Monday, August 3, 2020 11:12 PM IST
സർവാത്മനാ സ്വീകരിക്കപ്പെട്ട ഒരു തീരുമാനമല്ല ഫിൻലൻഡ് സ്വീകരിച്ച സ്കൂൾ പാഠ്യപദ്ധതിയായ പെരുസ്കൗളു. യുഎസ്എ, ഇംഗ്ലണ്ട്, ന്യൂസിലൻഡ് പോലുള്ള രാജ്യങ്ങൾ വിദ്യാഭ്യാസമേഖലയിൽ സ്വകാര്യവത്കരണം പ്രോത്സാഹിപ്പിക്കുന്ന കാലഘട്ടത്തിലാണ് ഫിൻലൻഡ് തികച്ചും വ്യത്യസ്ത രീതി സ്വീകരിച്ചത്. അന്നുവരെ സ്കൂൾ നടത്തി ലാഭം ഉണ്ടാക്കിയവരെല്ലാം പെരുസ്കൗളുവിനെതിരേ തിരിഞ്ഞു. അധ്യാപകസമൂഹം പെരുസ്കൗളുവിൽ ശക്തമായ വിശ്വാസം രേഖപ്പെടുത്തിയെങ്കിലും ഭരണ നേതൃത്വത്തിലിരിക്കുന്നവർ ഇതിന്റെ ഫലപ്രാപ്തിയിൽ സംശയം പ്രകടിപ്പിച്ചു. എന്നാൽ 2001 ഡിസംബറിൽ സന്ദേഹങ്ങൾ അവസാനിപ്പിച്ചുകൊണ്ട് ആദ്യ പിസ (പ്രോഗാം ഓഫ് ഇന്റർനാഷണൽ സ്റ്റുഡന്റ്സ് അസസ്മെന്റ്) ഫലം പുറത്തുവന്നു. ലോകത്തിലെ ഏറ്റവും മികച്ച സ്കൂൾ വിദ്യാഭ്യാസം ഫിൻലൻഡിലേത്.
വിദ്യാഭ്യാസം മത്സരമല്ല, സഹകരണമാണ്
1980-കൾക്കു ശേഷം വികസിതരാജ്യങ്ങൾ പിന്തുടർന്ന മത്സരാധിഷ്ഠിതമായ വിദ്യാഭ്യാസ പരിഷ്കാരങ്ങളെ പൊതുവേ ഗ്ലോബൽ എഡ്യുക്കേഷണൽ റീഫോംസ് മൂവ്മെന്റ് (ജേം) എന്നു വിളിക്കുന്നു. സ്വകാര്യ സ്കൂളുകൾ പ്രോത്സാഹിപ്പിക്കുക - പൊതുപരീക്ഷകൾക്ക് പ്രാധാന്യം - പരീക്ഷാഫലം മാനദണ്ഡമാക്കി അധ്യാപകരെയും സ്കൂളുകളുടെയും വിലയിരുത്തൽ - കുട്ടികളെ ഇഷ്ടമുള്ള സ്കൂളിൽ ചേർക്കാൻ മാതാപിതാക്കൾക്ക് അവസരം - മിടുക്കരായ കുട്ടികൾക്കുവേണ്ടി സ്കൂളുകൾ തമ്മിൽ മത്സരം എന്നിവ ജേമിന്റെ പ്രത്യേകതകളായിരുന്നു. എന്നാൽ, തികച്ചും വേറിട്ടൊരു മാർഗമാണ് ഫിൻലൻഡ് സ്വീകരിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പൂർണമായും ഗവണ്മെന്റ് ഉടമസ്ഥതയിലും സൗജന്യവുമാക്കി, ഗുണനിലവാരം ഉറപ്പാക്കാൻ സ്കൂളുകളിൽ പൂർണ അക്കാദമിക് സ്വാതന്ത്ര്യം, പഠന പ്രക്രിയ മെച്ചപ്പെടുത്താൻ അധ്യാപകർക്ക് പിന്തുണ, പരീക്ഷയ്ക്കുവേണ്ടിയുള്ള പഠനമാകാതെ കുട്ടിയുടെ സമഗ്രമായ വ്യക്തിത്വത്തിലൂന്നിയുള്ള അധ്യാപനം. പരീക്ഷ സ്കോറിനേക്കാളുപരി അധ്യാപകരുടെ പ്രഫഷണലിസത്തിലുള്ള വിശ്വാസം എന്നിവയായിരുന്നു ഫിൻലൻഡ് വിദ്യാഭ്യാസ പരിഷ്കാരത്തിന്റെ രീതികൾ. ഇവ പിന്നീട് ഫിന്നിഷ് മാർഗം എന്ന പേരിൽ ലോകപ്രശസ്തമായി.
ദി ഫോർത്ത് വേ
ആൻഡി ഹർഗ്രേവ്സ്, ഡന്നീസ് ഷേർലി എന്നിവരുടെ "ദ ഫോർത്ത് വേ' എന്ന ഗ്രന്ഥത്തിൽ വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ നാലു മാർഗങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്.
ഒന്നാമത്ത മാർഗം- സർഗാത്മകതയുള്ള അധ്യാപകർ ഉള്ളിടത്ത് വിദ്യാഭ്യാസം മികച്ചതായിരിക്കും; പക്ഷേ എല്ലാ കുട്ടികൾക്കും പ്രയോജനം ലഭിക്കില്ല. രണ്ടാമത്തെ മാർഗത്തിൽ വിദ്യാഭ്യാസത്തെ മാർക്കറ്റ് ശക്തികൾക്ക് വിട്ടുകൊടുക്കുന്നു. അപ്പോൾ സന്പന്നരുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം എന്നു വരുന്നു. മൂന്നാമത്തെ മാർഗത്തിൽ ഗവണ്മെന്റ് വൻതോതിൽ പണമിറക്കും. പക്ഷേ, സ്കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥരുടെ കർശന നിയന്ത്രണം. അവിടങ്ങളിൽ പഠനപ്രക്രിയയേക്കാൾ പ്രാധാന്യം റിപ്പോർട്ടിംഗിനായിരിക്കും. നാലാമത്തെ മാർഗം പരസ്പര സഹകരണത്തിന്റെയും വിശ്വാസത്തിന്റെയും ഫിന്നിഷ് മാർഗം ആണ്.
ഫിൻലൻഡിലെ അധ്യാപകർ ബോധനശാസ്ത്രത്തിന്റെ ഏറ്റവും നൂതനമായ രീതികൾ ഉപയോഗിച്ച് പഠനപ്രക്രിയയെ എങ്ങനെ മെച്ചപ്പെടുത്താം എന്ന് ആവേശപൂർവം ചർച്ചചെയ്തു. കുട്ടികൾ പഠിക്കാൻ വലിയ പൊതുപരീക്ഷകളെക്കാൾ ക്ലാസിലെ ചെറുപരീക്ഷകളാണു നല്ലതെന്നു തെളിയിച്ചു. പോട്ട്ഫോളിയോ നിർമാണം, സ്വയം വിലയിരുത്തൽ, സഹപാഠികളാൽ ഉള്ള വിലയിരുത്തൽ, കലാസൃഷ്ടികൾ, കരകൗശലം, ഐടി പ്രവർത്തനങ്ങൾ എന്നിങ്ങനെ കുട്ടികളുടെ വിവിധ പ്രവർത്തനങ്ങളാൽ ക്ലാസുകൾ സജീവമായി.
ഫിൻലൻഡ് മാതൃക കേരളത്തിൽ പുനഃസൃഷ്ടിക്കാനാകുമോ?
ഫിന്നിഷ് മാർഗത്തിന്റെ മൂന്നു പ്രമാണങ്ങൾ- അധ്യാപക ശക്തീകരണം, സമഗ്രമായ പൊതുപാഠ്യപദ്ധതി, എല്ലാ കുട്ടികൾക്കും പഠിക്കാൻ സാധിക്കുമെന്ന സമത്വഭാവന- ഇവ സ്വാംശീകരിക്കുവാൻ കേരളം എത്രമാത്രം സന്നദ്ധമാണ്? ചർച്ചകൾക്ക് തുടക്കം ഇവിടെനിന്നാകാം.
1. ടീച്ചർ പ്രഫഷണലിസമോ പൊതുപരീക്ഷകളോ?
ഫിൻലൻഡിൽ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കുന്പോൾ മാത്രമാണ് ഒരു കുട്ടി ബോർഡ് പരീക്ഷ എഴുതുന്നത്. 18 വയസുവരെ അധ്യാപകരിൽനിന്ന് നേരിട്ടുള്ള വിലയിരുത്തലുകൾ മാത്രം. കേരളത്തിൽ 18 വയസിനിടെ കുറഞ്ഞതു മൂന്നു പരീക്ഷകളാണു വിദ്യാർഥി എഴുതിയിട്ടുണ്ടാവുക. യഥാർഥത്തിൽ പരീക്ഷകൾക്കു വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താൻ സഹായിക്കുമോ? എങ്ങനെ പഠിക്കുന്നു (പെഡഗോജി) എന്നതിനു വിദ്യാഭ്യാസത്തിൽ പ്രാധാന്യം നല്കുന്നില്ലെങ്കിൽ പഠിപ്പിക്കുന്നതെങ്ങനെ എന്ന ചോദ്യം അപ്രസക്തമാകുന്നു.
കുട്ടികളെ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്നതെങ്ങനെ എന്നു ചർച്ച ചെയ്യാൻ തയാറായപ്പോൾ സെക്കൻഡ് ലാംഗ്വേജ് അക്വിസിഷൻ പ്രോഗ്രാം എന്നൊരു മികച്ച പാഠ്യപദ്ധതി 1995കളിൽ രൂപപ്പെട്ടു. ഭാഷ വായിച്ചു പഠിക്കുകയല്ല സംസാരിച്ചു പഠിക്കുക എന്നതായിരുന്നു ആശയം.
പൊതുപരീക്ഷകളുടെ എണ്ണം കൂട്ടുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുകയില്ലെന്ന് ഫിൻലൻഡ് സാക്ഷ്യപ്പെടുത്തുന്നു. വിദ്യാഭ്യാസത്തിന്റെ ഹാർഡ് കോറായ പഠനപ്രക്രിയയ്ക്ക് (എങ്ങനെ പഠിക്കുന്നു) പ്രാധാന്യം നല്കിയാണ് ഫിൻലൻഡ് വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർധിപ്പിച്ചത്.
2. എത്ര പാഠ്യപദ്ധതികൾ വേണം?
നാലാം ക്ലാസിനുശേഷം സമർഥരായവർക്കു ഗ്രാമർ സ്കൂൾ, സാമർഥ്യം കുറഞ്ഞവർക്ക് സിവിക് സ്കൂൾ എന്നിങ്ങനെ രണ്ടു പാഠ്യപദ്ധതികൾ 1950-കളിൽ ഫിൻലൻഡിൽ ഉണ്ടായിരുന്നു. ഗവണ്മെന്റും സ്വകാര്യ മേഖലയും ഗ്രാമർ സ്കൂളുകൾക്കു പ്രാധാന്യം കൊടുത്തപ്പോൾ ആളും അർഥവുമുള്ള മാതാപിതാക്കൾ കുട്ടികളെ അവിടങ്ങളിൽ പഠിപ്പിച്ചു. ഗ്രാമപ്രദേശങ്ങളിലെയും സാന്പത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടികളും പഠിക്കുന്ന സിവിക് സ്കൂളുകൾ ക്രമേണ അവഗണിക്കപ്പെട്ടു. അവിടങ്ങളിലെ കുട്ടികൾ പഠനം നിർത്തി കൂലിപ്പണിക്കു പോയി.
1970-കളിൽ ശക്തമായ പൊതുവിദ്യാഭ്യാസം ഉണ്ടായിരുന്ന കേരളത്തിൽ സാമൂഹ്യവിഭജനങ്ങളുടെ സാധ്യതകൾ കുറവായിരുന്നു. 1990-നുശേഷം പ്രൈവറ്റ് സ്കൂളുകളുടെ വരവോടെ വർഗവിഭജനങ്ങൾ കേരളത്തിലും പ്രകടമായി.
3. മാർക്ക് എന്ന ബാധ തിരിച്ചറിയണ്ടേ?
എസ്എസ്എൽസി, പ്ലസ്ടു ഫലപ്രഖ്യാപനം വലിയ വാർത്താപ്രാധാന്യം കിട്ടുന്ന ചടങ്ങുകളായി മാറിയിട്ടുണ്ട്. വർഷങ്ങളായി എസ്എസ്എൽസി വിജയശതമാനം 95-നും ഹയർ സെക്കൻഡറി വിജയം 85നും മുകളിലാണ്.
മത്സര (എൻട്രൻസ്) പരീക്ഷ ജയിക്കുക എന്നതാണു സ്കൂൾ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നു കരുതുന്പോൾ, വിദ്യാഭ്യാസം പരീക്ഷകളായി ചുരുങ്ങി. വിദ്യാഭ്യാസ പരിഷ്കാരങ്ങൾ മാർക്കിനുവേണ്ടിയുള്ള ഇടപെടലുകളായി. കോച്ചിംഗ് സെന്ററുകൾ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളായി. കോച്ചിംഗ് പാഠ്യപദ്ധതിക്കുവേണ്ടി ഗവണ്മെന്റ് പാഠ്യപദ്ധതികൾ വഴി മാറി. സിബിഎസ്ഇയിൽനിന്ന് സ്റ്റേറ്റ് സിലബസിലേക്ക് ഉള്ള തള്ളൽ, സ്കൂൾ കലോത്സവങ്ങളിലെ അപ്പീൽപോരാട്ടങ്ങൾ, സെൽഫ് ഫൈനാൻസിംഗ് നാഷണൽ സർവീസ് സ്കീം വോളന്റിയേഴ്സ്- എല്ലാം മാർക്കിനുവേണ്ടിയുള്ള ചില സന്നാഹങ്ങളാണ്.
ന്യൂഡൽഹി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് എഡ്യൂക്കേഷണൽ പ്ലാനിംഗ് ആൻഡ് അഡ്മിനിസ്ട്രേഷൻ പ്രഫസർ നളിനി ജുനേജ ഈ പ്രകടനസംസ്കാരം എങ്ങനെ നിരന്തര മൂല്യനിർണയത്തെ അട്ടിമറിച്ചുവെന്ന് വിശദീകരിക്കുന്നുണ്ട്. 2009-ലെ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ അടിസ്ഥാനശിലകളായിരുന്നു ജ്ഞാനനിർമിതിയും നിരന്തര മൂല്യനിർണയവും. ജ്ഞാനനിർമിതിയിൽ പഠനം എന്നാൽ അധ്യാപകനും വിദ്യാർഥിയും തമ്മിലുള്ള അറിവിന്റെ കൊടുക്കൽ -വാങ്ങൽ അല്ല; അറിവിന്റെ നിർമാണം ആണ്. പരസ്പരം സഹകരിച്ചുകൊണ്ട് ജ്ഞാനനിർമിതിയിൽ ഏർപ്പെടുന്പോൾ അനിവാര്യമായ ആശയവിനിമയമായാണ് നിരന്തര മൂല്യനിർണയം ഗണിക്കപ്പെടുന്നത്. പഠനപ്രക്രിയയുമായി ഇഴചേർന്നു നിൽക്കുന്നതിനാൽ ഫിൻലൻഡ് ക്ലാസ് റൂമിലെ അടിസ്ഥാന പ്രവർത്തനമാണ് നിരന്തര മൂല്യനിർണയം. ഏതെങ്കിലുംതരത്തിലുള്ള വിലയിരുത്തൽ രേഖകൾ കുട്ടികളെയോ അധ്യാപകരെയോ സ്കൂളുകളെയോ താരതമ്യംചെയ്യാനായി ദുരുപയോഗിക്കാറില്ല. എന്നാൽ, ശ്രേണീബന്ധിതമായ ഇന്ത്യൻ "മോശം- കേമം- മിടുക്കൻ- മണ്ടൻ- ജയം- തോൽവി'കൾ ഇല്ലാത്ത സ്കൂളുകൾ സങ്കല്പത്തിനും അപ്പുറമായിരുന്നു.
2009-ൽ 7 എ രാജ്യങ്ങൾ പങ്കെടുത്ത പിസ റാങ്കിംഗിൽ ഇന്ത്യ 72-ാമതായിരുന്നു. എന്നാൽ, കാര്യമായ വിദ്യാഭ്യാസ നേട്ടങ്ങൾ കൈവരിക്കാൻ ഈ ദശാബ്ദത്തിലും കഴിഞ്ഞിട്ടില്ലെന്നാണ് വാർഷിക വിദ്യാഭ്യാസ നിലവാര റിപ്പോർട്ട് "അസർ-2018' കാണിക്കുന്നത്. അതേസമയം, കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസരംഗം ഇന്ത്യയിലെ ഏറ്റവും മികച്ചതെന്ന് അസർ- 2018 റിപ്പോർട്ടും നീതി ആയോഗും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു.
ഫിൻലൻഡിലെ പരിഷ്കാരങ്ങൾ ഭാരതത്തിലെ, കേരളത്തിലെ സാഹചര്യങ്ങളിൽ ഉട്ടോപ്യൻ ആയി തോന്നാം. പക്ഷേ, വളരുന്ന വർഗീയതയെയും സാന്പത്തിക- സാമൂഹിക അസമത്വങ്ങളെയും നേരിടാൻ ഗുണനിലവാരമുള്ള വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണ്. കേരളത്തിലെ എല്ലാ കുട്ടികൾക്കും ഒരു പാഠ്യപദ്ധതി, സ്കൂളുകൾക്ക് പാഠ്യപ്രവർത്തനങ്ങൾ ക്രമീകരിക്കാനുള്ള പൂർണ സ്വാതന്ത്ര്യം, അധ്യാപകർക്കും ബോധനശാസ്ത്രത്തിനും കേന്ദ്രസ്ഥാനം, പൊതുപരീക്ഷകൾക്കു പകരം നിരന്തരമൂല്യനിർണയം ആഴപ്പെടുത്തൽ എന്നിവയാണു ഫിൻലാൻഡ് നല്കുന്ന പാഠങ്ങൾ.
(അവസാനിച്ചു)
വിദ്യാഭ്യാസത്തിനു ഫിൻലൻഡ് മാതൃക- 2 / ഡോ. ടോം കെ. മാത്യു