Wednesday, February 26, 2020 1:32 AM IST
2020 ഫെബ്രുവരി ഏഴിനു സംസ്ഥാന ബജറ്റ് പ്രസംഗത്തിലൂടെ ധനമന്ത്രി തോമസ് ഐസക് വിദ്യാഭ്യാസരംഗത്തു പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. എയ്ഡഡ് സ്കൂളുകളിൽ നടക്കുന്ന അധ്യാപക നിയമനങ്ങൾ അനധികൃതമാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമങ്ങൾക്കും കേരള വിദ്യാഭ്യാസ ചട്ടങ്ങൾക്കും അനുസൃതമായാണ് ഈ മേഖലയിൽ അധ്യാപക നിയമനങ്ങൾ നടക്കുന്നത്. സർക്കാരിന്റെ "സന്പൂർണ’ സോഫ്റ്റ് വെയറിലൂടെ ആധാർനന്പർ പ്രകാരം കുട്ടികളുടെ പേരുകൾ ചേർക്കുകയും അവ വിലയിരുത്തി ജൂലൈ 15ന് മുന്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ തസ്തിക നിർണയം നടത്തുകയും ചെയ്യുന്നു. അധിക തസ്തികകൾ പരിശോധിക്കുന്നതിനു സൂപ്പർ ചെക്ക് സെൽ, ധനകാര്യവകുപ്പ് പരിശോധന വിഭാഗം എന്നീ സംവിധാനങ്ങളും സംസ്ഥാനത്തുണ്ട്.
എയ്ഡഡ് സ്കൂളുകളിൽ തസ്തികകൾ അംഗീകരിക്കുന്നതും അധിക തസ്തികകൾ സൃഷ്ടിക്കുന്നതും വിദ്യാഭ്യാസ ഓഫീസർമാരും സർക്കാർ സംവിധാനങ്ങളുമാണ്. പ്രധാനാധ്യാപകനോ മാനേജർക്കോ തസ്തികനിർണയത്തിന് അധികാരമില്ല. ഇക്കാര്യത്തിൽ ധനമന്ത്രിയുടെ പ്രസ്താവന അബദ്ധജടിലമാണ്. സർക്കാരിന്റെ "സമന്വയ’ സോഫ്റ്റ് വെയറിലൂടെ അധ്യാപകനിയമനം നടത്തുകയും "സ്പാർക്ക്’ സോഫ്റ്റ് വെയറിലൂടെ വേതനവിതരണം നടത്തുകയും ചെയ്യുന്ന ഏറ്റവും ആധുനിക മാർഗങ്ങൾ വിദ്യാഭ്യാസ വകുപ്പിലുള്ളപ്പോൾ എങ്ങനെയാണ് അനധികൃത നിയമനങ്ങൾ നടക്കുന്നത്? ഈ മാർഗങ്ങളിലും കൃത്രിമം നടത്തുന്നവരുണ്ടെങ്കിൽ അത്തരക്കാർക്കെതിരേ കർശന നടപടിയെടുക്കണമെന്നതിൽ രണ്ടുപക്ഷമില്ല.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ മികവ് നിലനിർത്തുന്നതിൽ എയ്ഡഡ് മേഖല നൽകിയിട്ടുള്ള സംഭാവനകൾ ആർക്കും വിസ്മരിക്കാനാവില്ല. സാർവത്രിക വിദ്യാഭ്യാസം യാഥാർഥ്യമാക്കാൻ ഈ സംവിധാനം കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. സാധാരണക്കാർക്കു ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് എയ്ഡഡ് മേഖല പ്രസക്തമായത്. ഇതിൽ ഭൂരിപക്ഷവും ന്യൂനപക്ഷസമൂഹങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. എന്നാൽ, എയ്ഡഡ് മേഖലയ്ക്കെതിരേ തെറ്റായ പ്രചാരണങ്ങൾ നടത്തി പൊതുസമൂഹത്തെ അത്തരം വിദ്യാലയങ്ങൾക്കെതിരേ തിരിക്കാൻ ശ്രമിക്കുന്നത് നിർഭാഗ്യകരമാണ്.
സംസ്ഥാനത്തു സംരക്ഷിതാധ്യാപകരുടെ എണ്ണം 3,438 ആണെന്നു വിദ്യാഭ്യാസ വകുപ്പ് കോടതിയിൽ നൽകിയിട്ടുള്ള സത്യവാങ് മൂലത്തിലും വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിലും കാണാം. എന്നാൽ, ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത് 13,255 സംരക്ഷിത അധ്യാപകർ ഉണ്ടെന്നാണ്. ഇതു വസ്തുതാവിരുദ്ധമാണ്. നിലവിലുള്ള 3,438 സംരക്ഷിത അധ്യാപകരിൽ ബഹുഭൂരിപക്ഷവും ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രങ്ങളിലും (ഡയറ്റ്) ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലും (ബി.ആർ.സി)നിയമിക്കപ്പെട്ടിട്ടുണ്ട്.
3,919 എൽപി സ്കൂളുകൾ ഉൾപ്പെടെ (ബഹു ഭൂരിപക്ഷവും സർക്കാർഭാഷയിൽ പറഞ്ഞാൽ അണ് ഇക്കണോമിക്) 7,236 സ്കൂളുകളിൽ ഒരു വർഷം 18,119 അധിക തസ്തികകൾ സൃഷ്ടിച്ചുവെന്ന ധനമന്ത്രിയുടെ പ്രഖ്യാപനവും വസ്തുതകൾക്ക് നിരക്കുന്നതല്ല. ഒരു കുട്ടി കൂടിയാൽ ഒരു അധ്യാപകൻ നിയമിക്കപ്പെടുന്നു എന്ന വ്യാഖ്യാനം പൊതുസമൂഹത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും ദുരുദേശ്യപരവുമാണ്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം സംസ്ഥാനത്ത് നടപ്പിലാക്കുകയും ദശലക്ഷക്കണക്കിനു രൂപയുടെ കേന്ദ്രഫണ്ട് സ്വീകരിക്കുകയും ചെയ്താണ് ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകളിലെ അധ്യാപക- വിദ്യാർഥി അനുപാതം മുൻ സർക്കാർ 1:30 ആയി പരിഷ്കരിച്ചത്.
എന്നാൽ, ഈ അനുപാതം ക്ലാസ് അടിസ്ഥാനത്തിലല്ല, സ്കൂൾ അടിസ്ഥാനത്തിലാണ് നടപ്പിലാക്കേണ്ടത് എന്ന വാദവുമായി സംസ്ഥാന സർക്കാർ കേരള ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി പ്രതികൂലമായപ്പോൾ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. 2017 ഏപ്രിൽ 19ന് സംസ്ഥാന സർക്കാരിന്റെ വാദങ്ങളെ നിരാകരിച്ചുകൊണ്ട് ജസ്റ്റീസ് എ.കെ. സിക്രിയും ജസ്റ്റീസ് അശോക് ഭൂഷണും വിധി പ്രഖ്യാപിച്ചു. ഈ വിധി നിലനിൽക്കെയാണ് അധ്യാപക- വിദ്യാർഥി അനുപാതം വീണ്ടും മാറ്റിമറിക്കാൻ സർക്കാർ ശ്രമിക്കുന്നത്. പ്രാഥമിക വിദ്യാലയങ്ങളിലെ ഗുണമേന്മ വർധിപ്പിക്കാനാണ് കേന്ദ്രനിയമത്തിൽ അധ്യാപക-വിദ്യാർഥി അനുപാതം പരിഷ്കരിച്ചത്.
വികസിത രാജ്യങ്ങളിലെല്ലാം പ്രാഥമിക വിദ്യാഭ്യാസരംഗത്തിന് ഉയർന്ന പരിഗണനയാണു നൽകുന്നത് എന്ന കാര്യം നാം വിസ്മരിക്കരുത്. പൊതുവിദ്യാഭ്യാസരംഗത്ത് ഗുണമേന്മയും അന്താരാഷ്ട്ര നിലവാരവും മുഖമുദ്രയാക്കിയ സർക്കാർ അതിനു വിരുദ്ധമായ പ്രഖ്യാപനങ്ങൾ നടത്തുന്നത് നിർഭാഗ്യകരമാണ്. 31 കുട്ടികൾക്ക് രണ്ട് അധ്യാപകർ എന്നു പറഞ്ഞ ധനമന്ത്രി ചില കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം. 31 മുതൽ 60 വരെ കുട്ടികൾക്ക് രണ്ട് അധ്യാപകരാണ്. മൂന്നാം തസ്തികയ്ക്ക് ആവശ്യമായ 61 ൽ ഒരു കുട്ടി കുറവായാൽ ഒരു തസ്തിക നഷ്ടപ്പെടും എന്ന വസ്തുതയും ഇവിടെ ശ്രദ്ധേയമാണ്.
അപ്പർ പ്രൈമറി സ്കൂളിൽ ഒരു കായികാധ്യാപകനെ നിയമിക്കാൻ 500 വിദ്യാർഥികൾ വേണം. ഒരു കുട്ടി കുറവായാൽ അധ്യാപകന് ജോലി നഷ്ടപ്പെടുകയും 499 കുട്ടികൾക്കു കായിക പഠനം നിഷേധിക്കപ്പെടുകയും ചെയ്യും. 2014ൽ അനുവദിച്ച പ്ലസ്ടു വിദ്യാലയങ്ങളിൽ ഒരു ബാച്ചിൽ ചുരുങ്ങിയത് 50 കുട്ടികൾ വേണമെന്നാണ് നിയമം. ഒരു കുട്ടി കുറഞ്ഞു എന്ന കാരണത്താൽ ഇത്തരം വിദ്യാലയങ്ങളിൽ കഴിഞ്ഞ അഞ്ച് അധ്യയനവർഷങ്ങളായി തസ്തികനിർണയവും ശന്പളവും ഇല്ലാതെ ജോലിചെയ്യുന്ന നൂറുകണക്കിന് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകർ ഈ സംസ്ഥാനത്തുണ്ട്. 2016-ലെ കെഇആർ ഭേദഗതിയെത്തുടർന്ന് നാല് അധ്യയനവർഷങ്ങളിലായി മൂവായിരത്തിലേറെ അധ്യാപകർ ഒരു രൂപ പോലും പ്രതിഫലം ലഭിക്കാതെ ജോലി ചെയ്യുന്നതും ഈ സാക്ഷരകേരളത്തിലാണ് എന്ന് ധനമന്ത്രിയും പൊതുസമൂഹവും അറിഞ്ഞിരിക്കണം.
എയ്ഡഡ് സ്കൂളുകളുടെ നവീകരണത്തിനായി സർക്കാർ പ്രഖ്യാപിച്ച ചലഞ്ച് ഫണ്ടിലൂടെ 20 കോടി വിതരണം ചെയ്തു എന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ചലഞ്ച് ഫണ്ടിലൂടെ നിർമിച്ച ആദ്യ വിദ്യാലയം ഉദ്ഘാടനം ചെയ്തത് 2019 ജൂണ് 15നാണ്. ഈ വിദ്യാലയത്തിനുപോലും ഇതുവരെ ചലഞ്ച് ഫണ്ട് നൽകിയിട്ടില്ല. ചുരുക്കത്തിൽ എയ്ഡഡ് സ്കൂൾ മാനേജുമെന്റുകളേയും അധ്യാപകരെയും കുറിച്ച് ഇല്ലാക്കഥകൾ പറഞ്ഞ് വിവാദങ്ങൾ സൃഷ്ടിച്ചു കൈയടി നേടാനും സർക്കാരിന്റെ സാന്പത്തിക കെടുകാര്യസ്ഥത മറച്ചുപിടിക്കാനുമാണു ധനമന്ത്രി ശ്രമിച്ചത്.
വിദ്യാഭ്യാസരംഗത്തെ നിലവിലുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ മാനേജുമെന്റുകളും അധ്യാപകരും നിരവധി നിർദേശങ്ങൾ സമർപ്പിച്ചുവെങ്കിലും ക്രിയാത്മകമായ ചർച്ചകൾക്കുപോലും സർക്കാർ തയാറാകുന്നില്ല. ഹൈസ്കൂൾ - ഹയർസെക്കൻഡറി ഏകീകരണം നടപ്പിലാക്കിയും പ്രതിസന്ധികൾ പരിഹരിക്കാതെ നിലനിർത്തിയും വലിയ സാന്പത്തികലാഭം സർക്കാരിനുണ്ടാക്കാനുള്ള ഈ അടവുനയം വിദ്യാഭ്യാസരംഗത്തെ ഗുണമേന്മയെ പ്രതികൂലമായി ബാധിക്കുമെന്നെങ്കിലും സർക്കാർ തിരിച്ചറിയണം.
ഭരണഘടനയെക്കുറിച്ചുള്ള പ്രതിബദ്ധത ആവർത്തിച്ച് പ്രഖ്യാപിക്കുകയും ന്യൂനപക്ഷ സംരക്ഷകർ എന്നു സ്വയം അവകാശപ്പെടുകയും ചെയ്യുന്പോഴും മത-ഭാഷാ ന്യൂനപക്ഷങ്ങൾക്ക് തങ്ങളുടെ ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശങ്ങൾ നിലനിർത്തുന്നതിനു നിരന്തരം നീതിപീഠങ്ങളെ സമീപിക്കേണ്ടിവരുന്നത് ഒരു ജനാധിപത്യ സർക്കാരിനും ഭൂഷണമല്ല എന്ന് അധികാരികൾ തിരിച്ചറിയേണ്ടതുണ്ട്.
അധ്യാപക- വിദ്യാർഥി അനുപാതം വിദ്യാഭ്യാസ നിലവാരത്തിന്റെ സൂചകം കൂടിയാണ്. കുട്ടികൾ കുറഞ്ഞ ക്ലാസ് മുറിയിൽ മാത്രമേ അധ്യാപകന് അക്കാദമിക പ്രവർത്തനങ്ങൾ സുഗമമായി നിർവഹിക്കാനാകൂ. ഫിൻലൻഡിൽ 1971 വരെ അധ്യാപക- വിദ്യാർഥി അനുപാതം 1:22 ആയിരുന്നത് 2017 മുതൽ 1:13 ആയി ചുരുക്കി. യൂനസ്കോയുടെ കണക്കനുസരിച്ച് ആഗോളതലത്തിൽ അധ്യാപക- വിദ്യാർഥി അനുപാതം 1:24 ആണ്. വിദ്യാഭ്യസരംഗത്ത് അന്താരാഷ്ട്രനിലവാരം പ്രതീക്ഷിക്കുന്ന സർക്കാർ ലാഭനഷ്ടങ്ങൾക്കതീതമായി പൊതുവിദ്യാഭ്യാസ രംഗത്തെ കാണേണ്ടതുണ്ട്.
ജോഷി വടക്കൻ സംസ്ഥാന ജനറൽ സെക്രട്ടറി, കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്