മാറുന്നത്. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുന്ന നയം നീതീകരിക്കാനാവില്ല.
പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ നിക്ഷേപ ഇൻഷ്വറൻസ് പരിരക്ഷയുടെ പരിധി യാഥാർഥ്യങ്ങൾക്ക് അനുസൃതമായി പരിഷ്കരിക്കാനുള്ള ആർജവം ബിജെപി സർക്കാരിന് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.
രഞ്ജിത് ചാക്കോ, തിരുവനന്തപുരം