Wednesday, January 1, 2020 12:33 AM IST
1950കളുടെ തുടക്കത്തിൽ ഡൽഹിയിൽനിന്ന് ഇസ്ലാമാബാദിലേക്ക് ഒരു രഹസ്യസന്ദേശം പ്രക്ഷേപണം ചെയ്തിരുന്നു. ആ സന്ദേശം പ്രസന്നമല്ലാത്തതും മനോവേദന നിറഞ്ഞതുമായിരുന്നു. ഇങ്ങനെയായിരുന്നു ആ സന്ദേശം:
ബംഗാളിൽ ഹിന്ദുക്കൾക്കു നേരേയുള്ള അക്രമങ്ങളെത്തുടർന്നുള്ള സ്ഥിതിഗതികളെക്കുറിച്ച് ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ഗവണ്മെന്റുകൾ അടിയന്തരമായി ചില പ്രഖ്യാപനങ്ങൾ നടത്തേണ്ടതുണ്ടെന്ന് എനിക്കു തോന്നുന്നു. നമ്മുടെ ഭാവി നയങ്ങൾ എന്തായാലും ഇപ്പോഴത്തെ നയം വ്യക്തമായി തന്നെ പ്രഖ്യാപിക്കണം. ന്യൂനപക്ഷങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്കു നഷ്ടപരിഹാരം നൽകണമെന്നും സ്വന്തം ഭവനങ്ങളിൽനിന്ന് ആട്ടിപ്പായിക്കപ്പെട്ടവരെയും അല്ലെങ്കിൽ അടുത്തിടെ പലായനം ചെയ്തവരെയും അവരുടെ പഴയ സ്ഥലങ്ങളിൽ പുനരധിവസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ഇരു ഗവണ്മെന്റുകളും പരസ്യമായി പ്രഖ്യാപിക്കണമെന്നാണ് എന്റെ നിർദേശം.
മറുഭാഗത്തിന്റെ ആത്മാർഥയെക്കുറിച്ച് സന്ദേശം അയച്ച വ്യക്തി സംശയാലുവായിരുന്നു. അതുകൊണ്ട് അദ്ദേഹം ചില ശിക്ഷാനടപടികളും നിർദേശിച്ചുകൊണ്ടു പറഞ്ഞു: കുറ്റക്കാരെ ശിക്ഷിക്കുന്നതിനും കൊള്ളയടിക്കപ്പെട്ട സ്വത്തുക്കൾ തിരിച്ചുപിടിക്കുന്നതിനും ഗവണ്മെന്റ് തുടർന്നും എല്ലാ നടപടികളും സ്വീകരിക്കും. അത്തരത്തിലുള്ള കൊള്ളമുതലുകൾ കൈവശം വച്ചിരിക്കുന്നവർ ഏതാനും ദിവസങ്ങൾക്കുള്ളിൽ അത് തിരിച്ചേൽപ്പിക്കണം, അല്ലെങ്കിൽ ശിക്ഷയ്ക്കു വിധേയരാകും.
പാക്കിസ്ഥാന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ലിയാഖത്ത് അലി ഖാന് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അയച്ച സന്ദേശമായിരുന്നു അത്. ജവഹർലാൽ നെഹ്റുവിൽ തുടങ്ങി നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെയുള്ള അദ്ദേഹത്തിന്റെ പിൻഗാമികൾ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനും അവരുടെ അഭിവൃദ്ധി ഉറപ്പാക്കുന്നതിനുമുള്ള തങ്ങളുടെ ഉത്തരവാദിത്തത്തെ മാനിച്ചപ്പോൾ തീർച്ചയായും പാക്കിസ്ഥാൻ വാഗ്ദാനങ്ങൾ ലംഘിക്കുകയായിരുന്നു.
പാക്കിസ്ഥാനിലെ ഹിന്ദുക്കൾ, സിക്കുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാഴ്സികൾ, ക്രിസ്ത്യാനികൾ എന്നിവരൊക്കെത്തന്നെ അവിടത്തെ മതമൗലിക വിഭാഗങ്ങളിൽനിന്ന് വലിയതോതിൽ ആക്രമണങ്ങളും നിർബന്ധിത മതപരിവർത്തനവും മാനഭംഗവും കൊള്ളയുമൊക്കെ നേരിട്ടിരുന്നു. ഒരു ക്രിസ്ത്യാനിയായ ആസിയാ ബീബിയുടെ കുപ്രസിദ്ധമായ മതനിന്ദാ കേസ് എല്ലാവർക്കും അറിവുള്ളതാണ്. പാക്കിസ്ഥാനിലെ ഭൂരിപക്ഷ സമുദായം ഉപയോഗിക്കുന്ന അതേ പാത്രത്തിൽ ആസിയാ ബീബി അല്പം വെള്ളം കുടിച്ചതിന് അക്രമാസക്തരായ ജനക്കൂട്ടം അവരെ മൃഗീയമായി മർദിച്ചു. തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഈ സമുദായങ്ങളുടെ അഭ്യർഥനകളെ പാക്കിസ്ഥാൻ ഗവണ്മെന്റ് ഉപായത്തിലോ അല്ലെങ്കിൽ ബോധപൂർവമോ അവഗണിച്ചു.
ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും കൊള്ളയും കൊലയും മാനഭംഗവും നേരിടേണ്ടിവന്നതും ഇതേ സമുദായങ്ങൾക്കു തന്നെയായിരുന്നു. ബംഗ്ലാദേശിലെയും അഫ്ഗാനിസ്ഥാനിലെയും ഗവണ്മെന്റുകൾ നിശബ്ദരായിരുന്നുവെന്നല്ല ഇതിന്റെ അർഥം. എന്നാൽ, ഈ രാജ്യങ്ങളിൽ ന്യൂനപക്ഷവിഭാഗങ്ങൾക്കു വേണ്ടത്ര സുരക്ഷ നൽകാൻ കഴിയാത്തവിധം മതമൗലിക വിഭാഗങ്ങൾ സമൂഹത്തിൽ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.
അഫ്ഗാനിസ്ഥാനിലെ താലിബാനിൽനിന്നുള്ള കടുത്ത ഭീഷണി ആഗോളതലത്തിൽ തന്നെ കേൾവികേട്ട ആകുലതയാണ്. അഫ്ഗാനിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ താലിബാൻ സജീവമായിരിക്കുകയും ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള സമാധാനമുള്ള പ്രദേശങ്ങളെ പോലും അക്രമത്തിന്റെ സങ്കേതങ്ങളാക്കുകയും ചെയ്തിരുന്നു. ബാമിയാൻ ബുദ്ധപ്രതിമയെ ബോംബിട്ട് നശിപ്പിച്ച കുപ്രസിദ്ധമായ സംഭവം താലിബാൻ കാലത്തെ അടയാളപ്പെടുത്തുന്നതാണ്. ഒരവസരത്തിൽ അഫ്ഗാനിസ്ഥാനിൽ അഭിവൃദ്ധി പ്രാപിച്ചിരുന്ന, 50,000 ത്തിൽ അധികമുണ്ടായിരുന്ന സിക്ക്, ബുദ്ധമത, പാഴ്സി, ഹിന്ദു സമുദായാംഗങ്ങളുടെ എണ്ണം ഇന്ന് ആയിരത്തിൽ താഴെയായി.
സ്വാതന്ത്ര്യലബ്ധി മുതൽ ഈ സമുദായങ്ങളിൽപ്പെട്ട പതിനായിരക്കണക്കിനാളുകൾ ഇന്ത്യയിൽ താമസിച്ചുവരുന്നു. ഇന്ത്യയെ മാത്രമാണ് ഇന്ന് തങ്ങളുടെ വീടെന്ന് അവർ വിളിക്കുന്നതും. മറ്റെവിടെയാണ് അവർക്കു പോകാൻ കഴിയുക? ഇതുവരെ ഈ രാജ്യവും ഇവിടത്തെ ഗവണ്മെന്റുകളും പൗരത്വം നൽകാതെ ഈ അഭയാർഥികളോടു നീതികേടാണ് കാട്ടികൊണ്ടിരുന്നത്. ഈ ജനങ്ങളെ രാജ്യത്തിന്റെ പൗരന്മാരായി അംഗീകരിക്കുമെന്ന് ഗാന്ധി സുൽത്താനേറ്റിന്റെ വാഗ്ദാനങ്ങളുണ്ടായിട്ടു കൂടിയായിരുന്നു ഇത്.
അശോക് ഗെഹ്ലോട്ട്, തരുണ് ഗൊഗോയ് തുടങ്ങി കോണ്ഗ്രസ് പാർട്ടിയിലെ നിരവധി നേതാക്കൾ ഇവർക്ക് പൗരത്വം നൽകുന്നതിനായി അഭ്യർഥിച്ചിരുന്നു. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പോലും ഇവരെ ഇന്ത്യൻ പൗരന്മാരായി സ്വീകരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഈ ആളുകളെല്ലാം തന്നെ അൻപതുകളുടെ അവസാനം മുതൽ ഇന്ത്യയിലുള്ളവരും നമ്മുടെ സന്പദ്ഘടനയിൽ പങ്കാളികളാകുന്നവരും നമ്മുടെ നിയമങ്ങൾ അനുസരിക്കുന്നവരുമാണ്. എന്നിട്ടും ഒരു ജനാധിപത്യ രാജ്യമെന്ന നിലയിൽ നാം അവരെ പരാജയപ്പെടുത്തി.
ഇന്ന് നരേന്ദ്ര മോദി ഗവണ്മെന്റ് അവർക്ക് പൗരത്വം നൽകുന്പോൾ അരാജകസേനാ കൂട്ടങ്ങൾ വീണ്ടും തങ്ങളുടെ തൊഴിലിലേക്ക് മടങ്ങിയെത്തുകയാണ്. വർഷങ്ങളായി ഈ സേനാക്കൂട്ടങ്ങൾ ഒരു തെളിവുമില്ലാതെ മനുഷ്യാവകാശ ലംഘനത്തിന് ഭാരതീയ ജനതാ പാർട്ടിയെ അവിടെയും ഇവിടെയുമൊക്കെ കുറ്റപ്പെടുത്തിയിരുന്നതാണ്. മനുഷ്യാവകാശങ്ങളെ തട്ടിപ്പറിച്ചുകൊണ്ട് അവർ നിരന്തരമായി ഗവണ്മെന്റ് സംവിധാനങ്ങളെ വേഷംകെട്ടിക്കുകയായിരുന്നു. മഹാത്മാഗാന്ധിയുടെ പേരുപയോഗിക്കുന്നതിനുപോലും ഈ സേനാക്കൂട്ടങ്ങൾ ഒരിക്കലും നാണിച്ചിട്ടില്ല.
അതേസമയം എന്തു കാരണത്തിന്റെ പേരിലായാലും പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലെത്തിയ ന്യൂനപക്ഷങ്ങളെ അവർ ആഗ്രഹിക്കുകയാണെങ്കിൽ ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ ധർമോപദേശങ്ങളെ അവർ അംഗീകരിക്കുന്നുമില്ല. എന്തെന്നാൽ അത് വോട്ടു ബാങ്കിനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തുമെന്ന് അവർ ഭയക്കുന്നു.
എന്തൊക്കെയായാലും ഞങ്ങൾ ഭരണഘടനയോടുള്ള കടമയിലും ബാപ്പുവിന്റെ വാക്കുകളിലും പ്രതിജ്ഞാബദ്ധരാണ്. ചരിത്രത്തിന്റെ താളുകളിൽ പൗരത്വ(ഭേദഗതി) നിയമം സുവർണലിപികളിൽ രേഖപ്പെടുത്തും. ഈ നിയമം പക്വതയും ഉത്തരവാദിത്തവുമുള്ള ജനാധിപത്യം എന്ന നിലയിൽ ദക്ഷിണേഷ്യയിലും ലോകത്തും ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തും.
അതേസമയം, ഈ അരാജക കൂട്ടങ്ങൾ രാജ്യത്തെ ആളിക്കത്തിക്കാൻ എങ്ങനെയൊക്കെയാണു വ്യാജവാർത്തകൾ നിർമിച്ചതെന്നു വ്യക്തമായ ഒരു കാലഘട്ടവും കൂടിയാണിത്. ആദ്യം ഇന്ത്യൻ മുസ്ലിംകളുടെ പൗരത്വം എടുത്തുകളുമെന്ന രീതിയിൽ അവർ പൗരത്വ (ഭേദഗതി) നിയമത്തെക്കുറിച്ച് നുണകൾ പ്രചരിപ്പിച്ചു.
എന്നാൽ, ഈ രാജ്യത്തെ സമർഥരായ പൗരന്മാർ അതിനെ അവഗണിച്ചപ്പോൾ പൊടുന്നനെ അവർ അതിനെ ദേശീയ പൗരത്വ രജിസ്റ്ററുമായി (എൻആർസി) ബന്ധപ്പെടുത്തി കുഴപ്പങ്ങൾ സൃഷ്ടിച്ചു. അഖിലേന്ത്യാ തലത്തിലുള്ളപൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് ഗവണ്മെന്റിന്റെ ഒരു യോഗം പോലും നടന്നിട്ടില്ല. ചർച്ചചെയ്തുകൊണ്ടിരിക്കുന്ന ആസാം എൻആർസി തന്നെ രാജീവ് ഗാന്ധി ഗവണ്മെന്റ് തീരുമാനിച്ചതും സുപ്രീംകോടതിയുടെ മേൽനോട്ടത്തോടെ നടപ്പാക്കിയതുമാണ്. സമാധാനത്തിന്റെ അപ്പോസ്തലന്മാരായ മഹാത്മാഗാന്ധിയുടെ 150-ാം ചരമവാർഷികവും ഗുരുനാനാക്ക് ദേവിന്റെ 550-ാം ജന്മാവാർഷികവും വരുന്ന വർഷമാണ് ഇത്തരം കൊള്ളിവയ്പുകളും അക്രമങ്ങളും നടത്തുന്നുവെന്നത് കോണ്ഗ്രസിന്റെയും അവരുടെ സഖ്യകക്ഷികളുടെയും നിലവിലെ സാഹചര്യത്തിന്റെ പ്രതിഫലനമാണ്.
ഇന്ത്യ അഞ്ചു ലക്ഷം കോടി ഡോളർ സന്പദ്ഘടനയിലേക്ക് മാറുന്നതിനുള്ള തയാറെടുപ്പ് നടത്തുന്പോൾ, ഈ അരാജക കൂട്ടങ്ങൾ, പുരോഗതിയുടെ ചക്രങ്ങളെ തടഞ്ഞുകൊണ്ടു നമ്മെ അരാജകത്വത്തിലേക്ക് ആഴ്ത്താനും തുനിഞ്ഞിറങ്ങിയിരിക്കുകയാണ്.
അനുരാഗ് താക്കൂർ , കേന്ദ്ര ധനകാര്യ സഹമന്ത്രി