Monday, December 9, 2019 12:20 AM IST
ലെഫ്റ്റിനെ ജീവനായി കൊണ്ടു നടക്കുമ്പോഴും റൈറ്റിനെയും അത്രതന്നെ ചേർത്തു പിടിച്ച നേതാവായിരുന്നു ഏറമ്പാല കൃഷ്ണന് നായനാര്‍ എന്ന ഇ.കെ. നായനാര്‍. ലെഫ്റ്റ് എന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രമായിരുന്നെങ്കിൽ റൈറ്റ് (ശരി) എന്നത് അദ്ദേഹം ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്ന വാക്കായിരുന്നു.
ഒരാളുമായി സംസാരിച്ചു കഴിഞ്ഞാൽ സംഭാഷണം അവസാനിപ്പിച്ചു പിരിയുമ്പോൾ അദ്ദേഹം സ്വതഃസിദ്ധമായ ശൈലിയിൽ പറഞ്ഞിരുന്നത് ‘ഒകെ, റൈറ്റ്’ എന്നായിരുന്നു. മരിക്കുന്നതിനു മുമ്പ് ചികിത്സയ്ക്കായി പോകുമ്പോൾ തന്നെ കാണാനെത്തിയ പത്രപ്രവർത്തകരെയും മറ്റുള്ളവരെയും നോക്കിചിരിച്ചു കൊണ്ട് കൈ ഉയർത്തി പറഞ്ഞതും ഈ വാക്കായിരുന്നു. ഓകെ, റൈറ്റ്.
നാട്യങ്ങളില്ലാത്ത നേതാവ്
നായനാർ ഒരിക്കലും ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം നേതാവായിരുന്നില്ല. സിപിഎമ്മിന്റെ ഉന്നത നേതാവായിരിക്കുമ്പോഴും മുഖ്യമന്ത്രിയായിരിക്കുമ്പോഴുമെല്ലാം നായനാർക്ക് തലക്കനമോ നാട്യങ്ങളോ ഉണ്ടായിരുന്നില്ല. പാർട്ടിയുടെ പോളിറ്റ് ബ്യൂറോ ആയാലും തലപുകയ്ക്കുന്ന കമ്യൂണിസത്തിന്റെ സൈദ്ധാന്തിക ചർച്ചകളായാലും പൊതുയോഗമായാലുമെല്ലാം നായനാർക്ക് ഒരു ഭാഷയേ വശമുണ്ടായിരുന്നുള്ളൂ. സാധാരണക്കാരന്റെ ഭാഷ. കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളുടെ ഗഹനമായ വിശദീകരണങ്ങളെക്കാൾ സാധാരണക്കാരന്റെ ഭാഷയിലായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്. വലിഞ്ഞു മുറുകി നിൽക്കുന്ന മാനറിസങ്ങൾ പിന്തുടർന്നു പോന്ന നേതാക്കളിൽനിന്നു വ്യത്യസ്തമായ പുഞ്ചിരിയോടും ‘എന്താടോ’ എന്ന കുശലംപറച്ചിലോടും കൂടിയായിരുന്നു നായനാർ ജനങ്ങളെ നേരിട്ടുകണ്ടത്. നാട്ടുഭാഷയിലെ ലളിതമായ പ്രസംഗങ്ങള്‍, ഓര്‍ത്തു ചിരിക്കാനുതകുന്ന തമാശകള്‍, കുറിക്കു കൊള്ളുന്ന മറുപടികള്‍ എന്നിവയെല്ലാമായിരുന്നു നായനാരുടെ ശൈലി.
ജനങ്ങൾ എന്നും നായനാർക്ക് ഹരമായിരുന്നു. പ്രസംഗിക്കുമ്പോൾ, വേദിയിലിരിക്കുന്നവരോടും സദസിനോടും വ്യക്തിയോടെന്ന പോലെ സംവദിച്ച് ചോദ്യങ്ങൾ ചോദിച്ചും ഉത്തരങ്ങൾക്ക് പ്രോത്സാഹനം നൽകിയുമുള്ള ശൈലിയായിരുന്നു അദ്ദേഹത്തിന്റേ ത്. ഇക്കാരണങ്ങളാൽ തന്നെയാണ് ഇ.കെ. നായനാർ എന്ന കമ്യൂണിസ്റ്റ് നേതാവിനെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി കേരളത്തിലെ ജനത സ്നേഹിച്ചതും.
കോൺഗ്രസിലൂടെ കമ്യൂണിസത്തിലേക്ക്
സ്വാതന്ത്ര്യസമര സേനാനികളുടെയും വിപ്ലവകാരികളുടെയും കുടുംബമായ കണ്ണൂരിലെ കല്യാശേരിയിൽ ഏറമ്പാല നാരായണി അമ്മയുടെയും എം. ഗോവിന്ദന് നമ്പ്യാരുടെയും രണ്ടാമത്തെ മകനായി 1918 ഡിസംബര്‍ ഒമ്പതിനാണ് നായനാര്‍ ജനിച്ചത്.
കല്യാശേരിയിലെ സ്കൂളിൽ പഠിക്കുമ്പോൾ അവിടെ രണ്ട് ഹരിജൻ വിദ്യാർഥികൾ പഠിക്കാൻ ചേർന്നതിനെ ചിലർ എതിർക്കുകയും കുട്ടികളെ അടിച്ചോടിക്കുകയും ചെയ്തു. പിന്നീട് കെ. കേളപ്പൻ ഇടപെട്ടാണ് കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കിയത്. കുട്ടിയായിരിക്കുമ്പോൾ നേരിട്ടു കണ്ട ഈ ജാതീയത നായനാരെ ഏറെ വേദനിപ്പിച്ചിരുന്നു. കുട്ടിയായിരിക്കുമ്പോൾതന്നെ അനാചാരങ്ങൾക്കെതിരേ പോരാടാനുള്ള മനസ് നായനാരിൽ പരുവപ്പെടാനിടയാക്കിയത് ഈ സംഭവമായിരുന്നിരിക്കാം. ബാലസംഘത്തിന്റെ ആദ്യരൂപമായ ദേശീയ ബാലസംഘത്തിന്റെ പ്രഥമ പ്രസിഡന്റായി മികച്ച സംഘാടകനെന്ന നിലയിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു.
സ്വാതന്ത്ര്യസമര സേനാനി കൂടിയായ നായനാർ 13-ാമത്തെ വയസിൽ കോൺഗ്രസുമായി സഹകരിച്ചു പ്രവർത്തിച്ചാണ് രാഷ്ട്രീയത്തിലേക്കെത്തിയത്. ഉപ്പുസത്യഗ്രഹജാഥയക്ക് കല്യാശേയില് നല്കിയ സ്വീകരണത്തിന്റെ മുൻനിരയിൽ ഈ പതിമൂന്നുവയസുകാരനുണ്ടായിരുന്നു. കോൺഗ്രസിലെ ഇടതു ചിന്താഗതിക്കാര്‍ ചേര്‍ന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചപ്പോൾ നായനാർ അതിന്റെസജീവ പ്രവർത്തകനായി. 1939ല്‍ ആറോണ്‍ മില്‍ തൊഴിലാളി യൂണിയന് നടത്തിയ പണിമുടക്കുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ആറുമാസത്തെ ജയിൽശിക്ഷ ലഭിക്കുകയും ചെയ്തു.
കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവ്
കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് രൂപം നൽകാൻ 1939ൽ പിണറായി പാറപ്പുറത്ത് ചേർന്ന സമ്മേളനത്തിൽ പങ്കെടുത്ത വ്യക്തികൂടിയായിരുന്നു നായനാർ. കയ്യൂര്‍-മൊറാഴ കര്‍ഷകലഹളകളില്‍ വഹിച്ച പങ്കിനെ തുടര്‍ന്ന് അറസ്റ്റില്‍നിന്ന് രക്ഷപ്പെടാന്‍ ഒളിവില്‍ പോകേണ്ടിവന്നു. 20-ാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി ആറോണ്‍ മില്ലിലെ സമരത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് ആദ്യമായി 1940-ല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. സമര തീചൂളയില്നിന്നാണ് ഇ. കെ. നായനാര്‍ എന്ന രാഷ്ട്രീയ നേതാവ് ഉദിച്ചുയര്‍ന്നത്. കയ്യൂര്സമരത്തിലും സജീവമായി പങ്കെടുത്തു. ഈ കേസിൽ പോലീസ് അദ്ദേഹത്തെ മൂന്നാം പ്രതിയാക്കി അറസ്റ്റ്ചെയ്യാൻ നീക്കംനടത്തിയപ്പോൾ ഒളിവിൽ പോയി കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്ത് ചൈനീസ് ചാരനെന്നു മുദ്രകുത്തി ആറുവര്‍ഷം ജയിൽശിക്ഷയും അനുഭവിച്ചിരുന്നു.
കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച് ഒളിവിലും തെളിവിലുമായി കമ്യൂണിസ്റ്റ് പാർട്ടിക്ക് കേരളത്തിൽ വേരോട്ടമുണ്ടാക്കുന്നതിൽ മുൻപന്തിയിൽ പ്രവർത്തിച്ച അപൂർവം നേതാക്കളിൽ ഒരാൾകൂടിയായിരുന്നു നായനാർ.
സിപിഎമ്മിനൊപ്പം അടിയുറച്ച്
1956ല്‍ അവിഭക്ത കണ്ണൂർ ജില്ലയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട നായനാർ 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം നിന്നു. 1964 ഏപ്രിലിൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്നവരില്‍ നായനാരും ഉണ്ടായിരുന്നു. 1967ല്‍ പാലക്കാട്ടുനിന്നു ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നായനാർ 1972 മുതൽ 1980 വരെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. 1972ല്‍ സി.എച്ച്. കണാരന്റെ മരണത്തോടെ സംസ്ഥാന സെക്രട്ടറിയായി. 1974ൽ ഇരിക്കൂറില്‍നിന്നു ജയിച്ചാണ് ആദ്യമായി നിയമസഭയിലെത്തിയത്. തെരഞ്ഞെടുപ്പിനു പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന് മറ്റു കമ്യൂണിസ്റ്റ് നേതാക്കള്‍ക്കൊപ്പം ഒളിവില്‍പോയി.1980ല്‍ മലമ്പുഴയില്‍നിന്നു ജയിച്ച് ആദ്യമായി മുഖ്യമന്ത്രിയായി. 1982ല്‍ മലമ്പുഴയില്‍നിന്നു വീണ്ടും ജയിച്ച് പ്രതിപക്ഷനേതാവായി. 1987, 1991 കാലഘട്ടങ്ങളില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍നിന്നു ജയിച്ച് യഥാക്രമം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായി. 1996ല്‍ മത്സരിച്ചില്ല.
എന്നാല്‍ തെരഞ്ഞെടുപ്പിനുശേഷം ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയായി. മുഖ്യമന്ത്രിയായിരിക്കെ തലശേരിയിൽനടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുകയുംചെയ്തു. കമ്യൂണിസ്റ്റ് വിപ്ലവകാരികളിൽ പ്രമുഖനായ കെ.പി.ആർ. ഗോപാലൻ, കെ.പി.ആർ. രയരപ്പൻ എന്നിവരുടെ അനന്തരവളായ ശാരദ ടീച്ചറാണ് ഭാര്യ. 1958ലായിരുന്നു വിവാഹം.
ഏറ്റവും കൂടുതൽ കാലം ഭരിച്ച മുഖ്യമന്ത്രി
ജനകീയനും സരസനുമായൊരു ഭരണാധികാരിയെന്ന നിലയില്‍ കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു നായനാരുടേത്. ഏറ്റവും കൂടുതൽ കാലം കേരളത്തിൽ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയെന്ന പദവി നായനാർക്ക് സ്വന്തം.1980-1981, 1987-1991, 1996-2001 കാലഘട്ടങ്ങളില്‍ മുഖ്യമന്ത്രിയായിരുന്നു.
സരസമായി വിവാദങ്ങളെ അലിയിപ്പിച്ച നേതാവ്
തീപ്പൊരി രാഷ്ട്രീയ പ്രസംഗങ്ങളും സംവാദങ്ങളും കേട്ടുപഴകിയ കേരള ജനതയ്ക്ക് വ്യതസ്തനായൊരു നേതാവായിരുന്നു നായനാർ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വാക്കുകളിൽനിന്നുണ്ടായ വിവാദങ്ങൾ പോലും പുകഞ്ഞടങ്ങുന്നതും കേരളം കണ്ടു.
വിവാദമായൊരു ബലാത്സംഗ വിഷയം കേരളം ചർച്ചചെയ്യുന്ന വേളയിൽ ഇതേക്കുറിച്ച് നായനാർ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു - ‘ടോ അമേരിക്കയിൽ ഇതെല്ലാം ചായ കുടിക്കുന്നത് പോലെയാണ്.’ മുഖ്യമന്ത്രിയായിരിക്കെ ഒരു സ്വകാര്യ ചാനിലിൽ മുഖ്യമന്ത്രിയോട് ചോദിക്കാം എന്ന ഫോൺ ഇൻ പരിപാടി നടത്തി വന്നപ്പോഴാണ് കേരളക്കരയെ ഒന്നടങ്കം ചിരിപ്പിച്ച നായനാരുടെ മാസ് ഡയലോഗ് വന്നത്. കൊച്ചിയിലെ കൊതുകുശല്യത്തെകുറിച്ച് ഒരു വീട്ടമ്മ പരാതിപ്പെട്ടു- ‘സർ, ഇവിടെ നിറയെ കൊതുകുകളാണ് ഉറങ്ങാൻ കഴിയുന്നില്ല.’ തന്റെ സ്വതഃസിദ്ധമായ ശൈലിയിൽ നായനാരുടെ മറുപടി ഇതായിരുന്നു- ‘ആ..അതിനിപ്പോ ഞാൻ വരണോ കൊതുകിനെ കൊല്ലാൻ.’
‘സൂപ്പർ ഇംപോസിംഗും മോർഫിംഗും’
തെരഞ്ഞെടുപ്പിന്റെ രഹസ്യബാലറ്റ് സംവിധാനം പരസ്യമാക്കി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നതായിരുന്നു മറ്റൊരു വിവാദം. 1999 സെപ്റ്റബർ 11ന് ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലായിരുന്നു സംഭവം. കോൺഗ്രസിലെ മുല്ലപ്പള്ളിയും അന്ന് സിപിഎമ്മിലായിരുന്ന എ.പി. അബ്ദുള്ളക്കുട്ടിയും തമ്മിലായിരുന്നു മത്സരം. കല്യാശേരിയിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം നായനാർ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് ക്യൂവിൽ നിൽക്കുന്നവർക്ക് നേരേ ഉയർത്തിക്കാട്ടിക്കൊണ്ട് പറഞ്ഞു- ‘എന്റെ വോട്ട് നമ്മടെ അബ്ദുള്ളക്കുട്ടിക്കുതന്നെ.’ ബാലറ്റ് ഉയർത്തിക്കാട്ടിയ ചിത്രം സഹിതം അടുത്ത ദിവസത്തെ പത്രത്തിൽ വാർത്തയും വന്നു. അന്ന് ചാനലുകൾ സജീവമായിരുന്നില്ല. സംഭവം വിവാദമായതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തുകയുംചെയ്തു. എന്നാൽ പത്രത്തിലെ ഫോട്ടോയെകുറിച്ച്, ‘സൂപ്പർ ഇംപോസിംഗ്’ ചെയ്തു പടം കൃത്രിമമായി നിർമിച്ചെന്നായിരുന്നു നായനാർ പ്രതികരിച്ചത്. മറ്റൊരിക്കൽ നെൽസൺ മണ്ടേലയുടെ ഭാര്യ വിന്നി മണ്ഡേലയെ കെട്ടിപ്പിടിച്ച് സ്വീകരിച്ചത് വിവാദത്തിനു തിരികൊളുത്തിയപ്പോൾ ‘മോർഫിംഗ്’ എന്നായിരുന്നു പ്രതികരണം.
മുലായംസിംഗിനെ വട്ടംകറക്കിയ മലയാളം
മലയാളത്തിൽ കത്തെഴുതി മുലായംസിംഗ് യാദവിനെ ഞെട്ടിപ്പിച്ച ചരിത്രവുമുണ്ട് നായനാർക്ക്. 1990കളിൽ നായനാർ കേരളത്തിലും മുലായംസിംഗ് യാദവ് ഉത്തർ പ്രദേശിലും മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് സംഭവം. ഹിന്ദിയോട് കൂടുതൽ അഭിനിവേശം കാണിച്ചിരുന്ന മുലായംസിംഗ് യാദവ് ഏതോ ഒരു വിഷയത്തിൽ നായനാർക്ക് കത്തയച്ചു. കത്ത് തുറന്നു നോക്കിയപ്പോൾ നായനാർ ഞെട്ടി. എഴുതിയിരിക്കുന്നത് ഹിന്ദിയിൽ. കത്തിലെ കാര്യങ്ങൾ മനസിലാക്കിയ അതേ നാണയത്തിൽ മറുപടി നൽകി. മറുപടി എഴുതി അയച്ചത് മലയാളത്തിൽ. ഡൽഹിയിലെ മലയാളിയായ ഉന്നത ഉദ്യോഗസ്ഥന്റെ സഹായത്താലാണ് മുലായംസിംഗ് യാദവ് കത്തിന്റെ ഉള്ളടക്കം മനസിലാക്കിയതെന്ന് കത്തിനു പിന്നിലെ കഥ. ഇതേക്കുറിച്ച് നായനാർ പറഞ്ഞതിങ്ങനെയും- ‘ഓൻ എന്താ മനസിലാക്കിയത്, കളി നമ്മളോട് വേണ്ട. ’
പത്രപ്രവർത്തകനും എഴുത്തുകാരനും
തൊഴിലാളി നേതാവ്, രാഷ്ട്രീയക്കാരൻ, മുഖ്യമന്ത്രി എന്നിവയ്ക്ക് പുറമേ, പത്രപ്രവർത്തകനും എഴുത്തുകാരനുംകൂടിയായിരുന്നു, നായനാർ. പാർട്ടിപത്രത്തിന്റെ ചീഫ് എഡിറ്റായി പ്രവർത്തിക്കുന്നതിനു മുമ്പ് ഒളിവിൽ കഴിയുമ്പോഴും പത്രപ്രവർത്തകനായി ജോലി ചെയ്തിരുന്നു. ‘ഞാനൊരു പത്രക്കാരനാണ്’ എന്നു പറയുന്നതിൽ അഭിമാനിച്ചിരുന്ന നായനാർ പത്രസമ്മേളനത്തിൽ കുഴയ്ക്കുന്ന ചോദ്യങ്ങൾവന്നാൽ ഉരുളക്കുപ്പേരി പോലെ മറുപടി കൊടുക്കുന്നതിനൊപ്പം ‘ഞാനുമൊരു പത്രക്കാരനാ’ എന്ന് സ്വതഃസിദ്ധമായ ശൈലിയിൽ പറയുകയും ചെയ്തിരുന്നു.
മൈ സ്ട്രഗിൾ എന്ന ആത്മകഥ കൂടാതെ ദോഹ ഡയറി, അറേബ്യന്‍ സ്കെച്ചുകള്‍, എന്റെ ചൈന ഡയറി, മാര്‍ക്സിസം ഒരു മുഖവുര, അമേരിക്കന്‍ ഡയറി, വിപ്ലവാചാര്യന്മാര്, സാഹിത്യവും സംസ്കാരവും, ജയിലിലെ ഓർമകൾ എന്നീ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
ഏറ്റവും ഒടുവിലും ഒകെ, റൈറ്റ്
പ്രമേഹം മാരകമായ രീതിയിൽ ശരീരത്തെ കീഴടക്കിയപ്പോഴും രോഗത്തിനു മുന്നിൽ തലകുനിക്കാത്ത മനസായിരുന്നു നായനാരുടേത്. ഏറ്റവും ഒടുവിൽ ഡൽഹിയിലേക്ക് പോകുമ്പോഴും അദ്ദേഹം പൊതു സമൂഹത്തോട് പറഞ്ഞത് ഒകെ, റൈറ്റ്; സീ യു എഗെൻ എന്നായിരുന്നു. എന്നാൽ തിരിച്ചുവരാത്തിടത്തേക്കുള്ള യാത്രയായിരുന്നു അതെന്ന് കേരളം ഒരിക്കൽ പോലും കരുതിയിരുന്നില്ല. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ച നായനാർ 2004 മേയ് 19ന് അന്തരിച്ചു. ആള്‍ക്കൂട്ടത്തെ എന്നും തന്നിലേക്ക് ആകര്‍ഷിച്ച നായനാർ മരണത്തിലും ആ പതിവ് തെറ്റിച്ചില്ല. തിരുവനന്തപുരത്തുനിന്ന് വിലാപയാത്രയായി കണ്ണൂരിലേക്ക് എത്തിച്ച ഭൗതികശരീരം ഒരു നോക്കു കാണാന്‍ ലക്ഷക്കണക്കിനാളുകളാണ് കേരളത്തിന്റെ പാതയോരങ്ങളിൽ തടിച്ചുകൂടിയത്. കേരളം അന്നോളം കാണാത്ത വിലാപയാത്രയായിരുന്നു നായനാരുടേത്. കണ്ണൂരിലെ പയ്യാമ്പലത്ത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഉൾപ്പെടെയുള്ളവർ അന്ത്യവിശ്രമം കൊള്ളുന്നതിനു സമീപത്താണ് നായനാർക്കും ചിതയൊരുക്കിയത്. പുഞ്ചിരി മാറാത്ത അദ്ദേഹത്തിന്റെ മുഖം മലയാളിയുടെ മനസിൽ ഇന്നും സജീവമാണ്.
നിശാന്ത് ഘോഷ്