Tuesday, January 7, 2020 12:26 AM IST
വർഷങ്ങൾ നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ ഒരു പ്രധാന പങ്കാളിയായിരുന്ന ഇന്ത്യ, റീജണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ് (ആർസിഇപി) കരാറിൽനിന്നു പിന്മാറി. രാജ്യത്തെ കർഷകസംഘടനകളും വ്യാപാര-വ്യവസായ സംഘടനകളും പ്രധാന പ്രതിപക്ഷ രാഷ്ട്രീയകക്ഷികളും ഭരണകക്ഷി സംഘടനയായ സ്വദേശി ജാഗരൺ മഞ്ചും ക്ഷീരോത്പാദക സംഘടനകളും കരാർ ഒപ്പിടുന്നതിനെതിരേ പ്രതിഷേധമുയർത്തിയിരുന്നു.
കരാർ ഒപ്പിടുന്നതിൽനിന്നു പിന്മാറിയെങ്കിലും ഇന്ത്യക്ക് എപ്പോൾ വേണമെങ്കിലും കരാറിൽ പങ്കാളിയാകാമെന്നും ചർച്ചകൾ തുടരാമെന്നും ചൈനയും ആസിയാൻ രാഷ്ട്രങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ലോകജനസംഖ്യയുടെ നാൽപത്തഞ്ചു ശതമാനവും അടങ്ങുന്ന ഒരു മേഖലാ സാന്പത്തിക കരാറിൽ ഒപ്പിടാതിരിക്കുന്നത് ഇന്ത്യയുടെ കയറ്റുമതിസാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നും കൂടുതൽ ഗുണമേന്മയുള്ള ലോകോത്തര ഉത്പന്നങ്ങൾ ഇന്ത്യൻ ജനതയ്ക്ക് ലഭ്യമല്ലാതാവുമെന്നുമുള്ള വാദങ്ങളും ചില കോണുകൾ ഉയർത്തുന്നുണ്ട്. ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ ഇതിനകം ഒപ്പുവയ്ക്കപ്പെട്ടിട്ടുള്ള സാന്പത്തിക സഹകരണ കരാറുകളുടെയും സ്വതന്ത്ര വ്യാപാരകരാറുകളുടെയും നേട്ടകോട്ടങ്ങൾ വിലയിരുത്തി മുന്നോട്ടുപോകുന്നതാവും അഭികാമ്യം.
പതിനഞ്ചു മേഖലാ വാണിജ്യക്കരാറുകളിലും മറ്റു സ്വതന്ത്ര വ്യാപാരക്കരാറുകളിലും ഇന്ത്യ പങ്കാളിയാണ്. ഒരു ഡസനിലേറെ പ്രാദേശിക വാണിജ്യക്കരാറുകളിൽ ചർച്ചകൾ നടന്നുവരികയാണ്. ശ്രീലങ്കയുമായുള്ള നാലു വ്യാപാരക്കരാറുകൾ നിലവിലുണ്ട്. 1972-ൽ ഒപ്പിട്ട ഇന്ത്യ-ഭൂട്ടാൻ കരാർ, 2009-ൽ പുതുക്കിയ ഇന്ത്യ-നേപ്പാൾ കരാർ, എട്ടു രാജ്യങ്ങൾ പങ്കാളികളായുള്ള തെക്കൻ ഏഷ്യാ സ്വതന്ത്ര വ്യാപാരക്കരാർ, ഇന്ത്യ-തായ്ലൻഡ് വ്യാപാരക്കരാർ, 2005-ലെ ഇന്ത്യ-സിംഗപ്പൂർ വ്യാപാരക്കരാർ, 2009-ലെ ഇന്ത്യ-ദക്ഷിണകൊറിയ വ്യാപാരക്കരാർ, 2011-ലെ ഇന്ത്യ-ജപ്പാൻ കരാർ, 2015-ൽ പുതുക്കിയ ഏഷ്യാ-പസഫിക് വ്യാപാരക്കരാർ, 44 രാജ്യങ്ങൾ പങ്കാളികളായ 1988-ലെ ഗ്ലോബൽ സിസ്റ്റം ഓഫ് ട്രേഡ് പ്രിഫറൻസ്, അഞ്ചു ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായുള്ള 2004-ലെ മെർക്കസർ കരാർ, 1993-ലെ സാർക് കരാർ, 2010-ൽ നിലവിൽവന്ന ആസിയാൻകരാർ തുടങ്ങിയവയാണ് ഈ കരാറുകൾ.
ഇന്ത്യയിലേക്കുള്ള ഉടന്പടി രാജ്യങ്ങളുടെ കയറ്റുമതിക്ക് ഏറ്റവും തീരുവ കുറച്ചത് ആസിയാൻ കരാറിലാണ്. ആസിയാൻ രാജ്യങ്ങളും ഇന്ത്യയുമായുള്ള വ്യാപാരത്തിന്റെ 75 ശതമാനവും ഉദാരവത്കരിക്കപ്പെട്ടു. പന്തീരായിരത്തിലധികം ഉത്പന്നങ്ങളിൽ ഒൻപതിനായിരം എണ്ണത്തിനുള്ള തീരുവ ഉപേക്ഷിച്ചു. 1800 ഉത്പന്നങ്ങൾ സെൻസിറ്റീവ് ട്രാക്കിൽ ഉൾപ്പെടുത്തി.
കയറ്റുമതിയേക്കാൾ കൂടുതൽ ഇറക്കുമതി
2018-19 ലെ വ്യാപാരക്കണക്കുകൾ കാണിക്കുന്നത് ഇന്ത്യയും ആസിയാൻ രാജ്യങ്ങളുമായുള്ള വ്യാപാരത്തോത് വർധിച്ചെങ്കിലും ഇന്ത്യയുടെ കയറ്റുമതിയേക്കാൾ കൂടുതൽ ഇറക്കുമതിയാണുണ്ടായത് എന്നാണ്. ആസിയാൻ കരാറിലൂടെ കാപ്പിയുടെ ഇറക്കുമതിത്തീരുവ 2010-ൽ 95 ശതമാനമായിരുന്നത് 2019-ൽ 50 ശതമാനമായി കുറച്ചു. തേയിലയുടെ നികുതിയിലും ഇതേ കുറവുണ്ടായി. കുരുമുളകിന്റെ ഇറക്കുമതിത്തീരുവ 68 ശതമാനത്തിൽനിന്ന് 50 ശതമാനമായും ഗ്രാന്പുവിന്റെ തീരുവ 30 ശതമാനത്തിൽനിന്ന് അഞ്ചുശതമാനമായും പാമോയിൽ തീരുവ 90-ൽ നിന്ന് 45 ശതമാനമായും കുറച്ചു. കൊക്കോ, നിലക്കടല, കശുവണ്ടി, റബർപാൽ, കറുവ എന്നിവയുടെ ഇറക്കുമതിത്തീരുവ ഇല്ലാതായി. ഇത് കേരളം, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലെ കാർഷികമേഖലയുടെ നട്ടെല്ലൊടിക്കുന്നതിനു കാരണമായി.
ഈ കരാറിലൂടെ ആസിയാൻ രാജ്യങ്ങളുമായുള്ള വ്യാപാരം 2009-10 ൽ 4300 കോടി ഡോളറായിരുന്നത് 2018-19 ൽ 9700 കോടി ഡോളറിന്റേതായി വളർന്നു. എന്നാൽ, കയറ്റുമതിയേക്കാൾ ഇറക്കുമതി കൂടുതലായിരുന്നതിനാൽ ഇന്ത്യയും ആസിയാൻ രാജ്യങ്ങളുമായുള്ള വ്യാപാരക്കമ്മി 2009-10 ൽ 800 കോടി ഡോളറിൽ താഴെയായിരുന്നത് 2018-19 ൽ 2200 കോടി ഡോളറായി ഉയരുകയാണുണ്ടായത്.
അതേ രീതിയിൽ ഇന്ത്യയും കൊറിയയുമായുള്ള വ്യാപാരക്കരാറിന്റെ ഫലമായി ഇതേ കാലയളവിൽ വ്യാപാരം 1200 കോടി ഡോളറിൽനിന്ന് 2150 കോടി ഡോളറായി ഉയർന്നെങ്കിലും ഇന്ത്യയിൽനിന്നു കൊറിയയിലേക്കുള്ള കയറ്റുമതി നാലുശതമാനം വർധിച്ചപ്പോൾ ഇറക്കുമതി എട്ടുശതമാനം കൂടുകയും വ്യാപാരക്കമ്മി 500 കോടി ഡോളറിൽനിന്ന് 1200 കോടി ഡോളറായി ഉയരുകയും ചെയ്തു.
ഇന്ത്യയുടെ വിദേശവ്യാപാരത്തിന്റെ പത്തുശതമാനവും ചൈനയുമായാണ്. 2000-ൽ ഇന്ത്യ-ചൈന വ്യാപാരം 180 കോടി ഡോളറിന്റേതായിരുന്നത് 2017 ആയപ്പോൾ 7200 കോടി ഡോളറിന്റേതായി വർധിച്ചു. ഇന്ത്യ-ചൈന വ്യാപാരത്തിൽ ചൈനയുടെ വ്യാപാരമിച്ചം 60 കോടി ഡോളറിൽനിന്ന് 5200 കോടി ഡോളറായി ഉയർന്നപ്പോൾ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരകമ്മി വർധിച്ചത് 13 ഇരട്ടിയായാണ്. 2004-ൽ ചൈനയിൽനിന്നുള്ള ഇറക്കുമതി 400 കോടി ഡോളറിന്റേതായിരുന്നത് 2017-ൽ 6100 കോടി ഡോളറിന്റേതായി വളർന്നപ്പോൾ ഇന്ത്യയുടെ കയറ്റുമതി 300 കോടി ഡോളറിൽനിന്ന് 1000 കോടി ഡോളറായേ വർധിച്ചുള്ളൂ. ഇക്കാലയളവിൽ ഇന്ത്യയുടെ കയറ്റുമതി ഇറക്കുമതിയേക്കാൾ കൂടി നിന്നത് ശ്രീലങ്കയുമായുള്ള വ്യാപാരത്തിൽ മാത്രമാണ്.
ആനുപാതികമായ വളർച്ച മാത്രം
എന്നാൽ, കഴിഞ്ഞ രണ്ടു ദശാബ്ദങ്ങൾക്കിടെ കയറ്റുമതി രംഗത്ത് വിപണികളുടെ എണ്ണത്തിലും കയറ്റുമതിചെയ്യുന്ന ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും എണ്ണത്തിലും നമ്മുടെ രാജ്യത്ത് വർധനയുണ്ടായിട്ടുണ്ട്. മറ്റൊരു പ്രധാന കാര്യം 2006-നു ശേഷം ഇന്ത്യയുടെ കയറ്റുമതിവർധന നിരക്ക് 13 ശതമാനമാണ് എന്നതാണ്. ഇന്ത്യ വ്യാപാരക്കരാറിലേർപ്പെട്ട രാജ്യങ്ങളിലേക്കും അല്ലാത്ത രാജ്യങ്ങളിലേക്കുമുള്ള വളർച്ചത്തോത് ഒരുപോലെയാണ്. അതിനർഥം കയറ്റുമതിയിൽ ഇന്ത്യക്കുണ്ടായ മൊത്തം പുരോഗതിക്ക് ആനുപാതികമായ വളർച്ചയേ വ്യാപാരക്കരാറിലേർപ്പെട്ട രാജ്യങ്ങളുമായും ഉണ്ടായിട്ടുള്ളൂ എന്നാണ്. ഈ വളർച്ച കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിന്റെയും അനുകൂലമായ ആഗോളസാഹചര്യങ്ങളുടെയും ഫലമായുണ്ടായതാണ്. അല്ലാതെ വ്യാപാരക്കരാറുകളുടെ ഫലമായുണ്ടായതല്ല.
മാത്രവുമല്ല ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ പഠനറിപ്പോർട്ട് പറയുന്നത്, സ്വതന്ത്ര വ്യാപാരക്കരാറുകളുടെ പ്രയോജനം അഞ്ചുമുതൽ 25 വരെ ശതമാനം മാത്രമേ പ്രയോജനപ്പെടുത്താൻ ഇന്ത്യൻ കയറ്റുമതിക്കാർക്കു കഴിഞ്ഞിട്ടുള്ളൂ എന്നാണ്. ഉടന്പടികളെ സംബന്ധിച്ച നിയമങ്ങളും അവയുമായി ബന്ധപ്പെട്ട കാലതാമസങ്ങളും നികുതിയിതര നടപടിക്രമങ്ങൾ, ഭരണച്ചെലവുകൾ, ട്രാൻസ്പോർട്ടേഷൻ ചെലവുകൾ തുടങ്ങിയവയെല്ലാം ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നു.
ഉത്പന്നങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുന്പോൾ ഇന്ത്യയുടെ പ്രധാന കയറ്റുമതി വസ്തുക്കൾ ഉയർന്ന മൂല്യമുള്ള വ്യാവസായിക യന്ത്രങ്ങൾ, വാഹനങ്ങൾ, സംസ്കരിച്ച പെട്രോളിയം ഉത്പന്നങ്ങൾ, ഇരുന്പ് അയിര്, രത്നങ്ങളും ആഭരണങ്ങളും, കാർഷികാനുബന്ധ ഉത്പന്നങ്ങൾ, തുണിത്തരങ്ങൾ, ആഭരണങ്ങൾ എന്നിവയിൽ മാത്രമാണ് ഇന്ത്യക്ക് വ്യാപാരമിച്ചമുണ്ടാക്കാൻ കഴിഞ്ഞത്. ആസിയാൻ രാജ്യങ്ങളിൽനിന്നും ചൈനയിൽനിന്നുമുള്ള ഇന്ത്യയുടെ ഇറക്കുമതിയുത്പന്നങ്ങൾ ഇലക്ട്രോണിക് സാധനങ്ങൾ, എൻജിനിയറിംഗ് വസ്തുക്കൾ, രാസവസ്തുക്കൾ തുടങ്ങിയവയാണ്.
ആർസിഇപി കരാർ ഒപ്പിട്ടിരുന്നുവെങ്കിൽ ചൈനീസ് ഉത്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ അനിയന്ത്രിതമായ പ്രവേശനം ലഭിക്കുമായിരുന്നു. ഈ ഉടന്പടി പ്രകാരം ചൈനയിൽനിന്നു കയറ്റുമതിചെയ്യപ്പെടുന്ന വസ്തുക്കളിൽ 80 ശതമാനത്തിന്റെയും നികുതി കുറയ്ക്കേണ്ടിവരും. ഇത് ഇന്ത്യയുടെ ചെറുകിട വ്യവസായമേഖലയെ പ്രതികൂലമായി ബാധിക്കും. ഉടന്പടിയിലെ നിക്ഷേപം സംബന്ധിച്ച നിബന്ധനപ്രകാരം രാജ്യത്ത് നിക്ഷേപം നടത്തുന്ന ഒരു കന്പനി സാങ്കേതികവിദ്യ കൈമാറണമെന്ന നിബന്ധന ഒഴിവാക്കപ്പെടണമെന്നാണ്. സാങ്കേതികവിദ്യ കൈമാറ്റം ഉണ്ടായെങ്കിൽ മാത്രമേ ഇന്ത്യൻ സംരംഭങ്ങൾക്ക് ആഗോളതലത്തിൽ മത്സരിക്കുന്നതിനുള്ള ശേഷി കൈവരിക്കുന്നതിന് കഴിയൂ.
ലോകത്തിലെ ഏറ്റവും വലിയ ക്ഷീരോത്പാദക രാജ്യങ്ങളായ ന്യൂസിലൻഡും ഓസ്ട്രേലിയയും കരാറിൽ പങ്കാളികളാണ്. ഈ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിയുത്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്പോൾ പാലും പാലുത്പന്നങ്ങളും ഇറക്കുമതി ചെയ്യപ്പെടും. അത് ഏതാണ്ട് സ്വയംപര്യാപ്തതയിലെത്തിനിൽക്കുന്ന ഇന്ത്യൻ ക്ഷീരമേഖലയുടെ തകർച്ചയ്ക്കു കാരണമാകാം. വർധിതമായ തോതിൽ അടയ്ക്ക, റബർ, സുഗന്ധദ്രവ്യങ്ങൾ, പാംഓയിൽ തുടങ്ങിയവ ഇറക്കുമതി ചെയ്യപ്പെടുന്നതോടെ കാർഷികമേഖല പ്രത്യേകിച്ചും കേരളത്തിന്റെയും കർണാടകത്തിന്റെയും കാർഷികമേഖല കരകയറാനാവാത്തവിധം പ്രതിസന്ധിയിലാവും. ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഇറക്കുമതി, മേക്ക് ഇൻ ഇന്ത്യ പോലുള്ള സ്വപ്ന പദ്ധതികളെ പ്രതികൂലമായി ബാധിക്കും.
പേരുദോഷം ദോഷംചെയ്യും
അതേസമയം, സ്വന്തം വിപണി സംരക്ഷിക്കുന്ന രാജ്യമെന്ന പേരുദോഷം ഇന്ത്യയുടെ കയറ്റുമതിസാധ്യതകളെ പ്രതികൂലമായി ബാധിച്ചേക്കാം. കാരണം ലോകവ്യാപാരസംഘടനയുടെ ആഭിമുഖ്യത്തിൽ ഒപ്പുവയ്ക്കപ്പെട്ട ഗാട്ടുകരാറിനു ശേഷം അന്താരാഷ്ട്ര വ്യാപാരത്തിന്റെ ഭൂരിഭാഗവും നടക്കുന്നത് പ്രാദേശിക വ്യാപാരക്കരാറുകളിലൂടെയാണ്. 1995-2005 കാലഘട്ടത്തിൽ മേഖലാവ്യാപാരക്കരാറുകളുടെ എണ്ണം 58-ൽ നിന്ന് 188 ആയി വർധിക്കുകയുണ്ടായി. നിലവിൽ വിവിധ രാജ്യങ്ങൾ തമ്മിൽ 455 മേഖലാ വ്യാപാരകരാറുകൾ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.
അംഗരാജ്യങ്ങൾ തമ്മിലുള്ള സ്വതന്ത്ര ചരക്കുകൈമാറ്റം സാധ്യമാക്കുക എന്നതാണ് വ്യാപാരക്കരാറുകളുടെ പൊതുലക്ഷ്യം. അതിനായി ഇറക്കുമതിത്തീരുവ വെട്ടിക്കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ആണ് ഈ കരാറുകൾ വഴി ചെയ്യുന്നത്. ഇതിലൂടെ അംഗരാഷ്ട്രങ്ങൾ തമ്മിലുള്ള വ്യാപാരം വർധിക്കുകയും അതുവഴി വിപണി വിസ്തൃതമാക്കപ്പെടുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. അംഗരാജ്യങ്ങളുടെ വിപണി തുറന്നുകിട്ടുന്നതോടെ ഉത്പന്നങ്ങളുടെ വിപണനത്തിനായുള്ള മത്സരം വർധിക്കുകയും ഇത് ഉയർന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങൾ നിർമിക്കുന്നതിനു പ്രേരകമാകുകയും ചെയ്യും. ആസിയാൻ രാജ്യങ്ങളായ ബ്രൂണെ, കന്പോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാൻമർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലൻഡ്, വിയറ്റ്നാം എന്നിവയും ചൈന, ദക്ഷിണകൊറിയ, ജപ്പാൻ, ന്യൂസിലൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമാണ് കരാറിൽ ഒപ്പുവച്ചിരിക്കുന്നത്.
ലോകവ്യാപാരത്തിന്റെ ഏറിയ പങ്കും നിർമിതോത്പന്നങ്ങളാണ് 2008-18 കാലഘട്ടത്തിൽ ലോകവ്യാപാരത്തിലെ നിർമിതോത്പന്നങ്ങളുടെ പങ്ക് 66 ശമതാനത്തിൽനിന്ന് 68 ശതമാനമായി വർധിച്ചുവെന്നാണ് ലോകവ്യാപാര സംഘടനയുടെ 2019-ലെ വേൾഡ് ട്രേഡ് സ്റ്റാറ്റിസ്റ്റിക്കൽ റിവ്യൂ വ്യക്തമാക്കുന്നത്. അതേസമയം ഇന്ധനങ്ങളുടെയും ഖനനോത്പന്നങ്ങളുടെയും വ്യാപാരം 22 ശതമാനത്തിൽനിന്ന് 19 ശതമാനമായി കുറയുകയാണുണ്ടായത്. കാർഷികോത്പന്ന വ്യാപാരം എട്ടുശതമാനത്തിൽനിന്ന് പത്തുശതമാനമായി വർധിച്ചു.
ഇന്ത്യയുടെ കയറ്റുമതി നിരക്ക് വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടു മാത്രമേ മേഖലാ വ്യാപാരക്കരാറുകൾ പ്രയോജനകരമാക്കുന്നതിനാവൂ. ഇലക്ട്രിക്കൽ, ഇലക്ട്രോണിക് മേഖല വികസിപ്പിക്കുന്നതിനും ഗുണമേന്മയുള്ള ഉത്പന്നങ്ങൾ നിർമിക്കുന്നതിനും ഇന്ത്യക്ക് കഴിയണം. അതോടൊപ്പം കാർഷികോത്പാദനം വർധിപ്പിച്ചുകൊണ്ട് കാർഷികോത്പന്ന കയറ്റുമതി പ്രോത്സാഹിപ്പിക്കുകയും സേവനങ്ങളുടെ കയറ്റുമതിയിൽ ഊന്നൽ നൽകുകയും വേണം. എങ്കിൽ മാത്രമേ കയറ്റിറക്കുമതി രംഗത്ത് നിലനിൽക്കുന്ന വ്യാപാരകമ്മി കുറയ്ക്കുന്നതിന് സാധിക്കൂ. അതോടൊപ്പം ഉത്പന്നങ്ങളുടെ കൈകാര്യച്ചെലവ് കുറയ്ക്കുന്നതിനുള്ള നടപടികളുണ്ടാവുകയും വേണം.
അതേസമയം, ഇന്ത്യൻ ജനതയുടെ മൂന്നു ശതമാനത്തിലധികംവരുന്ന വാങ്ങൽ ശേഷിയുള്ള ജനവിഭാഗം, ഇന്ത്യൻ വിപണിയെ മറ്റു രാജ്യങ്ങൾക്ക് ആകർഷകമാക്കിത്തീർക്കുന്നതുകൊണ്ട് ആർസിഇപി പോലുള്ള കരാറുകളിൽ ഏർപ്പെടുന്നതിന് ഇന്ത്യക്കുമേൽ സമ്മർദമുണ്ടായിക്കൊണ്ടിരിക്കും. കയറ്റുമതിയിൽ മേൽക്കൈ നേടുന്നതിനു ശേഷികൈവരാത്ത കാലത്തോളം ഇത്തരം കരാറുകൾ ഇന്ത്യയിലെ ബഹുഭൂരിപക്ഷം കർഷകർക്കും വളർന്നുവരുന്ന വ്യാവസായിക മേഖലയ്ക്കും ദോഷകരമായിരിക്കും എന്നതിനാൽ ആർസിഇപി കരാറിനെതിരേ പ്രതിഷേധിച്ച സംഘടനകളും പാർട്ടികളും ജാഗരൂകരായിത്തന്നെ തുടരേണ്ടതുണ്ട്.
ഡോ. ജോസ് ചാത്തുകുളം
(ലേഖകൻ ബംഗളൂരുവിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ച് എന്ന ഗവേഷണ സ്ഥാപനത്തിൽ ശ്രീ രാമകൃഷ്ണ ഹെഗ്ഡെ ചെയർ പ്രഫസറാണ്).