Monday, December 30, 2019 12:15 AM IST
രാഷ്ട്രീയത്തിൽ ആറുമാസം വളരെ നീണ്ട കാലയളവാണെന്നാണു പറയാറ്. രാജ്യത്തെ ഭരണ-പ്രതിപക്ഷ കക്ഷികൾ അതു വീണ്ടും മനസിലാക്കിയ വർഷമാണു കടന്നുപോകുന്നത്.
മൂന്നു സംസ്ഥാനങ്ങളിൽ (രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്) ബിജെപിക്കു ഭരണം നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ് 2019 തുടങ്ങിയത്. മൂന്നിടത്തും ഭരണം പിടിച്ച കോൺഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു തിരിച്ചുവരവ് സ്വപ്നം കണ്ടതു സ്വാഭാവികം.
പക്ഷേ ഏപ്രിൽ, മേയ് മാസങ്ങളിലായി നടന്ന പൊതു തെരഞ്ഞെടുപ്പ് നരേന്ദ്ര മോദിയുടെ വലിയ വിജയത്തിലാണവസാനിച്ചത്. ബിജെപിയുടെ അംഗസംഖ്യ 303 ആയി ഉയർന്നു. കോൺഗ്രസിനു 44-ൽ നിന്ന് 52-ലേക്ക് ഉയരാൻ മാത്രമേ കഴിഞ്ഞുള്ളൂ.
വീണ്ടും തിരിച്ചടി
വീണ്ടും വർഷാന്തമാകുന്പോഴേക്കു ബിജെപി തിരിച്ചടി നേരിടുന്നതാണു കാണുന്നത്. ഹരിയാനയിൽ കഷ്ടിച്ചു ഭരണം പിടിച്ച ബിജെപിക്കു മഹാരാഷ്ട്രയിൽ അടിതെറ്റി. പാർട്ടിയുടെ ചിരകാല സഖ്യകക്ഷിയായിരുന്ന ശിവസേന സഖ്യം വിട്ടു. കോൺഗ്രസും എൻസിപിയും സഹകരിക്കുന്ന മന്ത്രിസഭയെ ശിവസേനയുടെ ഉദ്ധവ് താക്കറെ നയിക്കുന്നു.
ഡിസംബറിൽ ജാർഖണ്ഡിലെ ഫലം പുറത്തുവന്നപ്പോൾ ബിജെപി വളരെ പിന്നിൽ. ജെഎംഎം-കോൺഗ്രസ്-ആർജെഡി സഖ്യം നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിൽ.
2018 ഡിസംബറിനു മുന്പ് രാജ്യത്തെ 71 ശതമാനം ഭൂപ്രദേശവും 69 ശതമാനം ജനങ്ങളും ബിജെപി ഭരണത്തിലായിരുന്നു. ഇന്നത് 35 ശതമാനം ഭൂപ്രദേശവും 43 ശതമാനം ജനങ്ങളുമായി കുറഞ്ഞു.
അമിത് ഷായുടെ ഉയർച്ച
2014-ലേക്കാൾ ആധികാരികവും ശക്തവുമായ ജനവിധിയാണ് 2019-ൽ ബിജെപിക്കു കിട്ടിയത്. രാജ്യസഭയിൽ ഭൂരിപക്ഷ പിന്തുണ മാത്രമല്ല സ്വന്തമായ ഭൂരിപക്ഷവും താമസിയാതെ കിട്ടുമെന്ന വിശ്വാസം ബിജെപിക്കും ആ പാർട്ടിക്കും പിന്നിലുള്ള സംഘപരിവാറിനും ഉണ്ടായി. അതിന്റെ പ്രതിഫലനം മന്ത്രിസഭയിലും ഉണ്ടായി.
പാർട്ടിയധ്യക്ഷൻ അമിത്ഷാ ആഭ്യന്തരമന്ത്രിയായി. ആ പദവിയിൽ ഇരുന്ന രാജ്നാഥ് സിംഗ് പ്രതിരോധമന്ത്രാലയത്തിലേക്കു മാറ്റപ്പെട്ടു.
കാഷ്മീർ
അമിത് ഷാ മന്ത്രിസഭയിലെത്തിയത് എന്തിനെന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് തുടർന്നുള്ള മാസങ്ങളിൽ മറുപടി ലഭിച്ചു. ജമ്മു-കാഷ്മീരിനു പ്രത്യേക പദവി നല്കുന്ന ഭരണഘടന 370-ാം വകുപ്പ് എടുത്തു കളഞ്ഞതും ജമ്മു കാഷ്മീരിനെ ജമ്മു കാഷ്മീർ, ലഡാഖ് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളാക്കിയതും ഷായുടെ ദൗത്യം എന്തെന്നു വ്യക്തമാക്കി. സംഘപരിവാറിന്റെ ഇഷ്ട അജൻഡ നടപ്പാക്കുകയായിരുന്നു അതുവഴി.
ഓഗസ്റ്റ് ആദ്യം ആയിരക്കണക്കിനു കേന്ദ്ര പോലീസ് സേനാംഗങ്ങളെയും മറ്റു സുരക്ഷാ വിഭാഗങ്ങളെയും ജമ്മു കാഷ്മീരിൽ വിന്യസിച്ച ശേഷമായിരുന്നു നടപടി. രാഷ്ട്രീയനേതാക്കളെയെല്ലാം തടവിലാക്കി. (ഇപ്പോഴും അവർ തടവിൽ തന്നെ). ജമ്മു-കാഷ്മീരിലോ മറ്റിടങ്ങളിലോ കാര്യമായ പ്രശ്നങ്ങൾ ഉണ്ടായില്ല. മോദി-ഷാ ടീമിന്റെ പുതിയ ഇന്നിംഗ്സിനു വിജയകരമായ തുടക്കം എന്ന അവകാശവാദമുയർന്നു.
അയോധ്യ വിധി
പിന്നീട് അയോധ്യ കേസ് വിധിയായിരുന്നു. ഗവൺമെന്റും ബിജെപിയും ആഗ്രഹിച്ചതുപോലൊരു വിധി എന്നു പലരും അതിനെ വിശേഷിപ്പിച്ചു. വിധിയുടെ നാളുകളും പ്രശ്നരഹിതമായി കടന്നുപോയി.
അമിത് ഷായുടെ വാക്കുകളിൽ അംബരചുംബിയായ ഒരു രാമക്ഷേത്രം അയോധ്യയിൽ നിർമിക്കുന്നതിനാണ് ഇനി ഒരുക്കം. താമസിയാതെ പഴയ ബാബറി മസ്ജിദിന്റെ സ്ഥാനത്ത് ശ്രീരാമക്ഷേത്രം ഉയരും.
ആസാമിൽനിന്നു പൗരത്വപ്രക്ഷോഭം
1980കളിൽ രാജ്യത്തെ പിടിച്ചുലച്ചതാണ് ആസാമിലെ വിദ്യാർഥി പ്രക്ഷോഭം. അഭയാർഥികളും കുടിയേറ്റക്കാരും ചേർന്ന് ആസാമിലെ തദ്ദേശീയരെ ന്യൂനപക്ഷമാക്കുന്നുവെന്ന ആവലാതിയിലായിരുന്നു അതിന്റെ തുടക്കം. 1985ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി വിദ്യാർഥി സംഘടന ഉണ്ടാക്കിയ കരാർ പ്രകാരം ആസാമിൽ 1971 മാർച്ച് 24-നുശേഷം വന്നവരെയെല്ലാം പുറത്താക്കേണ്ടതുണ്ടായിരുന്നു. ഇതിനായി അതിനു മുന്പുള്ള വരുടെയും ഇന്ത്യൻ പൗരത്വമുള്ളവരുടെയും പട്ടിക തയാറാക്കാൻ വ്യവസ്ഥ ചെയ്തു. സുപ്രീംകോടതി 2015 മുതൽ ആ വിഷയം ഗൗരവമായെടുത്തു പൗരത്വ രജിസ്റ്റർ നടപടികൾ ത്വരിതപ്പെടുത്തി.
ഒടുവിൽ പൗരത്വ രജിസ്റ്റർ വന്നു. 19 ലക്ഷത്തിലേറെപ്പേർക്കു പൗരത്വമില്ലെന്നു കണ്ടു. അതിൽ നല്ല പങ്ക് ഹിന്ദുക്കളായിരുന്നു. ബംഗ്ലാദേശിൽനിന്നു വന്നവരും പശ്ചിമബംഗാളിൽനിന്നു വന്നവരുമൊക്കെ അതിലുണ്ടായിരുന്നു.
ഇതോടെ അഭയാർഥികളും കുടിയേറ്റക്കാരുമായ അമുസ്ലിംകൾക്കു പൗരത്വം നല്കാൻ പൗരത്വനിയമം ഭേദഗതി ചെയ്തു. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നു വന്ന ഹിന്ദുക്കൾ, സിക്കുകാർ, ജൈനർ, ബുദ്ധമതക്കാർ, പാഴ്സികൾ, ക്രൈസ്തവർ എന്നിവർക്കു പൗരത്വം നല്കാം എന്നതാണു ഭേദഗതി. ഇങ്ങനെ മതാടിസ്ഥാനത്തിൽ പൗരത്വം നല്കുന്നതിന്റെ ദൂരവ്യാപകമായ അപകടം രാജ്യം ദർശിച്ചു. ഭാവിയിൽ ഏതെങ്കിലും മതവിഭാഗത്തെ ഒഴിവാക്കുന്നതിനു കീഴ്വഴക്കമാകും ഇത്.
വ്യത്യസ്ത കാരണങ്ങൾ
ഈ ഭേദഗതി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും വ്യത്യസ്തകാരണങ്ങളാൽ പ്രക്ഷോഭത്തിനു വഴിതെളിച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അഭയാർഥികളും കുടിയേറ്റക്കാരും അവിടെ തുടരുന്നതു തങ്ങളുടെ സ്വത്വം തകർക്കുമെന്നു തദ്ദേശീയർ ഭയപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിൽ മതാടിസ്ഥാനത്തിലുള്ള പൗരത്വം നല്കൽ ഭാവിയിൽ ഓരോ സമുദായത്തിനും ഭീഷണിയാകുമെന്നും രാജ്യത്തിന്റെ മതേതര സ്വഭാവം ഇല്ലാതാകുമെന്നും ഭയം പടർന്നു.
അടുത്ത സെൻസസിനു പ്രാരംഭമായുള്ള വീടുകയറി വിവരം ശേഖരിക്കലിൽ ദേശീയ ജനസംഖ്യാ രജിസ്റ്ററി (എൻപിആർ) നുവേണ്ട വിവരം ശേഖരിക്കാൻ തീരുമാനിച്ചത് ഈ പശ്ചാത്തലത്തിലാണു വലിയ വിവാദ വിഷയമായത്. എൻപിആർ പൗരത്വ രജിസ്റ്ററിന്റെ പ്രാരംഭ പടിയാണെന്ന് അധികൃതർ നേരത്തേ പറഞ്ഞിട്ടുണ്ട്. നിയമവും അങ്ങനെ പറയുന്നു. ഇതോടെ രാജ്യമാകെ ആശങ്കയായി. നിയന്ത്രണാതീതമായ ഒരു വിദ്യാർഥി പ്രക്ഷോഭമാണു തുടർന്നുണ്ടായത്. ബലപ്രയോഗത്തിലൂടെ ഈ പ്രക്ഷോഭം ഒതുക്കിയെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെടുന്നിടം വരെയെത്തി കാര്യങ്ങൾ.
പൗരത്വ നിയമഭേദഗതി ആരുടെയും പൗരത്വം എടുത്തുകളയാനല്ല എന്നു നരേന്ദ്ര മോദി മുതൽ എല്ലാവരും പലവട്ടം വിശദീകരിച്ചു. എന്നാൽ, മതാടിസ്ഥാനത്തിൽ പൗരത്വം നല്കുന്ന നിയമനിർമാണം വിവിധ ന്യൂനപക്ഷ വിഭാഗങ്ങളിൽ ഉളവാക്കുന്ന അരക്ഷിതബോധത്തിന് ആ വിശദീകരണങ്ങൾ പരിഹാരമായില്ല. ഹിന്ദുരാജ്യത്തിലേക്കുള്ള യാത്രയാണു പൗരത്വ നിയമഭേദഗതിയിൽ എന്നു കരുതിയവരെ മറിച്ചു ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഉറച്ച പ്രഖ്യാപനങ്ങൾ ഉണ്ടായതുമില്ല.
ചേരിതിരിവ്
മുന്പെങ്ങുമില്ലാത്ത ചേരിതിരിവിലേക്കാണു രാഷ്ട്രം 2019-ന്റെ അവസാനം എത്തിനിൽക്കുന്നത്. അസാധാരണമായ ഒരു സാന്പത്തിക തകർച്ചയുടെ ഒപ്പമാണിത് എന്നതും വിസ്മരിക്കരുത്. സാന്പത്തിക തകർച്ച തൊഴിലില്ലായ്മ വർധിപ്പിക്കുകയും വരുമാനം കുറയ്ക്കുകയും ചെയ്തു. സമൂഹം സ്വതേ അസ്വസ്ഥമായ ഈ അന്തരീക്ഷത്തിലാണു വൈകാരികമായ പൗരത്വവിഷയം വന്നിരിക്കുന്നത്.
പാക്കിസ്ഥാനൊഴിച്ചുള്ള അയൽരാജ്യങ്ങളുമായി പുലർത്തിപ്പോന്ന നല്ല ബന്ധത്തിലും ചില ഉലച്ചിലുകൾ 2019-ൽ ഉണ്ടായി. ബംഗ്ലാദേശിനു പൗരത്വ നിയമ ഭേദഗതിയിൽ വലിയ അതൃപ്തിയുണ്ട്. ശ്രീലങ്കയിൽ അധികാരത്തിൽ തിരിച്ചുവന്ന രാജപക്ഷെ സഹോദരന്മാരുമായി നല്ല ബന്ധത്തിനു വേണ്ടി വിട്ടുവീഴ്ചകൾക്ക് ഇന്ത്യ തയാറായി. ചൈന പാക്കിസ്ഥാനുവേണ്ടി ഐക്യരാഷ്ട്രസഭയിലും മറ്റും നടത്തുന്ന നീക്കങ്ങൾ ബന്ധം മെച്ചപ്പെടുത്തുന്നതിനു തടസമായി.
ചന്ദ്രയാൻ-2 ദൗത്യത്തിന്റെ പരാജയം നമ്മുടെ നിരവധി ബഹിരാകാശ നേട്ടങ്ങൾക്കിടയിൽ ഒരു കല്ലുകടിയായി.
റ്റി.സി. മാത്യു