Tuesday, March 24, 2020 10:54 PM IST
വിമോചകന്റെ വിശുദ്ധ പാണികളിൽ വിലങ്ങുവീണ ഒരു രാത്രി. അന്ധത നീക്കാൻ വന്നവനെ അന്ധകാരത്തിലിട്ടുതന്നെ അവർ ബന്ധിച്ചു. കാഴ്ച കൊടുത്ത, കാതുകൾ തുറന്ന, കാലുകൾ കഴുകിയ, മൃതരെ ഉയിർപ്പിച്ച കരങ്ങളിൽ കയർക്കുരുക്കു മുറുകിയ നിമിഷങ്ങൾ. അവൻ ബന്ധിതനായത് നാം മോചിതരാകാനാണ്. കൈയാമത്തിനായി അവൻ കരങ്ങൾ നീട്ടിക്കൊടുത്തത് നമ്മുടേത് അഴിയപ്പെടാനാണ്.
കുറ്റമറ്റവനായിരുന്നിട്ടും കുറ്റവാളിയെ പോലെ അവൻ കെട്ടപ്പെട്ടത് പൈശാചികമായ പല കെട്ടുകളിൽനിന്നും നാം വിമുക്തരാകാനാണ്. അവന്റെ കണങ്കൈകളിൽ കെട്ടുകൾ മുറുകിയത് നമ്മുടെ ചില കെട്ടുകൾ അഴിയാൻ വേണ്ടിയായിരുന്നു. അവൻ അണിഞ്ഞ ബാഹ്യവിലങ്ങ് നമ്മുടെ ആത്മയവിടുതലിനു വേണ്ടിയായിരുന്നു. കൂട്ടിക്കെട്ടപ്പെട്ട കരാംഗുലികൾകൊണ്ടു അവൻ നമ്മെ മുറുകെപ്പിടിച്ചിട്ടുണ്ടായിരുന്നു. തന്നെ കയറുകൊണ്ടു വരിഞ്ഞുകെട്ടിയവരോട് അവൻ കയർക്കുകയോ, ആക്രോശിക്കുകയോ ചെയ്തില്ല. മറിച്ച്, ശാന്തനായി നിന്നുകൊടുത്തു. അവരുടെ ഇംഗിതത്തിന് അവൻ വഴങ്ങിക്കൊടുത്തപ്പോൾ തന്റെ പിതൃഹിതത്തോടു ചേർന്നുനില്ക്കുകയായിരുന്നു.
നമ്മുടെ ജീവിതസാഹചര്യങ്ങളിൽ കൂടെയുള്ളവരുടെ ഉന്നമനത്തിനുവേണ്ടി അല്പം ഒതുങ്ങിക്കൊടുക്കാൻ മെനക്കെടാറുണ്ടോ? നാം സ്നേഹിക്കുന്നവർക്കുവേണ്ടിയും നമ്മെ സ്നേഹിക്കുന്നവർക്കുവേണ്ടിയും ചില ഞെരുക്കങ്ങൾ ഏറ്റുവാങ്ങാൻ തയാറാകാറുണ്ടോ? നമ്മുടെ സഹനങ്ങളെക്കാൾ പ്രാധാന്യം മറ്റുള്ളവരുടേതിനു കൊടുക്കാൻ സാധിക്കാറുണ്ടോ? ഉണ്ടെങ്കിൽ, നാം വിലങ്ങുവയ്ക്കപ്പെട്ട നമ്മുടെ രക്ഷകന്റെ വഴിയിലാണ്. ഇല്ലെങ്കിൽ, അതിലേക്കു വരാൻ ഇനിയും വൈകിയിട്ടില്ല എന്നറിയുക. അതിനുള്ള വരങ്ങൾ ഇരന്നുവാങ്ങാനുള്ളതാണ് വലിയനോന്പിന്റെ നാളുകൾ. ജീവിതത്തിൽ ചില ബന്ധനങ്ങളുടെ ഭാരപ്പെടുത്തുന്ന അനുഭവങ്ങൾ നമുക്കും ഉണ്ടായിട്ടുണ്ടാവാം. മേലിലും ഉണ്ടാവാം. അപ്പോഴെല്ലാം മനമിടറേണ്ട. നമുക്കു മുന്പേ ബന്ധിക്കപ്പെട്ടവനെ ഓർക്കുക. ഒപ്പം, ആർക്കും ബന്ധനത്തിന്റെ അനുഭവം നല്കാതിരിക്കുക.
കുടുംബത്തിന്റെ സുസ്ഥിരതയ്ക്ക്, സഹോദരങ്ങളുടെ സ്വരുമയ്ക്ക്, കുടുംബാംഗങ്ങളുടെ സ്വൈരജീവിതത്തിന്, വിശ്വാസത്തിലുള്ള വളർച്ചയ്ക്ക്, മക്കളുടെ വിദ്യാഭ്യാസത്തിന്, മാതാപിതാക്കളുടെ മനഃസമാധാനത്തിന്, അയൽക്കാരുടെ സന്തോഷത്തിന് നാം വിലങ്ങാകാതിരിക്കാം. ദൈവിക പദ്ധതികളുടെ സാക്ഷാത്ക്കാരത്തിനും, സ്വർഗരാജ്യത്തിന്റെ സംസ്ഥപനത്തിനും, വചനത്തിന്റെ വിതയ്ക്കും വിളവെടുപ്പിനുമൊന്നും വിഘാതമാകാതിരിക്കാം. ക്രിസ്ത്യാനികളായ നമ്മുടെ കർമങ്ങളും മൊഴികളും മറ്റുള്ളവരെ മോചിപ്പിക്കുന്നവയാകട്ടെ. താഴല്ല, താക്കോലാകാനുള്ളതാണ് നമ്മുടെ നിയോഗം.
ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്