Tuesday, August 4, 2020 11:13 PM IST
ഭൂമിയിൽ ഒരു പറുദീസ ഉണ്ടെങ്കിൽ അതിവിടെയാണ്, അത് ഇവിടെയാണ്, അത് ഇവിടെയാണ് എന്നു കാഷ്മീരിനെ വിശേഷിപ്പിച്ചതു മുഗൾ ചക്രവർത്തി ജഹാംഗീർ ആണ്. 1605 മുതൽ 1627ൽ മരിക്കുന്നതു വരെ രാജ്യം ഭരിച്ച നാലാമത്തെ മുഗൾ ചക്രവർത്തിയായ ജഹാംഗീർ കാഷ്മീർ സന്ദർശിച്ചശേഷം പറഞ്ഞ ഈ വാക്കുകൾ അക്ഷരാർഥത്തിൽ ശരിയാണെന്ന് 2002 മുതൽ ആറു തവണ ജമ്മു കാഷ്മീർ സന്ദർശിച്ചപ്പോഴൊക്കെ തോന്നിയിരുന്നു. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ തലയിലെ സ്വർണകിരീടമായിരുന്നു ജമ്മു കാഷ്മീർ സംസ്ഥാനം.
വസന്തകാലം, വേനൽക്കാലം, ശരത്കാലം, ശീതകാലം (സ്പ്രിംഗ്, സമ്മർ, ഓട്ടം, വിന്റർ) എന്നീ നാലു ഋതുക്കളും ഉള്ള ഒരേയൊരു ഇന്ത്യൻ സംസ്ഥാനം. മനോഹരമായ പൂന്തോട്ടങ്ങൾ, വിശാലമായ തടാകങ്ങൾ, അതിമനോഹരമായ അരുവികൾ, ആൽപൈൻ വനങ്ങൾ, അതിശയകരമായ പർവതങ്ങൾ, മഞ്ഞുവീണ വിശാലപ്രദേശങ്ങൾ തുടങ്ങി ജമ്മു കാഷ്മീരിനെ വ്യത്യസ്തവും ആകർഷകവുമാക്കുന്ന ഘടകങ്ങൾ പലതാണ്. രുചികരമായ പഴങ്ങളുടെയും പച്ചക്കറികളുടെയും നാട്.
ഇന്ത്യയിലെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനം ആയിരുന്നു പഴയ ജമ്മു കാഷ്മീർ. ഇസ്ലാമിനു പുറമെ ഹിന്ദു, ബുദ്ധ മതങ്ങളുടെയും പ്രധാന കേന്ദ്രം. കാഷ്മീരിൽ മുസ്ലിം, ജമ്മുവിൽ ഹിന്ദു, ലഡാക്കിൽ ബുദ്ധമതം ആണ് ഭൂരിപക്ഷം എന്ന പ്രത്യേകതയുമുണ്ട്. ചെറിയ ന്യൂനപക്ഷമെങ്കിലും സിക്കുകാരും ക്രൈസ്തവരും ഉണ്ട്. പ്രൗഢിയുള്ള മോസ്കുകളും പുരാതന ക്രൈസ്തവ ദേവാലയങ്ങളും കാണാം.
അനേക നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഹൈന്ദവ തീർഥാടന കേന്ദ്രമായ അമർനാഥ് ഗുഹയും ജമ്മു കാഷ്മീരിലാണ്. ഇംഗ്ലീഷും ഹിന്ദിയും കാഷ്മീരിയും ഉറുദുവും മിക്കവർക്കും വഴങ്ങും. സഞ്ചാരികളുടെ പറുദീസ. വൈവിധ്യങ്ങളുടെ നാട്. ദേവദാരുക്കളുടെയും നല്ല ആപ്പിളിന്റെയും ട്യൂളിപ് പുഷ്പങ്ങളുടെയും നാട്. സിനിമാക്കാരുടെ പ്രിയ ലൊക്കേഷനുമായിരുന്നു.
വിലക്കുകളുടെ വാർഷികം
ജമ്മു കാഷ്മീരിന്റെ നന്മകളും പ്രൗഢിയുമെല്ലാം പഴങ്കഥയാണിപ്പോൾ. ഭീകരാക്രമണങ്ങൾ പതിവായതോടെ ഇന്ത്യയുടെ തലപൊട്ടി ചോരയൊലിക്കുകയാണ്. കണ്ണീരിലാണു പുതിയ കാഷ്മീരിന്റെ നനവ്. കലുഷിതമായ അവസ്ഥ. ടൂറിസം അടക്കം പ്രധാന ബിസിനസുകളും വരുമാന മാർഗങ്ങളും ഇല്ലാതായി. വികസനവും തഥൈവ. കാഷ്മീരികൾക്കും ഇന്ത്യക്കാർക്കും ഭയാശങ്കകൾ ഒഴിയുന്നില്ല.
ജമ്മു കാഷ്മീരിനു സ്വയംഭരണാധികാരം നൽകിയിരുന്ന ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കിയതിന്റെ ആദ്യ വാർഷികം ആണിന്ന്.
പ്രത്യേക പദവി റദ്ദാക്കിയതിനു പുറമേ ജമ്മു കാഷ്മീർ, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്തതിന്റെ വാർഷികത്തിൽ കാഷ്മീർ താഴ്വരയാകെ ഇന്നലെയും ഇന്നും സന്പൂർണ കർഫ്യു വിലാണ്. പോലീസും പട്ടാളവും മാത്രമാണ് എവിടെയും. പ്രതിഷേധിക്കാൻ അവകാശമില്ല. പൗരാവകാശ, മനുഷ്യാവകാശ ലംഘനങ്ങൾ തുടർക്കഥയാണ്. തോക്കിൻമുനയിൽ പൗരസ്വാതന്ത്ര്യം പൂർണമായി ഹനിക്കപ്പെടാൻ തുടങ്ങിയിട്ട് അനേക മാസങ്ങളായതിനാൽ നിശാനിയമത്തിൽ അതിശയിക്കാനെന്ത് എന്നു ചിലർ ചോദിച്ചേക്കാം.
2019 ഓഗസ്റ്റ് അഞ്ചു മുതൽ പത്തു മാസത്തിലേറെ തടങ്കലിലാക്കപ്പെട്ട മുൻ മുഖ്യമന്ത്രിമാർ അടക്കമുള്ളവരിൽ ഏതാനും ചിലരെ വിട്ടയച്ചെങ്കിലും ഇപ്പോഴും അവർക്കു യാത്ര ചെയ്യാൻ പോലും അനുവാദമില്ല. ഹുറിയത്ത് കോണ്ഫറൻസിലെ വിഘടനവാദികളും സജ്ജാദ് ലോണ് അടക്കമുള്ള മിതവാദി നേതാക്കൾക്കു പുറമെ നാഷണൽ കോണ്ഫറൻസിന്റെയും പിഡിപിയുടെയും അടക്കം മൂന്നു ഡസനിലേറെ രാഷ്ട്രീയക്കാരും ഇപ്പോഴും തടങ്കലിലുണ്ട്.
ഈ ദിവസം യാദൃച്ഛികമല്ല
ബിജെപി അജൻഡയിലെ പ്രധാന കാര്യമായിരുന്ന ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ പ്രഥമ വാർഷികമായ കൃത്യം ഇന്നുതന്നെ അയോധ്യയിലെ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിശില സ്ഥാപിക്കുന്നതും തീർത്തും യാദൃച്ഛികമല്ല. അനുച്ഛേദം 370 റദ്ദാക്കൽ, രാമക്ഷേത്ര നിർമാണം, മുത്തലാക്ക് നിയമം തുടങ്ങിയവ ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണത്തിനു സഹായിക്കുമെന്ന് സംഘപരിവാറിന് അറിയാം.
1992 ഡിസംബറിൽ ബാബറി മസ്ജിദ് തകർത്തതിനുശേഷം 28-ാം വർഷത്തിലേക്കു കടന്നപ്പോഴാണ് അയോധ്യയിലെ തർക്കഭൂമി മുഴുവനായും സ്വന്തമാക്കി 2,500 കോടിയിലേറെ രൂപ ചെലവഴിച്ച് മഹാ രാമക്ഷേത്ര നിർമാണത്തിനു തുടക്കംകുറിക്കുന്നത്. തനി വെള്ളിയിൽ തീർത്ത 40 കിലോഗ്രാം ഇഷ്ടികകളിലാണു ശ്രീരാമന്റെ ഇരിപ്പിടം. ഇരുന്പുകന്പികൾക്കു പകരം പിച്ചളയാണ് ഉപയോഗിക്കുന്നത്.
കോവിഡിന്റെയും സാന്പത്തിക മാന്ദ്യത്തിന്റെയും ചൈനയുടെ ഭീഷണിയുടെയും നടുവിൽ ഇന്നുച്ചയ്ക്കു 12.30നു നടക്കുന്ന ഭൂമിപൂജയിൽ അയോധ്യ പ്രസ്ഥാനത്തിന്റെ അമരക്കാരായിരുന്ന എൽ.കെ. അഡ്വാനിയും മുരളി മനോഹർ ജോഷിയും വിഎച്ച്പിയുടെ പ്രധാനികളും അടക്കമുള്ളവരെ പിന്തള്ളിയാണ് ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനെ കൂടെനിർത്തി മോദിയുടെ തറക്കല്ലിടൽ.
സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിലെ ഹിന്ദു- മുസ്ലിം ഭിന്നതകൾക്ക് ആഴം കൂട്ടിയ അഡ്വാനിയുടെ രഥയാത്രയുയെടും ബാബറി മസ്ജിദ് പൊളിക്കലിന്റെയും ബാക്കിപത്രമായ അനിവാര്യതയാകും രാമക്ഷേത്രം. ഇനിയെങ്കിലും രാജ്യത്തു മതസൗഹാർദവും സമാധാനവും വരുമെങ്കിൽ നല്ല കാര്യം.
നീതിപീഠവും നോക്കിനിന്നു
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവിയായ അനുച്ഛേദം 370 എടുത്തുകളഞ്ഞത് ചോദ്യംചെയ്ത ഹർജികൾ വിശാലബെഞ്ചിന് വിടേണ്ട ആവശ്യമില്ലെന്നാണു സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ മാർച്ച് രണ്ടിനു വിധിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 370മായി ബന്ധപ്പെട്ട ഹർജികൾ വിശാലബെഞ്ചിന് അയയ്ക്കരുതെന്നു കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. അനുച്ഛേദം 370 റദ്ദാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്നാണു പരാതി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ജനാധിപത്യ, മനുഷ്യാവകാശ ലംഘനങ്ങളുടെ തനിപ്പകർപ്പെന്ന ആരോപണവുമുണ്ട്.
നിയമസഭയുടെ ശിപാർശയോടെ മാത്രമേ അനുച്ഛേദം റദ്ദാക്കാൻ പാടുള്ളൂവെന്ന നിബന്ധന ലംഘിക്കപ്പെട്ടിരുന്നു. മുൻ മുഖ്യമന്ത്രിമാരും നാഷണൽ കോണ്ഫറൻസ് നേതാക്കളുമായ ഡോ. ഫറൂക് അബ്ദുള്ള, മകൻ ഒമർ അബ്ദുള്ള, മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി തുടങ്ങിയവരെ അന്യായമായി തടങ്കലിലാക്കിയെന്ന ഹർജിയിലും പരമോന്നത കോടതി കാര്യമായി ഇടപെട്ടില്ല. എട്ടു മാസത്തിലേറെ തടവിൽ കഴിഞ്ഞ ഒമർ അബ്ദുളളയുടെ താടി വളർത്തിയ ചിത്രവും കഴിഞ്ഞ മാർച്ച് 11ന് പുറത്തിറങ്ങിയതിനു ശേഷമുള്ള പ്രസ്താവനകളും കേന്ദ്രസർക്കാരിന്റെ വാദങ്ങൾക്കു തിരിച്ചടിയാണ്.
അനുച്ഛേദം 370 റദ്ദാക്കിയതു ചരിത്ര മുന്നേറ്റമാണെന്നു കരസേനാധിപൻ ജനറൽ എം.എം. നരവനെ കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡിൽ പരസ്യമായി പറഞ്ഞു. സിവിലിയൻ കാര്യത്തിൽ സൈനികമേധാവി രാഷ്ട്രീയ ചായ്വോടെ അഭിപ്രായം പറഞ്ഞതു ഞെട്ടിക്കുന്നതായിരുന്നു. എന്നിട്ടും സർക്കാരോ കോടതികളോ അതിൽ എതിർപ്പോ, അഭിലഷണീയമല്ലെന്നോ പറഞ്ഞില്ല.
ഭീകരതയെന്ന മാറാവ്യാധി
ഹിമാലയൻ താഴ്വാരത്തെ മനോഹര പ്രദേശമായ കാഷ്മീർ ഏറെക്കാലം ഒരു നാട്ടുരാജ്യമായിരുന്നു. ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് സ്വാതന്ത്ര്യം നേടിയപ്പോൾ ഇന്ത്യയോടൊപ്പം ചേർന്നു. പക്ഷേ വിഘടനവാദവും പാക്കിസ്ഥാനിൽനിന്നുള്ള ഭീകരതയും ചേർന്നതോടെ 30 വർഷമായി കാഷ്മീരിൽ സമാധാനം ഇല്ലാതായി. 1965ലെ ഇന്ത്യാ-പാക് യുദ്ധവും സ്ഥിതി വഷളാക്കിയതേയുള്ളൂ.
പാർലമെന്റിലും മുംബൈയിലും പത്താൻകോട്ട്, ഉറി, കാലുച്ചക്ക് തുടങ്ങിയ സൈനിക കേന്ദ്രങ്ങളിലും ഉൾപ്പെടെ നടന്നതും ഇപ്പോഴും തുടരുന്നതുമായ ഭീകരാക്രമണങ്ങളുടെ നടുക്കം മാറില്ല. പാക് അധിനിവേശ കാഷ്മീരിലെയും പാക്കിസ്ഥാനിലെയും ഭീകര സംഘടനകളും തീവ്രവാദ ക്യാന്പുകളും നടത്തിവരുന്ന ഭീകരാക്രമണ പരന്പരകൾ സമാധാനം ഇല്ലാതാക്കിയിട്ടു വർഷങ്ങളായി. ദിവസവും ഭീകരരെ കൊന്നാെടുക്കിയിട്ടും തടയാനാകാത്ത വിധത്തിൽ ഭീകരത വളർന്നു. കാഷ്മീരിലെ വിഘടനവാദി നേതാക്കളുടെയും പട്ടാളഭീകരതയിൽ വേദനിക്കുന്ന സാധാരണക്കാരുടെയും പിന്തുണയും കേന്ദ്ര സർക്കാരും പാർട്ടികളും അടക്കം രാഷ്ട്രീയലാഭത്തിനായുള്ള കളികളും തുടരുന്പോൾ സ്ഥിതി കൂടുതൽ വഷളാക്കുന്നു. രാജ്യത്തിന്റെയും ജനതകളുടെയും സ്വാതന്ത്ര്യവും സമാധാനവും ആകട്ടെ പ്രധാനം.
ജോർജ് കള്ളിവയലിൽ