Saturday, December 7, 2019 11:52 PM IST
കർഷകൻ തോറ്റതല്ല തോൽപിച്ചതാണ് / സി.കെ. കുര്യാച്ചൻ-5
മനോഹരമായ കൊട്ടിയൂർ പാലുകാച്ചി മലയോടു ചേർന്നുള്ള ഒറ്റപ്ലാവ് പ്രദേശം വന്യമൃഗങ്ങളോടും പ്രളയക്കെടുതിയോടും തോറ്റുപോയ ഒരുപറ്റം മനുഷ്യരുടെ കണ്ണീരിൽ കുതിർന്നു കിടക്കുകയാണ്. ചെങ്കുത്തായ ഇവിടം അടുത്തകാലംവരെ സമൃദ്ധമായ കശുമാവിൻതോട്ടങ്ങളാൽ നിബിഢമായിരുന്നു. ഗുണമേന്മയുള്ള കശുവണ്ടി കിട്ടുന്ന 250 ഏക്കറിലധികം തോട്ടം. വന്യമൃഗങ്ങളുടെ ആക്രമണവും ഭീഷണിയും താങ്ങാനാവാതെ വന്നതോടെ ഇവിടെനിന്നു കർഷകർ കുടിയിറങ്ങാൻ തുടങ്ങി.
25 കുടുംബങ്ങളെങ്കിലും വീടുപേക്ഷിച്ച് മലയിറങ്ങി. സ്വന്തമായി അധ്വാനിച്ചു സുഖജീവിതം നയിച്ചിരുന്നവർ കൂലിപ്പണിക്കാരും അർധപ്പട്ടിണിക്കാരുമായാണ് മാറിയത്. കിട്ടിയ വിലയ്ക്ക് വിറ്റുപോയവരും വിൽക്കാൻ കഴിയാഞ്ഞപ്പോൾ വീടുപേക്ഷിച്ചു താമസം മാറിയവരുമുണ്ട്. ഇവരുടെ വീടുകൾ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്നു. ഈ മലമുകളിൽ ഇപ്പോൾ ഒരു കുടുംബം മാത്രമാണ് താമസം . തെങ്ങുംപള്ളിൽ ചാച്ചായി എന്ന വൃദ്ധനും ഭാര്യ ഏലിക്കുട്ടിയും മാത്രമാണ് ഈ വീട്ടിലുള്ളത്. അയൽവീട്ടിലെത്തണമെങ്കിൽ രണ്ടു കിലോമീറ്ററെങ്കിലും നടക്കണം. വാർധക്യപെൻഷൻ കൊണ്ടുമാത്രമാണ് ഇവരുടെ ജീവിതം മുന്നോട്ടുപോകുന്നത്.
വന്യമൃഗങ്ങൾ മാത്രമല്ല ഒറ്റപ്ലാവുകാരെ തളർത്തിയത്. 2018ലെ പ്രളയത്തിനുശേഷം ഈ മേഖലയിലെ കശുമാവുകൾ മുഴുവൻ ഉണങ്ങിപ്പോയി. 250 ഏക്കറിലെ കശുമാവുകളാണ് ഉണങ്ങിയത്. ഇതുസംബന്ധിച്ചു തങ്ങൾ നൽകിയ പരാതിപോലും കൃഷിവകുപ്പ് അധികൃതർ വാങ്ങിയില്ലെന്നാണ് പൊട്ടക്കൽ ജോയി ലൂക്കോസ് വേദനയോടെ പറഞ്ഞത്. അന്നെഴുതിയ പരാതി ഇപ്പോഴും തന്റെ വീട്ടിലിരിക്കുന്നു. കൃഷിഭവൻ ഉദ്യോഗസ്ഥരോ റവന്യൂ വകുപ്പ് അധികൃതരോ തിരിഞ്ഞുനോക്കിയില്ല. 20 ക്വിന്റലോളം കശുവണ്ടി കിട്ടിയിരുന്ന താനിന്ന് തൊഴിലുറപ്പ് പദ്ധതിയുള്ളതിനാലാണ് പട്ടിണികിടക്കാത്തതെന്നും ജോയി പറയുന്നു. നൂറോളം കുടുംബങ്ങളാണ് ഇവിടെ മാത്രം പാപ്പരായി മാറിയത്.
കാട്ടാന, കാട്ടുപന്നി, കുരങ്ങ്, കാട്ടുപോത്ത്, മയിൽ തുടങ്ങിയ വന്യജീവികളെല്ലാം ഇപ്പോൾ കർഷകരുടെ കൃഷിയിടത്തിന്റെ അവകാശികളായിത്തീർന്നിരിക്കുന്നു. പണിയെടുക്കാൻ കർഷകരും വിളവെടുക്കാൻ വന്യജീവികളുമെന്ന അവസ്ഥ മലയോരകർഷകരുടെ മാനസികനിലതന്നെ തെറ്റിക്കുമോയെന്നാണ് ഭയപ്പെടേണ്ടത്. കേരളത്തിന്റെ പൊതുസമൂഹം ഇനിയും തിരിച്ചറിഞ്ഞു പ്രതികരിക്കാത്ത ഗുരുതര പ്രതിസന്ധിയാണ് വന്യമൃഗശല്യം. കാട്ടുമൃഗങ്ങളുടെ ശല്യംമൂലം ഉപേക്ഷിക്കപ്പെട്ട കൃഷിയിടങ്ങൾ അനവധിയുണ്ട്. ഇങ്ങനെ കാടുപിടിച്ചുകിടക്കുന്ന കൃഷിയിടങ്ങളിൽ വാസമുറപ്പിക്കുന്ന വന്യമൃഗങ്ങൾ സമീപപ്രദേശങ്ങളിലേക്കിറങ്ങുന്നു. അങ്ങനെ ഇപ്പോൾ മലയോരത്തെ മിക്ക ടൗണുകളിലും വന്യമൃഗശല്യം രൂക്ഷമായിത്തുടങ്ങി. ഇത് മലയോരകർഷകരുടെ മാത്രം പ്രശ്നമെന്നു കരുതുന്നവർ കണ്ണുതുറന്നുകാണുകയാണു വേണ്ടത്.
സമ്മിശ്രകൃഷിയും നഷ്ടത്തിൽ
എല്ലാത്തരം കൃഷികളും നഷ്ടമായതിനാൽ സമ്മിശ്രകർഷകർക്കുപോലും നിത്യച്ചെലവിനു വകകിട്ടുന്നില്ല. കൊട്ടിയൂരിലെ കുമ്പളക്കുഴി ജോൺ മൂന്നേക്കറിൽ എല്ലാത്തരം വിളകളും കൃഷിചെയ്യുന്ന കർഷകനാണ്. കൂലിച്ചെലവു കുറയ്ക്കാൻ യന്ത്രങ്ങളും ഉപയോഗിക്കുന്നു. പച്ചക്കറിയും തെങ്ങും റബറും കശുമാവും കമുകും എല്ലാം ഈ കൃഷിയിടത്തിലുണ്ട്. സ്വന്തമായി ജൈവവളവും ഉണ്ടാക്കുന്നുണ്ട്.
രോഗബാധയെ അതിജീവിക്കാൻ തെങ്ങിനു കഴിയുന്നില്ല. വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിച്ചാൽ മതിയായ വില കിട്ടുന്നില്ല. അയൽസംസ്ഥാനങ്ങളിൽനിന്ന് അമിതകീടനാശിനി പ്രയോഗത്താൽ വിഷലിപ്തമായ പച്ചക്കറികൾ യാതൊരു പരിശോധനയുമില്ലാതെ യഥേഷ്ടം എത്തുന്നു. അതിരൂക്ഷമായ വന്യമൃഗശല്യം. നേരിടുന്ന പ്രതിസന്ധികൾ അക്കമിട്ടു നിരത്തുകയാണ് ജോൺ. ഒതുങ്ങിക്കഴിയുന്ന തന്റെ കുടുംബത്തെപ്പോലും പോറ്റാൻ പ്രയാസപ്പെടുകയാണ് താനെന്ന് ജോൺ തുറന്നുപറഞ്ഞു.
നിയമങ്ങളെല്ലാം കർഷകർക്ക് എതിരാണ്. വിളഇൻഷ്വറൻസ് പോലും കർഷകരെ സഹായിക്കാനല്ലെന്നാണ് തന്റെ അനുഭവത്തിൽനിന്ന് ജോൺ വിശദീകരിക്കുന്നത്. രോഗംവന്നു വിളകൾ നശിച്ചാൽ ഇൻഷ്വറൻസ് കിട്ടില്ല. പ്രകൃതിദുരന്തമാണ് അവരുടെ മാനദണ്ഡം.
പശുവളർത്തൽപോലും കർഷകർ അവസാനിപ്പിക്കേണ്ട ഗതികേടിലാണെന്നാണ് കൊട്ടിയൂർ സ്വദേശി ആലനാൽ ഷാജി പറയുന്നത്. സങ്കരഇനം പശുക്കൾക്ക് തുടർച്ചയായി ഗർഭധാരണം നടക്കാത്ത അവസ്ഥ പെരുകിവരുന്നു. കൃത്യമായ ഇടവേളകളിൽ ഗർഭധാരണം നടന്നില്ലെങ്കിൽ വലിയവിലയുള്ള പശുക്കൾ കനത്ത നഷ്ടമുണ്ടാക്കും. പാൽവിലയിലും കർഷകരെ പരിഗണിക്കുന്നില്ല. 35 രൂപ കർഷകർക്കു കിട്ടുമ്പോൾ 44 രൂപയ്ക്കാണ് ഉപഭോക്താവിനു വിൽക്കുന്നതെന്നും ഷാജി ചൂണ്ടിക്കാട്ടുന്നു.
പച്ചക്കറികൃഷി ലാഭകരമാകണമെങ്കിൽ ജൈവഉത്പന്നങ്ങൾക്ക് ഉത്പാദനച്ചെലവിനനുസരിച്ച വില കിട്ടണമെന്നാണ് കാസർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ തോട്ടയംചാൽ സ്വദേശിയായ എം.എസ്. അനിൽ പറയുന്നത്. രോഗബാധയുണ്ടായാലോ വിലയിടിവുണ്ടായാലോ കർഷകൻ മാത്രം സഹിക്കണം. സർക്കാർ സഹായിക്കാനുണ്ടെങ്കിൽ കർഷകർക്ക് ഒരുപരിധിവരെ പിടിച്ചുനിൽക്കാനാവുമെന്നും അനിൽ ചൂണ്ടിക്കാട്ടുന്നു.
എല്ലാം തോൽവിയിൽ
കേരളത്തിൽ എല്ലാ കൃഷിയും നഷ്ടമാണെന്നാണ് കേരള ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ് ഈ വർഷം പുറത്തിറക്കിയ കൃഷിച്ചലവു സംബന്ധിച്ച റിപ്പോർട്ടിൽ പറയുന്നത്. 2016-17ലെ സ്ഥിതിവിവരക്കണക്കുകളാണ് റിപ്പോർട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. തെങ്ങ് കൃഷിയാണ് നഷ്ടക്കണക്കിൽ മുന്നിട്ടു നിൽക്കുന്നത്. ഒരേക്കരിന് 3,96,009 രൂപ ചെലവും 1,28,467 രൂപ വരവുമുള്ളപ്പോൾ നഷ്ടം 2,67,542 രൂപ. വൻകിട ഏലം, വാഴ കൃഷികൾ മാത്രമാണ് അല്പം ലാഭത്തിലുള്ളത്. എന്നാൽ ഇവയിലെ ചെറുകിട കർഷകർ നഷ്ടത്തിലാണ്. വൻകിട ഏലം കൃഷിക്ക് ഓരേക്കറിന് 2,61,655 രൂപ ചെലവും 3,73,933 രൂപ വരവുമാണ്. എന്നാൽ ചെറുകിടകർഷകർക്ക് 3,25,534 രൂപയാണ് ചെലവ്. വരവാകട്ടെ 3,16,221 രൂപയും. വൻകിട വാഴകൃഷിക്ക് 4,55,408 രൂപ ചെലവുള്ളപ്പോൾ 5,00,319 രൂപ വരുമാനമുണ്ട്. എന്നാൽ ചെറുകിട വാഴകൃഷിക്കാർക്ക് ഒരേക്കറിന് 5,10,730 രൂപയാണ് ചെലവ്. വരവാകട്ടെ 4,66,827 രൂപയും.
ഇത്തരത്തിൽ കാർഷികമേഖല തകരുന്നതിനാലാണ് കേരളത്തിൽ കൃഷി കുറഞ്ഞുവരുന്നത്. കാർഷികമേഖലയിൽനിന്നുള്ള പിന്മാറ്റം കേരളത്തിന്റെ സാമ്പത്തിക അടിത്തറ ഇളക്കുകതന്നെ ചെയ്യും. 2018ലെ ഇക്കണോമിക് റിവ്യൂ അനുസരിച്ച് സംസ്ഥാനത്തെ കാർഷിക മേഖലയുടേയും അനുബന്ധ മേഖലയുടേയും 2016-17ലെ ജിഎസ്വിഎ (ഗ്രോസ് സ്റ്റേറ്റ് വാല്യു ആഡഡ്) വിഹിതം 10.26 ശതമാനംമാത്രമാണ്. 2012-13ൽ ഇത് 13.77 ശതമാനമായിരുന്നു.
കാർഷിക മേഖലയുടെ നിലനിൽപ്പ് കർഷകരുടെ മാത്രം പ്രശ്നമല്ലെന്ന സത്യം ഉൾക്കൊള്ളാൻ ഭരണകർത്താക്കളും ഉദ്യോഗസ്ഥരും പൊതു സമൂഹവും തയാറാകുകയാണ് വേണ്ടത്. അല്ലാതെ കർഷകരെ നിരാശയിലേക്കും സമരരംഗത്തേക്കും തള്ളിവിടുകയല്ല. ഇപ്പോൾ കേരളത്തിലങ്ങോളമിങ്ങോളം രൂപപ്പെട്ടുവരുന്ന കർഷകപ്രക്ഷോഭം അതുതന്നെയാണ് ഏവരേയും ഓർമപ്പെടുത്തുന്നതും.
( അവസാനിച്ചു)