Friday, May 29, 2020 1:31 AM IST
ആയിരത്തി തൊള്ളായിരത്തി അമ്പതുകളിൽ ഹിന്ദി- ചീനി ഭായി ഭായി എന്ന മുദ്രാവാക്യം ഉയർത്തിയത് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവായിരുന്നു. എന്നാൽ, അദ്ദേഹം കാലയവനികക്കുള്ളിലായി ആറു പതിറ്റാണ്ടുകൾക്കുശേഷവും ഒരു പൊതിയാത്തേങ്ങയായി തുടരുകയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ.
കോവിഡ്- 19 മഹാമാരി ഭീഷണി നിലനിൽക്കുന്നതിനിടെ, ഇന്ത്യക്കു വെല്ലുവിളിയായി അതിർത്തി തർക്കവും ഉയരുന്നത് ഒട്ടും നല്ല കാര്യമല്ല. ഇന്ത്യ- ചൈന അതിർത്തി മേഖലയായ ലഡാക്കിലും സിക്കിമിലുമാണ് സ്ഥിതി രൂക്ഷമായി തുടരുന്നത്. ഇതു സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച അടിയന്തര യോഗം വിഷയത്തിന്റെ ഗൗരവം നമുക്കു കാണിച്ചുതരുന്നുണ്ട്. മൂന്നു സേനാമേധാവികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തുമാണ് യോഗത്തിൽ പങ്കെടുത്തത്.
ഈ മാസം ആദ്യവാരത്തിൽ ലഡാക്കിലെ പാങ്ങോംഗ് സൊ തടാക തീരത്തും സിക്കിമിലെ നാഥുലാ പാസിലും അതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് ഇരുസൈന്യങ്ങളും ഏറ്റമുട്ടിയിരുന്നു. ലഡാക്ക് അതിർത്തിയിലുള്ള പാങ്ങോംഗ് തടാകത്തിന് 200 കിലോമീറ്റർ അപ്പുറത്തുള്ള ചൈനീസ് എയർ ബേസിൽ വൻതോതിലുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ലഡാക്കിലെ ഇന്ത്യ- ചൈന നിയന്ത്രണ രേഖ (ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോള്) സംബന്ധിച്ച തര്‍ക്കങ്ങളാണ് രൂക്ഷമായത്.
തുടര്‍ന്നു ഗുല്‍ദോങ് സെക്ടറിന് സമീപം ചൈന സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചു. ഇതിനു പിന്നാലെ ലഡാക്കിലും ഉത്തരാഖണ്ഡിലും ഇന്ത്യ അധികമായി സേനയെ വിന്യസിച്ചു. ഇതിനിടെ, ഏതാനും സൈനികരെ ചൈന തടവിലാക്കിയെന്ന റിപ്പോർട്ടുകൾ വന്നെങ്കിലും ഇന്ത്യ അതു തള്ളി. ഇന്ത്യൻ സൈന്യത്തിന്റെ മനോവീര്യം തകർക്കാൻ ചൈനയുടെ വ്യാജ പ്രചാരണമായിരുന്നു അതെന്ന് ഇന്ത്യ വിശദീകരിച്ചു. അതിർത്തിയിൽ കൂടുതൽ സൈനികരെ വിന്യസിക്കാൻ ചൈന 80 ടെന്റുകൾ നിർമിച്ചതിന്റെയും സേനാവാഹനങ്ങൾ അവിടേക്കു നീങ്ങുന്നതിന്റെയും ഉപഗ്രഹ ദൃശ്യങ്ങൾ ഇന്ത്യയുടെ പക്കലുണ്ട്.
ഗൽവാൻ പ്രദേശത്ത് ഇന്ത്യ റോഡും പാലവും നിർമിക്കാൻ ആരംഭിച്ചതോടെയാണ് ചൈന എതിർപ്പു പ്രകടിപ്പിച്ചു തുടങ്ങിയത്. കിഴക്കൻ ലഡാക്ക് അതിർത്തിയോടു ചേർന്നുള്ളപാങ്ങോംഗ് സൊ തടാകം, ഗാൽവൻ താഴ്വര, ഡെംചോക് എന്നിവിടങ്ങളിൽ ഇരുസേനകളും മുഖാമുഖം നിൽക്കുകയാണെന്നു റിപ്പോർട്ടുകളുണ്ട്. സൈനികമായി മർമപ്രധാനമായ രണ്ടു സ്ഥലങ്ങളിലാണു ചൈന കടന്നുകയറ്റ ശ്രമങ്ങൾ നടത്തിയത്. വടക്കൻ സിക്കിമിൽ നിന്നു ടിബറ്റിലേക്കുള്ള പ്രവേശന കവാടം എന്ന നിലയ്ക്കു നാഥുല ചുരം സംഘർഷബാധിത പ്രദേശമാണ്.1967ൽ കിഴക്കൻ സിക്കിമിലെ നാഥുലാ ചുരത്തിൽ കടന്നുകയറ്റത്തിനു ശ്രമിച്ച ചൈനീസ് പട്ടാളത്തെ തുരത്തിയ ചരിത്രം ഇന്ത്യയ്ക്കുണ്ട്.1962 ലെ ഇന്ത്യ – ചൈന യുദ്ധത്തിനു ശേഷമുള്ള ഏറ്റവും രൂക്ഷമായ സംഘർഷത്തിൽ ജനറൽ സഗത് സിങ്ങാണ് അന്ന് ഇന്ത്യൻസേനയെ മുന്നിൽനിന്നു നയിച്ചത്.
പ്രകോപന കാരണങ്ങൾ
എന്താണു ചൈനയുടെ ഇപ്പോഴത്തെ പ്രകോപനത്തിനു കാരണം? നാലു നിയമങ്ങളും ഒരു വൈറസും എന്നു നമുക്കവയെ ചുരുക്കിപ്പറയാം. നിയമങ്ങളിൽ ഒന്ന് ചൈനയുടേതും ബാക്കി മൂന്നും യുഎസിന്റേതുമാണ്. ഹോങ്കോംഗ്, ടിബറ്റ് എന്നിവിടങ്ങളിൽ മനുഷ്യാവകാശ പ്രശ്നങ്ങളടക്കം ഉയർത്തിക്കാട്ടി ചൈനയെ പ്രതിരോധത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള നിയമങ്ങളാണു യുഎസ് തയാറാക്കുന്നത്. ടിബറ്റിൽ ഒരു നയതന്ത്ര കാര്യാലയം തുറക്കാൻ അമേരിക്ക തീരുമാനിച്ചിരികയാണ്. ടിബറ്റിന്മേൽ ദലൈലാമയുടെ പരമാധികാരം ഇന്ത്യയും അമേരിക്കയും അംഗീകരിക്കുന്നു.
യുഎസ് കോൺഗ്രസിന്റെ പരിഗണനയിലുള്ള ഉയ്ഗർ മനുഷ്യാവകാശ ബിൽ പാസായാൽ ചൈനക്കെതിരേ ഉപരോധമായിരിക്കും ഫലം. ഉയ്ഗർ പ്രവിശ്യയിലെ മുസ്ലിംകളെ ചൈന അടിച്ചമർത്തുന്നതായി ആരോപണമുണ്ട്. ഉയ്ഗറിലെ ചൈനീസ് നടപടികൾ ഇസ്ലാമിക ലോകത്തിന് ഒട്ടും രുചിക്കുന്നതല്ല. അതുകൊണ്ടു തന്നെ അമേരിക്കയുടെ ഈ ബിൽ ഇസ്ലാമിക ലോകത്തും ഏറെ പിന്തുണ നേടുന്നുണ്ട്. ഇന്ത്യയും ഈ അമേരിക്കൻ നീക്കത്തെ പിന്തുണയ്ക്കുന്നു.
ആണവ ശക്തികൾ
രണ്ട് ആണവ ശക്തികളാണ് ചൈനയും ഇന്ത്യവും. ഇന്ത്യക്ക് 130 ആണവായുധങ്ങളാണുള്ളത്. എന്നാൽ, ചൈനക്കാകട്ടെ 270 ആണവായുധങ്ങളും. ചൈനയ്ക്ക് 714 യുദ്ധക്കപ്പലുകളുണ്ട്. ഇന്ത്യക്കാകട്ടെ 295 ഉം. 23 ലക്ഷം സൈനികരാണു ചൈനയ്ക്കുള്ളത്. ഇന്ത്യക്കാകട്ടെ 13 ലക്ഷവും.13,000 ടാങ്കുകളാണു ചൈനയ്ക്കുള്ളത്. ഇന്ത്യക്ക് 4,400 എണ്ണവും. പ്രതിരോധച്ചെലവിന്റെ കാര്യത്തില്‍ ചൈന ഏറെ മുന്നിലാണ് 26,110 കോടി ഡോളര്‍. ഇന്ത്യയുടേത് 7,11 കോടി ഡോളർ. ഇങ്ങനെ ഒരു മുൻതൂക്കം ചൈനയ്ക്കുണ്ട്. മാറിയ സാഹചര്യത്തിൽ യുഎസിന്റെ പ്രധാന പങ്കാളിയായി ഇന്ത്യയെ ചൈന കാണുന്നു. അതു ചൈനയെ വല്ലാതെ ചൊടിപ്പിക്കുന്നുമുണ്ട്. കൊറോണാനന്തരം ചൈന വിട്ട് ഇന്ത്യയിൽ ചേക്കേറാൻ ആലോചിക്കുന്ന കമ്പനികൾ ഒരു കാരണവശാലും ഇന്ത്യയിൽ വരരുതെന്നതാണ് ചൈനയുടെ ലക്ഷ്യം.
കൊറോണ വൈറസ് ലോകത്തു മുഴുവൻ വ്യാപിപ്പിച്ചതിൽ ലോകരാജ്യങ്ങൾ ചൈനയോടു നഷ്ടപരിഹാരം ആവശ്യപ്പെടുന്നുണ്ട്. അതിൽനിന്നു ലോകശ്രദ്ധ മാറ്റാനുള്ള ചൈനയുടെ അടവുനയത്തിന്റെ ഭാഗം കൂടിയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളെന്നു വിലയിരുത്തലുണ്ട്. എന്തായാലും ചൈനയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണം എന്നൊരു വാദം ലോകത്തു ശക്തിപ്പെടുന്നുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ കേൾക്കേണ്ടിവന്ന ആഗോള പഴിയിൽനിന്നു ജനശ്രദ്ധ തിരിച്ചുവിടാൻ കൂടിയാണ് അതിർത്തിയിലെ കുത്തിത്തിരിപ്പ് ചൈന നടത്തുന്നതെന്ന വാദത്തിൽ കഴമ്പുണ്ട്.
ഡോ. സന്തോഷ് വേരനാനി