Thursday, December 12, 2019 12:18 AM IST
പ്ലാസ്റ്റിക് വസ്തുക്കൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചും ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും ആഗോളതലത്തിൽ ശ്രദ്ധേയമായ പഠനങ്ങളും ചർച്ചകളും ബോധവത്കരണ പരിപാടികളും നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലും പ്ലാസ്റ്റിക് വിരുദ്ധ ചർച്ചകളും ബോധവത്കരണ പരിപാടികളും തകൃതിയായി നടക്കുന്നുമുണ്ട്. പക്ഷേ, കേരളത്തിലെ ഒട്ടുമിക്ക ജനങ്ങളിലും ഇപ്പോഴും ഈ വിഷയത്തിന്റെ ഗൗരവം മനസിലാക്കാനോ അതനുസരിച്ചു പ്രവർത്തിക്കാനോ കഴിഞ്ഞിട്ടില്ല എന്നതിന്റെ തെളിവാണ് പൊതു നിരത്തുകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നത്.
പലരും സന്ധ്യയാകാൻ കാത്തിരിക്കും പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചുകളയാൻ. ടൗണുകളിലും ഗ്രാമപ്രദേശങ്ങളിലെ വീടുകളിൽപോലും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കത്തിച്ചുകളഞ്ഞാണ് "വെയ്സ്റ്റ് നിർമാർജനം' ചെയ്യുന്നത്. പ്ലാസ്റ്റിക് കത്തിക്കുന്പോഴുണ്ടാകുന്ന വിഷവാതകങ്ങൾ സമീപപ്രദേശങ്ങളിൽ മാത്രമല്ല കിലോമീറ്ററുകളോളം സഞ്ചരിച്ചു ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ളവയാണ്. ഈ വസ്തുത അറിയാമെങ്കിൽകൂടിയും പ്ലാസ്റ്റിക്കുകൾ കത്തിക്കുന്ന പ്രവണത തുടരുന്നതിന്റെ കാരണം ഇത് ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന മാലിന്യ നിർമാർജന മാർഗമായതിനാലാണ്.
പക്ഷേ, ഏതാനും ചിലരുടെ പ്രവൃത്തികൾ അവരെ മാത്രമല്ല, ഒരു പ്രദേശത്തെ തന്നെ വൻ ദുരന്തത്തിലേക്കു തള്ളിവിടാൻ ഇടയാക്കി എന്നുവരാം. കാൻസർ രോഗികളെയും ശ്വാസകോശ സംബന്ധമായ രോഗികളെയും സൃഷ്ടിക്കാൻ പ്ലാസ്റ്റിക് പുറന്തള്ളുന്ന വിഷപ്പുകയ്ക്കാകും. ഇക്കാര്യം ആരോഗ്യവിദഗ്ധർ ആവർത്തിച്ചു മുന്നറിയിപ്പു നൽകിയിട്ടും അത് അവഗണിച്ച് പ്ലാസ്റ്റിക് കത്തിക്കുന്പോഴും അല്ലെങ്കിൽ ഇത്തരം ചെയ്തികൾക്കെതിരേ പ്രതികരിക്കാതിരിക്കുന്പോഴും നാം തിരിച്ചറിയേണ്ട ഒരു യാഥാർഥ്യമുണ്ട്-ഇതേ പരിസ്ഥിതിയിൽ തന്നെയാണ് ഭരണകർത്താക്കളും നിയമ വിദഗ്ധരും സന്പന്നരും ദരിദ്രരും തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഉള്ളവർ ജീവിക്കുന്നത്. അതായത്, പ്ലാസ്റ്റിക് മാലിന്യങ്ങളിൽനിന്നു പുറന്തള്ളുന്ന വിഷവസ്തുക്കളുടെ ഇര പിഞ്ചുകുഞ്ഞുങ്ങൾ മുതൽ നാം ഓരോരുത്തരുമാണ്.
പ്ലാസ്റ്റിക്കുകൾ കത്തിക്കുന്പോൾ സംഭവിക്കുന്നത്
പെട്രോളിയത്തിൽനിന്നു വേർതിരിച്ചെടുക്കുന്ന രാസവസ്തുക്കൾ ഉപയോഗിച്ചാണ് വിവിധതരം പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങൾ ആഗോളതാപനം വർധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നവയാണ്. പെട്രോളിയം ഉത്പന്നമായ പ്ലാസ്റ്റിക്കുകൾ കത്തിക്കുന്പോൾ അവയുടെ പുകയിൽ ആഗോളതാപനത്തെ ത്വരിതപ്പെടുത്തുന്ന തരത്തിലുള്ള രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട് എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ആഗോള താപനത്തിന്റെ ദോഷഫലങ്ങൾ മഴക്കാലത്തു കഠിനമായ മഴയായും വെള്ളപ്പൊക്കമായും പിന്നീട് തീവ്ര വരൾച്ചയായും കേരളത്തിൽ ഏതാനും വർഷങ്ങളായി അനുഭവവേദ്യമായിത്തുടങ്ങിയിരിക്കുന്നു എന്നതു ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്.
വാഹനങ്ങളിൽനിന്നു പുറന്തള്ളുന്ന പുക ആഗോളതാപനത്തെ വർധിപ്പിക്കുന്നതാണ് എന്ന യാഥാർഥ്യം നിലനിൽക്കുന്പോഴും അതിനു പരിഹാരമായി വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക എന്ന മാർഗം തിരക്കേറിയ ജീവിതം നയിക്കുന്ന ഒരു സമൂഹത്തിൽ അത്ര എളുപ്പം നടപ്പാക്കാവുന്ന ഒന്നല്ല എന്നു സമ്മതിക്കേണ്ടിവരും. പക്ഷേ, സുഗമമായ ജീവിതത്തിനു പ്ലാസ്റ്റിക്കുകൾ കത്തിച്ച് മാലിന്യനിർമാർജനം നടത്തേണ്ടത് അത്യന്താപേക്ഷിതമായ കാര്യം അല്ല. അതാണ് വാഹനങ്ങളുടെ ഉപയോഗം മൂലം പരിസ്ഥിതിക്ക് നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കത്തിക്കാതെ നോക്കിയാൽ ഏതാനും വർഷങ്ങളായി വർധിച്ചുകൊണ്ടിരിക്കുന്ന അന്തരീക്ഷ താപത്തെ നല്ലൊരു ശതമാനം കുറയ്ക്കാനാകും എന്നതു തർക്കമറ്റ കാര്യമാണ്.
പ്ലാസ്റ്റിക് പുക സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ
പ്ലാസ്റ്റിക്ക് കത്തിക്കുന്പോൾ അവയിൽനിന്നു പുറന്തള്ളുന്ന പുകയിൽ ഏറ്റവും അപകടകാരിയായി കാണപ്പെടുന്നതു "ഡയോക്സിൻ’ എന്ന രാസവസ്തുവാണ്. ഈ രാസവസ്തുവിന് വായുവിൽക്കൂടി കിലോമീറ്ററുകളോളം സഞ്ചരിക്കാനാവും. ഇവ വായുവിലൂടെയോ മറ്റു മാർഗങ്ങളിലൂടെയോ ശരീരത്തിൽ പ്രവേശിച്ചാൽ ശ്വാസകോശ രോഗങ്ങൾ, തലച്ചോറിലെ നാഡീകോശങ്ങൾക്കു തകരാറുകൾ, പ്രത്യുത്പാദന അവയവങ്ങളിൽ തകരാറുകൾ, തൈറോയിഡ് ഗ്രന്ഥിക്ക് താളപ്പിഴകൾ തുടങ്ങി മാരകമായ കാൻസർ രോഗം വരെ ഉണ്ടായേക്കാം. പ്ലാസ്റ്റിക് കപ്പുകളിൽ അടങ്ങിയിരിക്കുന്ന "പോളി സ്റ്റൈറിനുകൾ' എന്ന രാസവസ്തു തലച്ചോറിന്റെ പ്രവർത്തന ക്ഷമതയെ തകർക്കാൻ ശേഷിയുള്ളതാണെന്നു പഠനങ്ങൾ തെളിയിക്കുന്നു.
"പോളി വിനയൽ ക്ലോറൈഡ്’ (പിവിസി) എന്ന രാസവസ്തു അടങ്ങിയ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കത്തിച്ചാൽ "ഹാജലൻ' കുടുംബത്തിൽപ്പെട്ട അപകടകാരികളായ രാസവസ്തുക്കൾ അന്തരീക്ഷത്തിൽ എത്താനിടയാക്കും. മെർക്കുറി, ഹൈഡ്രോക്ലോറിക് ആസിഡ്, സൾഫർ ഡയോക്സൈഡ്, നൈട്രിക് ഓക്സൈഡ്, ഫ്യുറാൻ തുടങ്ങി ഒട്ടനവധി രാസവസ്തുക്കൾ പ്ലാസ്റ്റിക് പുകയിൽ അടങ്ങിയിട്ടുണ്ട് എന്നു കണ്ടെത്തിയിട്ടുണ്ട്. ശ്വാസകോശത്തിലൂടെ രക്തത്തിൽ എത്തിയാൽ ഇത്തരം വസ്തുക്കൾക്കു ഹൃദയത്തിന്റെ പ്രവർത്തനത്തെപോലും തകരാറിലാക്കാൻ ശേഷിയുണ്ട് എന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ജനുവരി ഒന്നു മുതൽ പ്ലാസ്റ്റിക് നിരോധനം
ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാൻ മാത്രം ഉപകരിക്കുന്ന പ്ലാസ്റ്റിക്കുകൾ നിരോധിക്കുന്നതിനുള്ള നിയമനിർമാണം സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. ഇതു സ്വാഗതാർഹമായ കാര്യമാണെങ്കിലും പ്ലാസ്റ്റിക്കുകൾ കത്തിക്കുന്ന പ്രവണതയിൽനിന്നു ജനങ്ങൾ പിന്മാറണമെങ്കിൽ കാർക്കശ്യത്തോടെയുള്ള നിയമനടപടികളും ഒപ്പം ബോധവത്കരണ പരിപാടികളും ആവശ്യമാണ്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ ലഭ്യമല്ലാതാകുന്നതുമൂലം അത്തരം പ്ലാസ്റ്റിക്കുകളുടെ പ്രശ്നം ഇനി ഉണ്ടാവാനിടയില്ല.
പക്ഷേ, അത്തരം പ്ലാസ്റ്റിക്കുകളും മറ്റു പ്ലാസ്റ്റിക് വസ്തുക്കളുമായി ലക്ഷക്കണക്കിനു ടൺ പ്ലാസ്റ്റിക്കുകൾ നമ്മുടെ സമൂഹത്തിൽ നിലവിലുണ്ട്. ഉപയോഗശൂന്യമായിക്കഴിയുന്പോൾ അവയെ കത്തിച്ച് ഇല്ലാതാക്കാനുള്ള പ്രവണത തടയാൻ വേണ്ട നടപടിയും അടിയന്തരമായി സർക്കാരും സന്നദ്ധസംഘടനകളും മറ്റ് ഏജൻസികളും സ്വീകരിക്കേണ്ടതാണ്. പ്ലാസ്റ്റിക്കുകൾ പൊതുനിരത്തുകളിലും ജനവാസ കേന്ദ്രങ്ങളിലും കത്തിച്ചാൽ പിഴയുൾപ്പെടെയുള്ള ശിക്ഷണ നടപടികൾ സ്വീകരിക്കേണ്ട കുറ്റമാണെന്ന് എത്രപേർക്ക് അറിയാം?
ഇനി എന്ത് ചെയ്യാനാകും?
പ്ലാസ്റ്റിക്കുകൾ കത്തിക്കുന്ന പ്രവൃത്തിയെ നിയമപരമായി നേരിടുന്പോൾ മറുവശത്ത് ബോധവത്കരണ പരിപാടികളും അത്യന്താപേക്ഷിതമാണ്. പുകവലിയുടെ ദൂഷ്യഫലങ്ങൾ തിയറ്ററുകളിലൂടെയും ടെലിവിഷൻ പരിപാടികളുടെ ഇടയിലും ആവർത്തിച്ചു സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നതിനാൽ നല്ലൊരു ശതമാനം ജനങ്ങളും പുകവലി ഉപേക്ഷിച്ചതായിട്ടാണു കാണുവാൻ കഴിയുന്നത്. പക്ഷേ, പുകവലിയേക്കാൾ ആയിരം മടങ്ങ് ദുരന്തം വിതയ്ക്കുവാൻ ശേഷിയുള്ളവയാണ് പ്ലാസ്റ്റിക് പുകയിലെ വാതകങ്ങൾ. അത് ഒന്നോ രണ്ടോ വ്യക്തികൾക്കു മാത്രമല്ല ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവനും ബാധിക്കാനിടയുള്ളതുമാണ്. പ്ലാസ്റ്റിക് പുകയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ആവർത്തിച്ചു വാർത്തകളായോ അല്ലെങ്കിൽ പരസ്യരൂപത്തിലോ അവതരിപ്പിച്ചാൽ അതു തീർച്ചയായും സമൂഹമനസിൽ പ്രത്യേകിച്ചു കുട്ടികളുടെ മനസിൽ ഇടംപിടിക്കും. അതുവഴി പ്ലാസ്റ്റിക് കത്തിക്കൽ പ്രവണതയ്ക്ക് അന്ത്യംകുറിക്കാനാകും.
ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകൾ ശേഖരിച്ചു പുനഃചംക്രമണം നടത്തുന്നതിനായി ഒട്ടുമിക്ക പഞ്ചായത്തുകളുടെ നേതൃത്വത്തിലും കർമപദ്ധതികൾ തയാറാക്കിയിട്ടുണ്ട്. എങ്കിൽകൂടിയും ബോധവത്കരണ പ്രവർത്തനങ്ങളുടെ അഭാവംമൂലം ജനങ്ങളുടെ സഹകരണം കാര്യക്ഷമമായി കാണുന്നില്ല. ആയതിനാൽ പ്ലാസ്റ്റിക് വസ്തുക്കൾ കത്തിച്ചാലുണ്ടാകാനിടയുള്ള പാരിസ്ഥിതിക, ആരോഗ്യപ്രശ്നങ്ങളെ ബോധ്യപ്പെടുത്തി അത്തരം പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനഃചംക്രമണം നടത്തുന്നതിനായി സംഭരിച്ചുവയ്ക്കാനുള്ള നല്ലശീലം വളർത്തുന്നതിനുവേണ്ടിയുള്ള ബോധവത്കരണ പരിപാടികൾ അടിയന്തരമായി നടത്തേണ്ടതാണ്.
പട്ടിണികിടന്നും കഠിനാധ്വാനം ചെയ്തും ചിലപ്പോൾ വെട്ടിപ്പിടിച്ചും സ്വരൂപിച്ച സന്പാദ്യം അടുത്ത തലമുറയ്ക്ക് ഉപകരിക്കണമെങ്കിൽ ആരോഗ്യമുള്ള ഒരു തലമുറയായി ജീവിക്കാനുള്ള അവസരം അവർക്കു ലഭിക്കേണ്ടിയിരിക്കുന്നു.
അതിന് ഉതകുന്ന തരത്തിലുള്ള ഒരു പരിസ്ഥിതി സൃഷ്ടിച്ചു നൽകിയാൽ അതാകും അവർക്കു നൽകാവുന്ന ഏറ്റവും വലിയ സന്പാദ്യം.
ഡോ. ഷിബു ജോർജ് ആനത്താരയ്ക്കൽ
(ലേഖകൻ എടത്വ സെന്റ് അലോഷ്യസ് കോളജിലെ സുവോളജി വകുപ്പ് തലവനാണ്).