Saturday, June 13, 2020 11:56 PM IST
ഏദൻതോട്ടം കൃഷി ചെയ്യാനും സംരക്ഷിക്കാനും ദൈവമായ കർത്താവ് മനുഷ്യനെ അവിടെയാക്കി എന്നു ബൈബിളിൽ പറയുന്നു. മനുഷ്യന്റെ നിലനിൽപ്പിന് ഏറ്റവും അടിസ്ഥാനപരമായ ആവശ്യമെന്ന നിലയിൽ ഭക്ഷണം കൃഷി ചെയ്ത് ഉത്പാദിപ്പിക്കാനുള്ള ദൗത്യം ദൈവം മനുഷ്യനെ ഭരമേല്പിക്കുന്നതാണു നാമിവിടെ കാണുന്നത്. ശാസ്ത്രമെത്ര വളർന്നാലും, മറ്റേതെല്ലാം മേഖലകളിൽ നേട്ടമെത്ര കൈവരിച്ചാലും കൃഷി ചെയ്തു ഭക്ഷണം ഉത്പാദിപ്പിക്കുക എന്ന അടിസ്ഥാന ദൗത്യത്തിൽനിന്നു പിന്മാറാൻ മനുഷ്യനു കഴിയില്ല. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോക്ക്ഡൗണ് പ്രാബല്യത്തിൽ വന്നപ്പോൾ അന്തർസംസ്ഥാന ചരക്കുനീക്കം തടസപ്പെടുകയും ഭക്ഷ്യവസ്തുക്കൾക്ക് ദൗർലഭ്യം നേരിടുകയും ചെയ്തതോടെ ഈ സത്യത്തെക്കുറിച്ചുള്ള തിരിച്ചറിവ് ഭരണകർത്താക്കൾക്കും ജനങ്ങൾക്കുമുണ്ടായി എന്നതു നല്ലകാര്യംതന്നെ.
ഭക്ഷ്യ സ്വയംപര്യാപ്തതയിൽനിന്ന് പരാശ്രയത്തിലേക്കു കൂപ്പുകുത്തിയ ചരിത്രമാണ് കേരളത്തിന്റേത്. അതായത്, ഉത്പാദന സംസ്ഥാനം എന്ന അവസ്ഥയിൽ നിന്ന് ഉപഭോഗ സംസ്ഥാനം എന്ന "പേരുദോഷ'ത്തിലേക്കു നാം അധഃപതിച്ചു. അനാരോഗ്യകരമായ ഈ മാറ്റം പൊതുവേ സ്വാഗതം ചെയ്യപ്പെടുകയാണുണ്ടായത്. മാറിമാറി വന്ന സർക്കാരുകളും ഇതിന് അനുകൂലമായ നയസമീപനങ്ങളിലൂടെ ഈ പ്രവണതയെ പ്രോത്സാഹിപ്പിക്കുകയാണു ചെയ്തിട്ടുള്ളത്. അരി ആന്ധ്രയിൽനിന്നും പച്ചക്കറി തമിഴ്നാട്ടിൽനിന്നും പണം ഗൾഫിൽനിന്നും വരും എന്ന അവസ്ഥ വന്നതോടെ മലയാളി ആകെ മാറിപ്പോയി.
കേരളത്തിൽ ദീർഘകാല നാണ്യവിളകൾ കൃഷി ചെയ്തു തുടങ്ങിയ കാലത്തും കപ്പ, ചേന, ചേന്പ്, കാച്ചിൽ തുടങ്ങിയവ കൃഷി ചെയ്യാൻ കുറെ ഭൂമി വേർതിരിച്ചിടുമായിരുന്നു. ഒരു വർഷക്കാലത്തേക്ക് കുടുംബത്തിന് ആവശ്യമായ കപ്പ ഉണങ്ങി സൂക്ഷിക്കുന്നത് എല്ലാ കുടുംബങ്ങളുടെയും പ്രധാനപ്പെട്ട ഒരു ഭക്ഷ്യസുരക്ഷാ നടപടിയായിരുന്നു. പാടത്തും പറന്പിലും നെൽകൃഷിയും വ്യാപകമായിരുന്നു. നഷ്ടപ്പെടുത്തിയതെല്ലാം അതുപോലെ തിരിച്ചുപിടിക്കാൻ നമുക്കു കഴിയില്ലെങ്കിലും പഴമയിലേക്കു ഒരു മടക്കം അനിവാര്യമാണെന്ന് കൊറോണ വൈറസ് നമുക്ക് പറഞ്ഞുതരുന്നു.
സ്കൂളുകളിലും മറ്റു സ്ഥാപനങ്ങളിലുമൊക്കെ കൃഷി പ്രോത്സാഹിപ്പിക്കുന്നതും തരിശുഭൂമിയിലെല്ലാം കൃഷി ചെയ്യാൻ രാഷ്ട്രീയ സംഘടനകളും യുവജനങ്ങളുമൊക്കെ മുന്നോട്ടുവന്നതും പ്രതീക്ഷ നല്കുന്ന ചുവടുവയ്പുകൾതന്നെ എന്നതിൽ സംശയമില്ല. പക്ഷേ ഇന്നു നാം നേരിടുന്ന ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാൻ ഇതു പര്യാപ്തമല്ല.
ആരുടെയും പ്രേരണയോ പ്രോത്സാഹനമോ ഒന്നുമില്ലെങ്കിലും കൃഷി ചെയ്യാൻ സന്നദ്ധരായ ഒട്ടുവളരെയാളുകൾ തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരായി ജീവിതം വഴിമുട്ടിയ അവസ്ഥയിൽ കഴിയുന്നുണ്ട് നമ്മുടെ നാട്ടിൽ. ഫലഭൂയിഷ്ഠമായ ആയിരക്കണക്കിന് ഏക്കർ ഭൂമി കേരളത്തിന്റെ മലയോരങ്ങളിൽ ഇപ്രകാരം തരിശായി കിടക്കുന്നുണ്ട്. ഇതേക്കുറിച്ച് ഗൗരവമായ പഠനമോ അന്വേഷണമോ ഒരു തലത്തിലും നടക്കുന്നില്ല എന്നത് മലയോര കർഷകരെ കടുത്ത നിരാശയിലാക്കിയിട്ടുണ്ട്.
വന്യമൃഗശല്യം
കാടിറങ്ങി കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളാണ് മലയോര കർഷകരെ വഴിയാധാരമാക്കിയത്. രണ്ടാം ലോകമഹായുദ്ധകാലത്തെ രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടാൻ "ഗ്രോ മോർഫുഡ്' പദ്ധതിപ്രകാരം സർക്കാരിന്റെ ഒത്താശയോടെ കുടിയേറിയവരാണ് മലബാറിലെയും ഇടുക്കിയിലെയുമൊക്കെ മലയോര കർഷകർ. വന്യമൃഗങ്ങൾ സ്വൈരവിഹാരം നടത്തിയിരുന്ന വനഭൂമിയിലേക്കാണ് അന്ന് കുടിയേറ്റം നടന്നത്. എന്നാൽ, നിലനില്പിനുവേണ്ടിയുള്ള പോരാട്ടത്തിൽ, എല്ലാ വിഭാഗീയ താത്പര്യങ്ങൾക്കും അതീതമായി കുടിയേറ്റജനത ഒറ്റക്കെട്ടായി നിന്നു.
ഈ സംഘടിതശക്തിക്കു മുന്നിൽ വന്യമൃഗങ്ങൾ തോറ്റോടി. കുടിയേറ്റ പിതാക്കന്മാർ പുലർത്തിയ ആ കൂട്ടായ്മ കാലക്രമേണ നഷ്ടപ്പെട്ടു. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ വിഭജിതരായ ജനതയെ വന്യമൃഗങ്ങൾ സംഘടിതമായി നേരിടുന്നതാണ് ഇന്നു കാണുന്നത്.
ഇന്നു വന്യമൃഗശല്യത്തെക്കുറിച്ചു പറയുന്പോൾ കർഷകരെ കാട്ടുകള്ളന്മാരും പരിസ്ഥിതി വിരോധികളുമായി ചിത്രീകരിച്ച് ഒറ്റപ്പെടുത്തുകയാണ്. ഇതു നന്ദികേടും ചരിത്രസത്യങ്ങളുടെ നിഷേധവുമാണ്. ഒരുകാലത്ത് പട്ടിണികിടന്ന കേരളജനതയെ തീറ്റിപ്പോറ്റാൻ ജീവിതവും ജീവനും ബലികഴിച്ച കുടിയേറ്റ പിതാക്കന്മാരുടെ അനന്തര തലമുറയോടു കാണിക്കുന്ന കടുത്ത അനീതിയാണിത്.
മാറിമാറിവന്ന സർക്കാരുകൾ ഈ പ്രശ്നം പരിഹരിക്കുന്നതിനു ശാശ്വതവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കുന്നതിൽ വിമുഖത കാട്ടുകയാണ് എന്നു പറയാതെ വയ്യ. വന്യജീവികളെ വനത്തിൽ ഒതുക്കണം. വന്യമൃഗങ്ങൾക്കു കാട്ടിലും മനുഷ്യർക്കു നാട്ടിലും സ്വതന്ത്രമായി വ്യാപരിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാകണം. കാട്ടിൽ കയറി മൃഗങ്ങളെ വേട്ടയാടുന്നതു കുറ്റകരമായിരിക്കുന്നതുപോലെതന്നെ മൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങി മനുഷ്യജീവനും കൃഷിക്കും ഭീഷണി ഉയർത്തുന്നതും ഗൗരവമായി കാണണം. ഫലപ്രദമായ നടപടികളിലൂടെ മൃഗങ്ങളെ പ്രതിരോധിക്കാൻ കഴിയും.
കർഷകർക്ക് ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുന്നതു കാട്ടുപന്നികളാണ്. വനമേഖലയിൽ നിന്നും 10-15 കിലോമീറ്റർ ദൂരംവരെ സഞ്ചരിച്ച് നാട്ടുപ്രദേശങ്ങളിൽ എത്തുന്ന പന്നിക്കൂട്ടം ഭക്ഷ്യവിളകളുടെ കൃഷി തീർത്തും അസാധ്യമാക്കിയിരിക്കുകയാണ്. 1972 -ലെ വനം-വന്യജീവി സംരക്ഷണ നിയമം ഇത്തരം ജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാനും ഉന്മൂലനം ചെയ്യാനും വ്യവസ്ഥ ചെയ്യുന്നുണ്ട്. കൃഷിയിടത്തിലിറങ്ങുന്ന പന്നിയെ കൊല്ലാനുള്ള അധികാരം കർഷകനു കൈമാറണം.
കൃഷി നശിപ്പിക്കുകയും മനുഷ്യജീവനു ഭീഷണി ഉയർത്തുകയും ചെയ്യുന്ന കാട്ടുപന്നികളെ കൃഷിഭൂമിയിൽവച്ചു കൊല്ലുകയും അവയെ സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്കു ലേലം ചെയ്ത് വില്ക്കുകയും ചെയ്യണം. കുരങ്ങ്, കരടി, പുലി, ആന തുടങ്ങിയവയും കർഷകനു ഭീഷണി ഉയർത്തുന്ന വന്യമൃഗങ്ങളാണ്. ഇവയെയും നിയന്ത്രിക്കണം.
വന്യജീവി പ്രതിരോധത്തിന് സർക്കാർ ആവിഷ്കരിക്കുന്ന പദ്ധതികൾ കർഷകർക്ക് ഭൂരിപക്ഷമുള്ള ഗുണഭോക്തൃ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നടപ്പിലാക്കണം. കോടാനുകോടി രൂപ മുടക്കി ഇതുവരെ നടപ്പിലാക്കിയ പദ്ധതികൾ ലക്ഷ്യം കാണാത്തത് കാര്യക്ഷമമായി അവ നടപ്പിലാക്കാത്തതുകൊണ്ടാണ്.
ബാങ്ക് വായ്പ എഴുതിത്തള്ളണം
വന്യമൃഗങ്ങൾ മൂലമോ പ്രകൃതിക്ഷോഭം കാരണമോ കൃഷി നശിച്ചാൽ ആ കൃഷിക്കായി കർഷകർ എടുത്ത ബാങ്ക് വായ്പ എഴുതിത്തള്ളണം. കൃഷി നാശത്തിന് സർക്കാർ നല്കുന്ന നഷ്ടപരിഹാരം കടക്കെണിയിൽനിന്ന് കർഷകരെ രക്ഷിക്കാൻ പര്യാപ്തമല്ല. കോവിഡ് വ്യാപനം മൂലം ഇന്നുണ്ടായിരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കർഷകരുടെ എല്ലാ വായ്പകളും എഴുതിത്തള്ളണം. വീണ്ടും കൃഷി ചെയ്യാൻ കർഷകരെ സഹായിക്കുകയും വേണം.
ഉത്പാദനച്ചെലവു കഴിഞ്ഞു കിട്ടുന്ന തുകയാണ് കർഷകരുടെ യഥാർഥ വരുമാനം. കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരുടെ ഏക വരുമാനമാർഗമാണിതെന്ന കാര്യം സർക്കാർ കണക്കിലെടുക്കണം. കാർഷികോത്പന്നങ്ങളുടെ കുറഞ്ഞ വില നിശ്ചയിക്കുന്പോൾ ഇക്കാര്യം ബന്ധപ്പെട്ടവരുടെ മനസിലുണ്ടാകണം. വിലയിടിയുന്പോൾ കാർഷികോത്പന്നങ്ങൾ സംഭരിക്കാൻ സർക്കാർ മുന്നോട്ടു വരാറുണ്ടെങ്കിലും കർഷകരുടെ നിലനില്പിന്റെ പ്രശ്നമെന്ന നിലയിൽ ഇതിനെ ഗൗരവമായിക്കാണുന്നില്ല എന്നതാണു സത്യം. അസംഘടിതരായതുകൊണ്ട് അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് കർഷകരുടേത്. നാടിനെ തീറ്റിപ്പോറ്റുന്നവരുടെ കഠിനാധ്വാനത്തിനു തക്ക പ്രതിഫലം അവർക്കു ഉറപ്പാക്കാൻ ജനാധിപത്യ സർക്കാരുകൾക്കു കടമയുണ്ട്.
കേരളത്തിലെ റബർ കർഷകർ മുന്പെങ്ങും നേരിട്ടിട്ടില്ലാത്ത വലിയ പ്രതിസന്ധിയാണ് ഇന്നു നേരിടുന്നത്. എത്ര കുറഞ്ഞ വിലയ്ക്കായാലും റബർ വാങ്ങാൻ ആളില്ല. ഈ പ്രതിസന്ധി ഘട്ടത്തിലും റബർ ഇറക്കുമതി ചെയ്തുകൊണ്ട് വ്യവസായികളെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ കാണിക്കുന്ന ഉത്സാഹം ആശങ്കയുളവാക്കുന്നതാണ്. റബർ വില പിടിച്ചുനിർത്തുന്നതിന് ആവിഷ്കരിച്ച പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകുന്ന കാര്യത്തിൽ കേരളസർക്കാരും അനാസ്ഥ തുടരുകയാണ്. മറ്റു വിളകളുടെ കാര്യവും വ്യത്യസ്തമല്ല. ജീവിതം വഴിമുട്ടിയ കർഷകർക്കു സഹായകമായ ഒരു പദ്ധതിയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച സാന്പത്തിക പാക്കേജിൽ ഇല്ല എന്നത് പ്രതിഷേധാർഹമായ അവഗണനയാണ്.
കേരള സർക്കാർ പുതുതായി ആവിഷ്കരിച്ചിരിക്കുന്ന "സുഭിക്ഷകേരളം' പദ്ധതിക്കായി കോടിക്കണക്കിന് രൂപ വകയിരുത്തിയിട്ടുണ്ട്. മലയോര കർഷകർക്കുകൂടി ഈ പദ്ധതിയുടെ ഗുണം ലഭിക്കാനുള്ള നടപടിയുണ്ടാകണം.
ഫലപ്രദമായ കർമപദ്ധതികളിലൂടെ ഓരോ ഗ്രാമത്തിന്റെയും സന്പദ്ഘടനയെ നിയന്ത്രിക്കുന്ന സംഘടിതശക്തിയായി ഇൻഫാമിന്റെ ഗ്രാമീണ യൂണിറ്റുകൾ മാറണം. താമരശേരി രൂപതയിൽ പ്രവർത്തിക്കുന്ന സെയ്ഫ് എന്ന പ്രസ്ഥാനം കർഷകരിൽ നിന്ന് ഉത്പന്നങ്ങൾ ശേഖരിച്ച് വിപണനം നടത്തുന്നു. വീട്ടമ്മമാർ ഉത്പാദിപ്പിക്കുന്ന പലഹാരങ്ങളും അച്ചാറുകളുമൊക്കെ കടകളിലൂടെ വില്ക്കുന്നു. ശുദ്ധമായ തേൻ, പയറുവർഗങ്ങൾ, വെളിച്ചെണ്ണ തുടങ്ങി സെയ്ഫിലൂടെ വില്ക്കുന്ന വിഷരഹിത ഉത്പന്നങ്ങൾക്കു നല്ല ഡിമാൻഡുണ്ട്. ഈ മാതൃക ഓരോ പ്രദേശത്തെയും സാഹചര്യങ്ങൾക്കനുസരിച്ചു വിവിധ കർമപദ്ധതികളിലൂടെ ആവിഷ്കരിക്കാൻ കർഷക സംഘടനകൾ മുന്നോട്ടുവരണം. അവശ്യവസ്തുക്കളുടെ ഉത്പാദകരായ കർഷകർ സംരംഭകർ എന്ന നിലയിലേക്ക് ഉയരേണ്ടത് കാലഘട്ടം ആവശ്യപ്പെടുന്ന കാര്യമാണ്.
ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിൽ , ഇൻഫാം ദേശീയ രക്ഷാധികാരി