Monday, March 23, 2020 10:49 PM IST
ഒരു മധ്യവേനൽ അവധിക്കാലംകൂടി വന്നിരിക്കുന്നു. ജൂൺ വരെയുള്ള സ്കൂൾ കുട്ടികളുടെ അവധിക്കാലം അതീവ ശ്രദ്ധയോടെ ചെലവഴിക്കേണ്ടതുണ്ട്. കുട്ടികൾക്കെതിരേയുള്ള വിവിധ അതിക്രമങ്ങൾ, കുട്ടി ചെയ്യുന്ന കുറ്റകൃത്യങ്ങൾ, കുട്ടികൾ എടുക്കുന്ന വിവേകശൂന്യമായ തീരുമാനങ്ങൾ, കുട്ടികളുടെ അലക്ഷ്യമായ ജീവിതരീതികൾ, മാതാപിതാക്കളുടെ ശ്രദ്ധക്കുറവ്, കുട്ടികളുടെ അമിത സ്വാതന്ത്ര്യം, സുരക്ഷിതമല്ലാത്ത പരിസര സാഹചര്യങ്ങൾ, സമയത്തിന്റെ ഫലപ്രദമല്ലാത്ത ഉപയോഗം ഇവമൂലം ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ അവധിക്കാലഘട്ടത്തിൽ മാതാപിതാക്കൾക്കും കുട്ടികൾക്കും പൊതുസമൂഹത്തിനും അധികാരികൾക്കും വെല്ലുവിളിയാണ്. പകൽസമയം ഇതുവരെ, പഠനകാര്യങ്ങളിൽ ചെലവഴിച്ചിരുന്ന കുട്ടികൾ മാതാപിതാക്കൾ ജോലിക്കു പോകുന്പോൾ തനിയെ ഒന്നും ചെയ്യാനില്ലാതെയിരിക്കുന്നതും മാതാപിതാക്കളുടെ ഉത്കണ്ഠയെ വർധിപ്പിക്കുന്നു.
പഠനകാലഘട്ടത്തിൽ സ്കൂളിലും വീട്ടിലും സമയം പഠനത്തിനും മറ്റുമായി വിനിയോഗിച്ചിരുന്ന കുട്ടികൾ മാതാപിതാക്കളുടെയോ മുതിർന്നവരുടെയോ അധ്യാപകരുടെയോ സാന്നിധ്യത്തിലായിരുന്നു കഴിഞ്ഞിരുന്നത്. എന്നാൽ, കുട്ടികൾ ഈ സമയത്ത് കുറച്ചുകൂടി സ്വതന്ത്രരാണ്. എപ്പോഴും അവരെ ശ്രദ്ധിക്കാൻ മുതിർന്നവർ ഉണ്ടാകണമെന്നില്ല. അതുപോലെ കുട്ടികളുമായി അടുത്തിടപഴകുന്ന ഏറ്റവും അടുത്തവർക്കും അല്ലാത്തവർക്കും കുട്ടികളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അവസരം ലഭിക്കുന്നു. വെറുതെ ഇരിക്കുന്ന കുട്ടികൾ മറ്റുള്ളവരുടെ സൗഹൃദങ്ങളിൽപ്പെടുന്നതിനും നല്ലതോ മോശമോ ആയ പ്രേരണകൾക്കും സ്വാധീനങ്ങൾക്കും പ്രവൃത്തികൾക്കും വശംവദരാകുന്നതിനും അടിപ്പെടുന്നതിനും സാധ്യതയേറുന്നു. ഇത്തരത്തിൽ കുട്ടികൾ വിവേകശൂന്യമായ തീരുമാനങ്ങളെടുക്കാൻ നിർബന്ധിതരാകുകയും അറിഞ്ഞോ അറിയാതെയോ പ്രശ്നങ്ങളിലേക്കു നയിക്കപ്പെടുകയും ചെയ്യുന്നു.
കൂടുതൽ സ്വാതന്ത്ര്യവും അനുസരണമില്ലായ്മയും നിഷേധാത്മക സമീപനവും എടുത്തുചാട്ടവും അറിവുകുറവും ഇന്നു കുട്ടികളുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുകയും മദ്യം, മയക്കുമരുന്ന്, മോഷണം, ലൈംഗിക ചൂഷണം, അടിപിടി ഈ വക കുറ്റകൃത്യങ്ങളിൽപെടുന്നതിന് കാരണമാകുകയും ചെയ്യുന്നു. വീട്ടിലോ പുറത്തോ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയിലുള്ള ആൺകുട്ടികളും പെൺകുട്ടികളും ഫലപ്രദമായി സമയം വിനിയോഗിക്കാത്തതിനാൽ അലക്ഷ്യമായി ദിവസത്തെ വിനിയോഗിക്കുന്നു. പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലെന്ന ചില മാതാപിതാക്കളുടെ അമിത വിശ്വാസം, പണലഭ്യത, കൂട്ടുകെട്ടുകൾ ഇവ കുറ്റകൃത്യങ്ങളിൽ കുട്ടികൾ ഏർപ്പെടാനുള്ള സാധ്യത വർധിപ്പിക്കുന്നു. മേൽപ്പറഞ്ഞ കാരണങ്ങളാൽ കുട്ടികൾ പലവിധ പ്രശ്നങ്ങളിലും അപകടങ്ങളിലും പെട്ടു പോകുന്നതായി അനുദിനം നാം കാണുന്നു.
സോഷ്യൽ മീഡിയയുടെ സ്വാധീനം
തനതായ വ്യക്തിത്വവളർച്ച നേടാനുള്ള സാധ്യതകൾ എന്ന പേരിൽ സോഷ്യൽ മീഡിയയുടെ ഉപയോഗത്തിലും താത്പര്യത്തിലും അമിതമായ സ്വാധീനത്തിൽ കുട്ടികൾ അകപ്പെടുന്നു. അവരറിയാതെ അടിമത്തത്തിൽ പെട്ടുപോകുന്നതിനാൽ ലക്ഷ്യബോധം ഇല്ലാത്തവരും ഉത്തരവാദിത്ത കുറവുള്ളവരുമായി അവർ മാറുന്നു. ശരിയും തെറ്റും തിരിച്ചറിയാതെയാണ് ഇവർ ഈ കെണിയിൽ അകപ്പെടുന്നത്. പഠന മേഖലയെയും ഭാവിയെയും ഇത് വളരെ ദോഷകരമായി ബാധിക്കുന്നു. മാതാപിതാക്കൾ അറിയാതെ മൊബൈൽ സ്വന്തമായിട്ടുള്ള കുട്ടികൾ നിരവധിയുണ്ട്. കുട്ടികളെ ചതിയിൽപെടുത്തുന്നവരുടെ ഒരു പ്രധാന സമ്മാനമാണ് മൊബൈൽഫോൺ.
അപകടം, മരണം
വീടുവിട്ടു പുറത്തു കൂട്ടുകാരുമൊത്ത് വിനോദപരിപാടികളിലും യാത്രയിലും പോകുന്പോൾ വാഹനാപകടത്തിൽ പെട്ടും വെള്ളത്തിൽ മുങ്ങിയും ഉള്ള മരണം സാധാരണ പോലെ ആയിത്തീർന്നിരിക്കുന്നു. ലൈസൻസ് ഇല്ലാതെ വാഹനം ഉപയോഗിക്കുന്നതു വഴി ഉണ്ടാകുന്ന അപകടങ്ങൾ, കഷ്ടനഷ്ടങ്ങൾ ഇവ ഇന്ന് കൂടിക്കൂടി വരുന്നു. ആവശ്യത്തിനും അല്ലാത്തതിനും മുഖ്യതീരുമാനങ്ങൾ എടുക്കുന്നത് മിക്കപ്പോഴും കുട്ടികളാണ് എന്നത് ഈ വക പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
തട്ടിക്കൊണ്ടുപോകൽ
കേരളത്തിൽ അടുത്തിടെ നാടോടികളും അപരിചിതരും കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും അതിനുള്ള നിരവധി ശ്രമങ്ങൾ നടത്തുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. വിവിധ കച്ചവടങ്ങളുമായി എത്തുന്നവർ, കുടിവെള്ളം, ഭക്ഷണം ഇവ ചോദിച്ചു വരുന്ന അപരിചിതർ, ഇതര ഭാഷ സംസാരിക്കുന്നവർ, ചികിത്സകർ ഇവരെ നന്നായി ശ്രദ്ധിക്കുകയും സംശയം തോന്നിയാൽ അപ്പോൾ തന്നെ പോലീസിൽ അറിയിക്കുകയും ചെയ്യണം. എന്തെങ്കിലും വാങ്ങണമെങ്കിലോ ചികിത്സിക്കണമെങ്കിലോ നമ്മുടെ ആവശ്യമനുസരിച്ച് നാം പോയി ചെയ്യുന്ന കാര്യങ്ങൾ വീട്ടിലേക്കെത്തി ചെയ്യാൻ താത്പര്യപ്പെടുന്ന അപരിചിതരെ സംശയിക്കുകതന്നെ വേണം. ഒറ്റമൂലി ചികിത്സ, നിധി, ഇൻസ്റ്റാൾമെന്റ്, ദോഷപരിഹാരം എന്നിവയെല്ലാം തട്ടിപ്പിന്റെ വഴികൾതന്നെയാണ്.
ലഹരിമാഫിയയുടെ സ്വാധീനം
മദ്യം, മയക്കുമരുന്ന്, കഞ്ചാവ് മാഫിയ അവധിക്കാലത്ത് കുട്ടികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നു. ലഹരി ഉപയോഗിക്കുന്നതിനും പിന്നീട് പണം സന്പാദിക്കാനുള്ള കുട്ടികൾക്കുള്ള മാർഗമായി തെറ്റായ വഴിയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു. ഇതിനായി പുതിയ മോഡൽ ഫോൺ, ടൂവീലർ, സമ്മാനങ്ങൾ, ഓഫറുകൾ ഇവ നൽകി ആകർഷിക്കുന്നതും ഇന്നു കൂടിയിട്ടുണ്ട്.
വീടിനു സുരക്ഷിതത്വക്കുറവ്
തനിച്ചിരിക്കുന്നതും അടച്ചുറപ്പില്ലാത്തതും സുരക്ഷിതമല്ലാത്തതുമായ വീടുകൾ, എസ്റ്റേറ്റ്, ലയങ്ങൾ ഇവിടങ്ങളിലെ കുട്ടികൾ ഏറെ സുരക്ഷിതത്വ പ്രശ്നങ്ങൾ നേരിടുന്നവരാണ്. ഇവിടെ പൊതു ടോയ്ലറ്റുകളുടെ ഉപയോഗം വഴി കുട്ടികൾക്ക് സ്വകാര്യതയും സുരക്ഷിതത്വവും നഷ്ടപ്പെടുന്നു. അടുത്തടുത്ത എസ്റ്റേറ്റ് ലയങ്ങളിലെ തൊഴിലാളികളുടെ കുട്ടികൾ ഏറെ പ്രശ്നബാധിതരാണ്. ഒറ്റപ്പെട്ട് വീടുകളിലിരിക്കുന്ന കുട്ടികളാണ് പ്രശ്നങ്ങളിൽപ്പെടുന്നവരിലേറെയും.
പ്രണയക്കെണിയിൽ അകപ്പെടുന്ന കുട്ടികൾ
ഏഴാം ക്ലാസ് മുതൽ പ്രണയക്കുരുക്കിൽപ്പെടുന്ന പെൺകുട്ടികൾ ധാരാളം ഉണ്ട്. കാമുകന്റെ സ്വഭാവം എത്ര മോശമായാലും പ്രേമത്തിൽ നിന്നു പിന്മാറാൻ പെൺകുട്ടി തയാറാകുന്നില്ല. പിന്നീടവർ കുടുംബത്തിനും സമൂഹത്തിനും ഭാരമായി തീരുന്നു. ശാരീരിക, വൈകാരിക മാറ്റങ്ങൾ മൂലം കുട്ടി ബോധപൂർവമല്ലാതെ പ്രണയബന്ധങ്ങളിൽപ്പെടുകയും പിന്മാറില്ലെന്ന തീരുമാനത്തിൽ ഉറപ്പിക്കപ്പെടുകയും ചെയ്യുന്നു. ഈ മാനസികാവസ്ഥയിൽ നിന്നുള്ള മോചനം കുട്ടികളുടെ അവകാശമാണെന്നുള്ളതിനാൽ പരിഹരിക്കപ്പെടാത്ത ഇക്കാര്യത്തിൽ ഏറെ ശ്രദ്ധ ഉണ്ടാകണം.
ഇങ്ങനെയുള്ള കുട്ടികളെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയുമല്ല മറിച്ച് ആ പ്രശ്നത്തിൽനിന്നു മാറാൻതക്ക പ്രവർത്തനമാണു വേണ്ടത്. പ്രണയക്കെണിയിൽപ്പെടുന്ന പെൺകുട്ടികളെ തിരികെ കൊണ്ടുവരാൻ അത്ര എളുപ്പമല്ല എന്ന കാര്യം ഏവരും പ്രാധാന്യത്തോടെ ശ്രദ്ധിക്കണം. പെൺകുട്ടികളെ ചമയിച്ചൊരുക്കി പ്രദർശന വസ്തുക്കളാക്കരുത് എന്ന വഹദ്വചനങ്ങൾ ഓർക്കുക. കുട്ടികളുടെ നിർബന്ധങ്ങൾ ചെറുപ്പത്തിലേ നിയന്ത്രിക്കുകയും വേണം.
കുട്ടികളുമായി ഏറ്റവും അടുത്ത് ഇടപെടാൻ സാധിക്കുന്ന സംവിധാനമായ അങ്കണവാടികൾ വഴി എല്ലായ്പ്പോഴും നിർദേശം നൽകുന്നതും പോലീസ്, എക്സൈസ് ഡിപ്പാർട്ട്മെന്റുകൾ ഏകോപിപ്പിച്ചുള്ള പ്രവർത്തനവും നിരന്തരമായ നിരീക്ഷണം ഏർപ്പെടുത്തുന്നതും കുട്ടികളുടെ സുരക്ഷിതത്വം മെച്ചപ്പെട്ടതാക്കുന്നു. മൊബൈൽ ഫോൺ വാഹന ഉപയോഗം, കൂട്ടുകൂടിയുള്ള യാത്രകൾ ഇവയുടെ കർശന നിയന്ത്രണം മാതാപിതാക്കൾ നടത്തണം. അവർ ജോലിക്കു പോകുന്പോഴും മറ്റും അയൽക്കാർ, ബന്ധുക്കൾ ഇവരുടെ സഹായവും ശ്രദ്ധയും ഉപയോഗിക്കാം. പഠനസംബന്ധമായ പരിശീലനങ്ങൾ, പാർട്ട്ടൈം കോഴ്സുകൾ, മതസമുദായ നേതൃത്വത്തിൽ നടത്തുന്ന പഠന പരിശീലന, പഠന യാത്രകൾ ഇവ കുട്ടികൾക്കേറെ ഉപകാരപ്രദമാണ്.
പൊതു കളിസ്ഥലങ്ങളുടെ ഫലപ്രദമായ ഉപയോഗം, ലൈബ്രറികളുടെ കാര്യക്ഷമമായ പ്രവർത്തനം ഇവ പകൽ സമയത്തും നടത്താവുന്നതാണ്. കുട്ടികൾക്കായുള്ള ക്യാന്പുകൾ പ്രാദേശികമായി കുടുംബശ്രീ വഴിയോ സന്നദ്ധ സംഘടനകൾ വഴിയോ നടത്തുന്നതും ഉചിതമാണ്. ഭാഷ പരിജ്ഞാനം, കംപ്യൂട്ടർ, കായിക പരിശീലനങ്ങൾ ഇവയും സംഘടിപ്പിക്കാവുന്നതാണ്. അവധിക്കാലം കുറച്ചുപേർക്കെങ്കിലും കുട്ടികൾ ഒരു ശല്യമായിത്തീരാതിരിക്കാനും സുരക്ഷിതമായി അവരെ വളർത്താനുമാകണമെങ്കിൽ അധികാരികളും മാതാപിതാക്കളും ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
പ്രശ്നങ്ങളിൽ പെടുന്നവരെ കുറ്റപ്പെടുത്തുകയോ ശിക്ഷിക്കുകയോ അല്ല തെറ്റുതിരുത്തി ശരിയായ ദിശയിൽ നയിക്കുക എന്നതാണ് ആവശ്യം. ഇതിനു കൗൺസലിംഗ് സെന്ററുകൾ, ചൈൽഡ് ലൈൻ സേവനങ്ങൾ ഇവ ഉപയോഗിക്കണം. വിവേകപൂർണമായ സമീപനങ്ങൾ ഇക്കാര്യത്തിൽ ആവശ്യമാണ്.
കുട്ടികൾ നാടിന്റെ സന്പത്തായി വളരാനും അവരുടെ ഭാവി സുരക്ഷിതമാക്കാനും സന്നദ്ധസംഘടനകൾ, സർക്കാർ ഏജൻസികൾ, വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവയുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു.
ഫാ. ജോസ് ആന്റണി, വൊസാർഡ്