Sunday, February 2, 2020 11:59 PM IST
അനന്തപുരി / വിജൻ
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കീഴടങ്ങൽ അത്ഭുതകരമായി. എന്തൊക്കെയോ ചെയ്യാൻ പോകുന്നു എന്ന മട്ടിൽ വാർത്തകൾ സൃഷ്ടിച്ച് കളംനിറഞ്ഞാടിയ ഗവർണർ അത്രയും ഒന്നും വാർത്തകൾ സൃഷ്ടിക്കാത്ത കേരളത്തിലെ മുൻ ഗവർണർമാർ ചെയ്തതുപോലും ചെയ്യാതെ മുഖ്യമന്ത്രി പിണറായി പറഞ്ഞതെല്ലാം അനുസരിച്ചപ്പോൾ രാഷ്ട്രീയ നിരീക്ഷകർ ചോദിച്ചുപോയിരിക്കണം ആർക്കുവേണ്ടിയായിരുന്നു ഈ കളികളെന്ന്. അല്ലെങ്കിൽ എന്തിനു വേണ്ടിയായിരുന്നു ഈ കളികൾ?
ഗവർണറുടെ മനംമാറ്റം ഉദ്വേഗജനകമായ കളി കാണാൻ ഇരുന്നവരെ നിരാശപ്പെടുത്തിയിരിക്കാം. അതുകൊണ്ടു ഗവർണറുടെ കളികൾ ആർക്കുവേണ്ടി എന്ന ചോദ്യം പ്രസക്തമാകുന്നു.
ഗവർണർ പദവിയെക്കുറിച്ചുണ്ടായിരുന്ന ധാരണകളെല്ലാം ഏതാനും ദിവസം കൊണ്ട് ആരിഫ് മുഹമ്മദ് ഖാൻ തിരുത്തി. തനിക്കു ഗവർണർപദവി തന്ന ബിജെപി കേന്ദ്ര നേതൃത്വത്തെ തന്റെ വിശ്വസ്തത ബോധ്യപ്പെടുത്താനാവും ഈ പ്രസ്താവനകളും നീക്കങ്ങളും എന്നു ജനം കരുതി.
കേന്ദ്ര സർക്കാരിന്റെ ചാവേറായി പ്രവർത്തിക്കാൻ പോകുന്ന ഗവർണർ എന്ന ധാരണ പരത്തിയെങ്കിലും പറഞ്ഞതെല്ലാം വിഴുങ്ങിക്കൊണ്ടു നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പരാമർശങ്ങൾ നിയമസഭയിൽ വായിച്ചതിലൂടെ പായസം വച്ച് കോളാന്പിയിൽ വിളന്പിയപോലായി. ആരിഫ് മുഹമ്മദ് ഖാന്റെ നടപടി മര്യാദയല്ലെന്നു സൂചിപ്പിച്ച മുൻ ഗവർണർ സുപ്രീംകോടതി ചീഫ് ജസ്റ്റീസായിരുന്ന പി. സദാശിവം പോലും തനിക്ക് ഇഷ്ടമില്ലാത്തതു വായിക്കാതെ വിട്ടിട്ടുണ്ട്. നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വായിക്കാതെ വിടുന്ന ഭാഗവും വായിച്ചതായി കണക്കാക്കുമെന്നിരിക്കെ, എല്ലാം വായിച്ചുകൊണ്ട് പിണറായിക്കു മുന്നിൽ ആരിഫ് മുഹമ്മദ് ഖാൻ അടിയറവ് പറയുകയായിരുന്നോ?
എന്തേ ഇങ്ങനെ?
കേരള സർക്കാരിനെ വെള്ളംകുടിപ്പിക്കാൻ കേന്ദ്രം തെരഞ്ഞുപിടിച്ചയച്ച കേന്ദ്രത്തിന്റെ ഏജന്റ് എന്ന മൂടുപടം സ്വയം എടുത്തണിഞ്ഞ ആരിഫ് മുഹമ്മദ് ഖാൻ എന്തേ ഇങ്ങനെ കീഴടങ്ങി? ഭരണഘടനയും നിയമവും കീഴ്വഴക്കങ്ങളും പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കേണ്ട ഗവർണർ തന്നെ ലക്ഷ്മണരേഖകൾ കടക്കുന്നു എന്നു വിവരമുള്ളവർ പറഞ്ഞപ്പോഴൊന്നും സമ്മതിക്കാതെ അദ്ദേഹം നടപടികളെടുത്തു. മാധ്യമങ്ങളെ കണ്ടു. ഗവർണറുടെ സമീപനം ശരിയല്ലെന്നു ബിജെപി നേതാവ് ഒ. രാജഗോപാൽ വരെ പറഞ്ഞത് അദ്ദേഹം സമ്മതിച്ചില്ല.
സർക്കാർ അയച്ച ഓർഡിനൻസ് തിരിച്ചയച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരേ നിയമസഭ പാസാക്കിയ പ്രമേയം ശരിയല്ലെന്നു പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയിൽ പോയതിന് കാരണം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ വിശദീകരണവുമായി മുഖ്യമന്ത്രി അയച്ചത് ചീഫ് സെക്രട്ടറിയെ. ചീഫ് സെക്രട്ടറി പറഞ്ഞ വിശദീകരണം സ്വീകാര്യമല്ലെന്നും കൂടുതൽ വിശദീകരണം വേണമെന്നും പറഞ്ഞു.
ചാൻസലറായ ഗവർണറോടു പ്രതിബദ്ധത കാട്ടാൻ സർവകലാശാല വൈസ് ചാൻസലർമാരോട് ഉപദേശിച്ചു. താൻ റബർ സ്റ്റാന്പല്ല എന്നു വിളിച്ചു പറഞ്ഞു. ഭരണഘടനയും നിയമങ്ങളും പാലിപ്പിക്കും, ജനങ്ങളുടെ പണം പാഴാക്കി സുപ്രീംകോടതിയിൽ കേസിനു പോകാൻ സമ്മതിക്കില്ല, പൗരത്വപ്രശ്നം നയപ്രഖ്യാപനത്തിൽ പറഞ്ഞാൽ സബ് ജുഡീസാവും, കേന്ദ്ര വിഷയത്തെക്കുറിച്ച് എന്തിനു കേരളത്തിലെ നയപ്രഖ്യാപന പ്രസംഗത്തിൽ പറയണം, നയപ്രഖ്യാപന പ്രസംഗത്തിനകത്ത് വികസനകാര്യങ്ങൾ ഒന്നും ഇല്ലല്ലോ എന്നിങ്ങനെ അദ്ദേഹം ചോദിച്ച ചോദ്യങ്ങളെല്ലാം വലിയവ എന്നു തോന്നിയിരുന്നു.
അർഥഗർഭമായ മൗനം
അപ്പോഴും മുഖ്യമന്ത്രി അക്ഷോഭ്യനായിരുന്നു. ഭാഷ ഉപയോഗിക്കുന്നതിൽ ഏതു ലക്ഷ്മണരേഖയും ലംഘിക്കാൻ മടിയില്ലാത്തയാൾ എന്നു പലവട്ടം തെളിയിച്ച മുഖ്യമന്ത്രി പക്ഷേ ഏറെക്കുറെ മൗനം പാലിച്ചു. ഈ ആവേശമെല്ലാം ഇപ്പോൾ കെട്ടടക്കാൻ തനിക്കാവും എന്ന തന്റേടം അദ്ദേഹത്തിന് ഉണ്ടായിരുന്നുവോ ആവോ? തനിക്കു ഭരിക്കണം, അതിനുവേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടണം, അപകട സാധ്യതകൾ ഇല്ലാതാക്കണം എന്നു ദൃഢനിശ്ചയം ചെയ്ത രാഷ്ട്രീയക്കാരന്റെ തന്ത്രജ്ഞതയോ കരുക്കൾ നീക്കുന്നതിലുള്ള വൈഭവമോ ആയിരുന്നു ആ മൗനം എന്ന് ഇന്നു സംശയിച്ചുപോകുന്നു.
ഏതായാലും ഗവർണർ ഉയർത്തിയ വെല്ലുവിളികളെല്ലാം ഒറ്റയടിക്ക് ഇല്ലാതായി. താൻ ഒരു കാരണവശാലും വായിക്കില്ല എന്ന് പറഞ്ഞ നയപ്രഖ്യാപന പ്രസംഗത്തിലെ 18-ാം ഖണ്ഡികയും വായിച്ചു. ഒരു ഗവർണറും മുന്പ് ചെയ്തിട്ടില്ലാത്ത വിധം മാധ്യമപ്രവർത്തകരുമായി സംവാദം നടത്തിക്കൊണ്ടിരുന്ന ഗവർണർ തന്റെ കീഴടങ്ങലിന് ഒരു ന്യായവും പറഞ്ഞതായി കേട്ടില്ല. എന്തുകൊണ്ടാവും ഗവർണർ ഇങ്ങനെ ചെയ്തത്? മുഖ്യമന്ത്രി പറഞ്ഞതുകൊണ്ട് എന്ന ഗവർണറുടെ ന്യായം തൊണ്ട തൊടാതെ വിഴുങ്ങാൻ അരിയാഹാരം കഴിക്കുന്ന ആർക്കും കഴിയില്ല.
രക്ഷിച്ചതു പ്രതിപക്ഷമോ?
പ്രതിപക്ഷമാണോ പിണറായിയെ രക്ഷിച്ചത്? അവർക്ക് അങ്ങനെ കരുതാൻ എല്ലാ ന്യായവും ഉണ്ട്. ഗവർണറുടെ വിവാദ നിലപാടുകൾ പുറത്തായതുമുതൽ അവർ അദ്ദേഹത്തെ തുറന്നെതിർക്കുന്നു. അന്തരിച്ച മുഖ്യമന്ത്രി കെ. കരുണാകരന്റെ അനുസ്മരണചടങ്ങിലേക്കു ക്ഷണിച്ചശേഷം വരണ്ട എന്നു പറഞ്ഞിടംമുതൽ ഗവർണറോട് വളരെ കൃത്യമായ നിലപാടുകൾ കോണ്ഗ്രസ് സ്വീകരിച്ചു.
സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ തലവൻ എന്ന പദവി ആദരിച്ച് സർക്കാർ ഓർഡിനൻസിനെതിരേ തന്റെ അടുത്ത് നിവേദനവുമായി വന്ന പ്രതിപക്ഷം, അവരുടെ ആവശ്യം അംഗീകരിച്ചിട്ടും സർക്കാരിനെതിരേ തനിക്കൊപ്പം നിൽക്കില്ല എന്ന തിരിച്ചറിവ് ഗവർണറുടെ മനസ് ഇളക്കിക്കാണും. പിണറായിയെക്കാൾ കട്ടിയാണ് രമേശ് അഥവാ കേരളത്തിലെ കോണ്ഗ്രസ് എന്നു സംഭവങ്ങൾ തെളിയിച്ചു. പൗരത്വ നിയമ ഭേദഗതിയിലടക്കം പിണറായിയോടു മൃദുസമീപനം സ്വീകരിക്കാൻ താൻ കാണിച്ച സന്മനസ് പാർട്ടിയെക്കൊണ്ട് അംഗീകരിപ്പിച്ചെടുക്കാൻ രമേശിനായില്ല.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലം മുതൽ രമേശിനു പിണറായിസ്നേഹം ഉണ്ടെന്നു പറയുന്നവർ കോണ്ഗ്രസിൽ വർധിക്കുന്നുണ്ട്. കെ. മുരളീധരന്റെ കർക്കശമായ നിലപാടുകൾക്കായി പാർട്ടി അണികളുടെ പിന്തുണ. മുരളി വളരെ മൂർച്ചയുള്ള ഭാഷയിൽ കാര്യങ്ങൾ പറയുന്നത് പലർക്കും ഇഷ്ടമാവുകയാണ്.
ലോക്സഭ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരേ നിയമസഭ പ്രമേയം പാസാക്കിയത് ശരിയായില്ലെന്നു പറഞ്ഞ ഗവർണർക്കെതിരേ പ്രമേയം പാസാക്കാൻ കോണ്ഗ്രസ് സ്പീക്കർക്കു നോട്ടീസ് കൊടുത്തു. ഗവർണറെ തിരിച്ചുവിളിക്കണമെന്നു രാഷ്ട്രപതിയോട് അഭ്യർഥിക്കുന്ന പ്രമേയം. പ്രതിപക്ഷത്തിന്റെ ഗോൾ സർക്കാർ ശരിക്കും ഉപയോഗിച്ച മട്ടുണ്ട്. പ്രമേയം ചട്ടപ്രകാരം എന്നു പറഞ്ഞ് സ്പിക്കർ സ്വീകരിച്ചതോടെ ഗവർണറും സർക്കാറും ഒരുപോലെ വെട്ടിലായെങ്കിലും മുഖ്യമന്ത്രിക്കായി മേൽക്കൈ. നിയമസഭ ഇത്തരം ഒരു പ്രമേയം പാസാക്കുന്നതുകൊണ്ട് ഗവർണറെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതി ബാധ്യസ്ഥനാവുകയില്ലായിരിക്കാം. എന്നാൽ, സർക്കാരിയ കമ്മീഷന്റെയും മറ്റും ശിപാർശകളുടെ ധാർമിക ഭാരം രാഷ്ട്രപതിക്കുണ്ടാവും.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനും അതിനുള്ള നന്ദി പ്രമേയത്തിനും ഭരണഘടന വലിയ വിലയാണ് കൊടുക്കുന്നത്. നന്ദി പ്രമേയം സഭയിൽ പരാജയപ്പെടുന്നത് സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന്റെ വിജയമായി മാറും. എന്തു വില കൊടുത്തും നന്ദി പ്രമേയം പാസാക്കണം. നന്ദി പ്രമേയം പാസാക്കുന്ന സഭ ഉടൻ ഗവർണറെ തിരിച്ചുവിളിക്കണമെന്നു പ്രമേയം പാസാക്കുന്നത് ഉചിതമോ? പ്രതിപക്ഷ പ്രമേയത്തെ എതിർത്താൽ ഇടതുപക്ഷത്തിന്റെ ഗവർണർ വിരുദ്ധതയും അതിലൂടെ പൗരത്വ നിയമ ഭേദഗതിവിരുദ്ധതയും ആത്മാർഥത ഇല്ലാത്തതാണ് എന്നു സധൈര്യം കോണ്ഗ്രസിനു പറയാനാവും.
തിരക്കഥ വേറെ ലവൽ
ഗവർണറും പിണറായിയും മുകളിലിരിക്കുന്ന ചിലരുടെ തിരക്കഥ അനുസരിച്ചു നിയന്ത്രിക്കപ്പെടുന്നു എന്ന് ഈ മനംമാറ്റം വ്യക്തമാക്കപ്പെടുന്നു എന്നു പറയാൻ വിവാദ ദിനങ്ങളിലെ മുഖ്യമന്ത്രിയുടെ മൗനവും അവസാനം ഗവർണർ നടത്തിയ കീഴടങ്ങലും പ്രതിപക്ഷത്തെ മാത്രമല്ല നിഷ്പക്ഷമായി കാര്യങ്ങളെ നിരീക്ഷിക്കുന്ന ആരെയും പ്രേരിപ്പിക്കും. മുഖ്യമന്ത്രിയുടെ തലയ്ക്കു മുകളിൽ ലാവ്ലിൻ വാൾ തൂങ്ങിയാടുന്നുണ്ട്. കേസെടുക്കുന്നതു സുപ്രീംകോടതി അനന്തമായി നീട്ടിക്കൊണ്ടുപോവുകയാണ്. ഒരു വർഷം കൂടി എങ്കിലും അതങ്ങനെ പോകുന്നതിനു കേന്ദ്രസഹായം വേണം.
കേരളത്തിൽ ഒരു കോണ്ഗ്രസ് സർക്കാർ ഉണ്ടാകുന്നത് എന്തു വില കൊടുത്തും തടയണം എന്നു ബിജെപിക്ക് ഉണ്ടാവാം. അതിനു ശേഷിയുള്ളതു പിണറായിക്കാണ്. അദ്ദേഹത്തെ ശക്തിപ്പെടുത്താൻ, കോണ്ഗ്രസിന് ഒപ്പംനിൽക്കുന്ന ന്യൂനപക്ഷ വോട്ടുകളിൽ കുറച്ചു പിണറായിക്കു പിടിച്ചുകൊടുക്കാൻ ബിജെപി ആഗ്രഹിക്കുന്നുണ്ടാവാം. അതിന് പൗരത്വ നിയമ ഭേദഗതിയിൽ അദ്ദേഹം എടുക്കുന്ന നിലപാടുകളെ വലിയ സാഹസങ്ങളാക്കി ചിത്രീകരിക്കാൻ ഇടവരുത്തുന്നതു നല്ലതാണ്.
ഗവർണറുടെ നടപടികൾ നിശ്ചയമായും അതിനു സഹായിച്ചു. മുസ്ലിം ലീഗിലെ ചിലരെങ്കിലും പിണറായിയുടെ ചങ്ങലയിൽ എത്തിയതു തന്നെഅടയാളം.
ശബരിമലവിധി വന്നപ്പോൾ ഇത്തരം ഒരു സഹായം പിണറായി ബിജെപിക്കു ചെയ്തുകൊടുത്തതാണ്. കേരളത്തിലെ കമ്യൂണിസ്റ്റുകളല്ലാത്ത ഹിന്ദുക്കളെയെല്ലാം ബിജെപിയിൽ എത്തിക്കാം എന്ന മോഹത്തോടെ അദ്ദേഹം വിധി നടപ്പാക്കാൻ വല്ലാത്ത ആവേശം കാണിച്ചു. ഹിന്ദു വികാരം ആളിക്കത്തി. ലോക്സഭാ തെരഞ്ഞെടുപ്പു വന്നപ്പോൾ പക്ഷേ 20 ൽ 19 സീറ്റും കോണ്ഗ്രസ് മുന്നണി നേടി.
തിരിച്ചടി കിട്ടിയതോടെ ശബരിമല നിലപാട് സർക്കാർ തിരുത്തി. സ്ത്രീ നവോത്ഥാന നിലപാട് എന്നു ചിത്രീകരിക്കപ്പെട്ടിരുന്ന പിണറായി സർക്കാർ നിലപാട് വിധി പുനപരിശോധിക്കുന്ന ഭരണഘടനാ ബെഞ്ചിന്റെ മുന്നിൽ സമർപ്പിക്കുന്നില്ലെന്ന് മാത്രമല്ല ഉമ്മൻ ചാണ്ടി സർക്കാരിന്റെ നിലപാടിനെ അംഗീകരിക്കുകയും ചെയ്യുന്നു.
ഏതു തിരക്കഥ അനുസരിച്ചാണ് കാര്യങ്ങൾ നടന്നതെങ്കിലും ആരിഫ് മുഹമ്മദ് ഖാൻ ഉണ്ടാക്കിയത് കുരുക്കു തന്നെയാണ്. താൻ വിശ്വസിക്കാത്ത, അംഗീകരിക്കാത്ത നയപ്രഖ്യാപനമാണ് താൻ വായിക്കുന്നത് എന്ന് ഗവർണർതന്നെ നിയമസഭയിൽ പറഞ്ഞു. അദ്ദേഹം പറഞ്ഞത് സഭാ രേഖകളിൽനിന്നുനീക്കം ചെയ്യുന്നത് വല്ലാത്ത അപമാനിക്കലാവില്ലേ? സഭയിൽ ഒരംഗം നടത്തിയ പ്രസ്താവന രേഖകളിൽ നിന്നു നീക്കം ചെയ്യുന്നതിന് നടപടിക്രമമുണ്ട്. അതെല്ലാം ചൂണ്ടിക്കാണിച്ചു പോരാടാൻ മാണിസാറിനെപ്പോലെ ഉള്ളവർ ഇല്ലെന്നതു സത്യം. ആ കുറവ് അദ്ദേഹത്തിന്റെ പാർട്ടി മാത്രമല്ല പ്രതിപക്ഷം ആകെ അനുഭവിക്കുന്നു.
ഭരണഘടന
ഭാരതത്തിന്റെ ഭരണഘടനയോട് കൂടുതൽ സ്നേഹവും ആദരവും ഉണ്ടാക്കാൻ ഈ വിവാദങ്ങളെല്ലാം കാരണമായി എന്നതു ചെറിയ കാര്യമല്ല. എല്ലാവരും ഭരണഘടന വായിക്കാനും പഠിക്കാനും തങ്ങൾക്കു ഗുണകരമായ വിധത്തിൽ വ്യാഖ്യാനിക്കാനും തുടങ്ങി.
കൊറോണയെക്കാൾ വലിയ ദുരന്തം
നാടാകെ കൊറോണ ശത്രുകീടത്തിന്റെ ഭീതിയിലാണ്. ഈ കുറിപ്പു തയാറാക്കുന്പോൾ ഈ ശത്രുകീടം 300 ജീവൻ എടുത്തതായാണ് കണക്ക്. ആഗോള തലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നു. ഇന്ത്യയിൽ ആദ്യ സംഭവം കേരളത്തിൽ റിപ്പോർട് ചെയ്തിരിക്കുന്നു. ജീവൻ സംരക്ഷിക്കാൻ സർക്കാർ കാണിക്കുന്ന ജാഗ്രതയ്ക്ക് ആർക്കാണ് അഭിമാനം തോന്നാത്തത്!
എന്നാൽ, ഇന്ത്യയിലെ സർക്കാർ തന്നെയാണ് അമ്മയുടെ ഉദരത്തിൽ കഴിയുന്ന ആറുമാസം വളർച്ചയായ കുഞ്ഞിനെ വരെ കൊല്ലാൻ അനുവദിച്ചുകൊണ്ട് നിയമപരമായ ഉത്തരവ് ഇറക്കിയത് എന്ന സത്യം ആരെയാണ് ഭയപ്പെടുത്താത്തത്? ആറുമാസം വളർച്ച എത്തിയ കുഞ്ഞിനെ കൊല്ലുക. അതു ഹീനമായ കൊലപാതകമല്ലേ?