Wednesday, July 22, 2020 10:59 PM IST
വാർത്തയ്ക്കു പിന്നിൽ /ജോസ് ആൻഡ്രൂസ്
567 വർഷം മുന്പാണ് തുർക്കി പ്രസിഡന്റ് എർദോഗന്റെ പൂർവികൻ ഹാഗിയ സോഫിയ കത്തീഡ്രലിലേക്ക് ഇരച്ചുകയറിയത്. നാളെ ചരിത്രം ആവർത്തിക്കുകയാണ്. വീണ്ടും മോസ്ക്കാക്കി മാറ്റുന്ന ഹാഗിയ സോഫിയ കത്തീഡ്രൽ പരിഷ്കൃതജനതയുടെ നൊന്പരമായി മാറിയിരിക്കുന്നു. ഇസ്താംബൂളിന്റെ നമ്രശിരസിൽ മതേതരലോകത്തിനു ബാധ്യതയായി ഒരാൾകൂടി.
ഇനി 24 മണിക്കൂറുകൾകൂടിയേയുള്ളു. നാളെ ഹാഗിയ സോഫിയയിൽ നിസ്കാരം തുടങ്ങും. തുർക്കിയിലെ ലോകപ്രശസ്തമായ ക്രൈസ്തവ ദേവാലയം മോസ്കും മ്യൂസിയവുമായതിനുശേഷം വീണ്ടും മോസ്കാക്കി മാറ്റിയശേഷമുള്ള ആദ്യ പൊതുപ്രാർഥന. നാളെത്തന്നെയാണ് അമേരിക്കയിൽ വിലാപദിനം ആചരിക്കുന്നത്. യുഎസ് കോണ്ഫറൻസ് ഓഫ് കാത്തലിക് ബിഷപ്സും അവിടത്തെ ഗ്രീക്ക് ഓർത്തഡോക്സ് അതിരൂപതയും ചേർന്നാണ് ദുഃഖാചരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഒരിക്കൽ തങ്ങളുടേതായിരുന്ന കത്തീഡ്രലിൽ നിസ്കാരം നടത്തുന്പോൾ അമേരിക്കയിൽ പള്ളിമണികൾ മുഴക്കിയും പതാകകൾ താഴ്ത്തിക്കെട്ടിയും സങ്കീർത്തനങ്ങൾ ആലപിച്ചും തങ്ങൾ വേദന പ്രകടിപ്പിക്കുമെന്നാണ് അവർ അറിയിച്ചിരിക്കുന്നത്. ഹാഗിയ സോഫിയ കത്തീഡ്രലിന്റെ പുതിയ പേര് ദി ഗ്രേറ്റ് മോസ്ക് ഓഫ് അയാസോഫിയ. ഇതിനുപിന്നിൽ പ്രവർത്തിച്ച തുർക്കി പ്രസിഡന്റ് രജബ് തയിപ് എർദോഗൻ ചരിത്രത്തിലേക്കു കടക്കുകയാണ്, മതതീവ്രവാദികൾക്ക് ആരാധ്യനായും യഥാർഥ വിശ്വാസികൾ ഉൾപ്പെടെ പരിഷ്കൃതലോകത്തിന് വെറുമൊരു മതമൗലികവാദിയായും.
നാരങ്ങാവെള്ളം വില്പനക്കാരൻ
മതത്തെയും ആരാധനാലയങ്ങളെയും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്ന ആദ്യത്തെ ഭരണാധികാരിയല്ല തുർക്കിയുടെ പ്രസിഡന്റ് എർദോഗൻ. ഇതാവട്ടെ എർദോഗന്റെ ആദ്യ പരീക്ഷണവുമല്ല. 1997ൽ മതതീവ്രവാദം ആളിക്കത്തിക്കുന്ന പ്രസംഗം നടത്തിയതിന്റെപേരിൽ അദ്ദേഹത്തിനു മേയർ സ്ഥാനം ഒഴിയേണ്ടിവന്നിരുന്നു. "മോസ്കുകളാണ് നമ്മുടെ സൈനികത്താവളം..' എന്നു തുടങ്ങുന്ന ആ പ്രസംഗത്തിന്റെ പേരിൽ 99-ൽ അദ്ദേഹത്തിനു നാലു മാസം ജയിലിൽ കഴിയേണ്ടിയും വന്നു.
ഹാഗിയ സോഫിയ നില്ക്കുന്ന ഇസ്താംബൂളിൽതന്നെയാണ് എർദോഗൻ ജനിച്ചത്. അതേ പട്ടണത്തിലെ ആദ്യത്തെ ഇസ്ലാമിസ്റ്റ് മേയറും അദ്ദേഹമായിരുന്നു. ചെറുപ്പത്തിൽ പട്ടണത്തിൽ നാരങ്ങാവെള്ളവും ബണ്ണും വിറ്റ് ജീവിച്ചിട്ടുണ്ടത്രേ. അത്തരം സഹതാപ കഥകളൊക്കെ രാഷ്ട്രീയ വളർച്ചയിൽ പ്രയോജനപ്പെടുകയും ചെയ്തിട്ടുണ്ട്. മതവിദ്വേഷപ്രസംഗം നടത്തി ജയിലിൽ കിടക്കേണ്ടിവന്നതും ഗുണമായി ഭവിച്ചു. അതിലൂടെ അദ്ദേഹം മതമൗലികവാദികളുടെ പ്രിയങ്കരനായി മാറി. വളർച്ചയും അതിവേഗമായി. 2003-ൽ പ്രധാനമന്ത്രിയായി. തുടർച്ചയായി മൂന്നുതവണ പ്രധാനമന്ത്രിയായതിനുശേഷമാണ് പ്രസിഡന്റ് പദവിയിലെത്തിയത്. 2016ൽ എർദോഗൻസർക്കാരിനെതിരേ അട്ടിമറി ശ്രമം ഉണ്ടായി. ശ്രമം പരാജയപ്പെട്ടെങ്കിലും മാധ്യമപ്രവർത്തകരും ബുദ്ധിജീവികളും ഉൾപ്പെടെ നിരവധിപേർ അകത്തായി. മിക്കവരും പിന്നെ പുറംലോകം കണ്ടിട്ടില്ല. എതിർപ്പുകളെയൊക്കെ അടിച്ചമർത്തി. പക്ഷേ, അടുത്തയിടെയായി എർദോഗന്റെ ജനപ്രീതി വീണ്ടും താഴോട്ടാണ്.
2018-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ എകെപി പാർട്ടിയുടെ വോട്ട് വിഹിതം 49 ശതമാനത്തിൽനിന്ന് 42-ലേക്കു താഴ്ന്നു. രാജ്യത്തിന്റെ സാന്പത്തിക നിലയും പരുങ്ങലിലായി. ജിഡിപി കുത്തനെ വീണിരിക്കുന്നു. തുർക്കി കറൻസി ലീറയുടെ മൂല്യം 2011ൽ ഒന്നര ഡോളറായിരുന്നത് ഇപ്പോൾ ഏഴായിരിക്കുന്നു. 2023ലെ തെരഞ്ഞെടുപ്പിനു മുന്പ് ഇതൊക്കെ പരിഹരിക്കാമെന്ന പ്രതീക്ഷയൊന്നുമില്ല. അപ്പോൾപിന്നെ പണ്ടേ കൊണ്ടുനടക്കുന്ന തുരുപ്പെടുത്തു വീശുക തന്നെ. മതപ്രീണനം. തലസ്ഥാനം അങ്കാറയാണെങ്കിലും ഇസ്താംബൂളിലെ കളികളിലൂടെയാണ് തുർക്കിയുടെ വിജയം. മതമൗലികവാദികൾ ഏറെ നാളായി നോട്ടമിട്ടിരിക്കുന്ന ഹാഗിയ സോഫിയയും അവിടെയാണ്. ഒടുവിൽ അതങ്ങു നടത്തി. തുർക്കിയിലും വിദേശത്തുമുള്ള മതമൗലികവാദികളും തീവ്രവാദികളുമൊക്കെ എർദോഗനെ വാഴ്ത്താൻ പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.
ഹാഗിയ സോഫിയ ഒടുക്കമല്ല
എർദോഗൻ തുർക്കിയെ പഴയ മതമൗലികവാദികളുടെ ആലയിലേക്ക് ആട്ടിത്തെളിക്കുകയായിരുന്നു ഏറെനാളായി.
1914നും 23-നും മധ്യേ ക്രൈസ്തവ ന്യൂനപക്ഷവിഭാഗമായ ഒന്നര കോടി അർമീനിയൻ വംശജരെ ഓട്ടോമൻ തുർക്കികൾ വംശഹത്യ നടത്തിയതിനെതിരേ 2008ൽ തുർക്കിയിൽ "ഐ അപ്പോളജൈസ്' കാംപെയിൻ നടന്നു. ആ വംശഹത്യയിൽ ഞാൻ മാപ്പു പറയുന്നു എന്നു വ്യക്തിപരമായി പ്രസ്താവിക്കുന്ന പ്രചാരണത്തിൽ തുർക്കിയിലെ എഴുത്തുകാരും മാധ്യമപ്രവർത്തകരും രാഷ്ട്രീയ പ്രവർത്തരുമൊക്കെ പങ്കെടുത്തു. പക്ഷേ, എർദോഗൻ വിമർശിച്ചു. അതു വംശഹത്യയല്ലായിരുന്നെന്നും മുസ്ലിംമതവിശ്വാസിക്ക് വംശഹത്യ നടത്താനാവില്ലെന്നും കുറ്റമൊന്നും ചെയ്തിട്ടില്ലാത്തതുകൊണ്ട് മാപ്പു പറയേണ്ട കാര്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. തുർക്കിയുടെയും അർമീനിയയുടെയും സൗഹൃദത്തിന്റെ അടയാളമായി 2006-ൽ തുർക്കിയിലെ കാർസ് പ്രവിശ്യയിൽ സ്ഥാപിച്ചിരുന്ന മനുഷ്യത്വ പ്രതിമ തകർക്കാൻ 2011-ൽ എർദോഗൻ ഉത്തരവിട്ടു. ഇത്തരം നടപടികളുടെ തുടർച്ച മാത്രമാണ് ഹാഗിയ സോഫിയയെ മോസ്ക്കാക്കി മാറ്റിയ നടപടി. മറ്റൊരുവിധത്തിൽ പറഞ്ഞാൽ 1453-ൽ കോണ്സ്റ്റാന്റിനോപ്പിൾ കീഴടക്കിയപ്പോൾ മുഹമ്മദ് രണ്ടാമൻ നടത്തിയ രക്തരൂഷിത വെട്ടിപ്പിടിക്കൽ ആധുനിക കാലത്ത് എർദോഗൻ "നിയമപ്രകാരം' നടത്തിയിരിക്കുന്നു.
ഇങ്ങനെ പോയാൽ പഴയ ഓട്ടോമൻ സാമ്രാജ്യം പുനഃസ്ഥാപിക്കാൻ എർദോഗനു സാധിക്കുമെന്നു കരുതുന്നവർ ഏറെയുണ്ട്. മുസ്തഫ കമാൽ അതാതുർക്ക് മതാധിഷ്ഠിതമല്ലാതെ തുർക്കി റിപ്പബ്ലിക് സ്ഥാപിച്ചിട്ട് 2023 ഒക്ടോബറിൽ 100 വർഷം തികയും. അടുത്ത പൊതുതെരഞ്ഞെടുപ്പും അതേ വർഷമാണ്. ഹാഗിയ സോഫിയ തുടക്കമോ ഒടുക്കമോ അല്ലെന്നു കരുതേണ്ടിവരും.
എർദോഗൻ എന്ന ആശയം
എർദോഗൻ യഥാർഥത്തിൽ ഒരു വ്യക്തിയല്ല. ആശയമാണ്. ആധുനികലോകത്തെ ഇരുണ്ട യുഗത്തിലേക്കു കൊണ്ടുപോകുന്ന മതമൗലികവാദമെന്ന ആശയത്തിന്റെ സൃഷ്ടി. ആ ആശയം എവിടെയൊക്കെ ഉണ്ടോ അവിടെയൊക്കെ അദ്ദേഹത്തിന് ആരാധകരുമുണ്ടാകും, നമ്മുടെ കേരളക്കരയിൽ ഉൾപ്പെടെ. സുൽത്താൻ മുഹമ്മദ് രണ്ടാമൻ 1453ൽ കോണ്സ്റ്റാന്റിനോപ്പിൾ (ഇപ്പോഴത്തെ ഇസ്താംബൂൾ) കീഴടക്കിയപ്പോൾ ഹാഗിയ സോഫിയ പള്ളി വെട്ടിപ്പിടിച്ചതല്ലെന്നും വൻതുകയ്ക്കു വിലയ്ക്കെടുത്തതാണെന്നുമാണ് പുതിയ ഭാഷ്യം. ഇതുപക്ഷേ, ചരിത്രരേഖകളിൽ തിരഞ്ഞിട്ടു കാണുന്നില്ലെങ്കിലും ഒരു വിഭാഗം ആളുകൾ സോഷ്യൽ മീഡിയയിൽ സ്വന്തംനിലയ്ക്കു ചരിത്രരചന തുടരുകയാണ്. മറ്റൊരു മതവിഭാഗത്തിന്റെ മഹാസൃഷ്ടി തങ്ങൾ കവർച്ച ചെയ്തെന്ന യാഥാർഥ്യം തുറന്നുപറയാൻ എന്തോ നാണക്കേട് ഉള്ളതുപോലെ.
ഇത്തരക്കാരുടെ വിശ്വാസമനുസരിച്ച് സുൽത്താൻ മുഹമ്മദ് രണ്ടാമനെപ്പോലെതന്നെ മഹാനാണ് എർദോഗനും. തുർക്കി റിപ്പബ്ളിക്കിന്റെ സ്ഥാപകനും ആദ്യ പ്രസിഡന്റുമായിരുന്ന മുസ്തഫ കമാൽ അതാതുർക്ക് വെറുക്കപ്പെട്ടവനുമായി. 1935 - ൽ അദ്ദേഹമാണ് പഴയ തെറ്റ് തിരിച്ചറിഞ്ഞ് മോസ്കിനെ മ്യൂസിയമായി പ്രഖ്യാപിച്ചത്.
ബാബറി മസ്ജദ് നശിപ്പിച്ചതു തെറ്റായിപ്പോയെന്നു പറഞ്ഞശേഷം അവിടെ രാമക്ഷേത്രം നിർമിക്കാൻ അനുവദിച്ച കോടതി വിധി കേട്ട് വിഷമിച്ചവർ ജാതിമതഭേദമെന്യേ ഇന്ത്യയിലുണ്ടായിരുന്നു. തുർക്കിയിലെ പള്ളി മോസ്ക്കാക്കി മാറ്റുന്പോഴും അവർ വേദനിക്കുന്നു. പക്ഷേ, ബാബറി മസ്ജിദിന്റെ കാര്യത്തിൽ വേദനിച്ചതിൽ ഒരു വിഭാഗം കത്തീഡ്രലിന്റെ കാര്യം വന്നപ്പോൾ സന്തോഷിക്കുകയും ചെയ്യുന്നു.
പാമുക്കിന്റെ രോഷം
ഹാഗിയ സോഫിയ മോസ്ക്കാക്കിയപ്പോൾ ആരും ഞെട്ടിയില്ല. വിശാല മനസും സഹിഷ്ണുതയും തീവ്രവാദികളിൽനിന്നോ വർഗീയവാദികളിൽനിന്നോ ആരും പ്രതീക്ഷിക്കാറില്ലാത്തതുകൊണ്ട്. പക്ഷേ, വേദനിച്ചു. ഫ്രാൻസിസ് മാർപാപ്പയും നൊബേൽ സമ്മാന ജേതാവായ തുർക്കി നോവലിസ്റ്റ് ഓർഹാൻ പാമുക്ക് ഉൾപ്പെടെ വിശിഷ്ട വ്യക്തികൾ വേദനിച്ചു.
വിഐപികളല്ലെങ്കിലും ഭൂമുഖത്തെ കോടാനുകോടി മനുഷ്യർക്കും വേദനയും നിരാശയും രോഷവുമുണ്ടായി.
ഞാൻ കോപാകുലനാണ്, എന്നു പറഞ്ഞാണ് ഒർഹാൻ പാമുക്ക് പ്രതികരിച്ചത്.
"സെക്കുലർ ആയ ഒരേയൊരു മുസ്ലിം രാജ്യമാണ് എന്നു പറഞ്ഞ് തുർക്കി അഭിമാനിച്ചിരുന്നു. ഹാഗിയ സോഫിയ അതിന്റെ ഏറ്റവും വലിയ അടയാളമായിരുന്നു. ആ അഭിമാനത്തെ അവർ രാജ്യത്തുനിന്ന് എടുത്തുമാറ്റിയിരിക്കുന്നു. താഴികക്കുടങ്ങളാലും മിനാരങ്ങളാലും ഇസ്താംബൂളിന്റെ ചക്രവാളങ്ങളെ അടയാളപ്പെടുത്തിയിരുന്ന ആ ചരിത്രനിർമിതിയെ സ്മാരകമാക്കിയപ്പോൾ ആധുനിക തുർക്കിയുടെ പിതാവ് കെമാൽ അതാതുർക്ക് ലോകത്തിന് മഹാത്തയൊരു സന്ദേശമായിരുന്നു നല്കിയത്. ഞങ്ങൾ മതേതരത്വത്തിൽ വിശ്വസിക്കുന്നു. ഞങ്ങൾ പുരോഗമനവാദികളാണ്. ദയവായി നിങ്ങളിലൊരാളായി ഞങ്ങളെയും കാണുക എന്ന സന്ദേശം. ഇതു മോസ്ക്കാക്കുന്പോൾ തെരഞ്ഞെടുപ്പിൽ വലിയ പിന്തുണ കിട്ടിയേക്കാം. പക്ഷേ, അതൊരു വലിയ തെറ്റായിപ്പോയി.'
പാമുക്കിന്റെ വാക്കുകളിൽ തുർക്കിയുടെ മതേതര ഹൃദയവും മതതീവ്രവാദികളോടുള്ള രോഷവുമുണ്ട്. പക്ഷേ, വിഖ്യാത എഴുത്തുകാരന്റെ വാക്കുകൾ ഹാഗിയ സോഫിയയിലെ നിലച്ചുപോയ പള്ളിമണികൾപോലെ അവഗണിക്കപ്പെട്ട സത്യമായി അവശേഷിക്കുന്നു.
വെള്ളിയാഴ്ച ഹാഗിയ സോഫിയയിൽ നിസ്കരിക്കാനെത്തുന്ന 500 പേരിൽ പ്രസിഡന്റ് എർദോഗമുണ്ടായേക്കാമെന്ന് റിപ്പോർട്ടുണ്ട്. അദ്ദേഹം മുസ്ലീം മതമൗലികവാദികളുടെ മാത്രം മാതൃകയായതിനാൽ അതിൽ തെറ്റില്ല. പക്ഷേ, 970 വർഷക്കാലം ഹാഗിയസോഫിയയിൽനിന്നുയർന്ന പള്ളിമണികൾ ഇസ്താംബൂളിന്റെ ചരിത്രത്തെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കും.