Wednesday, June 24, 2020 10:58 PM IST
കാടിറങ്ങുന്ന ക്രൗര്യം - 1
കോഴിക്കോട്ട് പല കർഷകർക്കും രാത്രിയിൽ ഉറക്കമില്ല... നേരം വെളുത്തു ചെല്ലുന്പോൾ കൃഷിയിടത്തിലെ കാഴ്ച എന്താകും എന്ന ആധിയിലാണ് പലരും. ഇതു ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മണ്ണിനോടും മഴയോടും മല്ലിട്ട് നട്ടുവളർത്തിയതൊക്കെ ഒന്നു നടുനിവർത്തിവരുന്പോഴേക്കും ഉഴുതുമറിച്ച പാടം പോലെ കിടന്നാലോ? മനുഷ്യന്റെ ഒരു വർഷത്തെ അധ്വാനത്തെ തകർത്തു തരിപ്പണമാക്കാൻ കാട്ടാനയ്ക്ക് ഒരു ദിവസം പോലും അധികമാണ്. കോഴിക്കോട്ടെ മലയോര മേഖലയുടെ പല പ്രഭാതങ്ങളും ഇന്നു കർഷകരുടെ കണ്ണീർ വീണു നനയുകയാണ്.
കട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി കൂടരഞ്ഞി ഗ്രാമപഞ്ചായത്തുകളിലെല്ലാം ആന, പന്നി, മുള്ളന്‍പന്നി, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ആനയുടെയും മറ്റും ശല്യം സഹിക്കാതെ കൃഷിസ്ഥലം ഉപേക്ഷിച്ചു പോയവരും നിരവധി.
കുരങ്ങുകൾ കൂട്ടത്തോടെയാണെത്തുന്നത്. മലയോരത്തു തേങ്ങകള്‍ പറിച്ചെറിഞ്ഞു തെങ്ങുകളെല്ലാം കാലിയായിരിക്കുന്നു. ചുരത്തിനോടു ചേര്‍ന്നു കിടക്കുന്ന പുതുപ്പാടിയിലാണ് കുരങ്ങുശല്യം രൂക്ഷമായുള്ളത്. വീടിനുള്ളില്‍ കയറി ഭക്ഷണമുള്‍പ്പെടെ നശിപ്പിക്കുന്നതും പതിവാണ്.
കുടുംബശ്രീയെ വിറപ്പിച്ച കാട്ടാന
പുതുപ്പാടിയില്‍ കുടുംബശ്രീ സംഘങ്ങള്‍ ആകെ വിഷമത്തിലാണ്. സംഘങ്ങൾ ചേർന്നു നടത്തിയ അഞ്ചേക്കര്‍ സ്ഥലത്തെ വാഴക്കൃഷിയില്‍ പകുതിയോളം ഒറ്റ രാത്രികെണ്ട് ആന തകര്‍ത്തു. കുല വെട്ടാറായ വാഴകളാണു നശിപ്പിച്ചത്. മൂന്നു സംഘങ്ങള്‍ ചേര്‍ന്ന് ഒന്‍പതു ലക്ഷം രൂപ ബാങ്കില്‍നിന്നു വായ്പയെടുത്താണ് കൃഷിയിറക്കിയത്. ഇവര്‍ വായ്പ തിരിച്ചടയ്ക്കാനാകാതെ നട്ടം തിരിയുകയാണ്. സമാന രീതിയില്‍ നിരവധി കര്‍ഷകരാണ് ബാങ്കില്‍നിന്നു വായ്പയെടുത്ത് കൃഷി നടത്തുന്നത്. ആനക്കാം പൊയില്‍ മുത്തപ്പന് പുഴയില്‍ ആയിരക്കണക്കിനു വാഴകളാണ് ആന നശിപ്പിച്ചത്. വട്ടച്ചിറയിലും മരുതിലാവിലും നിരവധി തെങ്ങുകളും കൊക്കോയും ആന നശിപ്പിച്ചു.
കാട്ടുപന്നിയും മുള്ളന്‍ പന്നിയും കൂട്ടമായെത്തുന്നതിനാല്‍ ഇടവിള കൃഷികളും നടത്താനാവില്ല. കാട്ടുപന്നി ആക്രമണം പകലും പ്രതീക്ഷിക്കണം. കൃഷിസ്ഥലത്തു കാട്ടുപന്നി കര്‍ഷകരെ ആക്രമിച്ചു പരിക്കേൽപ്പിക്കുന്നതു സാധാരണമായിരിക്കുകയാണ്.
പരിഹാരമില്ല, പരിഹാസമുണ്ട്!
തെങ്ങ്, കവുങ്ങ്, കുരുമുക്, വാഴ തുടങ്ങിയ കൃഷികള്‍ കാട്ടാന നശിപ്പിക്കുന്നതു സഹിക്കാതെ പരാതിയുമായി ഫോറസ്റ്റ് അധികൃതരെ സമീപിച്ചപ്പോള്‍ കട്ടിപ്പാറ അമരാട് താമസിച്ചിരുന്ന എഴുപത്തിരണ്ടുകാരനായ കുന്നുംപുറത്ത് അബ്ദു റഹിമാനു കിട്ടിയത് അധികൃതരുടെ പരിഹാസം. ആനയ്ക്കു കൊമ്പുണ്ടോ?, കൊമ്പിന്റെ വലിപ്പമെങ്ങനെ?, കാണാന്‍ ശേലുണ്ടോ എന്നിങ്ങനെ ചോദ്യവും പരിഹാസച്ചിരിയും.
ഒടുവില്‍ രണ്ട് ഓലപ്പടക്കവും കൈയിൽ കൊടുത്തു പൊട്ടിക്കാന്‍ പറഞ്ഞതല്ലാതെ തിരിഞ്ഞു നോക്കിയിട്ടില്ല. ആന നശിപ്പിച്ച കൃഷിയിടം കാണാന്‍ പോലും അവര്‍ വന്നില്ലെന്നും അബ്ദുറഹിമാന് പറയുന്നു. ഇത് അബ്ദുറഹിമാന്റെ മാത്രം പരാതിയല്ല. വന്യമൃഗശല്യത്തില്‍ ദുരിതം പേറുന്ന കര്‍ഷകര്‍ക്കെല്ലാം പറയാനുള്ളതും ഇതു തന്നെയാണ്.
സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷ പദ്ധതിയില്‍ ഇടവിള കൃഷിയിലൂടെ സംസ്ഥാനത്ത് അവശ്യ ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം കര്‍ഷകര്‍ക്കുണ്ടെങ്കിലും കാട്ടുമൃഗങ്ങളുടെ ആക്രമണം വിലങ്ങുതടിയായി നില്‍ക്കുകയാണ്. വനാതിർത്തികളില്‍ സൗരോര്‍ജ വേലികള്‍ സ്ഥാപിച്ചു കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍നിന്നു കര്‍ഷകരെയും കാര്‍ഷിക വിളകളും സംരക്ഷിക്കണമെന്നാണ് ആവശ്യം.
സ്ഥലമെടുത്തോളാൻ കർഷകർ!
വനത്തോടു ചേർന്ന സ്വകാര്യഭൂമികൾ വിട്ടുകൊടുക്കാൻ തയാറായാൽ ഏറ്റെടുക്കാമെന്ന വനംവകുപ്പിന്റെ ആഹ്വാനം കേട്ട ഒരു പറ്റം മലയോര കർഷകർ ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പൂഴിത്തോട് മേഖലയിൽ പെട്ട കരിങ്കണ്ണി, താളിപ്പാറ പ്രദേശങ്ങളിലെ ഭൂവുടമകളായ നൂറോളം പേരാണു തങ്ങളുടെ ഉടമസ്ഥതയിലുള്ള പൊന്നുവിളയുന്ന നൂറ്റിഅറുപതോളം ഏക്കർ സ്ഥലം വനംവകുപ്പിനു കൈമാറാൻ ഒരു വർഷം മുമ്പ് സമ്മതപത്രം നൽകിയത്. കാരണം മറ്റൊന്നല്ല; കടുത്ത വന്യമൃഗശല്യം തന്നെ.
അൻപതിൽപരം വീടുകളും കുടുംബങ്ങളും ഇവിടെയുണ്ടായിരുന്നു. മണ്ണിൽ അധ്വാനിച്ചുണ്ടാക്കുന്ന മുഴുവൻ വിളകളും ഫലങ്ങളും കാട്ടാനക്കൂട്ടങ്ങളും കാട്ടുപന്നിയും ആഹാരമാക്കുകയായിരുന്നു. ജീവനുതന്നെ ഭീഷണിയായതോടെ കുടുംബങ്ങൾ ഒന്നൊന്നായി വീടുപേക്ഷിച്ചു പോന്നു. ഇന്നവിടെ അവശേഷിക്കുന്നത് രണ്ടു പന്നിഫാമുകൾ മാത്രം. പൊന്നുംവില നിശ്ചയിച്ചു തങ്ങളുടെ ഭൂമികൾ മുഴുവൻ സർക്കാർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവർ. തുടക്കത്തിൽ ഉത്സാഹം കാട്ടിയിരുന്ന ഉദ്യോഗസ്ഥർ ഇപ്പോൾ മൗനത്തിലാണ്.
ടൗണിലും മൃഗങ്ങൾ
പൂഴിത്തോട്ടിൽ തുടങ്ങിയ വന്യമൃഗശല്യം താഴേക്കിറങ്ങി ഇപ്പോൾ നാട് ഒന്നായി അനുഭവിക്കുകയാണ്. പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽ പെടുന്ന ചക്കിട്ടപാറ, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തുകൾ കാർഷിക സമൃദ്ധിയുടെ പറുദീസയായിരുന്നു. ഇപ്പോൾ കർഷകർ ആശങ്ക നിറഞ്ഞ മനസോടെയാണു കൃഷിക്കിറങ്ങുന്നത്. വിള വന്യമൃഗങ്ങൾ ആഹാരമാക്കുമോയെന്ന ഭയമാണു കർഷകരെ ഭരിക്കുന്നത്. വനമേഖലയും ടൗണും വ്യത്യാസമില്ലാതെ കാട്ടുമൃഗങ്ങളുടെ തേർവാഴ്ചയാണ്. സോളാർ വേലിയും കിടങ്ങുകളും താണ്ടാൻ വന്യമൃഗങ്ങൾ പഠിച്ചിരിക്കുന്നു.
സാരിയുടുത്ത കൃഷിയിടം
കൃഷിനാശമാണ് ഇക്കാലമത്രയും ഉണ്ടായിരുന്നതെങ്കിൽ ജീവനു നേരെയും ഭീഷണി ഉയർന്നിരിക്കുകയാണ്. ചെമ്പനോടയിൽ ആടുകളെ പുലി ആക്രമിച്ച സംഭവങ്ങളുണ്ടായത് ഈയിടെ. കടുവ സാന്നിധ്യവും റിപ്പോർട്ട് ചെയ്യപ്പെട്ട നാട്ടിൽ കാട്ടുപോത്തുകളടക്കമുള്ള മറ്റു വന്യജീവികളുടെ ഭീഷണിയും സജീവം.
നാട്ടിലെവിടെയും സാരിയുടുപ്പിച്ച കൃഷിയിടങ്ങളാണു കാണാൻ കഴിയുന്നത്. കപ്പയടക്കമുള്ള ഇടവിള കൃഷി സംരക്ഷിക്കാനായി കർഷകർ കണ്ടുപിടിച്ച പുതിയ സൂത്രവഴിയാണു കൃഷിയിടത്തിനു ചുറ്റും സാരിയും തുണിയും വലിച്ചു കെട്ടുകയെന്നത്. ഒരു പരിധി വരെ പ്രയോജനം ചെയ്യുന്നുണ്ടെങ്കിലും ഇതു തങ്ങളെ പറ്റിക്കാനാണെന്നു കാട്ടുമൃഗങ്ങൾ തിരിച്ചറിയുന്ന കാലം വിദൂരമല്ല. വന്യമൃഗങ്ങൾക്കു സദ്യ ഒരുക്കുന്ന പരിപാടി സർക്കാരിന്റെ ആഹ്വാന പ്രകാരം കർഷകർ നടപ്പാക്കി വരികയാണ്. കൊറോണയുടെ പശ്ചാത്തലത്തിൽ ആവിഷ്കരിച്ച സുഭിക്ഷ കേരളം പദ്ധതിയാണിത്. നാട്ടിലെ തരിശുനിലങ്ങൾ കണ്ടെത്തി സംയോജിത കൃഷിയിറക്കൽ പരിപാടിയാണിത്. നട്ട കപ്പ കിളിർക്കുന്നതിനു മുമ്പുതന്നെ കാട്ടുപന്നികൾ നശിച്ചിച്ച സംഭവം റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. വിളവെടുപ്പ് മൃഗമോ കർഷകനോ നടത്തുകയെന്നു കണ്ടറിയണം.
നഷ്ടപരിഹാരം ഇല്ല!
പശുക്കടവ്, മുള്ളൻകുന്ന്, ജാനകിക്കാട്, പൂഴിത്തോട്, ചെമ്പനോട, മുതുകാട്, പേരാമ്പ്ര എസ്റ്റേറ്റ്, പെരുവണ്ണാമൂഴി, ചവറംമൂഴി, പടത്തുകടവ്, പന്തിരിക്കര, കൂവപ്പൊയിൽ, പിള്ളപ്പെരുവണ്ണ, ചക്കിട്ടപാറ, അണ്ണക്കുട്ടൻ ചാൽ, നരിനട, കക്കയം, കരിയാത്തുംപാറ, ഇരുപത്തി എട്ടാംമൈൽ, കൂരാച്ചുണ്ട്, കല്ലാനോട്, ഓഞ്ഞിൽ, പൊറാളി, പൂവത്താം കുന്ന് മേഖലകളെല്ലാം കടുത്ത വന്യമൃഗശല്യം നേരിടുന്ന പ്രദേശങ്ങളാണ്. വനം ഓഫീസുകളിൽ കൃഷി നാശത്തിന്റെ പരാതിയുമായി എത്തുന്നവർ നിരവധിയാണ്. പക്ഷെ നഷ്ടപരിഹാരം തുലോം കുറവാണ്. വന്യമൃഗങ്ങളെക്കാൾ കർഷകനു പരിഗണന ലഭിക്കാത്തിടത്തോളം കാത്തിരിക്കുന്നത് പട്ടിണിയുടെ കാലമാണ്.
വേലിക്കു ഫണ്ടില്ല
വനമേഖലയോടു ചേര്‍ന്നു കിടക്കുന്ന നാദാപുരം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്. വളയം, ചെക്യാട്, വാണിമേൽ, നരിപ്പറ്റ പഞ്ചായത്തുകളിലാണ് കാട്ടാനകള്‍ ഭീതി വിതയ്ക്കുന്നത്. വളയം, ചെക്യാട് പഞ്ചായത്തുകളുടെ കണ്ണൂര്‍ ജില്ലയോടു ചേര്‍ന്നു കിടക്കുന്ന കണ്ടിവാതുക്കല്‍, അഭയഗിരി മേഖലകളിലാണ് കാട്ടാനകളുടെ സംഹാര താണ്ഡവം. കണ്ണവം വനമേഖലകളില്നിന്നിറങ്ങുന്ന ആനകള്‍ ജനവാസ കേന്ദ്രങ്ങള്‍ വരെ എത്തുകയാണ്. ജീവന് പണയപ്പെടുത്തിയാണ് വനമേഖലകളിലെ കോളനിനിവാസികള്‍ കഴിയുന്നത്. കണ്ണവം വനമേഖലകളില്‍ വേലി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമേറെയാണെങ്കിലും ഫണ്ടില്ലെന്നാണ് സ്ഥിരം പല്ലവി. ഈ വര്‍ഷം ചില സ്ഥലങ്ങളിൽ ഫെന്‍സിംഗ് സ്ഥാപിച്ചെങ്കിലും പൂർത്തീകരിച്ചിട്ടില്ല. നരിപ്പറ്റ പഞ്ചായത്തില്‍ ഭീഷണി ഉയര്‍ത്തുന്നത് ഒറ്റയാന് ആണ്. രണ്ടുവര്‍ഷമായി (ഈ ഒറ്റയാന് മുമ്പെങ്ങുമില്ലാത്ത) കുറിച്യക്കോളനിയായ തരിപ്പക്കോളനിയും കാട്ടാനശല്യത്തില്‍ പൊറുതി മുട്ടുകയാണ്. രണ്ടുമാസത്തിനിടെ ആനകളിറങ്ങി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കോളനിയില്‍ വരുത്തിവച്ചിട്ടുള്ളത്.
വാണിമേൽ പഞ്ചായത്തിന്റെ മലയോര മേഖലകളായ ചിറ്റാരിയും ആനകളിറങ്ങി കൃഷി നാശം വരുത്തുന്നത് നോക്കി നില്ക്കാനെ കഴിയുന്നുള്ളു.നരിപ്പറ്റ പഞ്ചായത്തിലെത്തുന്ന ഒറ്റയാനെ പിടികൂടണമെന്നു മാസങ്ങൾക്കു മുമ്പ് വനംമന്ത്രിക്കു നിവേദനം നല്‍കിയെങ്കിലും നടപടി വൈകുകയാണെന്നു കര്‍ഷകര്‍ പറയുന്നു.
പന്നികൾക്ക് ഉണ്ടയില്ലാ വെടി!
കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ സര്‍ക്കാർ അനുമതി നല്‍കിയെങ്കിലും അതും പ്രായോഗികമല്ലെന്നു കര്‍ഷകര്‍. ലൈസന്‍സുള്ള തോക്കുള്ളവര്ക്കു പന്നിയെ വെടിവയ്ക്കാനാണ് അനുമതി. എന്നാല്‍, അത്തരത്തില്‍ തോക്കുള്ളവര്‍ വളരെ കുറവാണ്. ഉണ്ടായിരുന്നവര്‍ക്കു തന്നെ ലൈസന്‍സ് പുതുക്കി കിട്ടുന്നുമില്ല. മലയോര മേഖലയില്‍ കട്ടിപ്പാറയിലും കോടഞ്ചേരിയിലുമാണ് പന്നികളെ കൊല്ലാന്‍ അനുമതി ലഭിച്ചത്. കോടഞ്ചേരിയില്‍ ഇതിനായി ആറുപേരെ ചുമതലപ്പെടുത്തി. 105 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള കോടഞ്ചേരി പഞ്ചായത്തില്‍ ആറുപേര്‍ പന്നിയെ കൊല്ലാനിറങ്ങിയാല്‍ എവിടെയെത്തുമെന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്. ആറു മാസമാണ് പന്നിയെ കൊല്ലാനുള്ള കാലാവധി അനുവദിച്ചിട്ടുള്ളത്. കട്ടിപ്പാറയില്‍ ഇതുവരെ ലൈസന്‍സുള്ള തോക്കുള്ളവരെ കണ്ടെത്താനായില്ല. തോക്കില്‍ ഉപയോഗിക്കുന്ന 25 തിരകളാണ് ഒരു വര്‍ഷം ലഭിക്കുന്നത്. അതുതന്നെ കിട്ടാനുമില്ല. എല്ലാ കൃഷിക്കാര്‍ക്കും കാട്ടുപന്നികളെ കെണിയില്‍ കുടുക്കിയോ മറ്റെന്തെങ്കിലും പരമ്പരാഗത മാര്ഗ്ഗങ്ങളിലുടെയോ കൊല്ലാനുള്ള അനുമതി നല്കിയാല് മാത്രമെ പന്നിശല്യം പരിഹരിക്കാനാകൂയെന്നു കർഷകർ പറയുന്നു.
(തുടരും)