Saturday, March 28, 2020 10:51 PM IST
അടിയകളേറ്റ ഇടയൻ അത്യധികം അവശനായി നിന്നു. കൽത്തൂണിൽ കെട്ടിയിട്ടു കുറുവടിയും, കൂർത്ത അസ്ഥിച്ചീളുകൾ പതിപ്പിച്ച ചാട്ടവാറുകൊണ്ടു അവർ അവന്റെ ദേഹത്തും, ഞാങ്ങണകൊണ്ടു ശിരസ്സിലും, കരങ്ങൾകൊണ്ടു കരണത്തും ആളുമാറിയടിച്ചു. വടികൾക്കുപോലും വേദനിക്കുമാറ് അവർ അവനെ തല്ലിച്ചതച്ചു. ചതഞ്ഞ ഞാങ്ങണയെ ചവിട്ടിയൊടിക്കാത്ത ആ നിർമലനെ ആ നരസിംഹങ്ങൾ പറ്റംചേർന്നു പിച്ചിച്ചീന്തി. തൊട്ടുസുഖപ്പെടുത്താൻ എത്തിയവനെ തല്ലി മുറിപ്പെടുത്തി.
അധികാരിയുടെ മുന്പിൽ വച്ച് അവന്റെ പ്രീതി പിടിച്ചുപറ്റാനുള്ള ഒരു പരിചാരകന്റെ ശ്രമം. അതിന് ആ ചെകുത്താൻ കണ്ടത് പരിശുദ്ധനായവന്റെ ചെകിട്! കണ്ണുകെട്ടിയിട്ടു അടിക്കുന്നത് കേമമായി അവർ കരുതി. ആ പ്രഹരം അവർക്കൊരു ഹരമായിരുന്നു. പിന്നീട്, കുരിശുമേന്തിയുള്ള യാത്രയിലും പലപ്രാവശ്യം പടയാളികൾ അവനെ പ്രഹരിച്ചിരിക്കണം. ഒരുവനെ ബന്ധിച്ചിട്ടുമർദിക്കുന്നത് ശൂരത്വമായി അവർ കരുതി. മാനവരാശിയെ പാപത്തിന്റെ അടിമത്തത്തിൽനിന്ന് മോചിക്കാനുള്ള തന്റെ ദൗത്യനിർവഹണത്തിൽ അടിപ്പിണരുകൾ ഏല്ക്കേണ്ടിവരുമെന്ന് അവൻ അറിഞ്ഞിരുന്നു.
ആർക്കും ആരെയും ഉപദ്രവിക്കാൻ അവകാശമില്ലെന്ന് ഓർക്കാം. മറ്റുള്ളവരുടെ നേർക്കു നാം ഓങ്ങുന്ന ഓരോ കൈക്കും കണക്കു ബോധിപ്പിക്കേണ്ടിവരും. അക്രമവും ആക്രമണവും ആർക്കും അലങ്കാരമേയല്ല. നമ്മുടെ രക്ഷകൻ ആരെയും ഉപദ്രവിച്ചില്ല. ഉറുന്പിനെപോലും നോവിച്ചില്ല. ആയുധം ഉപയോഗിക്കാനല്ല, ഉറയിലിടാനല്ലേ തന്റെ ശിഷ്യനെ അവൻ ഉപദേശിച്ചതും? അടിക്കാനല്ല, അനുഗ്രഹിക്കാനുള്ളവയാണ് നമ്മുടെ കരങ്ങൾ. തല്ലാനല്ല, തഴുകാനുള്ളവയാണ്. നശിപ്പിക്കാനല്ല, നിർമിക്കാനുള്ളവയാണ്. മുറിപ്പെടുത്താനല്ല, മുറിവുകെട്ടാനുള്ളവയാണ്.
താങ്ങിക്കൊടുക്കാനും കണ്ണീർ തുടയ്ക്കാനുമൊക്കെയാണ് നമ്മുടെ കരങ്ങൾ നീളേണ്ടത്. ദുഷ്ടത നമ്മെ പരിശീലിപ്പിച്ച മർദനമുറകളെ പരീക്ഷിക്കാനുള്ള ഇടമല്ല മറ്റുള്ളവരുടെ മെയ്യും മുഖവുമൊക്കെ. വൃദ്ധരായ അപ്പനമ്മമാരെ മുതൽ പിഞ്ചുകുഞ്ഞുങ്ങളെ വരെ ശാരീരികമായി പീഡിപ്പിച്ചു ദേഹോപദ്രവം വിനോദമാക്കുന്നവരുള്ള ഈ ലോകത്തിൽ വ്യത്യസ്തരായി നിലകൊള്ളാൻ ക്രൈസ്തവരായ നമുക്കു കഴിയണം. ഭാര്യാഭർത്താക്കന്മാർ പരസ്പരം ഭാരമായി തോന്നിത്തുടങ്ങുന്പോഴാണ് അന്യോന്യമുള്ള കൈയേറ്റങ്ങൾ നടക്കുക. അവ ദാന്പത്യജീവിതത്തെ ദയനീയമായ അവസ്ഥയിലേക്ക് നയിക്കും.
പ്രഹരിക്കനല്ല, പ്രണയിക്കാനുള്ളതാണ് ദാന്പത്യബന്ധം. കുടുംബങ്ങളിൽ ആരുടെയും ഉപദ്രവം മൂലം ആർക്കും സമാധാനം നഷ്ടപ്പെടാതിരിക്കട്ടെ. മറ്റുള്ളവരെ പീഡിപ്പിക്കാൻ പ്രേരകങ്ങളായ ലഹരിദ്രവ്യങ്ങളിൽനിന്നും ഇതരദുശീലങ്ങളിൽനിന്നും അകന്നുനില്ക്കാം. പറ്റിപ്പോയ കൈപ്പിഴകളെ ഓർത്ത് മനസ്തപിക്കാം. കൈവയ്ക്കേണ്ടത് കർത്താവിന്റെ തിരുവിലാവിലാണ്. അതുമൂലം നമ്മുടെ വിശ്വാസം വർധിക്കാൻ. ഉപദ്രവകാരികളല്ല, ഉപകാരികളായി ജീവിക്കാൻ ഈ നോന്പാചരണം ഉപകരിക്കട്ടെ.
ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്