Tuesday, November 12, 2019 12:00 AM IST
കാർഷിക മേഖലയിൽ അനിശ്ചിതത്വവും കർഷകർക്കിടയിൽ അരക്ഷിത ബോധവും ശക്തമായി നിലനിൽക്കുന്നുവെന്നതിന്റെ സൂചനകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയരുന്ന കർഷക പ്രക്ഷോഭങ്ങളും പെരുകുന്ന കർഷക ആത്മഹത്യകളും. 1995നു ശേഷം ഇന്ത്യയിൽ 3.21 ലക്ഷം കർഷകർ ജീവനൊടുക്കിയെന്നാണ് കണക്കുകൾ. കാർഷിക മേഖലയുടെ സമഗ്രമായ വളർച്ചയ്ക്ക് കാര്യമായ വിചിന്തനം ആവശ്യമാണ്. കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തി ദീർഘവീക്ഷണത്തോടെ പദ്ധതികൾ ഉണ്ടാവണം. പദ്ധതികൾ ഫയലുകളിലുറങ്ങാതെ കൃഷിപ്രദേശങ്ങളിലെത്തിക്കാനുള്ള നിശ്ചയദാർഢ്യവും ആർജവവും ഭരണാധികാരികളിൽനിന്നുണ്ടാവണം.
2000-ൽ കേന്ദ്രം പ്രഖ്യാപിച്ച കാർഷികനയം കാർഷികമേഖലയെ ശക്തിപ്പെടുത്താനുള്ള നിരവധി പദ്ധതികളാൽ സന്പന്നമായിരുന്നു. കാർഷിക മേഖലയുടെ വാണിജ്യവത്കരണമാണ് അടിസ്ഥാനപരമായി ഈ മേഖലയുടെ വളർച്ചയ്ക്കാവശ്യം എന്നു മനസിലാക്കി ഗുണപരമായ പദ്ധതികൾ ഉണ്ടായി. അതിൽ പ്രധാനമാണ് കാർഷിക ബിസിനസ് മാനേജ്മെന്റ് എന്ന ആശയം.
കർഷകരെ കാർഷിക സംരംഭകർ ആക്കി വളർത്താനും കാർഷികോത്പന്നങ്ങളുടെ മൂല്യവർധനയിലൂടെ പുതിയ മുന്നേറ്റം കുറിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. ശാസ്ത്രസാങ്കേതികവിദ്യ കാർഷിക മേഖലയിലുൾപ്പെടുത്താനായി ഇന്ത്യൻ കൗണ്സിൽ ഓഫ് അഗ്രികൾച്ചർ റിസർച്ച് ഇന്ത്യയിലെ നൂറ്റന്പതോളം കാർഷിക ഗവേഷണ കേന്ദ്രങ്ങളെ കൂട്ടിയിണക്കി വിപുലമായ ഒരു ശൃംഖലയ്ക്കു തന്നെ രൂപം കൊടുത്തു. എന്നാൽ, ഈ പദ്ധതികളെല്ലാം കൃത്യതയോടെയും കാര്യക്ഷമമായും നടപ്പിൽ വരുത്താനായില്ലെന്നതു ദയനീയ സത്യമാണ്. ഭാവാത്മകമായ നടപടികളുടെ അഭാവമാണ് നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
വ്യാപാരക്കരാറുകൾ
കാർഷിക മേഖലയെ തകർച്ചയിലേക്കു നയിക്കുന്ന മറ്റൊരു ഘടകം കാലാകാലങ്ങളിൽ കേന്ദ്രഗവണ്മെന്റുകൾ സ്വതന്ത്ര വ്യാപാരക്കരാറുകളിൽ ഒപ്പുവയ്ക്കുന്നതാണ്. സ്വതന്ത്രവ്യാപാരക്കരാറുകൾ മൂലം കയറ്റുമതി മേഖലയുടെ മത്സരക്ഷമത കൂടും, ആഗോള വിപണിയിലേക്കുള്ള രാജ്യത്തിന്റെ സംഭാവന വികസിക്കും എന്ന അവകാശവാദങ്ങൾ ഉണ്ടെങ്കിലും ആസിയാൻ കരാർ ഇന്ത്യ ഒപ്പിട്ടിട്ട് എട്ടു വർഷങ്ങൾക്കു ശേഷവും ഇന്ത്യയുടെ വ്യാപാര പുരോഗതി വിലയിരുത്തുന്പോൾ ആഭ്യന്തര ഉത്പന്നങ്ങളുടെ മത്സരക്ഷമത വർധിച്ചില്ലെന്നു മനസിലാക്കാം.
സ്വതന്ത്ര വ്യാപാരക്കരാറുകൾ വഴി ഇന്ത്യയിലേക്കുള്ള ഇറക്കുമതി കൂടുന്നതാണു സാധാരണ സംഭവിക്കുന്നത്. ഇത് ആഭ്യന്തര വിപണിയെ തകർക്കും. കാർഷിക മേഖലയിൽ സ്വതന്ത്ര വ്യാപാരക്കരാറുകളുടെ അനന്തര ഫലങ്ങൾ കൂടുതൽ ആപത്കരമാണ്. ആസിയാൻ രാജ്യങ്ങളിൽ നിന്നും ശ്രീലങ്കയിൽനിന്നും ഏലവും കുരുമുളകും, വിയറ്റ്നാമിൽനിന്നും ഇന്തോനേഷ്യയിൽനിന്നും റബറും ഫിലിപ്പീൻസിൽനിന്നു നാളികേരോത്പന്നങ്ങളും ഇന്ത്യൻ വിപണിയിലെത്തിയതിന്റെ ഫലമായി ഇന്ത്യയിലെ കർഷകർ ഗുരുതരമായ പ്രതിസന്ധിയിലായിരിക്കുന്നു.
വിദേശരാജ്യങ്ങളിൽനിന്നും വരുന്ന ഉത്പന്നങ്ങളോടു മത്സരിക്കാനാവാത്ത സ്ഥിതിയാണ് നമ്മുടേത്. ഏറ്റവും അടുത്ത നാളിൽ ആർസിഇപി കരാറിൽ ഒപ്പുവയ്ക്കാൻ ഇന്ത്യയുടെമേൽ വൻ സമ്മർദമുണ്ടായി. എന്നാൽ, രാജ്യത്തിനുള്ളിലുണ്ടായ വൻ പ്രതിഷേധവും മുൻപ് ഒപ്പുവച്ച കരാറുകളിലെ ദോഷങ്ങളും നിമിത്തം ഈ കരാറിൽനിന്ന് ഇന്ത്യ പിൻവാങ്ങിയതു രാജ്യത്തെ കർഷകരെ സംബന്ധിച്ചു വലിയ ആശ്വാസമാണ്. ഇപ്രകാരമുള്ള വ്യാപാരക്കരാറുകൾ ഒപ്പിടുന്പോൾ നമ്മുടെ ആഭ്യന്തര ഉത്പാദനത്തിലും പ്രത്യേകിച്ചു കാർഷിക മേഖലയിലും ഉരുവാകുന്ന പ്രതിഫലനങ്ങൾ നന്നായി വിലയിരുത്തപ്പെടണം. കാർഷിക മേഖലയെ തളർത്തുന്ന നടപടികൾ ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാവരുത്. കേരളത്തിന്റെ കാർഷിക മേഖലയെ വിലയിരുത്തുന്പോൾ ഗൗരവതരമായ പ്രശ്നങ്ങൾ ആവരണം ചെയ്യപ്പെട്ടിരിക്കുന്നതാണ് നാം കാണുന്നത്.
അതിജീവനത്തിനായി
കേരളത്തിലെ കർഷകർ ഇന്ന് അതിജീവനത്തിനായി പോരാടുന്നു. കാർഷിക വിളകളുടെ വിലയില്ലായ്മയും കാർഷിക മേഖലയിലെ വർധിച്ച ചെലവും കൃഷിയിടങ്ങൾ തരിശിടാൻ കർഷകരെ നിർബന്ധിക്കുന്നു. പ്രതികൂലമായ കാലവസ്ഥ മൂലം വിളനാശം സംഭവിക്കുന്നതും വന്യജീവികളുടെ ശല്യം, വിളകൾക്കുണ്ടാകുന്ന രോഗങ്ങളും കീടബാധകളും, വൈദ്യുതി, ഡീസൽ, കാർഷികോപകരണങ്ങൾ, യന്ത്രങ്ങൾ, കൂലി എന്നിവയുടെ വൻ വർധന, സർക്കാരിന്റെ വിളനാശത്തിനുള്ള നഷ്ടപരിഹാരം ലഭിക്കാതെ പോകുന്നത്, കാർഷികവായ്പ ലഭ്യമാകുന്നതിലുള്ള തടസങ്ങൾ, കടം വീട്ടാനാവാത്ത സ്ഥിതി, കാർഷിക സങ്കേതിക ജ്ഞാനത്തിന്റെ അഭാവം, കാർഷികോത്പന്നങ്ങൾക്കു വിപണി കണ്ടെത്താനാവാത്ത സ്ഥിതി, കാർഷികോത്പന്നങ്ങൾ സംഭരിച്ചു വയ്ക്കാനുള്ള സൗകര്യമില്ലായ്മ, ഇടനിലക്കാരുടെ ചൂഷണം എന്നിങ്ങനെ വളരെ സങ്കീർണമായ പ്രശ്നങ്ങൾ മൂലം കർഷകർ നട്ടം തിരിയുന്ന സ്ഥിതിയാണുള്ളത്. ഇതിനിടയിലാണു കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ഉണ്ടായ പ്രകൃതിക്ഷോഭവും വലിയ നഷ്ടങ്ങളും. ഈ പ്രശ്നങ്ങളൊന്നും വേണ്ട വിധം പരിഹരിക്കപ്പെടുന്നില്ലെതാണ് ഏറ്റവും ദുഃഖകരം.
കാർഷിക നയം
സംസ്ഥാന രൂപീകരണത്തിനുശേഷം നീണ്ട ഒരു കാലഘട്ടത്തിനു ശേഷമാണ് 1992ൽ കേരളത്തിന് ഒരു കാർഷിക നയമുണ്ടാകുന്നത്. നമ്മുടെ നാടിന്റെ ശാപമായ തുടർപ്രവർത്തനമില്ലായ്മയും നടപ്പാക്കലിലെ പാളിച്ചകളും കാർഷിക നയത്തെ പരാജയപ്പെടുത്തി. പിന്നീട് 2015 ലാണ് ഭാവാത്മകമായ ഒട്ടെറെ നിർദേശങ്ങളടങ്ങുന്ന കാർഷിക നയം പ്രഖ്യാപിക്കപ്പെടുന്നത്. കർഷകർക്കു ജീവിക്കാനുള്ള നീതിപൂർവമായ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന ക്ഷേമപദ്ധതികളായ ചികിത്സാ സഹായം, അപകടസഹായം, വിള ഇൻഷ്വറൻസ്, മുഴുവൻ സമയ കർഷകർക്കു പെൻഷൻ, കുട്ടികൾക്കു വിദ്യാഭ്യാസാനുകൂല്യങ്ങൾ, പ്രോവിഡന്റ് ഫണ്ട് എന്നിവ ഈ നയത്തിന്റെ ഭാഗമായി ഉണ്ടായി. കർഷകക്ഷേമ ബോർഡായിരുന്നു ഈ നയത്തിന്റെ മറ്റൊരു സുപ്രധാന നിർദേശം.
കൂടാതെ കാർഷികോത്പന്നങ്ങളെ മൂല്യവർധിതമാക്കുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, കയറ്റുമതി കൂട്ടാനുള്ള മാർഗങ്ങൾ, സാങ്കേതിക വിദ്യ ഉപയോഗിച്ചു കാർഷിക മേഖലയെ ആധുനിക വത്കരിക്കുക, ഹൈ ടെക് കൃഷി വ്യാപിപ്പിക്കുക, കർഷികത്തൊഴിലാളി ക്ഷാമം തീർക്കാൻ തൊഴിലാളി ബാങ്ക്, കർഷകർക്കു സമഗ്ര ഇൻഷ്വറൻസ് പദ്ധതി എന്നിവയും ഉൾപ്പെട്ടിരുന്നു. വിദ്യാർഥികളിൽ കൃഷി അവബോധം കൂട്ടാൻ കൃഷിപാഠം പാഠ്യപദ്ധതിയിലുൾപ്പെടുത്താനും ഈ നയം നിർദേശിക്കുന്നു.
ഈ കാർഷികനയം മുന്നോട്ടു വച്ച മറ്റൊരു വിപ്ലവാത്മകമായ നിർദ്ദേശമായിരുന്ന തദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും സംസ്ഥാനത്തിനും കൃഷിമേഖലയെ കണക്കിലെടുത്തു കൊണ്ടുള്ള കാർഷിക ബജറ്റ് എന്ന ആശയം. ഇവയെല്ലാം 2015 ൽ പ്രഖ്യാപിക്കപ്പെട്ടെങ്കിലും ചുമരില്ലാതെ ചിത്രം വരയ്ക്കുന്ന വിധമുള്ള നിർദേശങ്ങളായി പ്രഖ്യാപനങ്ങളിലൊതുങ്ങി നിൽക്കുന്നു. ഈ കാർഷിക നയങ്ങൾ പ്രാബല്യത്തിൽ വരുത്തിയാൽ കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്കു വലിയ തോതിൽ പരിഹാരമായി.
പ്രഖ്യാപനങ്ങൾ മാത്രം
നിരവധി പ്രഖ്യാപനങ്ങൾ ഉണ്ടാകുന്നു. അവ കേൾക്കാനും വായിക്കാനും ഇന്പമുണ്ട് എന്നതിനപ്പുറം കർഷകജനതയ്ക്ക് എന്തു പ്രയോജനമുണ്ടായി എന്നതിനു ജനപ്രതിനിധികൾ ഉത്തരം പറയണം. ഈ ലേഖനമെഴുതുന്പോൾ എല്ലാ കർഷകർക്കും ക്ഷേമനിധി പെൻഷൻ ഉറപ്പാക്കുന്ന ക്ഷേമനിധി ബോർഡ് ഉടൻ പ്രാബല്യത്തിൽ വരുമെന്ന കൃഷിമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവനയുണ്ടായി. ഇതു രാജ്യത്ത് ആദ്യമാണെന്നാണ് അവകാശപ്പെടുന്നത്.
ക്ഷേമബോർഡില്ലെങ്കിലും ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ കർഷക ക്ഷേമ പദ്ധതികൾ വിപുലമായി ത്തന്നെ ഏർപ്പെടുത്തപ്പെട്ടിട്ടുണ്ട ്. കേരളത്തിലെ കർഷകർക്കു തങ്ങൾക്കുള്ളതു വിറ്റുപെറുക്കി കൃഷിചെയ്ത് വിളവെടുപ്പാകുന്പോൾ വില ഇല്ലാതാകുക, പ്രകൃതി ക്ഷോഭവും വന്യമൃഗങ്ങൾ മൂലവും കൃഷി നശിക്കുക, രോഗബാധയും കീടബാധയും മൂലം കൃഷി തകരുക എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം ഉണ്ടാകണം. സംഘടിതമേഖലയിൽ ആനുകൂല്യങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി വാരിക്കൊടുക്കാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മത്സരിക്കുന്പോൾ അസംഘടിതരായ കർഷകരെ മറക്കരുത്. കേരളത്തിലെ ബജറ്റുകളിൽ കാർഷിക മേഖലയിലെ വിവിധ ഇനങ്ങൾക്ക് നല്ല തുക വകകൊള്ളിക്കാറുണ്ടായിരുന്നുവെങ്കിലും ആ തുകകൾ എത്തേണ്ട ിടത്ത് എത്താതെ വഴിയിൽ തങ്ങുന്ന കാഴ്ചയും സാധാരണമാണ്.
കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരമേകുന്ന ആശയങ്ങൾ ഇതിനോടകം തന്നെ ഉണ്ടായിട്ടുണ്ട ്. അവ പ്രായോഗികമായി നടപ്പാക്കാൻ കിടയറ്റ സംവിധാനവും ആത്മാർഥമായ സമീപനവും ആവശ്യമാണ്. കാർഷിക വിളകൾക്ക് അടിസ്ഥാനവില ഉറപ്പാക്കാൻ തറവിലയും താങ്ങുവിലയും ശാസ്ത്രീയമായി പഠിച്ച് ഏർപ്പെടുത്തി കർഷകരുടെ അരക്ഷിതാവസ്ഥ ഒഴിവാക്കണം. കാർഷികോത്പന്നങ്ങളുടെ സംഭരണം, വിപണി, മൂല്യവർധന എന്നിവയിൽ കാര്യമായ ശ്രദ്ധ ആവശ്യമാണ്.
വിളനഷ്ടം എങ്ങനെ സംഭവിച്ചാലും അതു പരിഹരിച്ചു കൊടുത്തില്ലെങ്കിൽ കേരളവും കർഷക ആത്മഹത്യാ പ്രദേശമായി മാറും. ഇപ്പോൾ തന്നെ കടമെടുത്തു കൃഷി നടത്തുന്നവർക്ക് തിരിച്ചടയ്ക്കാൻ സാധ്യമല്ലാത്ത സ്ഥിതിയാണ്. 1995 നു ശേഷം കേരളത്തിൽ 22,807 കർഷകർ ആത്മഹത്യ ചെയ്തതായി കണക്കുകൾ പറയുന്നു. കാർഷിക മേഖലയെ സഹായിക്കാൻ വിജയകരമായി കൃഷി ചെയ്യുന്നവർക്ക് വിവിധ സബ്സിഡികൾ അടക്കം പ്രോത്സാഹനങ്ങൾ നൽകണം. കർഷകരെ കൃഷി സംരംഭകരാക്കാൻ സഹായിക്കുന്ന ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനികൾ തന്നെ വിവിധ ഉത്പന്നങ്ങളുമായി ബന്ധപ്പെടുത്തി ഒാരോ പ്രദേശത്തും ഉണ്ടാവുകയും ഇവയെ വേണ്ട വിധം ശാസ്ത്രീയമായി ബന്ധിപ്പിച്ച് ഫലപ്രദമായി പ്രവർത്തിക്കാൻ കേന്ദ്രീകൃത സംവിധാനങ്ങൾ ഉണ്ടാക്കുകയും വേണം. കാർഷിക കലണ്ടർ തയാറാക്കി ശാസ്ത്രീയമായും വിജയപ്രദമായും കൃഷിയിറക്കാൻ കർഷകരെ സഹായിക്കാനും തയാറാകണം. രാജ്യത്തെ വലിയ ജനസഞ്ചയത്തിന് ആഹാരം എത്തിച്ചു കൊടുക്കുന്ന സുപ്രധാന ദൗത്യം നിർവഹിക്കുന്ന കർഷകർക്ക് കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ അർഹിക്കുന്ന പ്രാധാന്യം കല്പിച്ച് നാടിനെയും കർഷകരെയും രക്ഷിക്കണം.
കേരളത്തിലെ ക്രൈസ്തവസഭ എക്കാലവും കർഷകർക്ക് ഒപ്പം നിന്ന ചരിത്രമാണുള്ളത്. മറ്റു സംഘടിത തൊഴിൽ മേഖലകളെ അപേക്ഷിച്ച് കാർഷിക മേഖല പാർശ്വവത്ക്കരിക്കപ്പെടുകയും കർഷകരുടെ നിലവിളി ഉത്തരവാദപ്പെട്ടവർ വിസ്മരിക്കുകയും ചെയ്തതുകൊണ്ട ാണ് ഈ സമീപനം. കർഷകരുടെ നീതി പൂർവമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അവരുടെ തോരാത്ത കണ്ണീരിനു ശമനമുണ്ടാകണമെന്നും ക്രൈസ്തവസഭ ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്തുകൊണ്ട ിരിക്കുന്നു. കുടിയേറ്റ ജനതയുടെ അതിജീവനത്തിനായുള്ള പോരാട്ടങ്ങളിലും എന്നും ക്രൈസ്തവസഭ അവർക്കൊപ്പമുണ്ട്. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ അതിജീവനത്തിനായുള്ള നിലവിളിയോട് എക്കാലവും ക്രൈസ്തവസഭ അനുഭാവപൂർവമായ സമീപനം സ്വീകരിക്കുകയും സഭാ തലങ്ങളിൽ ഈ അവസ്ഥയ്ക്ക് പരിഹാരം കാണാൻ ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്.
വിശുദ്ധ ജോണ് പോൾ രണ്ടാമൻ മാർപാപ്പയുടെ സാമൂഹികൗത്സുക്യം എന്ന ചാക്രിയ ലേഖനത്തിൽ കാർഷിക തൊഴിലിന് പ്രത്യേക ശ്രദ്ധ ലഭിക്കാൻ അർഹതയുണ്ടെന്നു വ്യക്തമാക്കുന്നു. കാർഷിക പരിഷ്കാരം രാഷ്ട്രീയമായ അത്യാവശ്യം എന്നതിനേക്കാൾ ഒരു ധാർമിക കടമയാണെന്നും പരിശുദ്ധ പിതാവ് സൂചിപ്പിക്കുന്നു. സമൂഹത്തിന്റെ പൊതുവിലുള്ള വികസനത്തിനുള്ളിൽ തന്നെ കാർഷികമേഖലയ്ക്ക് ഒരു സന്പത്ത് വ്യവസ്ഥയുടെ അടിസ്ഥാനമെന്ന നിലയിലുള്ള ന്യായമായ മൂല്യം കല്പിക്കപ്പെടണമെന്നും വിശുദ്ധ ജോണ് പോൾ രണ്ടാമൻ പാപ്പ നിർദേശിക്കുന്നു. സാമൂഹിക നീതിയുടെയും സമത്വത്തിന്റെയും തലത്തിൽ ഈ വാദം ന്യായമായും പ്രാധാന്യമർഹിക്കുന്നു. കർഷകർക്ക് അർഹമായതും നീതി പൂർവകവുമായ ഒരു ജീവിത വ്യവസ്ഥിതി പ്രദാനം ചെയ്യാൻ സമൂഹത്തിന് മുഴുവനും കടമയുണ്ട ്.
മാർ ജേക്കബ് മുരിക്കൻ