Sunday, May 31, 2020 11:56 PM IST
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
വീരേന്ദ്രകുമാറിന്റെ വിയോഗത്തിലൂടെ രാഷ്ട്രത്തിനു പല മേഖലകളിലും തിളങ്ങിയ ഒരു ആക്ടിവിസ്റ്റിനെയാണു നഷ്ടമായത്. പ്രകൃതിയുമായും മാനവികതയുമായും ബന്ധപ്പെട്ട രംഗങ്ങളിൽ അദ്ദേഹത്തിന്റെ ആക്ടിവിസത്തെക്കുറിച്ചു ധാരാളം എഴുതപ്പെട്ടുകഴിഞ്ഞു. ബഹുരാഷ്ട്ര കന്പനിയായ കൊക്കകോളയുടെ ജലചൂഷണത്തിനെതിരേ നടത്തിയ വിജയകരമായ പ്രക്ഷോഭം പോലെയുള്ള നിരവധി വിഷയങ്ങൾ ഏറ്റെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അദ്ദേഹത്തിന്റെ പ്രക്ഷോഭം കൊക്കകോള പ്ലാന്റിന്റെ അടച്ചുപൂട്ടലിലേക്കു നയിച്ചു. അതുപോലെ, ജിഎം വിത്തുകൾക്കെതിരെയും മാരകമായ കീടനാശിനി പ്രയോഗത്തിനെതിരെയും അദ്ദേഹം പോരാടി. ഇത്തരം വിപത്തുകൾക്കെതിരേ ബോധവത്കരണത്തിനും അദ്ദേഹം യത്നിച്ചു.
സമകാലിക സാമൂഹിക വിഷയങ്ങളെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങൾ, യാത്രാവിവരണങ്ങൾ, ഹൈമവത ഭൂമിയിൽ, വിവേകാനന്ദൻ- സന്യാസിയും മനുഷ്യനും തുടങ്ങിയ പുസ്തകങ്ങൾ, പരിസ്ഥിതി സംരക്ഷണം, വനസംരക്ഷണം എന്നിവയ്ക്കുവേണ്ടിയും നദികളുടെ സ്വകാര്യവത്കരണത്തിനെതിരെയും എഴുതിയ പംക്തികൾ എന്നിവയെല്ലാം സമൂഹത്തിൽ ചലനങ്ങളുണ്ടാക്കി. ഇത്തരം നയങ്ങൾ പുനരവലോകനം ചെയ്യാൻ ഭരണാധികാരികളെ അതു നിർബന്ധിതമാക്കുകയും ചെയ്തു.
അസാധാരണ ഓർമശക്തിയുള്ള നല്ലൊരു വായനക്കാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലേഖനങ്ങളും വസ്തുതകൾകൊണ്ടും ശ്രദ്ധേയമായ വിശകലനങ്ങൾകൊണ്ടും നിറഞ്ഞതായിരുന്നു. വസ്തുതകൾ വിശുദ്ധമാണ്, എന്നാൽ അഭിപ്രായങ്ങൾ സ്വതന്ത്രമാണ് എന്ന സി.പി. സ്കോട്ടിന്റെ പ്രസിദ്ധമായ ഉദ്ധരണിയാണ് അദ്ദേഹത്തെ നയിച്ചത്. വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങൾ നിറഞ്ഞ വിപുലമായൊരു ലൈബ്രറി അദ്ദേഹത്തിനുണ്ടായിരുന്നു. യാത്രകൾ നടത്തുന്പോൾ ബുക്ക് ഷോപ്പുകളിൽ കയറി ആ പ്രദേശത്തെ പ്രസിദ്ധ രചയിതാക്കളുടെ പുസ്തകങ്ങൾ ശേഖരിക്കാൻ അദ്ദേഹം സമയം കണ്ടെത്തി. പ്രസിദ്ധ കൃതികളിൽ നിന്നു നിരവധി ഖണ്ഡികകൾ തന്നെ ഉദ്ധരിക്കാനുള്ള ഓർമശക്തിയുണ്ടായിരുന്നു അദ്ദേഹത്തിന്. അപാരമായിരുന്നു അദ്ദേഹത്തിന്റെ വായനാവേഗവും.
അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ശ്രോതാക്കൾ ആദരവോടെ കേട്ടിരിക്കുന്നതു സ്വാഭാവികം. കാരണം അവയിൽ നിറയെ വിവരങ്ങളും ആശയങ്ങളും ഉണ്ടായിരിക്കും. യാതൊരു ഒരുക്കവും കൂടാതെ എന്തു വിഷയവും പ്രസംഗിക്കാൻ സമർഥനായിരുന്നു അദ്ദേഹം.
ഏറ്റവും മികച്ച നേട്ടം
പല മേഖലകളിലും തിളങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും മികച്ച നേട്ടം മാതൃഭൂമി പത്രത്തിന്റെ പുനരുജ്ജീവനമാണ്. എഴുപതുകളുടെ അവസാനത്തിലും എൺപതുകളുടെ തുടക്കത്തിലും ഞാൻ മാതൃഭൂമിയിൽ ഉണ്ടായിരുന്നില്ലെങ്കിലും, എന്റെ ഓർമ ശരിയാണെങ്കിൽ, മഹാത്മാഗാന്ധിയെയും ജവഹർലാൽ നെഹ്റുവിനെയും പോലുള്ള സ്വാതന്ത്ര്യസമര നേതാക്കൾ മാർഗനിർദേശം നൽകിയ ആ പത്രത്തെ പുനരുജ്ജീവിപ്പിക്കാൻ വീരേന്ദ്രകുമാർ നടത്തിയ ശ്രമങ്ങളെപ്പറ്റി ഞാൻ കേട്ടിട്ടുണ്ട്. കെ.പി. കേശവമേനോൻ, കെ. മാധവമേനോൻ തുടങ്ങിയ അതികായരാണ് ആദ്യകാലത്തു മാതൃഭൂമിയെ നയിച്ചത്.
വീരേന്ദ്രകുമാർ മാതൃഭൂമി പത്രത്തിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ചുമതലയേറ്റത് അദ്ദേഹത്തിന്റെ മുൻഗാമി കൃഷ്ണമോഹന്റെ അകാല നിര്യാണത്തെ തുടർന്നാണ്. ജീവനക്കാരുടെ സമരം നടക്കുന്ന സമയത്താണ് അദ്ദേഹം പത്രത്തിന്റെ ചുമതലയേൽക്കുന്നത് എന്നാണു ഞാൻ കേട്ടിട്ടുള്ളത്. അന്നു സ്ഥാപനത്തിന്റെ സാന്പത്തികനില അത്ര ആശ്വാസകരമായിരുന്നില്ല. ശന്പള കുടിശിക ഉണ്ടായിരുന്നു. മാത്രമല്ല തിരുവനന്തപുരം എഡീഷൻ തുടങ്ങുകയും വേണം. അതിനുള്ള യന്ത്രസാമഗ്രികൾ വന്നുകഴിഞ്ഞു.
കൈകാര്യം ചെയ്യാൻ എളുപ്പമുള്ള സ്ഥിതിയായിരുന്നില്ല. അമേരിക്കയിലെ സിൻസിനാറ്റി യൂണിവേഴ്സിറ്റിയിൽനിന്നുള്ള എംബിഎ ബിരുദധാരിയായ വീരേന്ദ്രകുമാർ താൻ പഠിച്ച മാനേജ്മെന്റ് തന്ത്രങ്ങളെല്ലാം സ്ഥാപനത്തെ പുനഃസംഘടിപ്പിക്കാൻ പ്രയോജനപ്പെടുത്തി. നേതാക്കളെ വശത്താക്കാനും മാർക്കറ്റിംഗ് ഡിവിഷനെ ശക്തിപ്പെടുത്താനും അദ്ദേഹം എല്ലാ തന്ത്രവും പ്രയോഗിച്ചു എന്നാണു ഞാൻ കേട്ടിട്ടുള്ളത്. പുതിയ എഡീഷൻ തുടങ്ങാനുള്ള പണം കണ്ടെത്തുന്നതിന് അന്നത്തെ സംസ്ഥാന ധനമന്ത്രി കെ.എം. മാണി ഒരു വായ്പ ഏർപ്പാടാക്കി മാതൃഭൂമിയെ സഹായിച്ചവിധം എംഡി - വീരേന്ദ്രകുമാർ മാതൃഭൂമിയിൽ അങ്ങനെയാണ് അറിയപ്പെട്ടിരുന്നത് - എന്നോടു പറഞ്ഞിട്ടുണ്ട്.
സാവധാനം അദ്ദേഹം മാനേജിംഗ് ഡയറക്ടർ പി.വി. ചന്ദ്രനോടൊപ്പം നിയന്ത്രണത്തിന്റെ ചരടുകൾ ഡയറക്ടർ ബോർഡിന്റെ പിന്തുണയോടെ ഏറ്റെടുത്തു. ഓരോ കല്ലും പെറുക്കിവച്ചാണ് അദ്ദേഹം സ്ഥാപനം പടുത്തുയർത്തിയത്. അദ്ദേഹം മരിക്കുന്ന സമയത്ത് മാതൃഭൂമി ഒരു വൻ മാധ്യമസ്ഥാപനമായി വളർന്നിരുന്നു. നിരവധി എഡീഷനുകളുള്ള ദിനപത്രം, മറ്റു നിരവധി പ്രസിദ്ധീകരണങ്ങൾ, എഫ്എം റേഡിയോ സ്റ്റേഷനുകൾ, ന്യൂസ് ചാനൽ - ആദരിക്കപ്പെടുന്നതും വിശ്വാസ്യതയുള്ളതുമായ ഒരു മാധ്യമ സ്ഥാപനമാണ് ഇന്നത്.
ഞാൻ മാതൃഭൂമിയിൽ ചേരുന്ന സമയത്ത് അതു നല്ല ജനപിന്തുണയും സാന്പത്തിക അടിത്തറയുമുള്ള, നന്നായി പോകുന്ന പത്രമായിരുന്നു. സ്ഥാപകർ നിർവചിച്ച ഒരു മൂല്യസന്പ്രദായം അത് ഉയർത്തിപ്പിടിക്കുന്നുണ്ട്. അതിന്റെ മുഖപ്രസംഗങ്ങൾ എല്ലാ രാഷ്ട്രീയപാർട്ടികളും ഗൗരവത്തോടെ എടുക്കുന്നു. വായനക്കാർ സദാ ജാഗരൂകരാണ്. പത്രത്തിൽ എന്തെങ്കിലും തെറ്റോ ന്യൂനതയോ ഉണ്ടായാൽ നിരവധി ഫോൺ കോളുകളും കത്തുകളും എത്തും. ആളുകളുടെ മനസിൽ പത്രം ഉണ്ടെന്നുള്ളതിന്റെ തെളിവാണത്. കഴിഞ്ഞ നൂറ്റാണ്ടിൽ എഴുപതുകളുടെ അവസാനം പ്രതിസന്ധിയിലായിരുന്ന ഒരു സ്ഥാപനം രാജ്യത്തെ പ്രബലമായ ഒരു ദിനപത്രമായി വളർന്നത് വീരേന്ദ്രകുമാറിന്റെ അക്ഷീണപ്രയത്നം കൊണ്ടാണ്.
കല, സംസ്കാരം തുടങ്ങിയ മേഖലകളിലും അദ്ദേഹം സംഭാവനകൾ നൽകി. പക്ഷേ എന്റെ അഭിപ്രായത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം മാതൃഭൂമിയുടെ പുനരുജ്ജീവനവും അതിനെ ഒരു പ്രമുഖ മാധ്യമസ്ഥാപനമായി വളർത്തിയതുമാണ്. അതു പരിപാലിക്കപ്പെടാതെ കിടന്നിരുന്നെങ്കിൽ കേരളത്തിന് വലിയൊരു നഷ്ടമാകുമായിരുന്നു. ഒരു പ്രധാന അഭിപ്രായ രൂപീകരണസ്ഥാപനത്തെയും മൂല്യബോധ സംരക്ഷകരെയും സംസ്ഥാനത്തിനു നഷ്ടപ്പെടുമായിരുന്നു.
എംഡി തന്റെ അവസാന നാളുകളിലും രാജ്യത്തെ മാധ്യമരംഗത്തെ സസൂഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു. വെല്ലുവിളികളെപ്പറ്റി എപ്പോഴും ആശങ്കാകുലനും പത്രത്തെ ആരോഗ്യത്തോടെയും ശക്തിയോടെയും നിലനിർത്തുന്നതിൽ ശ്രദ്ധാലുവുമായിരുന്നു അദ്ദേഹം. ഞാൻ അവസാനമായി അദ്ദേഹത്തോടു സംസാരിച്ചപ്പോൾ കോവിഡ് മഹാമാരിയെത്തുടർന്ന് രാജ്യത്തെ സന്പദ്വ്യവസ്ഥയുടെ ശോഷണത്തിൽ പത്രങ്ങൾ ബുദ്ധിമുട്ടുന്നതിലും മൂല്യസന്പ്രദായത്തിന്റെ തകർച്ചയിലും അദ്ദേഹം വല്ലാതെ അസ്വസ്ഥനായിരുന്നു. അദ്ദേഹം നിർമിച്ച കരുത്തുറ്റ നിർമിതി വെല്ലുവിളികളെ നേരിടാൻ പ്രാപ്തമാണെന്നു പ്രതീക്ഷിക്കാം.