Friday, May 8, 2020 12:12 AM IST
ലോകം കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിന്റെ ഓർമകൾ മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാൽ നഗരത്തെ ഇന്നും വേട്ടയാടുന്നു. 36 വർഷം മുന്പ് നടന്ന ദുരന്തത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളായി നിരവധിപേർ മാരകരോഗങ്ങൾക്കടിമകളായി ജീവിക്കുന്നു. 1984 ഡിസംബർ രണ്ടിന് അർധരാത്രിയോടെ ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയിലുണ്ടായ വാതകചോർച്ചയെത്തുടർന്ന് ആദ്യ രണ്ടുദിവസം കൊണ്ടുതന്നെ 5,295 പേർ മരിച്ചു. തുടർന്നുണ്ടായ രോഗങ്ങളിൽ 10,047 പേരും മരിച്ചതായാണ് ഒൗദ്യോഗിക കണക്കുകൾ.
യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ നിന്നു 30 ടൺ മീഥൈൽ ഐസോസൈനേറ്റ് വാതകമാണു പുറത്തേക്കൊഴുകിയത്. ഈ വിഷവാതകം ശ്വസിച്ച നഗരവാസികളെല്ലാം മരിക്കുകയോ തളർന്നുവീഴുകയോ ചെയ്തു. 37,000 പേർ നിത്യരോഗികളായി. ദുരന്തത്തിലും പിന്നീടുണ്ടായ രോഗങ്ങളിലുമായി കാൽലക്ഷത്തോളം ആളുകൾ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. ദുരന്തത്തിന്റെ പ്രത്യാഘാതമെന്നോണം ഭോപ്പാലിൽ അംഗവൈകല്യങ്ങളോടെ ജനിക്കുന്ന ശിശുക്കളേറെയാണ്.
1984 ഡിസംബർ രണ്ടിന് അർധരാത്രിയോടെയുണ്ടായ വാതകദുരന്തം യൂണിയൻ കാർബൈഡ് കന്പനി അധികൃതരുടെ മനഃപൂർവമായ അലംഭാവത്തിന്റെ അനന്തരഫലമായിരുന്നു. ചെലവുചുരുക്കലിന്റെ പേരിൽ കന്പനി മാനേജ്മെന്റ് ജീവനക്കാരെ വെട്ടിച്ചുരുക്കുകയും അതുവഴി സുരക്ഷയ്ക്കും അറ്റകുറ്റപ്പണിക്കും ഒട്ടും പ്രാധാന്യം നൽകാതിരിക്കുകയും ചെയ്തു. കന്പനിയിലെ വാതകസംഭരണ ടാങ്കിന്റെ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് ടാങ്കിൽ വെള്ളംകയറുകയും ഇതു രാസപ്രവർത്തനത്തിനു വിധേയമായതിനെത്തുടർന്ന് ടാങ്കിലെ ജലനിരപ്പുയരുകയും തത്ഫലമായി മാരകമായ മീഥൈൽ ഐസോസൈനേറ്റ് അന്തരീക്ഷത്തിൽ പടരുകയുമായിരുന്നു. കീടനാശിനികൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നതാണ് ഈ വിഷവസ്തു.
വിഷവാതകം ശ്വസിച്ചയുടൻ മിക്കവരും മരിച്ചുവീണു. ആദ്യഘട്ടത്തിൽ ഭോപ്പാലിലെ പാതയോരത്ത് അന്തിയുറങ്ങിയിരുന്ന യാചകരും മറ്റുമാണ് മരിച്ചത്. പിന്നീടു രണ്ടുദിവസത്തേക്ക് മരണദൂതൻ ഭോപ്പാൽ നഗരത്തിലാകെ ചുറ്റിക്കറങ്ങി. ആശുപത്രികളെല്ലാം മൃതശരീരങ്ങളുടെ കൂന്പാരമായി മാറി. നദീതീരത്ത് കൂട്ടക്കുഴിമാടങ്ങളൊരുക്കിയാണ് അധികൃതർ മൃതദേഹങ്ങൾ മറവു ചെയ്തത്.
ദുരന്തം ഫാക്ടറിയിൽ ആദ്യത്തേതായിരുന്നില്ലെന്നു പിന്നീടു ബോധ്യമായി. അടിക്കടിയുണ്ടായ ചെറിയ അപകടങ്ങൾ വിദഗ്ധമായി മൂടിവയ്ക്കപ്പെടുകയായിരുന്നു. വിഷവാതകം ശ്വസിച്ച് തൊഴിലാളികൾ മരിച്ച സംഭവങ്ങൾ മുമ്പുമുണ്ടായെങ്കിലും അതെല്ലാം പുറംലോകമറിഞ്ഞത് ഏറെ വൈകിയാണ്. 1982 ഒക്ടോബർ അഞ്ചിനുണ്ടായ വിഷവാതകചോർച്ചയെത്തുടർന്ന് നൂറുകണക്കിനു പരിസരവാസികൾ ആശുപത്രിയിലായിരുന്നു. സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ നിയമസഭയിൽ ഒച്ചപ്പാടാകുകയും വിദഗ്ധഅന്വേഷണം നടത്താൻ കന്പനി തീരുമാനിക്കുകയും ചെയ്തു.
അമേരിക്കയിലെ കന്പനി ആസ്ഥാനത്തുനിന്നെത്തിയ വിദഗ്ധസംഘം ഫാക്ടറിയിലെ ഉപകരണങ്ങളുടെ പരിതാപകരമായ അവസ്ഥ മൂലം വിഷദ്രാവകം ചോരാനുള്ള സാധ്യതയെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പു നൽകിയാണു മടങ്ങിയത്. സംഘത്തെ നിയോഗിച്ച കന്പനി പക്ഷേ വിദഗ്ധസംഘത്തിന്റെ ഈ താക്കീത് ചെവിക്കൊള്ളാൻ തയാറായില്ല. മറിച്ച് കന്പനിയുടെ ആഗോളമേധാവി വാറൻ ആൻഡേഴ്സന്റെ നിർദേശപ്രകാരം ഭോപ്പാൽ പ്ലാന്റിന്റെ പ്രവർത്തനച്ചെലവ് ഗണ്യമായി വെട്ടിക്കുറയ്ക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടുപോയി.
ഈ ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കി. ഫാക്ടറിയിലെ സുരക്ഷാസംവിധാനങ്ങൾ കർക്കശമാക്കാനോ പഴക്കംചെന്ന യന്ത്രങ്ങൾ മാറ്റാനോ, അറ്റകുറ്റപ്പണി നടത്താനോ കന്പനി തയാറായതുമില്ല. ഈ അലംഭാവം തന്നെയാണ് വൻദുരന്തത്തിനു കാരണമായതെന്ന് അന്വേഷണം നടത്തിയ സിബിഐ കണ്ടെത്തിയിരുന്നു. എന്നാൽ, പണവും സ്വാധീനവുമുപയോഗിച്ച് കേസിൽനിന്നു രക്ഷപ്പെടാനുള്ള കന്പനി മാനേജ്മെന്റിന്റെ ശ്രമങ്ങളാണ് പിന്നീടു കണ്ടത്. കുറ്റകരമായ നരഹത്യയാണ് വാറൻ ആൻഡേഴ്സനടക്കമുള്ള പ്രതികളിൽ ചുമത്തിയതെങ്കിലും പ്രഗൽഭരമായ അഭിഭാഷകരെ വച്ച് കേസ് കൈകാര്യം ചെയ്ത മാനേജ്മെന്റിന് അനുകൂലമായിരുന്നു പിന്നീട് കോടതിവിധികൾ.
പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റത്തിനു പകരം അശ്രദ്ധകൊണ്ടുണ്ടായ മരണമെന്ന കുറ്റം ചുമത്തി പരാമവധി രണ്ടുവർഷം തടവും 5,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികളിൽ പിന്നീട് ചുമത്തപ്പെട്ടത്. മുഖ്യപ്രതിയായ വാറൻ ആൻഡേഴ്സൻ തന്ത്രപരമായി മുങ്ങിയതും ശിക്ഷാവിധിയിൽനിന്ന് ഒഴിവാക്കപ്പെട്ടതും മറ്റൊരു കഥ. ദുരന്തം നടന്നയുടൻ വാറൻ ആൻഡേഴ്സനെ ഒന്നാംപ്രതിയാക്കി പോലീസ് കേസെടുക്കുകയും ദിവസങ്ങൾക്കുശേഷം അറസ്റ്റുചെയ്യുകയുമുണ്ടായി. പിന്നീട് ജാമ്യത്തിലിറങ്ങി രാജ്യംവിട്ട ഇയാളെ പിടികൂടാൻ അന്വേഷണ ഉദ്യോഗസ്ഥർക്കു സാധിച്ചിട്ടില്ല. അറസ്റ്റുവാറന്റുകൾ ഫലംകാണാതെ വന്നതോടെ കോടതിക്ക് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കേണ്ടിവരികയും ചെയ്തു.
ഭോപ്പാൽ ദുരന്തത്തിന്റെ അനന്തരഫലമെന്നോണം ലക്ഷക്കണക്കിനുപേർ ശാരീരിക, മാനസിക, ബുദ്ധിവൈകല്യങ്ങൾക്കും അടിപ്പെട്ടു. രോഗങ്ങളും വൈകല്യങ്ങളും വരുംതലമുറകളിലേക്കും സംക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദുരന്തബാധിതർക്ക് അർഹമായ നഷ്ടപരിഹാരംപോലും ലഭിച്ചില്ല. 1989-ൽ ഇന്ത്യൻ സർക്കാരുമായുണ്ടാക്കിയ ഒത്തുതീർപ്പുപ്രകാരം യൂണിയൻ കാർബൈഡ് കോർപറേഷൻ തടിയൂരി. തുച്ഛമായ 47 കോടി ഡോളർ നഷ്ടപരിഹാരം നൽകിയാണ് കന്പനി ഒത്തുതീർപ്പുണ്ടാക്കിയത്. ദുരന്തത്തിന് ഇരയായവർക്ക് നഷ്ടപരിഹാരമായി ലഭിച്ചത് കഷ്ടിച്ച് 44,000 രൂപയോടടുത്താണ്.
നഷ്ടപരിഹാരം നൽകിയതിനാൽ കന്പനിയെ സിവിൽ, ക്രിമിനൽ ബാധ്യതകളിൽനിന്ന് ഒഴിവാക്കാനുള്ള വ്യവസ്ഥയ്ക്കും അനുകൂലമായ നീക്കങ്ങളുണ്ടായെങ്കിലും ദുരന്തബാധിതരുടേയും മനുഷ്യാവകാശപ്രവർത്തകരുടേയും ഇടപെടലിനെത്തുടർന്ന് ഇതൊഴിവാകുകയും കന്പനിയെ ക്രിമിനൽകേസിലുൾപ്പെടുത്തുകയുമായിരുന്നു. സംഭവം നടന്ന് 26 വർഷത്തിനുശേഷം 2010 ജൂൺ ഏഴിന് കേസിലെ ഏഴു പ്രതികൾക്കു രണ്ടു വർഷം വീതം കഠിന തടവ് ഭോപ്പാലിലെ കോടതി വിധിച്ചു.
ഭോപ്പാൽ വാതകദുരന്ത പുനരധിവാസത്തിന് 1500 കോടി രൂപയുടെ പാക്കേജിനു പിന്നീടു ഡോ. മൻമോഹൻസിംഗിന്റെ യുപിഎ സർക്കാർ നിയോഗിച്ച കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകാരം നൽകി. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം പത്തു ലക്ഷം രൂപയാക്കി ഉയർത്താനും മന്ത്രിസഭാ സമിതി ശിപാർശ ചെയ്തു.
അംഗവൈകല്യം സംഭവിച്ചവർക്ക് അഞ്ചു ലക്ഷം രൂപയും പരിക്കേറ്റവർക്കു മൂന്നു ലക്ഷം രൂപയും നല്കാനായിരുന്നു ശിപാർശ. ദുരന്തത്തിന്റെ മുഖ്യകാരണക്കാരനായ യൂണിയൻ കാർബൈഡ് കന്പനി മുൻ ചെയർമാൻ വാറൻ ആൻഡേഴ്സനെ വിട്ടുകിട്ടാൻ അമേരിക്കയോട് ഒൗദ്യോഗികമായി ആവശ്യപ്പെടാനും സമിതി ശിപാർശ ചെയ്തു. യൂണിയൻ കാർബൈഡിന്റെ പുതിയ ഉടമ ഡൗ കെമിക്കൽസിനെ കേസിൽ ഉൾപ്പെടുത്താനും സമിതി ശിപാർശ ചെയ്തിരുന്നു.
സ്റ്റൈറീൻ: കൃത്രിമ റബറിലും രാസയുദ്ധത്തിലും പങ്കാളി
ഭോപ്പാലിൽ മീഥൈൽ ഐസോസൈയനേറ്റ്, വിശാഖപട്ടണത്ത് സ്റ്റൈറീൻ അഥവാ വിനൈൽ ബെൻസീൻ. ദുരന്ത കാരണമായ വിഷവാതകങ്ങൾ.
ഭോപ്പാലിൽ ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമാണ് 1984 ഡിസംബർ രണ്ടിനു രാത്രി യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ ഉണ്ടായത്. ഇന്നലെ വിശാഖപട്ടണത്തു കൊറിയൻ വ്യവസായ ഗ്രൂപ്പായ എൽജിയുടെ വക എൽജി പോളിമേഴ്സ് ലിമിറ്റഡിൽ ഉണ്ടായ വാതകചോർച്ച ഭാഗ്യവശാൽ അത്ര വലുതായില്ല. എങ്കിലും നിരവധി ജീവൻ അപഹരിച്ച ചോർച്ച ആയിരക്കണക്കിനുപേരെ ആശുപത്രിയിലാക്കി.
ബെൻസീനുമായി അടുത്ത ബന്ധമുള്ള ഒരു ഓർഗാനിക് സംയുക്തമാണ് സ്റ്റൈറീൻ. കാർബൺ ആറ്റങ്ങളും ഹൈഡ്രജൻ ആറ്റങ്ങളും മാത്രമുള്ള രാസസംയുക്തമാണിത്. (രാസഫോർമുല C6H5CH=CH2). പെട്ടെന്നു ബാഷ്പീകരിച്ചു വാതകരൂപത്തിലാകുന്ന ദ്രാവകം. നിറമില്ലാത്ത എണ്ണമയമുള്ള ഈ ദ്രാവകം പഴകുന്പോൾ അല്പം മഞ്ഞനിറം കൈവരും. ബാഷ്പീകരിക്കുന്പോൾ നല്ല ഹൃദ്യമായ മണമുണ്ടെങ്കിലും കൂടുതൽ അളവിലായാൽ അസ്വസ്ഥത ഉളവാക്കും. പെട്ടെന്നു കത്തുന്നതാണു സ്റ്റൈറീൻ. കത്തുന്പോൾ വിഷവാതകമായി മാറും.
കൃത്രിമ റബറും പോളിസ്റ്റൈറീൻ റെസീനും നിർമിക്കാൻ സ്റ്റൈറീൻ ഉപയോഗിക്കുന്നു. കൂടുതൽ ഉപയോഗിക്കപ്പെടുന്ന കൃത്രിമ റബർ ഇനം സ്റ്റൈറീൻ ബ്യൂട്ടാഡിയൻ റബർ (എസ്ബിആർ) ആണ്. പോളിസ്റ്റൈറീൻ റെസീനുകൾ ഉപയോഗിച്ചാണ് പ്ലാസ്റ്റിക് പാക്കേജിംഗ് സാമഗ്രികൾ, ഡിസ്പോസബിൾ കപ്പുകൾ, ഡിസ്പോസബിൾ പാത്രങ്ങൾ, കട്ലറി, ഇൻസുലേറ്ററുകൾ, മേക്കപ് സാമഗ്രികൾ തുടങ്ങിയവ ഉണ്ടാക്കുന്നത്. ഇലക്ട്രിക് ഫാനിന്റെ ബ്ലേഡ് നിർമാണത്തിനും സ്റ്റൈറീൻ ഉപയോഗിക്കുന്നു.
വിശാഖപട്ടണത്തെ ഫാക്ടറി പല തവണ കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഹിന്ദുസ്ഥാൻ പോളിമേഴ്സ് എന്ന പേരിൽ 1961-ൽ ആരംഭിച്ച ഇത് 1978-ൽ വിജയ് മല്യയുടെ യുബി ഗ്രൂപ്പിന്റെ ഭാഗമായി. മക്ഡവൽ ആൻഡ് കന്പനിയിൽ ഇതിനെ ലയിപ്പിച്ചു. 1997-ൽ ഹിന്ദുസ്ഥാൻ പോളിമേഴ്സിനെ എൽജി ഗ്രൂപ്പിലെ എൽജി കെമിക്കൽസ് ഏറ്റെടുത്തു. ബാറ്ററി നിർമാണമാണ് എൽജി കെമിക്കൽസിന്റെ മുഖ്യ ബിസിനസ്.
എൽജി പോളിമേഴ്സ് പോളിസ്റ്റൈറീൻ, എക്സ്പാൻഡബിൾ പോളിസ്റ്റൈറീൻ എന്നിവയും പോളിമർ കൊണ്ടുള്ള എൻജിനിയറിംഗ് ഉത്പന്നങ്ങളുമാണു നിർമിക്കുന്നത്.
സ്റ്റൈറീൻ ദീർഘകാലം കൈകാര്യം ചെയ്യുന്നത് കാൻസറിനും സ്ത്രീകളിൽ ഗർഭമലസലിനും കാരണമാകാറുണ്ട്. ഉദര പ്രശ്നങ്ങളും ഉണ്ടാകും.
യുദ്ധങ്ങളിൽ രാസ ആക്രമണത്തിനുപയോഗിക്കുന്ന വസ്തുക്കളിലൊന്നാണു സ്റ്റൈറീൻ. പെട്ടെന്നു കത്തുന്നതും കത്തുന്പോൾ വിഷമാകുന്നതുമാണു യുദ്ധത്തിൽ ഇതിനു സ്ഥാനം നേടിക്കൊടുത്തത്. വിഷവാതകം ശ്വസിച്ചാൽ ശ്വാസതടസവും കേന്ദ്ര നാഡീവ്യവസ്ഥയ്ക്കു തകരാറും ഉണ്ടാകും. ശ്വസിക്കുന്നവർ കുഴഞ്ഞുവീഴും.