Thursday, August 6, 2020 11:48 PM IST
ഇന്ത്യൻ വിദ്യാഭ്യാസ വ്യവസ്ഥയിൽ വലിയ പുനഃക്രമീകരണം ലക്ഷ്യമിട്ടുകൊണ്ടുള്ള ദേശീയ വിദ്യാഭ്യാസനയം 2020 ഗൗരവതരമായ ചർച്ചകൾക്കാണു തുടക്കംകുറിച്ചിരിക്കുന്നത്. 34 വർഷങ്ങൾക്കുമുൻപ് പരിഷ്കരിച്ച (1986) രാജ്യത്തിന്റെ വിദ്യാഭ്യാസനയം ലോകമെന്പാടുമുള്ള മാറ്റങ്ങളുടെ വെളിച്ചത്തിൽ പരിഷ്കരിക്കപ്പെടുവാൻ സമയമായിരുന്നു. പ്രസ്തുത പരിഷ്കരണം, രാഷ്ട്രത്തിന്റെ നാളിതുവരെയുള്ള വിദ്യാഭ്യാസ പുരോഗതിയിൽ നേരിട്ടോ അല്ലാതെയോ പങ്കാളികളായ സംവിധാനങ്ങളെ വിശ്വാസത്തിൽ എടുത്തുകൊണ്ടായിരിക്കണമെന്നുള്ളത് സാമാന്യതത്വമാണല്ലോ. നാലാം വ്യാവസായിക വിപ്ലവത്തിന് ആക്കംകൂട്ടാനും ഭാരതത്തെ ആരുടെയും പിന്നിലല്ലാത്ത ലോകശക്തിയായി മാറ്റുന്നതിനും ലക്ഷ്യമിട്ടിരിക്കുന്ന നയരേഖ പ്രസ്തുത അർഥത്തിൽ ആവേശമുളവാക്കുന്നു. എന്നാൽ, ഈ നീക്കം രാഷ്ട്രത്തെ ചേർത്തുനിർത്തുന്ന ഭരണഘടനയുടെ വിശുദ്ധി മാനിച്ചുകൊണ്ടും എല്ലാ ഭരണഘടനാ മൂല്യങ്ങളെയും മുറുകെപ്പിടിച്ചുകൊണ്ടുമായിരിക്കണം.
സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്ഡിജിഎസ്)- അജൻഡ 2030
ഐക്യരാഷ്ട്രസംഘടന ലക്ഷ്യമിട്ടിരിക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്ഡിജിഎസ്) 2030-ൽ നേടിയെടുക്കത്തക്ക രീതിയിലാണു ദേശീയ വിദ്യാഭ്യാസനയം പരിഷ്കരിക്കപ്പെട്ടിരിക്കുന്നത്. സുസ്ഥിര വികസനവുമായി ബന്ധപ്പെടുത്തി ഐക്യരാഷ്ട്ര സംഘടന വിഭാവനചെയ്തിരിക്കുന്ന 17 ലക്ഷ്യങ്ങളിൽ നാലാമത്തെ ലക്ഷ്യമാണ് എല്ലാവരെയും ഉൾചേർക്കുന്ന ഗുണപരതയിലുള്ള തുല്യത ഉറപ്പാക്കുന്ന വിദ്യാഭ്യാസം. വികസനത്തിനുവേണ്ടിയുള്ള നയരേഖകൾ എത്ര മൗലികമായ മാറ്റങ്ങൾ വിഭാവന ചെയ്യുന്നതാണെങ്കിൽക്കൂടി അവ രാഷ്ട്രത്തിന്റെ അടിസ്ഥാന സ്വഭാവത്തെ മാനിച്ചുകൊണ്ടാകുന്പോഴാണ് കൂടുതൽ സുസ്ഥിരമാകുന്നത്.
ചില പൊതു നിരീക്ഷണങ്ങൾ
രാജ്യത്തിന്റെ സമൃദ്ധമായ വൈവിധ്യത്തെക്കുറിച്ചു നയരേഖ പരാമർശിച്ചിരിക്കുന്നത് ശ്ലാഘനീയമാണ്. നയരേഖയ്ക്ക് അടിസ്ഥാനമായി ഭരണഘടനാമൂല്യങ്ങളെക്കുറിച്ച് പറയുന്നിടത്ത് (9.1) വിട്ടുപോയ വളരെ പ്രധാനപ്പെട്ട ഒരു ഭരണഘടനാ മൂല്യമാണ് മതേതരത്വം. വിദ്യാഭ്യാസരംഗത്ത് സമഗ്രമാറ്റം വിഭാവന ചെയ്തിരിക്കുന്ന ഈ രേഖയിൽ ഒരിടത്തുപോലും ഈ മൂല്യത്തെക്കുറിച്ചു പരാമർശിച്ചിട്ടില്ല എന്നത് ആശങ്കാജനകമാണ്.
ഭരണഘടനാ ചുമതലകളും അവകാശങ്ങളും ഒരുമിച്ചുപോകുന്നതാണ് നയരേഖ. നയരേഖ ചുമതലകളെക്കുറിച്ചു പറയുന്പോൾ (ആമുഖം പേജ് 6) അവകാശങ്ങളെക്കുറിച്ചു പരാമർശിക്കുന്നേയില്ല. ഭരണഘടനയുടെ 29, 30 വകുപ്പുകളിൽ പറഞ്ഞിരിക്കുന്ന ന്യൂനപക്ഷാവകാശങ്ങൾ, വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ടതു മാത്രമാണ്. രാജ്യത്തിന്റെ പ്രധാനപ്പെട്ട ഈ വിദ്യാഭ്യാസ നയരേഖയിൽ ഇതിനെക്കുറിച്ചു പരാമർശമില്ലായെന്നതു ഗൗരവതരമാണ്. ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ സുസ്ഥിര കരുത്ത്, സ്വന്തം ശേഷിയിൽ നിയമനിർമാണ പ്രക്രിയയെ സ്വാധീനിക്കാൻ സംഖ്യാബലമില്ലാത്ത മത- ഭാഷാ ന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വബോധവും തങ്ങളും രാജ്യത്തിന്റെ വളർച്ചാ പ്രക്രിയയിൽ ഉൾച്ചേർക്കപ്പെട്ടിരിക്കുന്നുവെന്ന ബോധ്യംകൂടി ചേരുന്നതാണ്.
രാജ്യത്തുള്ള 40,000 കോളജുകളിൽ നാലു ശതമാനം കോളജുകളിൽ മാത്രമേ ഓരോന്നിലും 3000ത്തിലധികം വിദ്യാർഥികൾ പഠിക്കുന്നുള്ളുവെന്നും അധികം കോളജുകളിലും 100നടുത്ത് വിദ്യാർഥികൾ വീതമേ പഠിക്കുന്നുള്ളുവെന്നും നയരേഖ സൂചിപ്പിക്കുന്നു. എന്നാൽ, കേരളത്തിൽ ബിഎഡ് കോളജുകളിൽ മാത്രമാണു 100നടുത്ത് വിദ്യാർഥികൾ പഠിക്കുന്നതെന്നും മിക്കവാറും മറ്റെല്ലാ കോളജുകളിലും 1000-നും 3000-ത്തിനും ഇടയ്ക്കാണ് വിദ്യാർഥികൾ എന്നതും വസ്തുതയാണ്. ഒപ്പം വികസനകാര്യത്തിൽ നീതി ആയോഗ് 2019-20ൽ പുറത്തിറക്കിയ എസ്ഡിജി സൂചികാ പട്ടികയിൽ നൂറിൽ എഴുപതു സ്കോറോടെ കേരളം ഒന്നാമതാണെന്നതും അൻപതിനു താഴെ സ്കോർ ഉള്ള സംസ്ഥാനങ്ങളാണ് അധികമെന്നതും വികസന ഭൂപടത്തിന്റെ വൈവിധ്യത്തെ സൂചിപ്പിക്കുന്നു. നയരേഖകളുടെ നിയമങ്ങളും ചട്ടങ്ങളും പ്രവർത്തന മാർഗനിർദേശങ്ങളും ഉണ്ടാകുന്പോൾ ഈ വൈവിധ്യം ഉൾക്കൊള്ളണം.
കരുത്തും കുരുക്കും
ഉള്ളടക്കത്തിന്റെ അളവിൽ വരുത്തുന്ന കുറവും ബോധനവിദ്യയിൽ അനുഭവപരതയ്ക്കും ക്രിയാത്മക ചിന്താശേഷിക്കും സമസ്യാ പരിഹാരത്തിനുംമറ്റും ഉൗന്നൽ നൽകുന്നതും പാഠ്യപദ്ധതിയിൽ ഉദ്ദേശിക്കുന്ന വൈവിധ്യവത്കരണവും പൊതുവിദ്യാഭ്യാസത്തിലെന്നപോലെ ഉന്നതവിദ്യാഭ്യാസത്തിലും സ്വാഗതാർഹമായ സമീപനമാണ്. പടിപടിയായി കോളജുകൾക്ക് സ്വയംഭരണം നൽകുവാനുള്ള നിർദേശം തത്വത്തിൽ ആകർഷകമെന്നു തോന്നാമെങ്കിലും അതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന രീതിയും സ്വയംഭരണാവകാശത്തിന്റെ വിശദാംശങ്ങളും വ്യക്തമല്ല. യൂണിവേഴ്സിറ്റികളിലും കോളജുകളിലും ഗവേഷണത്തിന് ഇന്നുള്ളതിൽകൂടുതൽ പ്രാധാന്യം നൽകുമെന്നത് ഉന്നതവിദ്യാഭ്യാസം പ്രതീക്ഷിക്കുന്ന ഒരു കരുത്തായി കാണുന്നു. ദേശീയ അജൻഡ പ്രകാരമുള്ള ഗവേഷണവിഷയങ്ങൾക്കു മാത്രമേ ഗവേഷണഗ്രാന്റ് ലഭിക്കുകയുള്ളു എന്ന സൂചന ഒരു തടസമാകാം.
യൂണിവേഴ്സിറ്റി അഫിലിയേഷൻ സന്പ്രദായം, യൂണിവേഴ്സിറ്റികളെ സങ്കീർണ സംവിധാനങ്ങളാക്കി മാറ്റിയിരിക്കുന്നു. അടുത്ത പതിനഞ്ചു വർഷങ്ങൾകൊണ്ട് അഫിലിയേഷൻ സന്പ്രദായം ഇല്ലാതാക്കുമെന്നു ലക്ഷ്യമിടുന്പോൾ പ്രത്യക്ഷത്തിൽ അതു നന്മ ഉളവാക്കുന്നതായി തോന്നുമെങ്കിലും പാടേ അത് ഉപേക്ഷിക്കുന്പോൾ ചില ഒറ്റപ്പെട്ട പിന്നാക്ക മേഖലകളിലുള്ള കോളജുകളുടെ നിലനിൽപിനെ ബാധിക്കും. അത്തരം കോളജുകൾക്കു സ്വയം നിൽക്കാൻ കഴിയുകയില്ല. അഫിലിയേഷൻ സംവിധാനം അത്തരം കോളജുകൾക്ക് കൂടിയേതീരൂ. സംയോജിത ബിഎസ്, ഡിഗ്രി പരിപാടികൾ ഗുണപരമായ മാറ്റങ്ങൾക്കു വഴിതെളിക്കുമെന്നു പ്രതീക്ഷിക്കാം.
ചില വൈരുധ്യങ്ങൾ
വൈവിധ്യത്തെ കരുത്തായി സ്വീകരിച്ചിരിക്കുന്ന നയരേഖയിൽ വിദ്യാഭ്യാസംപോലെയുള്ള മാനവവിഭവശേഷി കാര്യത്തിൽ അമിതമായ കേന്ദ്രീകൃത സംവിധാനങ്ങൾ എത്രമാത്രം ചേർന്നുപോകുമെന്നു വിലയിരുത്തേണ്ടിയിരിക്കുന്നു. നയരൂപീകരണത്തിൽ ഹയർ എഡ്യൂക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിൽ നാഷണൽ ഹയർ എഡ്യൂക്കേഷൻ റെഗുലേറ്ററി കൗണ്‍സിലും പഠനലക്ഷ്യങ്ങളും പാഠ്യപദ്ധതിയും നിശ്ചയിക്കുന്ന ജനറൽ എഡ്യൂക്കേഷൻ കൗണ്‍സിലും ഇവയുടെ അനുബന്ധ ലംബ സംവിധാനങ്ങളാണ്. നേരിയതെങ്കിലും മുറുക്കുന്ന നിയന്ത്രണം അതിൽതന്നെ ഒരു വൈരുധ്യമാണ്. വിദ്യാഭ്യാസത്തിനുവേണ്ടി ജിഡിപിയുടെ ആറു ശതമാനം വകകൊള്ളിക്കുമെന്നത് തികച്ചും സ്വാഗതാർഹമായ കാര്യമാണ്. എന്നാൽ, 1951-ൽ ഇത് 7.6 ശതമാനം ആയിരുന്നത് കുറഞ്ഞുകുറഞ്ഞ് 2018-19ൽ കേവലം 2.7 ശതമാനമായി കോവിഡ് കാലത്ത് കടുത്ത സാന്പത്തികമാന്ദ്യത്തിൽനിന്നു കരകയറാനിരിക്കെ, ഈ സ്വപ്നസാക്ഷാത്ക്കാരത്തിന് എന്നു തുടക്കംകുറിക്കാൻ കഴിയുമെന്നതിൽ സംശയമുണ്ട്.
ഓണ്‍ലൈൻ സങ്കേതങ്ങൾ വിദ്യാഭ്യാസത്തിൽ സ്വീകരിക്കേണ്ടിവരുന്പോൾ ഗുരുമുഖത്തുനിന്നും ഗുരുസാന്നിധ്യത്തിൽനിന്നും പഠിക്കണമെന്ന ഭാരതീയ ദർശനത്തിന് മുറിവേൽക്കുകയില്ലേ? ഉൾച്ചേർക്കുന്ന വിദ്യാഭ്യാസം നയരേഖയുടെ കരുത്തെന്ന രീതിയിൽ 2035-ൽ ജിഇആർ, ഇന്നുള്ള 26.3 ശതമാനത്തിൽനിന്ന് 50 ശതമാനമായി ഉയർത്തുമെന്ന ലക്ഷ്യം പ്രതീക്ഷ നല്കുന്നു. എന്നാൽ, ഡിഗ്രി വിദ്യാഭ്യാസത്തിനുള്ള പ്രവേശനത്തിനുവേണ്ടി ദേശീയ പ്രവേശനപരീക്ഷ നടപ്പിലാക്കുമെന്നത് പ്രതീക്ഷയ്ക്കു മങ്ങലേൽപ്പിക്കുന്നു. കോച്ചിംഗ് സംസ്കാരത്തെ നിരുത്സാഹപ്പെടുത്തണമെന്ന് ആഗ്രഹിക്കുകയും ഇത്തരം പരീക്ഷകൾ നടപ്പിലാക്കുകയും ചെയ്യുന്പോൾ അവ എപ്രകാരം ചേർന്നുപോകുമെന്നും സംശയിക്കേണ്ടിയിരിക്കുന്നു. അധ്യാപകർക്കു സ്വയാധികാരമെന്നത് അത്ര സ്വീകാര്യമായി തോന്നുന്നില്ലെങ്കിലും (ഐഐടി പോലുള്ള സ്ഥാപനങ്ങളിൽ ഉണ്ടെന്നുള്ളത് സമ്മതിച്ചുകൊണ്ടുതന്നെ) ഗവേഷണവിഷയം നിശ്ചയിക്കുന്നതിൽ കേന്ദ്ര ഏജൻസിയുടെ ഇടപെടൽ ഉണ്ടാകുമെന്നത് അത്ര നല്ല സൂചനയല്ല.
ഇപ്രകാരം പൊതുവിൽ പുത്തൻ വിദ്യാഭ്യാസ നയരേഖ പ്രതീക്ഷകളുടെ സ്വപ്നങ്ങൾ കാണാൻ പഠിപ്പിക്കുന്നുവെങ്കിലും സ്വപ്നസാക്ഷാത്കാരത്തിനുള്ള വഴിയുടെ വിശദാംശങ്ങൾ ആശങ്കകൾ ദൂരീകരിക്കേണ്ടിയിരിക്കുന്നു. നയരേഖയെ തുടർന്നുള്ള ചട്ടങ്ങൾ, നിയമങ്ങൾ, അനുബന്ധ പ്രവർത്തന പദ്ധതികൾ എന്നിവ രൂപംകൊള്ളുന്പോൾ മേൽകണ്ട ആശങ്കകൾ ദൂരീകരിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കാം.
ഡോ. പി.സി. അനിയൻകുഞ്ഞ്
(ലേഖകൻ കേരള കോളജ് പ്രിൻസിപ്പൽസ് കൗണ്‍സിൽ മുൻ പ്രസിഡന്റാണ്.)