Saturday, August 1, 2020 12:16 AM IST
ഇന്ത്യയിലെ സ്കൂള്‍, ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ വന്‍തോതിലുള്ള പൊളിച്ചെഴുത്തുകൾക്കും പരിവര്‍ത്തനങ്ങള്‍ക്കും വഴിയൊരുക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ വിദ്യാഭ്യാസ നയമാണിത് എന്നതുകൊണ്ടും 1986 ലെ ദേശീയ വിദ്യാഭ്യാസ നയം 34 വര്‍ഷം പിന്നിട്ടതിനുശേഷം വരുന്ന പുതിയ നയം എന്ന നിലയിലും 2020 ലെ ദേശീയ വിദ്യാഭ്യാസ നയം സവിശേഷ ശ്രദ്ധ ആകർഷിക്കുന്നുണ്ട് .
ഒന്നാം മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നിയോഗിച്ച മുൻ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആർ. സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി 2016 മേയിൽ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. എന്നാൽ, വിദ്യാഭ്യാസത്തിന്റെ കാവിവത്കരണമാണ് കരടു നിർദേശങ്ങളുടെ ലക്ഷ്യം എന്ന വലിയ വിമർശനം ഉയർന്നതിനെത്തുടർന്ന് 2017 ജൂണിൽ ഡോ. കെ. കസ്തൂരിരംഗന്റ അധ്യക്ഷതയിൽ കരട് ദേശീയ വിദ്യാഭ്യാസ നയത്തിനായുള്ള പുതിയ കമ്മിറ്റിക്ക് മാനവ വിഭവശേഷി മന്ത്രാലയം രൂപം നൽകി. കസ്തൂരിരംഗൻ കമ്മിറ്റി 2019 മേയ് 31 ന് സമർപ്പിച്ച ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടിനെതിരെയും വലിയ വിമർശനമുണ്ടായി. പ്രാദേശിക ഭാഷകൾക്കു മുകളിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്നും ന്യുനപക്ഷ വിദ്യാഭ്യാസ അവകാശങ്ങൾ ഹനിക്കാൻ ശ്രമിക്കുന്നു എന്നുമായിരുന്നു കരടിനെതിരെ ഉയർന്ന പ്രധാന വിമർശനം.
സിബിസിഐയുടെയും കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെയും നേതൃത്വത്തിൽ കരടു റിപ്പോർട്ടിലെ നിർദേശങ്ങൾക്കെതിരേ വലിയ പ്രതിഷേധങ്ങളുണ്ടായി. ഈ പ്രതിഷേധങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ട് തർക്കവിഷയങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള ദേശീയ വിദ്യാഭ്യാസ നയത്തിനാണ് ഇപ്പോൾ കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയിരിക്കുന്നത്. രണ്ടു ലക്ഷത്തിലധികം നിർദേശങ്ങൾ പരിശോധിച്ചതിനും വിലയിരുത്തിയതിനും ശേഷമാണു ദേശീയ വിദ്യാഭ്യാസ നയം ഇപ്പോൾ അന്തിമമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്.
ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയിലെ പൊതുനിക്ഷേപം ജിഡിപിയുടെ ആറു ശതമാനത്തിൽ എത്തിക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കും എന്നതാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്.
പ്രധാന നിർദേശങ്ങൾ
പ്രീ പ്രൈമറി സ്കൂള്‍തലം മുതല്‍ സെക്കന്‍ഡറിതലം വരെ വിദ്യാഭ്യാസത്തിന് സാര്‍വത്രിക പ്രവേശനം ഉറപ്പുവരുത്തുക, സ്കൂള്‍ വിദ്യാഭ്യാസത്തിനായുള്ള പുതിയതും സമഗ്രവുമായ ദേശീയ പാഠ്യപദ്ധതി, സ്കൂളുകളില്‍ ഇന്റേണ്‍ഷിപ്പ് ഉൾപ്പെടെയുള്ള തൊഴിലധിഷ്ഠിത നൈപുണ്യ വിദ്യാഭ്യാസം, മാതൃഭാഷയ്ക്കും പ്രാദേശിക ഭാഷകൾക്കും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബഹുഭാഷാപ്രാവീണ്യ പരിശീലനം, ആംഗ്യഭാഷയുടെ ഏകീകരണം, ശ്രവണ വൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള ദേശീയ, സംസ്ഥാന പാഠ്യപദ്ധതികള്‍, വിശകലനം, വിമര്‍ശനാത്മക ചിന്ത, ആശയപരമായ വ്യക്തത എന്നിവ പ്രോത്സാഹിപ്പിക്കുന്ന മൂല്യനിര്‍ണയ പരിഷ്കരണങ്ങള്‍ തുടങ്ങിയവ .
ഉന്നത വിദ്യാഭ്യാസ രംഗത്തേക്കു വന്നുകഴിഞ്ഞാൽ സമഗ്രമായ മൾട്ടിഡിസിപ്ലിനറി ബിരുദ വിദ്യാഭ്യാസം , തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസത്തിനുള്ള മൊത്ത എൻറോൾമെന്റ് അനുപാതം 2035 ഓടെ നിലവിലുള്ള 26.3 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്തൽ, ശക്തമായ ഗവേഷണ സംസ്കാരം വളർത്തിയെടുക്കുന്നതിന് നാഷണൽ റിസർച്ച് ഫൗണ്ടേഷന്റെ രൂപീകരണം, മെഡിക്കൽനിയമ വിദ്യാഭ്യാസം ഒഴികെയുള്ള രാജ്യത്തെ മുഴുവൻ ഉന്നതവിദ്യാഭ്യാസവും ഒരൊറ്റ കുടക്കീഴിലാക്കുന്ന ഹയർ എഡ്യൂക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ രൂപീകരണം, ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണത്തിനായി ദേശീയ ഉന്നത വിദ്യാഭ്യാസ റെഗുലേറ്ററി കൗൺസിൽ (എൻഎച്ച്ഇആർസി), നിലവാരത്തിന്റെ ക്രമീകരണത്തിനായി പൊതുവിദ്യാഭ്യാസ കൗൺസിൽ (ജിഇ സി), ധനസഹായത്തിനായി ഉന്നത വിദ്യാഭ്യാസ ഗ്രാന്റ് കൗൺസിൽ (എച്ച്ഇജിസി), അക്രഡിറ്റേഷനായി നാഷണൽ അക്രഡിറ്റേഷൻ കൗൺസിൽ (എൻഎസി) എന്നിങ്ങനെ നാല് സ്വതന്ത്ര വിഭാഗങ്ങളുടെ രൂപീകരണം.
നിലവിലുള്ള കോളജുകളുടെ അഫിലിയേഷൻ 15 വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി അവസാനിപ്പിച്ചുകൊണ്ട് കോളജുകൾക്ക് ശ്രേണി അടിസ്ഥാനമാക്കി സ്വയംഭരണാവകാശം, അധ്യാപന വിദ്യാഭ്യാസത്തിനായുള്ള നവീനവും സമഗ്രവുമായ ഒരു ദേശീയ പാഠ്യപദ്ധതി (എൻ സി എഫ് ടി ഇ ), സാങ്കേതിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള സ്വയംഭരണ സംവിധാനമായി നാഷണൽ എജ്യുക്കേഷണൽ ടെക്നോളജി ഫോറം (എൻ ഇ ടി എഫ്), വിദ്യാർഥി- അധ്യാപക കൈമാറ്റം പ്രോത്സാഹിപ്പിച്ച് വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവത്കരണം, വിദേശ സർവകലാശാലകളുടെ കടന്നുവരവ് തുടങ്ങിയവ ലക്ഷ്യമിടുന്നു.
വിദ്യാഭ്യാസമേഖലയിൽനിന്നു
സർക്കാർ പിൻവാങ്ങുന്നു
ഒരു ക്ഷേമരാഷ്ട്രം എന്ന പരമ്പരാഗത കാഴ്ചപ്പാടുകൾ അട്ടിമറിച്ചുകൊണ്ട് ജനക്ഷേമത്തിന്റെ സമസ്ത മേഖലകളിൽനിന്നും പതിയെപ്പതിയെ സർക്കാർ പിന്മാറുന്നു എന്നതാണ് തീവ്ര മുതലാളിത്ത നയങ്ങളുടെ അനന്തര ഫലം.
1951 ൽ ആരംഭിച്ച ഒന്നാം പഞ്ചവത്സര പദ്ധതിയിൽ വിദ്യാഭ്യാസത്തിനു വേണ്ടി മാറ്റിവെച്ചത് പദ്ധതിയുടെ 7.6 ശതമായിരുന്നുവെങ്കിൽ പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി ആയപ്പോഴേക്കും അതു ചുരുങ്ങി ഒന്നര ശതമാനത്തോളം എത്തി. അതുപോലെ 2012 – 2013 സാമ്പത്തിക വർഷത്തിൽ വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടി മാറ്റിവച്ചത് ജിഡിപിയുടെ 3.1 ശതമാനം ആയിരുന്നുവെങ്കിൽ 2018 – 2019 സാമ്പത്തികവർഷം മാറ്റിവച്ചത് 2.7 ശതമാനമാണ്. ഇപ്പോൾ ജി ഡി പിയുടെ മൂന്ന് ശതമാനത്തിൽ താഴെ നിൽക്കുന്ന വിഹിതം ദേശീയ വിദ്യാഭ്യാസ നയത്തിൽ പറയുന്നതുപോലെ ആറു ശതമാനത്തിലേക്ക് എത്തിക്കണമെങ്കിൽ കേന്ദ്ര സർക്കാർ ഭഗീരഥപ്രയത്നം തന്നെ നടത്തേണ്ടിവരും.
കോർപറേറ്റ് വത്കരണം
വിദ്യാഭ്യാസ വിപ്ലവത്തിന് സർക്കാർ കാണുന്ന മറുമരുന്ന് വിദ്യാഭ്യാസമേഖലയുടെ വളരെ വേഗത്തിലുള്ള സ്വകാര്യവത്കരണവും കോർപറേറ്റ് വത്കരണവും ആണ് എന്നു കാണാൻ സാധിക്കും.
പുതുതായി രൂപീകരിക്കപ്പെടുന്ന ഹയര്‍ എജ്യുക്കേഷന്‍ ഫിനാൻസിംഗ് ഏജൻസിയെ വായ്പകള്‍ നല്കുന്ന ഒരു ഏജൻസിയായാണു വിഭാവനം ചെയ്യുന്നത്. ഇത് വിദ്യാഭ്യാസത്തിന്റെ കച്ചവടവത്കരണത്തെ പ്രോത്സാഹിപ്പിക്കും . അതുപോലെ വിദ്യാഭ്യാസ നയത്തിൽ വിഭാവനം ചെയ്യപ്പെടുന്ന നാഷണല്‍ റിസർച്ച് ഫൗണ്ടേഷനും വിദ്യാഭ്യാസമേഖലയുടെ കോർപറേറ്റ് വത്കരണവും കാവിവത്കരണവും ലക്ഷ്യം വച്ചുകൊണ്ടാണെന്ന് വ്യക്തമാണ്. ദേശീയ താത്പര്യമുള്ള വിഷയങ്ങളില്‍ മാത്രമേ ഗവേഷണം പാടുള്ളൂ എന്ന് നാഷണല്‍ റിസർച്ച് ഫൗണ്ടേഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ വ്യക്തമാക്കുന്നു. എന്താണ് ദേശീയതാത്പര്യമെന്ന് വൻകിട കോർപറേറ്റുകളും സർക്കാരിന്റെ പ്രത്യയശാസ്ത്ര വക്താക്കളും നിർവചിക്കും.
ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകൾക്കുവേണ്ടി വിഭാവനം ചെയ്ത സർവശിക്ഷാ അഭിയാനും ഒന്‍പതു മുതല്‍ മേൽ ക്ലാസുകൾക്ക് വേണ്ടിയുള്ള രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാനും സംയോജിപ്പിച്ച് പുതുതായി കൊണ്ടുവരുന്ന സമഗ്ര ശിക്ഷാ അഭിയാൻ ഇപ്പോള്‍ കൺകറന്റ് ലിസ്റ്റില്‍ ഉൾപ്പെട്ടിരിക്കുന്ന വിദ്യാഭ്യാസ വിഷയങ്ങളില്‍ സംസ്ഥാനങ്ങൾക്കു മുകളില്‍ കേന്ദ്രത്തിന്റെ ആധിപത്യം ഉറപ്പിക്കുന്നതിനുവേണ്ടിയാണ്. പുതുതായി വിഭാവനം ചെയ്യുന്ന എജ്യുക്കേഷന്‍ ക്വാളിറ്റി അപ് ഗ്രേഡിംഗ് ആൻഡ് ഇൻക്ലുഷന്‍ പ്രോഗ്രാം കോർപറേറ്റുകളുടെ പങ്കാളിത്തം ലക്ഷ്യംവച്ചുകൊണ്ടാണ്.
സാമൂഹികനീതി പടിയിറങ്ങുമ്പോൾ
ദേശീയ വിദ്യാഭ്യാസ നയത്തിലെ സുപ്രധാനമായ നിർദേശങ്ങളിലൊന്ന് രാജ്യത്തെമ്പാടും വിദേശ സർവകലാശാലകൾ ഉൾപ്പെടെ ഇഷ്ടംപോലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാമെന്നതും ഇഷ്ടമുള്ള ഫീസ് നിശ്ചയിക്കാമെന്നതുമാണ്. ഇത് വിദ്യാഭ്യാസമേഖലയിലെ സാമൂഹികനീതി എന്ന ദർശനത്തെ തന്നെ അട്ടിമറിക്കും.
പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസാകുന്ന 25-30 ശതമാനം വിദ്യാർഥികൾക്കും ഇന്നും ഉന്നതവിദ്യാഭ്യാസം ഒരു വിദൂര സ്വപ്നം മാത്രമാണ്.
പ്രഫ. റോണി കെ. ബേബി